വർഗ്ഗം:13062 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

മാഞ്ഞുപോയ ചിത്രങ്ങൾ

  ഒരു തുണ്ടു കടലാസിൽ
  വലിപ്പത്തിൽ കുറിച്ചിട്ട
  രണ്ടഅക്ഷരങ്ങൾ....
  കാച്ചികുറുക്കി പിന്നെ
  അതിനെ മമ്മിയാക്കി....
  പണ്ട്, 
  അമ്മിഞ്ഞപാലിന്റെ 
  മാധുര്യം നുകർന്ന്
  അമ്മതൻ കയ്യിൽ പിടിച്ചതും
  കാവിൽപൂരത്തിന്
  പോയിവരുമ്പോൾ 
  കളിപ്പാവകൾക്കായി
  ശാഠ്യം പിടിച്ചതും
  സ്വപ്ന സങ്കൽപ്പമായി
  മാഞ്ഞുപോയി....
  പക്ഷെ,
  അമ്മ അറിഞ്ഞിരുന്നില്ല
  മാഞ്ഞുപോയ കൈകൾ....
  ഇന്ന്,
  പിച്ചള പാത്രത്തിൽ 
  രണ്ടു മണി വറ്റിട്ട്            
  ഒട്ടിയ കുപ്പിയിൽ             

  ഒരു തുള്ളിവെള്ളം കൊടുത്ത്
  കാവിന്റെ പടിവാതിലിൽ
  ഇറക്കിവിട്ടു....
  അവൻ, അമ്മയെ 
  വെറും പാഴ്ചിത്രമാക്കി
  അവനെ നഗരത്തിൽ
  വാതിൽ മാടിവിളിച്ചപ്പോൾ
  അമ്മിഞ്ഞ പാലിന്റെ 
  സൗന്ദര്യം അവൻ 
  മറന്നുപോയി....
  ഏന്തി വലിഞ്ഞമ്മ
  ശാഠ്യം പിടിക്കുമ്പോൾ
  ഒന്ന് തിരിഞ്ഞുനോക്കാൻ ഇന്നാരുമില്ല
  മാഞ്ഞുപോയ പലതരം
  ചിത്രങ്ങൾ 
  വീണ്ടെടുക്കാൻ
  അവനാവുന്നില്ല....
  അന്ന് അമ്മ അവനോട് പറഞ്ഞു
  നാളെ നിന്റെയും ചിത്രങ്ങൾ 
  കാറ്റിൽ മാഞ്ഞുപോവുമെന്ന്


           അപർണ പ്രവീൺ
       പെരളശ്ശേരി AKGSGHSS


സൈബർലോകത്തെ മരണക്കളി

  ജീവൻ നൽകിയ മാതാപിതാക്കളെപ്പോലും വിട്ടെറിഞ്ഞ് ജീവിതം അതൊരു അഡ്മിനായി കൈകാര്യം ചെയ്യുമ്പോൾ 'നീലത്തിമിംഗലം' എന്ന വില്ലൻ അതൊരു തരംഗമായി മാറുകയായിരുന്നു. യാതൊരു എളുപ്പവഴികളുമില്ലാത്ത ലിങ്കിൽ കൂടി മാത്രം ഡൗൺലോഡ് ചെയ്യാവുന്ന ബ്ലൂവെയ്ൽ അത്  ലോകജനതയെ ഭയപ്പെടുത്തലുകളുടെ മുൻമുനയിൽ നിർത്തുകയായിരുന്നു. നമ്മുടെ ആഡംബരങ്ങൾക്ക് വേണ്ടി മരങ്ങളും പ്രകൃതിയെയും ഒക്കെ നഷ്ടപ്പെടുത്തിയപ്പോൾ ബാല്യം നഷ്ടമായ കുഞ്ഞുങ്ങളുടെ കണ്ണീരിനുള്ള മറുപടിയായിരുന്നു 'ബ്ലൂവെയ്ൽ'. കമ്പ്യൂട്ടറും ഇന്റർനെറ്റും മൊബൈൽഫോണും അവരെ നിയന്ത്രിക്കാൻ തുടങ്ങിയപ്പോൾ സ്വന്തം മാതാപിതാക്കളെ അവർ മറക്കുകയായിരുന്നു. സൈബർ ലോകത്തെ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങൾ അവയാണിതിന് കാരണം. മുന്നും പിന്നും ചിന്തിക്കാതെ, സ്വന്തം താൽപര്യങ്ങൾക്ക് വിലനൽകിയപ്പോൾ മൊബൈലും ഇന്റർനെറ്റുമൊക്കെ തികച്ചും വ്യത്യസ്തമായൊരു ലോകത്തേക്ക് അവരെ കൂട്ടികൊണ്ടു പോവുകയായിരുന്നു. ആധിവ്യാധികൾ നിറഞ്ഞ ഈ ജീവതത്തിലെ ആശ്വാസമായി അവർ കണ്ടത് ഇത്തരം കമ്പ്യൂട്ടർ ഗെയിമുകളായിരുന്നു. മനുഷ്യമനസ്സിനെ ‌‌‌പഠിക്കാതായവൻ തുടങ്ങിയപ്പോൾ, പിന്നീട് അത് മനുഷ്യജീവനെടുക്കുക എന്ന ദൗത്യമായി മാറുകയായിരുന്നു. മാനസികരോഗത്തിന്റെ വലയത്തിൽ അകപ്പെട്ട അവൻ 'ബ്ലൂവെയ്ൽ' എന്ന കൊലയാളി ഗെയിമിൽ അഡ്മിനായി മാറപ്പെടുമ്പോൾ യുവത്വം ആ ഗെയിമൊരു ഹരമാക്കി മാറ്റുകയായിരുന്നു. ബ്ലൂവെയിലിന്റെ കരാളഹസ്തങ്ങളിൽ അകപ്പെട്ടാൽ പിന്നെ, പുലിക്കൂട്ടിൽ അറിഞ്ഞുകൊണ്ട് കേറിയ എലിയെപ്പോലെ മരിക്കാനും മരിക്കാതിരിക്കാനുമായി വെമ്പുന്ന ധാരാളം ജീവതങ്ങളാണ്. കൗമാര യൗവ്വനം വാർദ്ധക്യഭേദമില്ലാതെ ആണും പെണ്ണും ഇത്തരം ഗെയിമുകൾ ആഘോഷമാക്കുമ്പോൾ സ്വയം നശിക്കപ്പെടുകയായിരുന്നു. 50 ഘട്ടങ്ങൾ, അതെ ജീവിതത്തിന്റെയും  മരണത്തിന്റെയുമിടയിലുളള സാഹസികമായ അഭ്യാസങ്ങൾ അവരുടെയൊക്കെ ജീവിതം കാർന്ന് തിന്നുകയായിരുന്നു. ഒടുവിൽ, നിർണായകമായ  50-ാം ഘട്ടം അത്, സ്വന്തം ജീവിതം തന്നെ ഹോമിക്കുന്ന മരണക്കളിയായിരുന്നു. മാനസിക രോഗിയായ അഡ്മിനാൽ അടിമയാക്കപ്പെട്ട ഇരകൾ പിന്നീട് ആത്മാക്കളായി മാറുകയായിരുന്നു. ജീവിതം പോലും മരണക്കളിയായി മാറ്റി 'ബ്ലൂവെയ്ൽ' ഗെയിമുകൾ സൈബർലോകത്ത് അരങ്ങ് വാഴുമ്പോൾ‍ പിന്നീടൊരിക്കലും മുക്തിനേടാനാവാതെ സ്വയമെരിഞ്ഞുതീരുന്ന ജീവന് ആര് ഉത്തരം പറയും ? 'പ്രിയ സൈബർ ലോകമേ മനുഷ്യ‍‍ജീവിതം കവരാനല്ല അവനെ നല്ല പ്രവർത്തികളിലൂടെ സഹായം നൽകുകയാണ് നിന്റെ ധർമ്മം' സൂക്ഷിക്കുക, ബ്ലൂവെയ്ൽ പോലുള്ള ഗെയിമുകൾ, നമ്മുടെ കൊലയാളികളായി മാറ്റപ്പെടുമ്പോൾ, എവിടെയാണ് മാനവ‍നതയുടെ യാത്ര ?
    അനുപ്രിയ പി.വി., +2  എ , പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്
മയക്കം
 മിന്നാമിന്നിയുടെ നുറുങ്ങുവെട്ടം മാത്രമുള്ള ആ മുറി എങ്ങും നിശബ്ദമായി.തണുത്ത ഇളംകാറ്റിൽ മരുന്നിന്റെ ഗന്ധം അവിടവിടായി പാറി നടക്കുന്നു. ഇലകൾക്കിടയിലൂടെ നിലാവ് പാഞ്ഞുകയറി. ആ അമ്മ പതുക്കെ     എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നും ഉണ്ടാകാറുള്ള സഹായഹസ്തങ്ങൾ അന്നവിടെ ഉണ്ടായിരുന്നില്ല. നിലാവുള്ള രാത്രി പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി.
 അന്ന് ആ വീട്ടിൽ മകനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരവിച്ച് കിടന്ന ശരീരത്തെ കെട്ടിപുണർന്നുകൊണ്ട് ആ രാത്രി ഇരുകൈകളിലുമേന്തി ആശുപത്രിയെ ലക്ഷ്യമാക്കി ഓടി. അധിക നാളുകൾ നിലനിൽക്കാത്ത ദാമ്പത്യജീവിതവും  കൂട്ടിന് ആരുമില്ലാത്ത നാളുകളും അമ്മയെയും മകനെയും അടുപ്പിട്ടിരുന്നു. ഇന്ന് അവന് തിരക്കുകൾക്കിടയിൽ അമ്മയെ നോക്കാൻ സമയമില്ലാതായിരിക്കുന്നു. അവൻ അമേരിക്കയിലെ ഡോക്ടറാണ്. അമ്മയിവിടെ 'സ്വർഗം' എന്ന് പേരുള്ള അഗതിമന്ദിരത്തിൽ.
 പെട്ടന്നാണ് ആ കൈകൾ അമ്മയെ താങ്ങിയത്. എന്നുമുള്ള സൗമ്യമായ കൈകൾക്ക് പകരം പരുക്കനായ കൈകൾ. ചുളിഞ്ഞ് വിളർത്ത ശരീരം പതുക്കെ പുറകിലേക്ക് തിരി‍ഞ്ഞു. ആ മുഖം ഒരകൽച്ചപോലെ മനസ്സിൽ എവിടെയോ വന്ന് ആഞ്ഞ് പതിച്ചു. അത് വളരെ പതുക്കെയാണെങ്കിലും തിരിച്ചറിവിന്റെ തിരിയായി തെളിഞ്ഞുകൊണ്ടേയിരുന്നു.
 “മോനേ.......”
 ഇടറിയ ശബ്ദം ആ അപരിചിതനുമേൽ പതിച്ചു. സന്തോഷത്തിന്റെ ഉറവിടമായി അമ്മ പുഞ്ചിരിപൊഴിച്ചു.'മോനേ' എന്നുള്ള വിളികേട്ട് മറുപടിയായി പുഞ്ചിരി തൂകിയ ആ ചെറുപ്പക്കാരൻ നിന്നു. ആ അമ്മയുടെ ചെറുമകനാണവൻ. തിരിച്ചുകിട്ടിയ സന്തോഷത്തെ വറ്റിപോകാതിരിക്കാൻ അമ്മ ഓർമകൾ പങ്കുവയ്ക്കാൻ തുടങ്ങി.ചെറുമകന്റെ  സംസാരശൈലിക്ക് അനുസൃതമായി തലയണയുടെ മേൽ തലചാരിവെച്ചു കിടന്നു. അവിടെ നിന്ന് ദീർഘമായ യാത്രയിലേക്കും തിരിച്ചുവരാത്ത ഉറക്കത്തിലേക്കും അമ്മ സഞ്ചരിച്ചുകൊണ്ടേയിരുന്നു.
    അർഥ ശശീന്ദ്രൻ, +2 എ, പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്