"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഓർമയിലെ ഒരു ദിവസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

13:32, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഓർമയിലെ ഒരു ദിവസം / വി എം അബ്ദൂൽ അസീസ്

ചൂലാംവയൽ സ്‌കൂൾ ജീവിതകാല ചിന്തകൾ എന്റെ ഓർമയിലേക്ക് കൊണ്ടുവരാനുളള ശ്രമത്തെ പ്രായാധിക്യവും ഓർമ്മക്കുറവും തടസ്സപ്പെടുത്തുന്നുവെങ്കിലും 1952-53 അദ്ധ്യയന വർഷത്തെ 'ഒരു ദിവസം' ഇവിടെ പകർത്താൻ ശ്രമിക്കുകയാണ്. ഈ ഒരു ദിവസം ആരംഭിക്കുന്നത് രാവിലെ ഉദ്ദേശം ആറര മണിയോടെ ഉമ്മ ഉറക്കപ്പായിൽ നിന്നും വിളിച്ചുണർത്തുന്നതോടെയാണ്. അടുക്കള ഭാഗത്തെ ചേതിമേൽ ഒരു കിണ്ടി വെളളം ഉണ്ടാവും. ചുമരിലെ ജനലിന്മേൽ പാത്രത്തിൽ ഉപ്പ് ചേർത്ത ഉമിക്കരിയും. ചകരി കൊണ്ട് നിർമ്മിച്ച മിസ്‌വാക്ക് അല്ലെങ്കിൽ മാവിൻ തണ്ട് ചതച്ചത് ഉപയോഗിച്ച് പല്ല് തേപ്പ് നടത്തും.

വീടിന്റെ പരിസരപ്രദേശത്ത് ധാരാളം  ഫലവൃക്ഷങ്ങളുണ്ട്. തെങ്ങ്, കവുങ്ങ്, പ്ലാവ്, പന, മുരിക്ക്, മുരിങ്ങ, പേരക്ക, വാഴ, പപ്പായ, പുളി തുടങ്ങിയവക്കിടയിൽ കുരുമുളക് വളളിയും പച്ചക്കറിയും കൃഷി ചെയ്യുന്നു. രാവിലത്തെ ഉദയ സൂര്യന്റെ കിരണങ്ങൾ മഞ്ഞ് മൂടിയ അന്തരീക്ഷത്തിൽ വൃക്ഷ ശിഖിരങ്ങൾക്കിടയിലൂടെ ചെടികളിലും മുറ്റത്തും വന്ന് പതിക്കുന്നത്, ആരോ ദൂരെ നിന്നും ടോർച്ച് അടിക്കുന്നത് പോലെ അതിമനോഹരമായ കാഴ്ചയാണ്. മാത്രമല്ല വൃക്ഷശിഖിരങ്ങൾക്കിടയിലും ചെടികളിലും മുറ്റത്തും പറമ്പിലും പക്ഷികൾ കൂട്ടം ചേർന്ന് രാവിലെ ഓർക്കസ്ട്ര നടത്താറുണ്ട്. കാക്ക, ചെമ്പോത്ത്, ചിതല, വാലിൽ കൊടിയുളള കരാളൻ ചാത്തൻ, വാൽ സ്ഥിരമായി കീഴ്‌മേൽ ചലിപ്പിക്കുന്ന വാൽകിലുക്കിക്കിളി, മൈന, തത്ത, അടക്കാക്കിളി തുടങ്ങിയവയും ഇടക്കൊക്കെ പരുന്തും പ്രത്യക്ഷപ്പെടും. ഇവയ്‌ക്കൊപ്പം ഇലത്താളമിടാൻ അണ്ണാരക്കണ്ണനും ഉണ്ടാവും. പുലർവേളയിലെ ഈ ശബ്ദ മിശ്രണം ശ്രവിക്കാനും ആസ്വദിക്കാനും ബഹുരസമാണ്. പക്ഷെ സമയമില്ല, ഏഴു മണിക്ക് മദ്രസ്സയിൽ എത്തണം.

വീടിനകത്ത് ടോയ്‌ലറ്റ് ഇല്ലാത്തതിനാൽ പറമ്പിലെ മറവുളള മൂലയിൽ കാര്യം സാധിക്കും. മുതിർന്നവർക്ക് കുഴിയെടുത്ത് തെങ്ങിൻ പാത്തി പാകിയ ഓലമേഞ്ഞ് മറച്ച തണ്ടാസ്സുകൾ ഉണ്ട്. എനിക്കത് ഉപയോഗിക്കാൻ ഭയമാണ്. തിരിച്ചുവന്ന് ദേഹശുദ്ധിവരുത്തും. പിന്നീട് മുറ്റത്തെ കിണറിൽ നിന്നും  നാലഞ്ചു ബക്കറ്റ് വെളളം കോരിയെടുത്ത് പതയാത്ത സാബൂൻ തേച്ചുളള കുളിയാണ്. അത് കഴിഞ്ഞ് വസ്ത്രം മാറി അടുക്കളയിലെത്തും. ഉമ്മ കട്ടൻ ചായ തരും. അത് കഴിച്ചാണ് മദ്രസ്സ യാത്ര. താഴെ കൂടത്താൾ പറമ്പ് കഴിഞ്ഞ് പൂതാടയിലേക്കുളള വഴിയരികിലാണ് മദ്രസ്സ. ഓലമേഞ്ഞ നാല് കാലിൽ പടുത്തുയർത്തിയ ഷെഡ്ഡ്. കൃത്യസമയത്ത് തന്നെ മൊയ്തീൻ മൊല്ലാക്ക അവിടെ ഹാജരുണ്ടാവും. പത്തോളം കുട്ടികൾക്ക് മൊല്ലാക്ക അറബ് അക്ഷരമാലയും ഫാത്തിഹയും അനുബന്ധ സൂറത്തുകളും നിസ്‌കാര ക്രമങ്ങളും ചൊല്ലിത്തരും. എഴുത്തും വായനയും ഉണ്ടാവാറില്ല. എല്ലാ വ്യാഴാഴ്ചകളിലും ഒരണ ഫീസ് നൽകണം. 9 മണിക്ക് മദ്രസ്സ വിടും. ഉടൻ വീട്ടിലെത്തി ഉമ്മ ഒരുക്കിയ ചൂടുളള പൊടിയരിക്കഞ്ഞി അല്ലെങ്കിൽ പത്തിരിയും കൂട്ടാനും കഴിക്കും. എന്നാൽ തലേന്ന് രാത്രി കറിവെച്ച മീൻ ചട്ടിയിലെ മസാല വലിയ ഇഷ്ടമായതിനാൽ അത് സ്‌പെഷ്യൽ ഐറ്റമായി ലഭിക്കും. അപ്പോഴേക്കും ബെല്ലടി കേൾക്കാം. സ്‌കൂൾ ബെൽ അല്ല. കുന്നമംഗലം ഭാഗത്തേക്ക് പോകുന്ന അഞ്ചൽക്കാരന്റെ(തപാൽ) മണിയടിയാണ്. അഞ്ചൽക്കാരൻ പോയിക്കഴിഞ്ഞാൽ സ്‌കൂളിലേക്ക് പുറപ്പെടാൻ സമയമായി. കോഴിക്കോട്, വയനാട് റോഡിൽ 750 മീറ്റർ അകലെയാണ് ചൂലാംവയൽ സ്‌കൂൾ. താറിടാത്ത മെറ്റൽ ചെയ്ത റോഡിൽ വാഹനങ്ങൾ വിരളം. അതിനാൽ തന്നെ വാഹനാപകടങ്ങളും. ഒരു ലോറി, ഓവുചാലിന്റെ കലുങ്കിൽ ഇടിച്ച സംഭവമേ അക്കാലത്ത് എന്റെ ഓർമ്മയിലുളളൂ.

സ്‌കൂളിലേക്കുളള യാത്ര രസകരമാണ്. റോഡിന്റെ ഇരുവശവും ധാരാളം വൃക്ഷങ്ങളും കുറ്റിക്കാടുകളുമുണ്ട്. മാവ്, ഇപ്പൂത്തി, മുരിക്ക്, ആൽമരം അടക്കമുള്ള പടുമരങ്ങൾ, അരിപ്പൂ, കളളിച്ചെടി, കുറുന്തോട്ടി, ആടലോടകം, ശതാവരി, വെളളില, കീഴാർനെല്ലി, കാഞ്ഞിരം തുടങ്ങിയ ചെടികളും. വീട്ടിൽ വൈദ്യുതിയില്ല. വലിയ കുപ്പിയുളള മണ്ണെണ്ണ വിളക്ക് തുടച്ച് വൃത്തിയാക്കി കത്തിച്ചു വെക്കൽ പെങ്ങളുടെ ജോലിയാണ്. ഒരു ചതുരമേശക്ക് നടുവിൽ വിളക്ക് വെക്കും. നാല് കസേരകൾ മേശക്ക് ചുറ്റുമുണ്ട്. ഞങ്ങൾ വിവിധ പ്രായക്കാർ വിവിധ വിഷയങ്ങൾ പഠിക്കാനാണ് ആരംഭിക്കുക. തുടക്കം സൗഹാർദ്ദത്തിലാവും. സമയം പിന്നിടുംതോറും തമ്മിൽ കശപിശ തുടങ്ങും. ഉച്ചത്തിലുളള വായനയും വെളിച്ചക്കുറവും പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കും. ബഹളം ശക്തിപ്രാപിച്ചു ഉന്തും തളളിലേക്കും എത്തുമ്പോൾ ഉമ്മ വരും. പഠനം നിർത്തി രാത്രി ഭക്ഷണം കഴിക്കാൻ പറയും. ഉടനെ അടുക്കളയിലേക്ക് ഓടി ഇരിപ്പിടത്തിനുളള 'പല'കകൾ മത്സരിച്ച് കരസ്ഥമാക്കും. ഉമ്മ വിളമ്പിയ ചോറും കറികളും മത്സ്യവുമൊക്കെ പെട്ടെന്ന് അകത്താക്കും. അത് കഴിഞ്ഞാൽ പിന്നെ ഉറക്കത്തിനുളള പുറപ്പാടാണ്.

രാത്രി തറയിൽ പായ് വിരിച്ചാണ് കിടത്തം. മൂന്ന് ഇനം പായ് ഉണ്ട്. മയമുളള മെത്തപ്പായ് അഥവാ അച്ചിപ്പായ്, അൽപ്പം മയം കുറഞ്ഞ പുല്ലുപായ്, പരുക്കനായ കൈതോലപ്പായ് എന്നിങ്ങനെ. രാത്രിയിൽ ഉറക്കത്ത് മൂത്രമൊഴിക്കുന്നവർ കൈതോലപ്പായ എടുക്കണം. മറ്റുളളവർക്ക് മെത്തപ്പായും പുല്ലുപായും പങ്കുവെക്കാം. ഏവർക്കും തലയിണയും പുതപ്പും ലഭിക്കും. തറയിൽ പായ വിരിച്ച് പുതപ്പ് കൊണ്ടു തല മൂടി പുതച്ചു കിടപ്പ് ആരംഭിച്ചാൽ പിന്നെ വർത്തമാനമാണ്. സമയം അതിക്രമിക്കുമ്പോൾ ഉമ്മ വിളക്ക് കെടുത്തും. മിണ്ടാതെ കിടന്നുറങ്ങിയില്ലെങ്കിൽ യക്ഷി വരുമെന്ന് പറഞ്ഞു ഭയപ്പെടുത്തുകയും ചെയ്യും. വിളക്കണച്ചാൽ നല്ല ഇരുട്ടായി. ഞാൻ അൽപ്പം വെളിച്ചത്തിന് വേണ്ടി പുഴയിൽ നിന്നും സംഘടിപ്പിച്ച വെളളാരം കല്ല് തമ്മിലുരസി വെളിച്ചമുണ്ടാക്കും. അതു കണ്ടാൽ ഉടനെ ഉമ്മയോട് പരാതി പറഞ്ഞ് അവസാനിപ്പിക്കും. എനിക്ക് ഇരുട്ടിനെ ഭയമാണ്. പുതപ്പിന്ന് പുറത്ത് മിന്നാമിനുങ്ങുകൾ തിളങ്ങും. അങ്ങ് ദൂരെ കുറുക്കൻ ഓരിയിടുന്നതും പട്ടികുരക്കുന്നതും കേൾക്കാം. കൂമന്റെ മൂളലും വണ്ടിന്റെ ശബ്ദവും കടവാതിലിന്റെ ചിറകടിയും ചീവിടിയുടെ കരച്ചിലുമൊക്കെ ഭയപ്പെടുത്തുന്നതാണ്. വീടിനോട് ചേർന്ന വലിയ പുളിമരത്തിൽ യക്ഷിയുണ്ടെന്നാണ് സങ്കൽപ്പം. ഉറങ്ങാതെ കിടന്നാൽ യക്ഷി വന്ന് ചുണ്ണാമ്പ് ഉണ്ടോയെന്ന് അന്വേഷിക്കുമത്രെ. അത് കാരണം ഞങ്ങൾ ഉടൻ നിദ്രയെ ആവാഹിച്ച് കൊണ്ടുവരും. ഇവിടെയാണ് ആ ഒരു ദിവസം അവസാനിപ്പിക്കുന്നത്.

വായു ജല ശബ്ദ മലിനീകരണം, പ്ലാസ്റ്റിക് രാസമാലിന്യ നിർമാർജ്ജനം, കാലാവസ്ഥാ വ്യതിയാനം, ശുദ്ധജലക്ഷാമം, പ്രകൃതി സംരക്ഷണം, മദ്യ ലഹരിനിരോധനം, പീഡനം, അക്രമം എന്നിവയെല്ലാം ഞങ്ങൾക്ക് അജ്ഞാതവും കേട്ടറിവ് ഇല്ലാത്തതുമാണ്. ആചാരാനുഷ്ഠാനങ്ങൾ, സുഹൃദ്ബന്ധങ്ങൾ, ആഘോഷങ്ങൾ എന്നിവയിലെ ഊഷ്മളമായ കൂട്ടായ്മയാണ് സ്‌കൂൾ ജീവിതത്തിലെ സുന്ദര ഓർമ്മകൾ. സ്‌കൂളിലെ ലോക പ്രശസ്ത പൂർവ്വ വിദ്യാർത്ഥി വലിയ മണ്ണത്താൾ ഹംസ ജനിച്ചു പഠിച്ചു വളർന്ന ഗ്രാമാന്തരീക്ഷം കൂടിയാണിത്. ചൂലാംവയൽ സ്‌കൂളിന് ഇനിയും അതിവിശിഷ്ട വ്യക്തികളെ സംഭാവന ചെയ്യാൻ കഴിയുമാറാവട്ടെ.