എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണഗുരു ദേവനും, ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനവും ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള വാഞ്ച ത്വരിതപ്പെടുത്തി. ഇത് അനേകം വിദ്യാലയങ്ങൾ പിറവി എടുക്കുവാൻ ഇടയായി. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സരസ്വതീക്ഷേത്രം ആണ് 1919 സ്ഥാപിതമായി വളർന്നു പന്തലിച്ച ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ. സാഹിത്യരംഗത്തും ആത്മീയ രംഗത്തും പ്രഗത്ഭരെ രൂപപ്പെടുത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് പത്മഭൂഷൻ ജോർജ് ശാസ്ത്ര സാഹിത്യകാരനായിരുന്ന പള്ളത്ത് ഡോക്ടർ കെ ഭാസ്കരൻനായർ, എൻ കെ ദാമോദരൻ, ഇടയാറന്മുള കെ എം വർഗീസ് ഇന്ത്യൻ ആർമിയിൽ കേരളത്തിന് യശസ്സ് ഉയർത്തി. മഹാ വീരചക്ര ജേതാവ് തോമസ് ഫിലിപ്പോസ് ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും ഈ നാടിന്റെ അഭിമാനവും ആണ്. ആത്മീയ രംഗത്ത് ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഈ സ്കൂളിന്റെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന അധിപൻ അധിപനായിക്കുന്ന അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത തിരുമേനി.

2018 ഓഗസ്റ്റ് 15ന് കേരളമെമ്പാടും ഉണ്ടായ മഹാപ്രളയം മധ്യതിരുവിതാംകൂറിനെ തകർത്തെറിഞ്ഞു. പേമാരിയോടൊപ്പം പത്തനംതിട്ട ജില്ലയുടെ കിഴക്കുള്ള അണക്കെട്ടുകൾ മുഴുവൻ തുറന്നതോടെ പമ്പാനദി കരകവിഞ്ഞൊഴുകി. 1924ൽ ഉണ്ടായ നൂറ്റാണ്ടിലെ വലിയ പ്രണയത്തേക്കാളും ജലനിരപ്പ് ഇത്തവണ ഉയർന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളും കടകളും സർക്കാർ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ദേവാലയങ്ങളും എല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകൾ വീടുകളുടെ മുകളിൽ കുടുങ്ങിപ്പോയി. ഭൗതികവും സാമ്പത്തികവും സാംസ്കാരികവുമായി നാടിനുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണ്. കാർഷിക വാണിജ്യ മേഖലകൾ തകർച്ചയെ നേരിട്ടു.

കുടുങ്ങി പോയ ആളുകളെ രക്ഷിക്കുന്നതിനായി സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ രംഗത്തിറങ്ങി. ചങ്ങാടവും ചെറു വള്ളങ്ങളുമായി തദ്ദേശീയരായ രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകളും ഡിങ്കിബോട്ടുകളുമായി സൈന്യവും രക്ഷാപ്രവർത്തനം നടത്തി. തങ്ങളുടെ ബോട്ടുകളുമായി കുതിച്ചെത്തിയ മത്സ്യബന്ധന തൊഴിലാളികൾ ആയിരക്കണക്കിന് ആളുകളെ അതിവേഗം രക്ഷപ്പെടുത്തി. മുൻകാലങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ എല്ലാം പ്രളയത്തിൽ മുങ്ങി പോയതോടെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഇടയാറന്മുള എ എം എം സ്കൂൾ ആയിരത്തിലേറെ ആളുകളെ ഉൾക്കൊള്ളുന്ന ക്യാമ്പ് ആയി മാറി. ക്യാമ്പിന്റെ നടത്തിപ്പിലും ദുരന്തബാധിതർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിലും വീടുകളിലേക്ക് മടങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിലുമെല്ലാം സ്കൂൾ നേതൃപരമായ പങ്കുവഹിച്ചു എന്നത് അഭിമാനകരമാണ്. പ്രളയ ദുരിതത്തിലായ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ എത്തിച്ചുകൊടുക്കാൻ സാധിച്ചു. ഞങ്ങളുടെ സ്കൂളിൽ നൽകിയ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ബാക്കി പത്രം കാണുക. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്ന് വന്ന മത്സ്യബന്ധന തൊഴിലാളി സുഹൃത്തുക്കളുമായി ഇന്നും ഈ നാട് ബന്ധം പുലർത്തുന്നു എന്നത് ആഹ്ലാദകരമാണ്.

കേരളത്തിലെ വെള്ളപ്പൊക്കം (2018)

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടുവെന്നു പറയാം.നദികൾ കരകവിഞ്ഞൊഴുകിയത് റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്.

ദുരന്തകാരണം

2018 ജൂലൈ-ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. ശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിക്കുവാൻ പ്രധാന കാരണമായതെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ കേന്ദ്ര ജല ക്കമ്മീഷന്റെ റിപ്പോർട്ട് വന്നതോടെ ആരോപണങ്ങൾ ശരിയല്ലെന്ന് തെളിഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നത് യഥാർത്ഥത്തിൽ ഡാമുകളിലേക്ക് ഒഴുകിയെത്തിയതിൽ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് തുറന്ന് വിട്ടത്. ഒരു ഭാഗം ജലം ഡാമിൽ തന്നെ പിടിച്ചു നിർത്തുകയും അത്രത്തോളം പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കാനും സഹായകരമായി എന്നാണ് കേന്ദ്ര ജല കമ്മിഷന്റെ കണ്ടെത്തൽ.

അന്തർ സംസ്ഥാന അണക്കെട്ടുകളുടെ ഏകോപനമില്ലായ്മ, ഒട്ടനവധി മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷത്തിലെ ന്യൂനമർദം എന്നിവയും ഈ പ്രളയത്തിന്റെ കാരണങ്ങളിൽ ചിലതുമാത്രമാണ്. ഭൂപ്രകൃതിപരമായി നിരവധി പ്രത്യേകതകളുള്ള കേരള സംസ്ഥാനത്തിന് ഈ മഹാപ്രളയം മോശമായി ബാധിച്ചു. കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണെങ്കിൽ ദേശീയ ജനസാന്ദ്രത വെറും 382 ആണ്. അതുപോലെ തന്നെ കേരളത്തിന്റെ ഏകദേശം പത്തു ശതമാനം പ്രദേശങ്ങളെങ്കിലും സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതിനോടൊപ്പം 41 നദികൾ അറബിക്കടലിലേയ്ക്കു പതിക്കുന്നവയുമാണ്. ഈ നദികളിലെല്ലാംകൂടി ഏകദേശം 54 ജലസംഭരണികളെങ്കിലും നിലനിൽക്കുന്നുണ്ട്. നിലയ്ക്കാതെ പെയ്ത മഴവെള്ളത്തെ ഉൾക്കൊള്ളുവാൻ ഈ നദികൾക്കോ ജലസംഭരണികൾക്കോ സാധിച്ചില്ല. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ ചുഴലിക്കാറ്റുകളും കേരളത്തിലെ കനത്തമഴയെ സ്വാധീനിച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, ആറന്മുള, പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ് .കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം 14നു വൈകിട്ടു നാലിനു കക്കി - ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 85,300 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലിറ്റർ ജലവുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലിറ്ററുമായി ഉയർന്നു. ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , ഇടയാറന്മുള, റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിൽ ആയിരുന്നു. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല - കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി. അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ആയതിനാൽ ദിവസങ്ങളോളം എം. സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ കുടുങ്ങി. ഇന്ത്യൻ എയർഫോർസിന്റെ ഹെലികോപ്റ്റർ മാർഗ്ഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു.അതിൽ ഏറ്റവും വലിയ ക്യാമ്പ് ആയിരുന്നു, ഞങ്ങളുടെ ഇടയാറന്മുള എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ,ഏകദേശം 2000 കുടുംബങ്ങൾ ഒരു മാസത്തോളം താമസിച്ചിരുന്നു അതിൽ ഈ സ്കൂളിലെഅദ്ധ്യാപകരും,കുട്ടികളും ഉൾപ്പെടുന്നു.ജില്ലയിലെ 2,331 കുടുംബങ്ങളിലെ 8,788 പേരെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂരിലെ ആകെയുള്ള നാലുലക്ഷം പേരിൽ 1,60,000 പേരെ ഈ പ്രളയം ബാധിച്ചു.പ്രളയം മൂലം പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ ശബരിമല തീർത്ഥാടനം പൂർണമായി നിർത്തിവച്ചു. സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പയാർ വഴിമാറിയൊഴുകി. ശബരിമല പമ്പാതീരവും ത്രിവേണീ സംഗമവും പൂർണ്ണമായും വെള്ളത്തിനടിയിലായി.