ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ ഗ്രന്ഥശാല

5000 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. മധുസൂദനൻ മാഷാണ് ലൈബ്രേറിയൻ. വിദ്യാരംഗം കലാസാഹിത്യവേദിയുമായി ചേർന്നാണ് അതിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. സ്വന്തമായി ലൈബ്രറി മുറിയില്ലാത്തത് ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് പലപ്പോഴും തടസ്സം ഉണ്ടാക്കിയിരുന്നു. എന്നാൽ ഈ വർഷം അതിനെ മറികടക്കാനുള്ള ചില പരിപാടികൾ ആസൂത്രണം ചെയ്തു വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. .

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

വായനവാരം 2020 -21

വിദ്യാരംഗം സാഹിത്യ കലാസാഹിത്യവേദിയുടേയും ഭാഷാക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനാവാരം പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടത്താൻ സാധിച്ചു. അടച്ചിരിപ്പ്കാലത്തിൻ്റെ പരിമിതികൾ ഒട്ടേറെ ഉണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാൻ നമുക്ക് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. വായനാദിനം ഉദ്ഘാടനം പ്രശസ്ത കവി പി എൻ ഗോപീകൃഷ്ണൻ നിർവഹിച്ചു പുസ്തകങ്ങളുടെയും വായനയുടെയും പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം കുട്ടികളോട് സംസാരിച്ചു. വായനയ്ക്ക് പകരം വെക്കാൻ വായന മാത്രമേ ഉള്ളു എന്ന വസ്തുതയിൽ ഊന്നിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

ഉദ്ഘാടനത്തെ തുടർന്ന് ഓരോ ദിവസവും ഓരോ എഴുത്തുകാർ കുട്ടികളുമായി സംവദിച്ചു ഇക്കൂട്ടത്തിലെ ആദ്യ അതിഥി പ്രശസ്ത ബാലസാഹിത്യകാരനും യുറീക്കയുടെ ദീർഘകാല എഡിറ്ററും ആയിരുന്ന ജനു ആയിരുന്നു. സ്വന്തം കൃതിയായ ' ഭൂമിയിലെത്തിയ വിരുന്നുകാർ, എന്ന പുസ്തകത്തെക്കുറിച്ചും അതിൻ്റെ എഴുത്തു വഴികളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സരസമായി സംസാരിച്ചു മുടി മുറിക്കാനും നല്ലൊരു കുപ്പായം വാങ്ങാനുമായി ഭൂമിയിലെത്തിയ അന്യഗ്രഹജീവികളായ ഡങ്കായിയുടെയും ഇങ്കായിയുടെയും വിശേഷങ്ങൾ കുട്ടികൾക്ക് ഹൃദ്യമായി തുടർന്ന് ഈ നോവൽ ഓരോ അധ്യായങ്ങളായി ഓഡിയോ രൂപത്തിൽ കുട്ടികളെ കേൾപ്പിക്കുകയും ചെയ്തു.

രണ്ടാം ദിവസം ബാലസാഹിത്യകാരിയായ എം ഗീതാഞ്ജലി ആണ് കുട്ടികളോട് എഴുത്തനുഭവങ്ങൾ പങ്കു വെച്ചത്.'ജന്തുലോകത്തിലെ കൗതുകങ്ങൾ ' എന്ന സ്വന്തം കൃതിയെക്കുറിച്ച് അതിൻ്റെ എഴുത്തനുഭവങ്ങളെക്കുറിച്ചും ഇവർ കുട്ടികളോട് സംസാരിച്ചു. പ്രകൃതിയിലെ ഓരോ ജീവിക്കും തനതായ സവിശേഷതകൾ ഉണ്ടെന്നും മനുഷ്യൻ ഇക്കാര്യം മനസ്സിലാക്കിയാൽ ഒരു ജീവിയേയും ഉപദ്രവിക്കുകയില്ല എന്നും അവർ പറഞ്ഞു ഈ പുസ്തകത്തിൻ്റെ രചനയ്ക്കു ശേഷം സ്വന്തം കാഴ്ചപ്പാടിൽ തന്നെ മാറ്റം വന്നിട്ടുണ്ട് ഉണ്ട് എന്ന് എഴുത്തുകാരി അഭിപ്രായപ്പെട്ടത് കുട്ടികൾക്കും പ്രചോദനമായി മാറി.

പ്രശസ്ത ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമായ ഡോക്ടർ കെ ശ്രീകുമാർ ആണ് മൂന്നാം ദിവസം കുട്ടികളോടൊപ്പം കൂടിയത്. ഇരുന്നൂറിലധികം പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം സ്വന്തം ബാലസാഹിത്യ കൃതികളുടെ സമാഹാരമായ ബാല കഥാസാഗരത്തിനെക്കുറിച്ച് വിശദമായി സംസാരിച്ചു കണ്ണൂർ എന്ന നോവലിൻ്റെ എഴുത്തു വഴികൾ ചർച്ച ചെയ്തത് ഏറെ ഹൃദ്യമായി.

പ്രൊഫ: കെ .പാപ്പൂട്ടി

പ്രശസ്ത ബാലസാഹിത്യകാരനും ജ്യോതിശാസ്ത്രജ്ഞനുമയ പ്രൊഫസർ കെ പാപ്പൂട്ടി സ്വന്തം കൃതികളായ 'മാഷോട് ചോദിക്കാം ' ' ചിരുതക്കുട്ടിയും മാഷും' എന്നീ പുസ്തകങ്ങളുടെ എഴുത്തു വഴികൾ പങ്കുവെച്ചു കുട്ടികൾക്കുണ്ടാകുന്ന ശാസ്ത്രസംബന്ധിയായ സംശയങ്ങൾ യുറീക്കയിലേക്ക് അയച്ചു കിട്ടിയതിന് മറുപടി നൽകുക എന്ന രീതിയിൽ ആരംഭിച്ച മാഷോട് ചോദിക്കാം എന്ന പംക്തി പിന്നീട് തുടരുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു ശാസ്ത്ര കാര്യങ്ങൾ നേരിട്ട് പറയുമ്പോൾ കുട്ടികൾക്ക് വിരസത ഉണ്ടാകുമെന്നതിനാൽ ലളിതമായും സരസമായും കാര്യങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്തത്. ഇതിനായി ചിരുതക്കുട്ടി എന്ന കുസൃതിയായ പെൺകുട്ടിയുടെ സംശയങ്ങൾക്ക് സ്നേഹസമ്പന്നനായ ,കുഞ്ഞുങ്ങളെ മനസ്സിലാക്കുന്ന ഒരു മാഷ് മറുപടി പറയുന്ന രീതിയിൽ ഇതിൽ അവതരിപ്പിച്ചു. ചിരുതക്കുട്ടിയോടൊപ്പം മാഷിൻ്റെ മകൻ ഉണ്ണിയും കൂടുന്നത് എഴുത്തിന് ഏറെ ഭംഗി പകർന്നു.. പലയിടത്തും പരിപാടികൾക്കായി പോകുമ്പോൾ കുട്ടികൾ 'ചിരുതക്കുട്ടിയെ കൊണ്ടുവന്നിട്ടില്ലേ ?' എന്ന് ചോദിക്കാറുണ്ട് അദ്ദേഹം പറഞ്ഞു അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ ഇവിടെ ചിരുതക്കുട്ടിയും മാഷും നമ്മുടെ കുട്ടികളുടെയും പ്രിയപ്പെട്ടവരായി മാറി.

രാമകൃഷ്ണൻ കുമരനല്ലൂർ

പ്രശസ്ത ബാലസാഹിത്യകാരനും യുറീക്കയുടെ മുൻപത്രാധിപരുമായ രാമകൃഷ്ണൻ കുമരനല്ലൂർ കുട്ടികൾക്കായി സ്വന്തം വായനാനുഭവങ്ങൾ പങ്കുവച്ചു.ഏകാന്തതയെ മറികടക്കാൻ മനുഷ്യന് എഴുത്തും വായനയും ശക്തിപകരുന്നു എന്ന് വ്യത്യസ്ത രീതിയിലുള്ള കഥകൾ പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു

കൂട്ടുകൂടാം പുസ്തകച്ചങ്ങാതിമാർക്കൊപ്പം

ഇരുമ്പുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ 2018-19 അധ്യയന വർഷത്തിലെ വായനാ വാരം പ്രവർത്തനങ്ങൾക്ക് ഗംഭീരമായ തുടക്കം...ജൂൺ 19 ചൊവ്വാഴ്ച സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ വായനാവാരം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. മനുഷ്യജീവിതത്തിൽ വായന എത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്ന് ടീച്ചർ കുട്ടികളെ ബോധ്യപ്പെടുത്തി. സ്കൂൾ ലൈബ്രറി ചുമതലയുള്ള മധു മാഷ് വായനാ വാരം പ്രവർത്തന രേഖ അവതരിപ്പിച്ചു. കവിയും പത്താംതരം വിദ്യാർത്ഥിനിയുമായ നജ് വ അവതരിപ്പിച്ച സച്ചിദാനന്ദൻ കവിതകളുടെ ആസ്വാദനം ഏറെ ഹൃദ്യമായി .

ലൈബ്രറി കാർഡുമായി വരൂ ലൈബ്രറിയിലേക്ക്

കേവലം ഒരാഴ്ചയിൽ മാത്രമൊതുങ്ങാതെ ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് ഇക്കുറി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓരോ കുട്ടിയും ഈ വർഷം ചുരുങ്ങിയത് നൂറു പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്ന് തീരുമാനമെടുത്തു. നാട്ടിലുള്ള ലൈബ്രറികളിൽ പോയി പുസ്തകമെടുത്തു വായിക്കാൻ പല കുട്ടികൾക്കും സാധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ സ്കൂൾലൈബ്രറി ശാക്തീകരണത്തിലൂടെ മാത്രമേ ഇത് നടപ്പിലാക്കാനാവൂ .. ഇതിനായി എല്ലാ കുട്ടികൾക്കും ഫോട്ടോ പതിച്ച ലൈബ്രറി കാർഡ് നൽകാൻ തീരുമാനിച്ചു. കാർഡിന്റെ വിതരണോദ്ഘാടനവും വായനാദിന അസംബ്ലിയിൽ നടന്നു.8, 9, 10 ക്ലാസ്സ് പ്രതിനിധികൾക്ക് ഹെഡ്മിസ്ട്രസ്സിൽ നിന്ന് കാർഡ് ഏറ്റുവാങ്ങി.

വായിച്ച പുസ്തകങ്ങളുടെ പേര് ക്രമമായി രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് കാർഡ് രൂപകല്പന ചെയ്തത്. 8, 9, 10 ക്ലാസ്സുകാർക്ക് യഥാക്രമം നീല, റോസ്, മഞ്ഞ നിറങ്ങളിലുള്ള കാർഡ് നൽകിയത് പുസ്തക വിതരണത്തിന് ഏറെ സഹായകമായി മാറി.

വളരണം ഒരു വായനാ സംസ്ക്കാരം

കുട്ടികളിൽ വായനാ സംസ്കാരം വളർത്തുന്നതിനു വേണ്ടി എല്ലാ ക്ലാസ്സുകാർക്കും ഒരു ലൈബ്രറി പിരിയഡ് മാറ്റി വച്ചത് ഏറെ ഫലം ചെയ്യുന്നുണ്ട്. ലൈബ്രറിയിൽ പോയി പുസ്തകമെടുക്കുകയും ലൈബ്രറിയിലിരുന്ന് നിശ്ശബ്ദമായി വായിക്കുകയും ചെയ്യുന്ന രീതിയിൽ ഒരു വായനാ സംസ്കാരം കുട്ടികളിൽ വളർന്നു വരാൻ തുടങ്ങിയിട്ടുണ്ട് .. ഈ വർഷം അവസാനമാകുമ്പോഴേക്കും നല്ല വായനാ സംസ്ക്കാരമുള്ളവരായി ഞങ്ങളുടെ കുട്ടികൾ മാറുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.

മുപ്പത് ദിവസം - മുപ്പത് കഥ

മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ ശ്രദ്ധേയമായ കഥകൾ കുട്ടികളിലേക്കെത്തിക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയിയാണ് "മുപ്പത് ദിവസം - മുപ്പത് കഥ". സ്കൂൾ റേഡിയോ -വിദ്യാ വാണി -യിലൂടെ എന്നും ഉച്ചയ്ക്ക് 1.30 മുതൽ രണ്ടു മണി വരെയുള്ള സമയത്താണ് ഇത് പ്രക്ഷേപണം ചെയ്യുന്നത്. പാഠപുസ്തകങ്ങളിൽ പരിചയപ്പെട്ട എഴുത്തുകാരുടെ കൂടുതൽ രചനകൾ പരിചയപ്പെടുന്നതിനും വായനയിൽ താല്പര്യം വളർത്തുന്നതിനും ഈ പരിപാടി സഹായകമാവുന്നു.

ക്ലാസ്സ് വായനകൾ

സ്കൂൾ തല പ്രവർത്തനങ്ങൾക്കു പുറമേ ക്ലാസ്സ് തല പ്രവർത്തനങ്ങളും നടന്നു വരുന്നു. ക്ലാസ്സ് ലൈബ്രറികൾ സജീവമായി പ്രവർത്തിക്കുന്നു. കഥ -കവിത -പുസ്തകാസ്വാദനങ്ങൾ ദിവസവും നടക്കുന്നു. കുട്ടികൾ ലൈബ്രറി നോട്ടുകൾ തയ്യാറാക്കി വരുന്നു.