എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാരംഭ ചരിത്രം

ഡോ.എബ്രഹാം മാർത്തോമ്മ മെത്രോപ്പോലീത്ത

1919 ജൂൺ മാസത്തിൽഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ.ജോസഫ് കുര്യൻ, ശ്രീ.കെ. സി. വർഗീസ് എന്നിവർ സാരഥികൾ ആയിരുന്നു. 1948-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു. 1991-ൽ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ പ്രഥമ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം ആണ്. ഇന്ന് സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.

സ്‍കൂൾ സ്ഥാപകൻ -ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശ

അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത യുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും, ക്രാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ്ഉപദേശിയുടെപ്രാർത്ഥനയും, മാർത്തോമ്മ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും, ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ ത്യാഗ പൂർവ്വമായ അശ്രാന്തപരിശ്രമവും, സഹകരണവും, നിരന്തരപ്രാർത്ഥനയും, സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ പ്രകൃതിരമണീയമായ കുന്നിൻ നെറുകയിൽ കലാസുഭഗതയോടെ ആധുനിക കലാലയം ക്രമേണ ഉയർന്നു വന്നു. സ്ഥലത്തും സമീപ പ്രദേശങ്ങളിലുമുള്ള സാമാന്യജനങ്ങൾക്ക് കാലോചിതമായ വിദ്യാഭ്യാസം നൽകുന്നതിലൂടെ വേദപുസ്തക പരിജ്ഞാനം പ്രാപിച്ച സമ്പൂർണ്ണ വ്യക്തിത്വവികാസം നേടിയ ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 1919 ജൂൺ മാസത്തിൽ മാലക്കരയിൽ ഇപ്പോഴുള്ള ഗവൺമെന്റ് എൽപി സ്കൂളിന് സമീപം ഉണ്ടായിരുന്ന ഒരു പീടിക കെട്ടിടത്തിൽ 40 കുട്ടികളോടുകൂടി ഇംഗ്ലീഷ് മീഡിൽ സ്കൂൾ ആരംഭിച്ചു.അധികം വൈകാതെ ഇടയാറന്മുള മാർത്തോമ്മ പള്ളിക്ക് സമീപമുള്ള മന്ദമാരുതൻ സർവ്വ തഴുകുന്ന കുന്നിൻപുറം സമ്പാദിച്ച് പഴയ പള്ളിയുടെ മേൽക്കൂര ഉപയോഗിച്ച് സ്ഥിരമായി ഒരു കെട്ടിടം പണിത് ളാക ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചു.

സ്കൂൾ ഭാരവാഹികൾ അദ്ധ്യാപകർ, സൗഹൃദരായ നാട്ടുകാർ, വിദ്യാർഥികൾ എന്നിവരുടെ സഹകരണം, ഉത്സാഹം, ത്യാഗം എന്നീ മഹത് ഗുണങ്ങളുടെ സമന്യയ ഫലമായി 200 അടി നീളവും 20 അടി വീതിയും ഉള്ള സ്കൂൾകെട്ടിടം ഘട്ടംഘട്ടമായി പണിതുയർത്തി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം നൽകുന്നതിൽ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1939- 41 കാലഘട്ടത്തിൽ ഇവിടെ ഒരു ബോർഡിംഗ് ഹോം വിജയകരമായി പ്രവർത്തിച്ചിരുന്നു.

എ.എം.എം ഹൈസ്കൂൾ ഇടയാറന്മുള...ഒരു പഴയ ചിത്രം

നാളെയുടെ നായകന്മാരെ കരുപ്പിടിപ്പിക്കുന്നതിന് ധനവ്യയമോ കായക്ലേശമോ ഗണ്യമാക്കാതെ കർമ്മോത്സുകരായി ഇറങ്ങിത്തിരിച്ച ഇടവക അംഗങ്ങളുടെയും അവരെ സംഘടിപ്പിച്ച് ആവശ്യമായ ധൈര്യം പകർന്നു നൽകിയ ആനിക്കാട് അച്ചന്റെയും ഗവൺമെൻ്റ് അനുവാദത്തിന് വേണ്ടി ഒട്ടധികം ബുദ്ധിമുട്ടുകൾ സഹിച്ചവരുടെയും സ്ഥിരോത്സാഹത്താൽ 1948 ജൂൺ മാസത്തിൽ ളാക ഇംഗ്ളീഷ് മിഡിൽ സ്കൂൾ, ഏബ്രഹാം മാർത്തോമ്മ മെമ്മാറിയൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. സ്കൂൾ വകയായുള്ള 58 സെന്റ്‌ സ്ഥലത്ത് 700 അടി നീളത്തിലും 20 അടി വീതിയിലുമുള്ള മനോഹരമായ കെട്ടിട സമുച്ചയം പൂർത്തിയാക്കുവാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. ഹൈസ്കൂളായി ഉയർത്തപ്പെട്ട ആദ്യവർഷം ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചത് മാലേത്ത് ശ്രീ എം ടി മത്തായി ആയിരുന്നു.

1976 സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. അന്ന് സമാഹരിച്ച പണം വിശാലമായ സ്റ്റേഡിയം നിർമ്മിക്കുന്നതിന് വിനിയോഗിക്കുക ഉണ്ടായി. 1977 സ്റ്റേഡിയം പണി പൂർത്തിയായി. ജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന വിവിധ കലാപരിപാടികളും വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം ഈടുറ്റ ഒരു സ്മരണികയും പ്രസിദ്ധീകരിക്കുവാൻ സാധിച്ചിട്ടുണ്ട്. സ്കൂൾ സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് കായികമേളകൾ നടത്തിയിട്ടുണ്ട്.

അഞ്ചാം സ്റ്റാൻഡേർഡ് ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിക്കുന്നതിനുള്ള അനുവാദം 1988 ൽ ലഭിച്ചു ഇതിന്റെ ഉദ്ഘാടനം 1988 ജൂൺ 15ന് റൈറ്റ്.റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിച്ചു. സ്കൂളിന്റെ നിലവാരം പൊതുവെ മെച്ചപ്പെടുത്തുന്നതിന് ഇംഗ്ലീഷ് പാരലൽ ഡിവിഷൻ സഹായകമായി. 1994 ആദ്യ ബാച്ച് എസ്എസ്എൽസി പരീക്ഷ എഴുതി.

പ്ലസ് ടു ചരിത്രം

അരനൂറ്റാണ്ടിനു മുമ്പ് സാമ്പത്തിക നിലയിലും വിദ്യാഭ്യാസരംഗത്തും അത്രയൊന്നും ഉയർന്നിട്ടില്ലാത്ത നമ്മുടെ പിതാക്കന്മാർ വിദ്യാഭ്യാസ മേഖലയിൽ നേടിയ അടിസ്ഥാന നേട്ടങ്ങളുടെ മേൽ വീണ്ടും പണിതുയർത്തേണ്ട ചുമതലയും കഴിവും കാഴ്ചപ്പാടും എന്നത്തേക്കാളും കൂടുതലായി ഇന്ന് നമുക്കുണ്ട്. പ്ലസ് ടു വിദ്യാഭ്യാസം അർഹതയുള്ള സ്വകാര്യ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുവാൻ പോകുന്ന ആ കാലഘട്ടത്തിൽ നാം നിഷ്ക്രിയം ആയിരുന്നാൽ വരും തലമുറ നമ്മോട് പൊറുക്കുകയില്ല. കോഴഞ്ചേരി കോളേജിനും ചെങ്ങന്നൂർ കോളേജിനും ഇടയിൽ ഏഴ് പതിറ്റാണ്ട് കാലത്തെ വിജയകരമായ വിദ്യാഭ്യാസ പ്രവർത്തന പാരമ്പര്യമുള്ള ഇടയാറന്മുള ഇടവകയ്ക്ക് പ്ലസ് ടു ക്ലാസ്സുകൾ തുടങ്ങുവാനുള്ള അനുവാദം ലഭിക്കുവാൻ അർഹതയുണ്ട്.

കേരളത്തിൽ യു.ജി.സി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് 1990 ഫെബ്രുവരി മാസത്തിലായിരുന്നു. അതേതുടർന്ന് കോളേജുകളിൽ നിന്നും ഘട്ടംഘട്ടമായി പ്രീഡിഗ്രി വേർപെടുത്തി കുറേ സ്കൂളുകളിൽ 11, 12 ക്ലാസുകൾ തുടങ്ങുവാനും തീരുമാനമായി. ആ വർഷം തന്നെ 31 വിദ്യാഭ്യാസ ജില്ലകളിൽ ഓരോ സർക്കാർ സ്കൂൾ മാത്രം തിരഞ്ഞെടുത്ത കേരളത്തിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന് ഹരിശ്രീ കുറിച്ചു. 1991 ൽ ചില സ്വകാര്യ സ്കൂളുകൾ കൂടി ഹയർസെക്കൻഡറി ആയി ഉയർത്താൻ തീരുമാനിച്ചു. 19.5.1990 ലെ സ്കൂൾ ബോർഡ് തീരുമാനപ്രകാരം ഹയർസെക്കൻഡറി ക്ലാസ്സുകൾ തുടങ്ങുന്നതിന് വേണ്ടി ഉള്ള അപേക്ഷ നാം ഗവണ്മെന്റിലേക്കു അയച്ചിരുന്നു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെ സ്ഥലസൗകര്യങ്ങൾ പരിശോധിച്ച് അനുകൂലമായ റിപ്പോർട്ട് നൽകി.

പ്ലസ്‌ടു കോഴ്സിന്റെ ഉദ്ഘാടനം

1991-92 ൽ ഹ്യൂമാനിറ്റീസ് കോഴ്സ് അനുവദിച്ചു കിട്ടി. ഈ നേട്ടത്തിന്റെ പിന്നിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരനെയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ആയിരുന്ന ശ്രീ ഉമ്മൻ തലവടിയുമാണ്. ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ട മധ്യതിരുവിതാംകൂറിലെ പ്രഥമ സ്കൂളാണ് ഇത്. കോഴ്സിന്റെ ഉദ്ഘാടനം 1991 സെപ്റ്റംബർ രണ്ടാം തീയതി പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡന്റ് ശ്രീ ഉമ്മൻ തലവടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. ആർ രാമചന്ദ്രൻ നായർ നിർവഹിക്കുകയുണ്ടായി. അങ്ങനെ ഏബ്രഹാം മാർത്തോമ്മ മെമ്മോറിയൽ ഹൈസ്കൂൾ, ഏബ്രഹാം മർത്തോമ്മ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളായി വളർന്നു.

സയൻസ്, കൊമേഴ്സ് കോഴ്സിന്റെ ഉദ്ഘാടനം

1993-94 കൊമേഴ്സ് ഗ്രൂപ്പ് കൂടി അനുവദിക്കണമെന്ന് അപേക്ഷിക്കുയുണ്ടായി. 1994 ഇംഗ്ലീഷ് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കണമെന്നും 20 ലക്ഷം രൂപയുടെ ഫണ്ട് ശേഖരിച്ച് ഒരു ബഹുനില കെട്ടിടം പണിയണമെന്ന് പരിപാടി ഇട്ടെങ്കിലും പറയത്തക്ക പുരോഗതിയൊന്നും അന്ന് ഉണ്ടായില്ല.പിന്നീട് 2-4-97 സയൻസ്, കൊമേഴ്സ് എന്നീ ഗ്രൂപ്പുകൾക്ക് അപേക്ഷിക്കുവാൻ തീരുമാനിച്ചു. നിരവധി പ്രതികൂലങ്ങളെ അതിജീവിച്ച് ചുമതലക്കാരുടെ അക്ഷീണ പരിശ്രമഫലമായി കമ്പ്യൂട്ടർ സയൻസ് ഉൾപ്പെടെ കൊമേഴ്സ് വിഷയത്തിലും, സയൻസ് വിഷയങ്ങളിലും ഓരോ ബാച്ച് തുടങ്ങുവാനുള്ള അനുവാദം ഗവൺമെന്റിൽനിന്ന് നേടിയെടുത്തു. നിലവിലുണ്ടായിരുന്ന കെട്ടിട സൗകര്യങ്ങൾ പരമാവധി ഉപയോഗിച്ച് 1997-98 പുതിയ ബാച്ചുകൾ ആരംഭിച്ചു.

പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം

പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലി 1997 സെപ്റ്റംബർ പതിമൂന്നാം തീയതി 8 30 ന് ആരംഭിച്ചു. 1997 സെപ്റ്റംബർ മുപ്പതാം തീയതി മുൻ മാനേജർ റവ. ഗീവർഗീസ് മാർ അത്താനാസിയോസ് എപ്പിസ്കോപ്പ ആശിർവദിച്ചു നൽകിയ ശീല ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി ജെ ജോസഫ് സ്ഥാപിച്ചുകൊണ്ട് പുതിയ ബഹുനില കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ വമ്പിച്ച ജനാവലിയെ സാക്ഷിനിർത്തി ഉദ്ഘാടനം ചെയ്തു.29 -9- 97 തുടങ്ങിയ നിർമാണപ്രവർത്തനം അനേകരുടെ ആത്മാർത്ഥമായ സഹകരണം മൂലം വളരെ വേഗം പുരോഗമിച്ചു.

32 ആർ.സി.സി കോളങ്ങളിലും തമ്മിൽ ബന്ധിപ്പിച്ച ഗ്രേഡ് ബീമുകളിലുമാണ് ആണ് കെട്ടിടം പണിതിരിക്കുന്നത്. ഒന്നാം നിലയുടെ തട്ട് 20- 12- 97 ലും രണ്ടാം നിലയുടെ 16 -2- 98 ലും മൂന്നാം നിലയിൽ ഏത് 15- 5 -98 ലെ നാലാം നിലയിൽ പണിത മാളികമുറിയുടെ മേൽക്കൂര 19- 11- 98 ലും കോൺക്രീറ്റ് ചെയ്തു. 5-12-98ൽ സ്ഥാപിച്ച മുകളിലത്തെ സ്തുപസൂചിയുടെ പിമ്പിൽ പ്രവർത്തിച്ചത് നാഗർകോവിൽ നിവാസി അന്തോണി മേസ്തിരിയുടെ വിദഗ്ധ ഹസ്തങ്ങളാണ്. രണ്ടായിരത്തിൽ ഹയർസെക്കൻഡറി സയൻസ് ഗ്രൂപ്പിന് ഒരു അഡീഷണൽ ബാച്ച് ലഭിച്ചു. 2003-ൽഐടി അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂൾ കമ്പ്യൂട്ടർ ലാബ് പ്രവർത്തനം ആരംഭിച്ചു. 2012-ൽ സീനിയർ ഡിവിഷൻ എൻസിസി അനുവദിച്ചു. 2014 സീനിയർ വുമൺ എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, അസാപ്, എസ് പി സി എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു. 2018-ൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നിലവിൽ വന്നു.

പഴയ തലമുറ പണിത അടിത്തറയിൽ പുതിയ കെട്ടിടം പണിയുകയായിരുന്നു. പണികൾ ആരംഭിച്ചപ്പോൾ ചിന്തകൾ ഏറെ പിന്നിലേക്ക് പോയി... പോർച്ചിന് സമീപത്തുള്ള വരാന്തയുടെ ഭാഗത്ത് കോളം ഉറപ്പിക്കാൻ കുഴിച്ച പിറ്റിൽ ഒരു കിണർ മണ്ണ് മൂടി നികന്ന രീതിയിൽ കാണപ്പെട്ടു. പോർച്ചിന്റെ പിറ്റിൽ രണ്ട് വലിയ മൺകലങ്ങളും കണ്ടെത്തി. ഉള്ളടക്കം മണ്ണായി മാറിയ പുരാതന ശവക്കലങ്ങൾ, ചരിത്രമുറങ്ങുന്ന ഭൂഭാഗം, ചരിത്രാതീതകാലത്തെ അവശിഷ്ടങ്ങളുടെ മീതെ ഇപ്പോൾ ഉയർന്ന പ്രകാശഗോപുരത്തിൽ ഇതൊന്നുമറിയാതെ ഇനിയും എത്ര കുരുന്നു തലമുറകൾ വെളിച്ചം തേടിയെത്തും... ഒട്ടേറെ കലപില ശബ്ദങ്ങൾ ഇനിയും മുഴങ്ങട്ടെ...

കേരളത്തിലെ നവോത്ഥാന നായകൻമാർ ആയിരുന്ന ശ്രീനാരായണഗുരു ദേവനും, ക്രിസ്ത്യൻ മിഷനറിമാരുടെ സ്വാധീനവും ഈ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള വാഞ്ച ത്വരിതപ്പെടുത്തി. ഇത് അനേകം വിദ്യാലയങ്ങൾ പിറവി എടുക്കുവാൻ ഇടയായി. അതിൽ മുൻപന്തിയിൽ നിൽക്കുന്ന സരസ്വതീക്ഷേത്രം ആണ് 1919 ൽ സ്ഥാപിതമായി വളർന്നു പന്തലിച്ച ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂൾ. സാഹിത്യരംഗത്തും ആത്മീയ രംഗത്തും പ്രഗത്ഭരെ രൂപപ്പെടുത്തുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ് .പത്മഭൂഷൺ ഡോ. കെ. എം. ജോർജ് ശാസ്ത്ര സാഹിത്യകാരനായിരുന്ന പള്ളത്ത് ഡോക്ടർ കെ ഭാസ്കരൻനായർ, എൻ കെ ദാമോദരൻ, ഇടയാറന്മുള കെ എം വർഗീസ് ഇന്ത്യൻ ആർമിയിൽ കേരളത്തിന് യശസ്സ് ഉയർത്തിയ മഹാ വീരചക്ര ജേതാവ് തോമസ് ഫിലിപ്പോസ്, ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും ഈ നാടിന്റെ അഭിമാനവും ആണ്. ആത്മീയ രംഗത്ത് ഉന്നത ശ്രേണിയിൽ നിൽക്കുന്ന ഈ സ്കൂളിന്റെ അഭിമാനകരമായ പൂർവ്വ വിദ്യാർത്ഥിയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസന അധിപനായിരിക്കുന്ന അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത തിരുമേനി.

നവതി

2008 ഡിസംബർ 12ന് സ്കൂളിന്റെ നവതി ആഘോഷങ്ങൾ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂൾ എൻ.സി.സി യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേരള ഗതാഗതവകുപ്പ് മന്ത്രി ശ്രീ. മാത്യു റ്റി. തോമസ് നിർവഹിച്ചു. നവതി പ്രോജക്ടുകളുടെ ഭാഗമായി, വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ഒരു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ളസംഭരണി നിർമ്മിച്ചത് സ്കൂൾ മാനേജർ റവ. എബി കെ. ജോഷ്വാ ഉദ്ഘാടനം ചെയ്തു.

ശതാബ്ദി

ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2019 ജനുവരി 14ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ്. പി. ഡി. രാജൻ, വീണ ജോർജ് എംഎൽഎ എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു. ശതാബ്ദി ആഘോഷങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക

വസ്തു സമ്പാദനം

സ്കൂളിന്റെ ഭാവി വികസനങ്ങളെ മുന്നിൽകണ്ടുകൊണ്ട് സ്കൂളിനോട് ചേർന്നുള്ള 15 ആർ വസ്തു വാങ്ങിച്ച് സ്കൂൾ കോമ്പൗണ്ടിനോട് ചേർത്തിട്ടുണ്ട്.

പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ എ.എം.എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്കൂൾവിക്കി പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്കുള്ള പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം 2018 ഒക്ടോബർ നാലിന് മലപ്പുറം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് നിന്നും ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിന് വേണ്ടി സ്കൂൾ കോഡിനേറ്റർ ശ്രീമതി ആശ പി മാത്യുവീന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. വിവരണം കാണുക. കൈറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ നടന്നത്.

ലിറ്റിൽകൈറ്റ്സ് അവാർഡ്

ലിറ്റിൽകൈറ്റ്സ്  അവാർഡ്

സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ് ഇടയാറന്മുള എം ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു 2019 ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച മഹാ സമ്മേളനത്തിൽ വച്ച് ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് നിന്നും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവാർഡ് സ്വീകരിച്ചു. 2018ൽ ഹൈടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു. 2020 ഒക്ടോബർ 12ന് ഗവൺമെൻറ് നടത്തിയ സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനത്തോട് കൂടി ഈ സ്കൂൾ പൂർണ്ണമായും ഒരു ഹൈടെക് വിദ്യാലയംആയി മാറി.


കേരളത്തിലെ വെള്ളപ്പൊക്കം (2018)

2018 ഓഗസ്റ്റ് 15ന് കേരളമെമ്പാടും ഉണ്ടായ മഹാപ്രളയം മധ്യതിരുവിതാംകൂറിനെ തകർത്തെറിഞ്ഞു. പേമാരിയോടൊപ്പം പത്തനംതിട്ട ജില്ലയുടെ കിഴക്കുള്ള അണക്കെട്ടുകൾ മുഴുവൻ തുറന്നതോടെ പമ്പാനദി കരകവിഞ്ഞൊഴുകി. 1924ൽ ഉണ്ടായ നൂറ്റാണ്ടിലെ വലിയ പ്രളയത്തേക്കാളും ജലനിരപ്പ് ഇത്തവണ ഉയർന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. വീടുകളും കടകളും സർക്കാർ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ദേവാലയങ്ങളും എല്ലാം വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകൾ വീടുകളുടെ മുകളിൽ കുടുങ്ങിപ്പോയി. ഭൗതികവും സാമ്പത്തികവും സാംസ്കാരികവുമായി നാടിനുണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണ്. കാർഷിക വാണിജ്യ മേഖലകൾ തകർച്ചയെ നേരിട്ടു.

കുടുങ്ങി പോയ ആളുകളെ രക്ഷിക്കുന്നതിനായി സൈന്യത്തിന്റെ വിവിധ വിഭാഗങ്ങൾ രംഗത്തിറങ്ങി. ചങ്ങാടവും ചെറു വള്ളങ്ങളുമായി തദ്ദേശീയരായ രക്ഷാപ്രവർത്തകരും ഹെലികോപ്റ്ററുകളും ഡിങ്കിബോട്ടുകളുമായി സൈന്യവും രക്ഷാപ്രവർത്തനം നടത്തി. തങ്ങളുടെ ബോട്ടുകളുമായി കുതിച്ചെത്തിയ മത്സ്യബന്ധന തൊഴിലാളികൾ ആയിരക്കണക്കിന് ആളുകളെ അതിവേഗം രക്ഷപ്പെടുത്തി.തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്ന് വന്ന മത്സ്യബന്ധന തൊഴിലാളി സുഹൃത്തുക്കളുമായി ഇന്നും ഈ നാട് ബന്ധം പുലർത്തുന്നു എന്നത് ആഹ്ലാദകരമാണ്.

2018 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അവയുടെ ഷട്ടറുകൾ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.ചരിത്രത്തിലാദ്യമായാണ് കേരളത്തിലെ 54 അണക്കെട്ടുകളിൽ 35 എണ്ണവും തുറന്നുവിടേണ്ടി വന്നത്. 26 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഒരുമിച്ചു തുറന്നത്. അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടുവെന്നു പറയാം.നദികൾ കരകവിഞ്ഞൊഴുകിയത് റോഡ്, റെയിൽ, വ്യോമ ഗതാഗത ശൃംഖലകളെ പ്രതികൂലമായി ബാധിച്ചു. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്.

ദുരന്തകാരണം

2018 ജൂലൈ-ഓഗസ്റ്റിൽ തെക്കുപടിഞ്ഞാറൻ കാലവർഷകാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2018-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. ശക്തമായ മഴയെത്തുടർന്ന് കേരളത്തിലെ മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നുവിട്ടതാണ് വെള്ളപ്പൊക്കത്തിന്റെ ആഘാതം വർദ്ധിക്കുവാൻ പ്രധാന കാരണമായതെന്ന ആരോപണം ഉയരുന്നുണ്ട്. എന്നാൽ കേന്ദ്ര ജല ക്കമ്മീഷന്റെ റിപ്പോർട്ട് വന്നതോടെ ആരോപണങ്ങൾ ശരിയല്ലെന്ന് തെളിഞ്ഞു. കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകുന്നത് യഥാർത്ഥത്തിൽ ഡാമുകളിലേക്ക് ഒഴുകിയെത്തിയതിൽ ഒരു ഭാഗം മാത്രമാണ് പുറത്തേക്ക് തുറന്ന് വിട്ടത്. ഒരു ഭാഗം ജലം ഡാമിൽ തന്നെ പിടിച്ചു നിർത്തുകയും അത്രത്തോളം പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കാനും സഹായകരമായി എന്നാണ് കേന്ദ്ര ജല കമ്മിഷന്റെ കണ്ടെത്തൽ.

അന്തർ സംസ്ഥാന അണക്കെട്ടുകളുടെ ഏകോപനമില്ലായ്മ, ഒട്ടനവധി മേഘവിസ്ഫോടനങ്ങൾ, അന്തരീക്ഷത്തിലെ ന്യൂനമർദം എന്നിവയും ഈ പ്രളയത്തിന്റെ കാരണങ്ങളിൽ ചിലതുമാത്രമാണ്. ഭൂപ്രകൃതിപരമായി നിരവധി പ്രത്യേകതകളുള്ള കേരള സംസ്ഥാനത്തിന് ഈ മഹാപ്രളയം മോശമായി ബാധിച്ചു. കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണെങ്കിൽ ദേശീയ ജനസാന്ദ്രത വെറും 382 ആണ്. അതുപോലെ തന്നെ കേരളത്തിന്റെ ഏകദേശം പത്തു ശതമാനം പ്രദേശങ്ങളെങ്കിലും സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്നതിനോടൊപ്പം 41 നദികൾ അറബിക്കടലിലേയ്ക്കു പതിക്കുന്നവയുമാണ്. ഈ നദികളിലെല്ലാംകൂടി ഏകദേശം 54 ജലസംഭരണികളെങ്കിലും നിലനിൽക്കുന്നുണ്ട്. നിലയ്ക്കാതെ പെയ്ത മഴവെള്ളത്തെ ഉൾക്കൊള്ളുവാൻ ഈ നദികൾക്കോ ജലസംഭരണികൾക്കോ സാധിച്ചില്ല. ശാന്തസമുദ്രത്തിൽ രൂപപ്പെട്ട ഷൻഷൻ, യാഗി എന്നീ ചുഴലിക്കാറ്റുകളും കേരളത്തിലെ കനത്തമഴയെ സ്വാധീനിച്ചിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പത്തനംതിട്ടയിലെ പ്രളയം പത്തനംതിട്ട ജില്ലയിൽ പ്രളയം ഏറെ ബാധിച്ചത് റാന്നി, ചെങ്ങന്നൂർ പാണ്ടനാട്, ആറന്മുള, പന്തളം, നിരണം, തേവേരി, ഇരതോട്, കടപ്രമാന്നാർ മേഖലകളിലാണ് .കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം 14നു വൈകിട്ടു നാലിനു കക്കി - ആനത്തോട് അണക്കെട്ടിൽനിന്നു സെക്കൻഡിൽ 85,300 ലീറ്ററും പമ്പ അണക്കെട്ടിൽനിന്നു സെക്കൻഡിൽ 47,000 ലിറ്റർ ജലവുമാണു പുറത്തുവിട്ടത്. രാത്രിയായതോടെ രണ്ട് അണക്കെട്ടുകളുടെയും ഷട്ടറുകൾ കൂടുതൽ ഉയർത്തി. രാത്രി 10നു രണ്ടിടത്തുനിന്നുമായി സെക്കൻഡിൽ 4.68 ലക്ഷം ലിറ്റർ ജലം പുറത്തേക്ക് ഒഴുക്കി. രാത്രി ഒന്നിന് ഇത് ആറര ലക്ഷവും പുലർച്ചെ ആറോടെ സെക്കൻഡിൽ 9.39 ലക്ഷം ലിറ്ററുമായി ഉയർന്നു. ഡാമുകൾ തുറന്നു വിട്ടതിനാൽ ആറന്മുള , ഇടയാറന്മുള, റാന്നിയും ചുറ്റുവട്ട പ്രദേശങ്ങളൂം ദിവസങ്ങളോളം വെള്ളത്തിന്റെ അടിയിൽ ആയിരുന്നു. പമ്പ, മണിമല സംഗമമായ തിരുവല്ല പുളിക്കീഴും പമ്പ, അച്ചൻകോവിൽ സംഗമമായ വീയപുരവും വെള്ളത്തിൽ മുങ്ങി. തിരുവല്ല - കായങ്കുളം റോഡിൽ കടപ്ര മുതൽ മണിപ്പുഴവരെ ശക്തമായ നീഴൊഴുക്കിൽ ഗതാഗതം മുടങ്ങി. അച്ചൻകോവിൽ നദി കരകവിഞ്ഞു ഒഴുകിയതിനാൽ പന്തളം നഗരം പൂർണമായി വെള്ളത്തിലായി. ആയതിനാൽ ദിവസങ്ങളോളം എം. സി. റോഡ് വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ആറൻമുളയും മറ്റും പരിസര പ്രദേശത്തുമായി നിരവധിപേർ വീടുകളിൽ കുടുങ്ങി. ഇന്ത്യൻ എയർഫോർസിന്റെ ഹെലികോപ്റ്റർ മാർഗ്ഗമാണ് നിരവധിപേരെ രക്ഷപെടുത്തിയത്. ജില്ലയിലെ 2,331 കുടുംബങ്ങളിലെ 8,788 പേരെ മാറ്റി പാർപ്പിച്ചു. ചെങ്ങന്നൂരിലെ ആകെയുള്ള നാലുലക്ഷം പേരിൽ 1,60,000 പേരെ ഈ പ്രളയം ബാധിച്ചു.പ്രളയം മൂലം പമ്പ നദി കരകവിഞ്ഞ് ഒഴുകിയതിനാൽ ശബരിമല തീർത്ഥാടനം പൂർണമായി നിർത്തിവച്ചു. സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്ക്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പയാർ വഴിമാറിയൊഴുകി. ശബരിമല പമ്പാതീരവും ത്രിവേണീ സംഗമവും പൂർണ്ണമായും വെള്ളത്തിനടിയിലായി.

സ്കൂൾ ഒരു ദുരിതാശ്വാസ ക്യാമ്പ്

ജില്ലയിൽ 106 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിരുന്നു.അതിൽ ഏറ്റവും വലിയ ക്യാമ്പ് ആയിരുന്നു, ഞങ്ങളുടെ ഇടയാറന്മുള എ.എം .എം ഹയർസെക്കണ്ടറി സ്കൂൾ,ഏകദേശം 1000 കുടുംബങ്ങൾ ഒരു മാസത്തോളം താമസിച്ചിരുന്നു.അതിൽ ഈ സ്കൂളിലെഅദ്ധ്യാപകരും,കുട്ടികളും ഉൾപ്പെടുന്നു.മുൻകാലങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ എല്ലാം പ്രളയത്തിൽ മുങ്ങി പോയതോടെ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഇടയാറന്മുള എ.എം.എം സ്കൂൾ ആയിരത്തിലേറെ ആളുകളെ ഉൾക്കൊള്ളുന്ന ക്യാമ്പ് ആയി മാറി. ക്യാമ്പിന്റെ നടത്തിപ്പിലും, ദുരന്തബാധിതർക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിലും,വീടുകളിലേക്ക് മടങ്ങുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിലുമെല്ലാം സ്കൂൾ നേതൃത്വപരമായ പങ്കുവഹിച്ചു എന്നത് അഭിമാനകരമാണ്. പ്രളയ ദുരിതത്തിലായ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ എത്തിച്ചുകൊടുക്കാൻ സാധിച്ചു. ഞങ്ങളുടെ സ്കൂളിൽ നൽകിയ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ബാക്കി പത്രം കാണുക.

കോവിഡ് 19 കാലഘട്ടം

കോവിഡ്19വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നേരിട്ടുള്ള ബന്ധം സാധ്യമാകാത്ത സാഹചര്യത്തിൽ,2020-21അദ്ധ്യയന വർഷം ഓൺലൈൻ വിദ്യാഭ്യാസ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്.കോവിഡ് 19 രോഗത്തിന് മുമ്പിൽ ലോകം മുഴുവൻ നിസഹായമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ പ്രതീക്ഷയുടെ ചെറുതിരി നാളമായ പ്രവർത്തനങ്ങളാണ് ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ വിവിധ യൂണിറ്റുകൾ കാഴ്ചവയ്ക്കുന്നത്. മെച്ചപ്പെട്ട പരീക്ഷാഫലം, പ്രകൃതിരമണീയമായ പരിസരം, ശാന്തമായ അന്തരീക്ഷം, നവീന സജ്ജീകരണങ്ങളോടു കൂടിയ ലബോറട്ടറി, കമ്പ്യൂട്ടർ ലബറട്ടറി, ഗതാഗതസൗകര്യങ്ങൾ, ശുദ്ധജലത്തിലെ ലഭ്യത, ഏതു മഹാമാരിയെയും തോൽപ്പിക്കാൻ അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ തുടങ്ങിയവ ഈ ഹൈടെക് കലാലയത്തിന്റെ പ്രത്യേകതയാണ്.

കോവിഡ് പ്രതിരോധത്തിന്റെ മുൻപന്തിയിൽ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആറന്മുള ഗ്രാമ പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾക്ക് സ്കൂളും പങ്കാളിയായി. ആറന്മുള ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ 12.5.2021 മുതൽ ക്രമീകരിക്കപ്പെട്ടു. ബഹു.പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ഷീജ റ്റി ടോജി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

80 കിടക്കകൾ ഉണ്ടായിരുന്ന ഈ സെന്ററിനായി  സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ മൈക്രോഫോൺ, സ്പീക്കറുകൾ  മുതലായവ ഉപയോഗിച്ചു.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായി പ്രവർത്തിച്ചിരുന്നത് സ്കൂളിലെ അദ്ധ്യാപകരാണ്.ഐസലേഷനിൽ കഴിഞ്ഞിരുന്ന രോഗികളുടെ ഏകാന്തതയും, മുഷിച്ചിലും മാറ്റുന്നതിനും, വിനോദവും, വിജ്ഞാനവും പകരുന്നതിന് ഉപയോഗിക്കുന്നതുമായ നിരവധി പുസ്തകങ്ങൾ സെന്ററിൽ വിതരണം ചെയ്തു.മികച്ച സൗകര്യങ്ങൾ ഉണ്ടായിരുന്ന സെന്ററിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ആറന്മുള പഞ്ചായത്തിലെ ജനങ്ങൾക്ക് വളരെയധികം പ്രയോജനപ്രദമായി.

രണ്ടാമത് ശബരീഷ് സ്‌മാരക സ്കൂൾ വിക്കി പുരസ്ക്കാരം

ശബരീഷ് സ്മാരക സ്കൂൾ വിക്കി മത്സരത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള മത്സരത്തിന്റെ അവാർഡ് ദാന ചടങ്ങ്  1/7/2022, 2 മണിക്ക് നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിന് മുഖ്യ അതിഥി ആയിരുന്നത്, ഗതാഗത മന്ത്രി ആന്റണി രാജുവാണ്. കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ കെ ജയപ്രകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് 25000 രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഏറ്റുവാങ്ങി.