എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഇന്നലെകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എ എം യു പി എസ് മാക്കൂട്ടം/തിരുമുറ്റത്തെത്തുവാൻ മോഹം/ഇന്നലെകളിലൂടെ എന്ന താൾ എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഇന്നലെകളിലൂടെ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇന്നലെകളിലൂടെ / ഡോ. അശ്വിൻ ശിവദാസ്

കൃത്യമായി പറഞ്ഞാൽ 2019 ജനുവരി ഇരുപത്തിരണ്ട്. ലേബർ റൂമിലെ പതിവ് ജോലികൾക്കിടയിൽ മനസ്സ് മടുത്തിരിക്കുന്ന ഒരു മധ്യാഹ്ന വേളയിലാണ് ഫോൺ ശബ്ദിച്ചത്. പൊതുവെ ആ സമയങ്ങളിൽ ഓർഡർ ചെയ്ത ഭക്ഷണവുമായി വരുന്ന ഓൺലൈൻ അന്നദാതാവ് മാത്രമേ എന്നെ വിളിക്കാറുള്ളൂ. എന്നാൽ അന്ന് ആ സമയം വരെ പട്ടിണിയായിരുന്നതിനാൽ അങ്ങനെ ഒരു ഫോൺ വിളിക്കുള്ള സാധ്യതയും ഇല്ലാ യിരുന്നു. തെല്ലു മടുപ്പോടെ തന്നെ ഫോൺ എടുത്തു. നേരത്തേ സേവ് ചെയ്യാത്തതിനാൽ അപരിചിതമായ ഒരു പത്തക്ക നമ്പർ മാത്രമേ സ്ക്രീനിൽ കണ്ടുള്ളൂ. വിശപ്പ് അതിന്റെ ഉച്ചസ്ഥായിലെത്തിയിരിക്കുന്നതിനാലും അപരിചിത നമ്പർ ആയതിനാലും ആയിട്ടായിരിക്കണം ഹലോ എന്നതിനു പകരം ആരാ എന്ന പരുഷമായ ശബ്ദത്തിലായിരുന്നു. ഫോൺ എടുത്തയുടനെയുള്ള എന്റെ പ്രതികരണം. ഞാൻ ജലീൽ മാഷാണ്. മാക്കൂട്ടം സ്കൂളിലെ ശബ്ദം സുപരിചിതം. ഞാനാകെ അമ്പരന്നു. സർ എന്തിന് എന്നെ വിളിക്കണം? എന്തെങ്കിലും അത്യാവശ്യം കാണുമോ? ചോദ്യ ങ്ങളുടെ തീവണ്ടി മനസ്സിൽ ഓടിത്തുടങ്ങി. ചുറ്റുമുള ബഹളത്തിൽ നിന്നും ഞാൻ ഒഴിഞ്ഞ ഒരു മുറിയിലേക്ക് ഫോണുമായി ഒതുങ്ങി. സ്കൂളിലെ നവതി ആഘോഷത്തിന്റെ സമാപനമാണ് ഈ വരുന്ന മാസം. അതോടനുബന്ധിച്ച് ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയ്ക്ക് ഒരു എഴുത്ത് നൽകി അയച്ചു തരണം. ഫോൺവിളിയുടെ ഉദ്ദേശം സുവ്യക്തം!

കുറേ കാലങ്ങൾക്ക് ശേഷം സുമാർ 19 വർഷങ്ങൾക്കപ്പുറത്തേക്കാണ് അമ്പത് സെക്കന്റുകളോളം മാത്രം നീണ്ടുനിന്ന സംഭാഷണം ദ്രുതഗതിയിൽ കൊണ്ടുപോയത്. തിരക്ക് കാരണം ഫോൺ കോൾ പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്നു. ഞാൻ അതേ മുറിയിൽ ഇരുന്ന് ഓർമ്മയുടെ പുസ്തകത്താളുകൾ പൊടി തട്ടിയെടുക്കവെ, വീണ്ടുമൊരലർച്ച, "ഹൗസ് സർജൻ എവിടെ? ഇവിടെ പേഷ്യന്റിന് അത്യാവശ്യമായി രക്തം കൊടുക്കണം. ഉടനെ അത്യാവശ്യമായി ബ്ലഡ് ബാങ്കിൽ പോയി രക്തം എടുത്തോണ്ടുവരൂ.. അതെ.. എനിക്ക് വേണ്ടിയുളള അലർച്ചയാണ്, ഞാൻ തുറക്കാൻ വെമ്പൽ കൊണ്ട ഓർമയുടെ പുസ്തകം അതേ താളുകളിൽ തന്നെ ഒരടയാളം പോലും വെച്ചു ചേർക്കാൻ സമയം തരാതെ നിർബന്ധപൂർവ്വം എനിക്ക് അടച്ചുവെക്കേണ്ടി വന്നു. ചുറ്റുമുള്ള തിരക്കിലേക്ക് ഞാനറിയാതെ തന്നെ പിന്നെ ഇഴുകിച്ചേരുകയാണുണ്ടായത്.

ഈ ഒരു എഴുത്ത് എഴുതാനുണ്ടായ സംഭവം ഒന്നു വിശദീകരിച്ചുവെന്നേയുള്ളൂ. ഒന്നും എഴുതിത്തുടങ്ങാൻ അറിയാത്ത ഒരാളുടെ അലസത ആയിട്ട് കണ്ടാലും തെറ്റില്ല. സാംസ്ക്കാരിക ആരോഗ്യ രംഗങ്ങളിൽ നടക്കുന്ന കുതിച്ചു ചാട്ടങ്ങളെപ്പറ്റിയും വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പരീക്ഷണ നിരീക്ഷണങ്ങളെപ്പറ്റിയും മറ്റും സംസാരിക്കാൻ പ്രായമോ അറിവോ പക്വതയോ അനുഭവ സമ്പത്തോ ഇല്ലെന്നുള്ള തികഞ്ഞ ബോധ്യമുള്ളതിനാൽ കണ്ടറിഞ്ഞ് അനുഭവിച്ച എന്റെ സ്കൂൾ ജീവിതത്തെ പറ്റി പറയുന്നതാവും എനിക്ക് ആത്മ വിശ്വാസത്തോടെ, ആത്മ സമർപ്പണത്തോടെ ഈ കുറിപ്പ് മുന്നോട്ട് കൊണ്ട് പോകാൻ നല്ലതെന്ന് തോന്നുന്നു. അതെ, അതുതന്നെയാണ് നല്ലത്. ഇനി ഞാൻ തുടങ്ങട്ടെ.

കുറെയേറെ ഓർമകൾ... അവയെല്ലാം ഓർക്കുമ്പോൾ മനസ്സിൽ എനിക്കുവേണ്ടി വഴി കാണിച്ചു തന്നെ ഒട്ടേറെ പേർ. എല്ലാവരെയും നന്ദിയോടെ സ്മരിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തിക്കോട്ടെ. അഞ്ചാം ക്ലാസിലെ ഒരു സോഷ്യൽ സയൻസ് പിരീഡാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഓർമ വരുന്നത്. ഉഷ ടീച്ചറുടെ ക്ലാസ് ആയി അത്. ടീച്ചർ എപ്പോഴും കൈയിൽ ഒരു മരസ്കെയിലും പിടിച്ചു കൊണ്ടാണ് വരാറ്. ഉത്തരം പറഞ്ഞില്ലെങ്കിൽ അപ്പോൾ അടിവീഴും. വാഗൺ ട്രാജഡി നടന്ന വർഷം ഏത്? ഓരോരുത്തരും മുഖത്തോടുമുഖം നോക്കി. ടീച്ചറെ ഭയന്ന് അടി വീഴുന്നതും കാത്തിരിക്കുകയാണ്. എനിക്കും അതിനുത്തരം അറിയുമായിരുന്നില്ല. ടീച്ചർ എന്റെ അടുക്കലേക്ക് നീങ്ങി. അശ്വിൻ... വാഗൺ ട്രാജഡി നടന്ന വർഷം പറയൂ... അൽപം ജാള്യതയോടെ എന്നാൽ ഏറെ ഭയത്തോടെ ഞാൻ എഴുന്നേറ്റു. ടീച്ചർ..എനിക്കറിയില്ല. ടീച്ചർ ദേഷ്യത്തോടെ കൈയിലുള്ള സ്കെയിൽ അടിക്കാനായി ഉയർത്തി. എന്താണ് അശ്വിൻ..ഇതിനുത്തരം നിനക്ക് അറിയില്ലേ? ഞാൻ ഇതിനെപ്പറ്റി ക്ലാസ് എടുത്തതല്ലേ ഉള്ളൂ? അതു പോലും ഓർമ്മയില്ലേ? പഠിക്കാതെ ക്ലാസിൽ വരുന്നത് എന്തിനാണ്? വല്ലാത്ത കുറ്റബോധം തോന്നി എനിക്ക്.വിഷമമായി. ടീച്ചർ എത്ര ബുദ്ധിമുട്ടിയാണ് ഞങ്ങൾക്കു വേണ്ടിരോ കാര്യങ്ങളും ചെയ്തുതരുന്നത്. തലേ ദിവസം പഠിപ്പിച്ച കാര്യങ്ങൾ പോലും ഓർത്തുവെക്കാൻ സാധിക്കാത്ത ഞാൻ എന്തൊരു മണ്ടനാണ്. എന്റെ നൻമക്ക് വേണ്ടിയാണ് ടീച്ചർ അങ്ങനെയൊക്കെ പറഞ്ഞത് എന്നെനിക്ക് ബോധ്യമായി. അവരെ വിഷമിപ്പിക്കരുതെന്ന് എനിക്ക് തോന്നി. അതിന് വേണ്ടി, നന്നായി പഠിക്കണമെന്ന ബോധം എന്നിൽ ഉരുത്തിരിയു കയായിരുന്നു.

ഇങ്ങനെയുളള ഓരോരോ കുഞ്ഞു സങ്കടങ്ങളും തിരിച്ചുറിവുകളുമാണ് ഓരോ വിദ്യാർത്ഥിയെയും നന്മയിലേക്ക് നയിക്കുന്നതും അവരെ നല്ലവരാക്കുന്നതും. പിന്നീടുണ്ടായ ഓരോ മുഹൂർത്തങ്ങളിലും അവരെ സന്തോഷിപ്പിക്കാനും പിന്നീട് അഭിമാനിക്കാനും ഞാൻ ശ്രമിച്ചുകൊ ണ്ടേയിരുന്നു. ഞാൻ വിശ്വസിക്കുന്നത് അതിനു സാധിച്ചു എന്നു തന്നെയാണ്. എന്നെ ഓരോ കാര്യങ്ങളിലും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ഒട്ടേറെ അധ്യാപകർ ഉണ്ടായിരുന്നു. മലയാളത്തിലും സാഹിത്യത്തിലും നല്ലൊരു അടിത്തറയുണ്ടാക്കിത്തരാൻ പുഷ്പലത ടീച്ചറും നമ്പൂതിരി മാസ്റ്റരുമെല്ലാം ഒരുപാട് പങ്കുവഹിച്ചു. മാത്സ് എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ കുട്ടികൾക്കിടയിൽ ഞാൻ നാണം കെട്ടു. ആദ്യം കടന്നുവരിക നമ്പൂതിരി മാഷാണ്. കാലങ്ങൾ കഴിഞ്ഞു. മാത്സിന്റെ അതി കഠിനമായ പല വഴികളും താണ്ടി. എങ്കിലും എന്റെ കണക്കു പുസ്തകം തുറന്നു കിടക്കുന്നത് ഏഴാം ക്ലാസിന്റെ ഹരണത്തിലും ഗുണനത്തിലും തന്നെയാണ്. അതെല്ലാം സർ എന്നിൽ ചെലുത്തിയ വലിയ സ്വാധീനത്തിന്റെ ഉത്തമ ഉദാഹരണം തന്നെയാണ്. അടിച്ചും വിറപ്പിച്ചും കാര്യങ്ങളെല്ലാം ഇന്നും എന്റെ മനസ്സിൽ മായാതെ എഴുതപ്പെട്ടിരി ക്കുന്നതും അതുകൊണ്ടുതന്നെയാണ്. അതെന്റെ മുന്നോട്ടുള്ള ജീവിതത്തിൽ എന്നെ ഒരുപാടൊരുപാട് സഹായിച്ചിട്ടുണ്ടെന്നുളളത് പറയാതിരിക്കാൻ വയ്യ. അങ്ങനെ എത്രയെത്ര അധ്യാപകർ... ശ്രീജ ടീച്ചർ, സൗദ ശാന്തമ്മ ടീച്ചർ.. എന്നെ ഞാനാക്കാൻ എനിക്ക് ഒരുപാട് അവസരങ്ങൾ ഒരുക്കിത്തന്നെ എന്റെ പ്രിയപ്പെട്ട എല്ലാ അധ്യാപകരെയും ഈ നിമിഷത്തിൽ നന്ദിയോടെ സ്മരിക്കുകയാണ്. അവരെല്ലാം എന്നോടു കാണിച്ച സ്നേഹത്തിനും വിശ്വാസത്തിനും കരുതലിനും പകരം നൽകാൻ എന്റെ എളിയ അറിവും ജ്ഞാനവും ഉപകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആത്മാർത്ഥതയോടുകൂടി എനിക്ക് അതിന് സാധിക്കണമേ എന്ന പ്രാർത്ഥനയോടും അതിയായ ആഗ്രഹത്തോടും കൂടി നവതി വസന്തത്തിന് ഒരായിരം ആശംസകൾ നേരുന്നു.