വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വയനാട്ടിലെ മിക്ക ആദിവാസിവിഭാഗങ്ങളും വാകേരിയിലും പരിസരപ്രദേശങ്ങിളിലും താമസിച്ചുവരുന്നുണ്ട്. അവരുടെ ജീവിതരീതി, ആചാരങ്ങൾ, വാമൊഴിവഴക്കങ്ങൾ എന്നിവയിലേക്കൊരെത്തിനോട്ടം.

വാകേരിയിലെ ആദിവാസി വിഭാഗങ്ങൾ

മുള്ളക്കുറുമർ

മുള്ളക്കുറുമരുടെ കുടി ഒരു പഴയ ചിത്രം

വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളത്തിന്റെ ഒരു ഭേതമാണ് ഇവരുടെ ഭാഷ. സ്വന്തമായ പദാവലി മുള്ളക്കുറുമരുടെ ഭാഷയിലുണ്ട്. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തൻ, പൂതാടി ദൈവംങ്ങൾ(കിരാത ശിവനും പാർവ്വതിയും ഭൂതഗണങ്ങളും), കണ്ടൻവില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂർത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാർഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമർ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാൽ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാൽ ആഘോഷിക്കുന്ന പ്രധാന കുടി.

മുള്ളക്കുറുമരുടെ സാമൂഹ്യജീവിതം വളരെ പ്രാചീനമായ ഒരു ഗോത്രസമൂഹമാണ് മുള്ളക്കറുമർ. ഏതുകാലത്താണ് ഇവർ വയനാട്ടിൽ എത്തിയത് എന്നൊന്നും ഇവർക്കറിയില്ല. പണ്ടുമുതലേ വയനാട്ടിലുള്ളതാണെന്നും കുറിച്യരേക്കാൾ താഴ്ന്നതും ഊരാളിക്കുറുമരേക്കാൾ ഉയർന്നതുമായ സാമൂഹ്യസ്ഥാനം തങ്ങൾക്കുണ്ട് എന്നു മാത്രമേ ഇവർക്കറിയൂ. ഏതുകാലത്താണ് ഇത്തരമൊരു ശ്രേണിപ്പെടുത്തൽ ഉണ്ടായത്, അതിനിടയാക്കിയ രാഷ്ട്രീയ കാരണം എന്താവാം എന്നതു സംബന്ധിച്ച് ഇന്നുള്ളവർക്കു വിവരിക്കാൻ സാധിക്കുന്നില്ല. എന്നിരുന്നാലും പഴയകാല ജീവിതം ഇന്നും ഓർമ്മകളിൽ സൂക്ഷിക്കുന്നവരാണ് മുള്ളക്കുറുമർ. അവർ വിവരിച്ചു തന്നിട്ടുള്ള സാമൂഹിക ജീവിതവും വർത്തമാനകാലത്ത് സംഭവിച്ച പരിണാമങ്ങളുടെ അടയാളപ്പെടുത്തലുകളുമാണ് ഇവിടെ വിവരിക്കുന്നത്. മുള്ളക്കുറുമർ ഗോത്രജീവിതമാണ് പിന്തുടരുന്നത്. ഗോത്രജീവിതത്തിൻറെ ഭാഗമായ പൊതുസ്വത്ത് എന്ന സങ്കല്പം ഇന്നും ഇവരിൽ നിലനിൽക്കുന്നു. കുടിയിൽ എല്ലാവർക്കും തുല്ല്യ അവകാശമാണുള്ളത്. സ്വകാര്യസ്വത്ത് എന്ന സങ്കല്പം ഈ ജനതയ്ക്ക് അന്യമായിരുന്നു. "ഒരു കലം, ഒരു മുറം, ഒരു കയ്യ്ڈ ഇത്തരത്തിൽ ഐക്യവും അദ്ധ്വാനവും ഒന്നിച്ചുചേരുന്ന, ഒരു കൂരയ്ക്കു കീഴിൽ ഒരുമയോടെ കഴിഞ്ഞിരുന്ന പൂർവ്വകാലം മുള്ളക്കുറുമർക്കുണ്ടായിരുന്നു. രുഗ്മണി സുബ്രഹ്മണ്യൻ (33) (അനുബന്ധം 1.2.1 കാണുക) തൻറെ ഭർത്താവിൻറെ മുത്തച്ഛൻറെ കാലം വരെ ഇങ്ങനെ ആയിരുന്നുവെന്നു സാക്ഷ്യപ്പെടുന്നു. സ്വാതന്ത്ര്യവും സമത്വവും ഒപ്പം ഗോത്രജീവിതത്തിൻറെ തനിമയും സ്വാശ്രയത്വവും നിലനിന്നിരുന്ന കൃത്യമായ അധികാരഘടനയോടുകൂടിയ ഒരു സാമൂഹികജീവിതമാണ് മുളളക്കുറുമർ നയിച്ചുപോന്നിരുന്നത്. ശക്തമായ അധികാരകേന്ദ്രങ്ങൾക്കു കീഴിൽ നിയന്ത്രിക്കപ്പെട്ടതാണ് മുളളക്കുറുമരുടെ സാമൂഹിക ജീവിതം. കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ് ഓരോ വ്യക്തിയും. സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും തീരുമാനിച്ചിരുന്നത് ഈ അധികാരികളായ മൂപ്പൻമാരായിരുന്നു. കുടിമൂപ്പൻ, കുന്നുമൂപ്പൻ, തലച്ചിൽമൂപ്പൻ എന്നിവരാണ് മുള്ളക്കുറുമരെ നിയന്ത്രിക്കുന്ന ഇപ്പോഴത്തെ അധികാരികൾ. നിലവിലുള്ള സാമൂഹിക ഘടനയനുസരിച്ച് അധികാരത്തിൻറെ ഏറ്റവും മുകൾത്തട്ടിൽ തലച്ചില്ലൻ മാരാണ്. പാറയ്ക്ക് മീത്തൽ, പാറയ്ക്ക് താഴെ എന്നിങ്ങനെ ഇവരുടെ അധിവാസ മേഖലയെ രണ്ടായി വിഭജിച്ചിരുന്നു. ഓരോ മേഖലയിലേയും മുഴുവൻ കുടികളുടേയും തലവനാണ് തലച്ചില്ലൻ. ആചാരപരവും അനുഷ്ഠാനപരവുമായ ചടങ്ങുകളിൽ മാറ്റം വരുത്തുന്നതിനുളള അധികാരം തലച്ചില്ലൻമാർക്കുണ്ട്. മേഖലകളെ കുന്നുകളായി വിഭജിച്ചിരിക്കുന്നു. അഞ്ചോ ആറോ കുടികളാണ് ഒരു കുന്നിൻറെ പരിധിയിൽ വരുന്നത്. കുന്നിൻറെ തലവൻമാരെ കുന്നുമൂപ്പൻമാർ എന്നുവിളിക്കുന്നു. ശക്തരായ അധികാരകേന്ദ്രങ്ങളാണ് കുന്നുമൂപ്പൻമാർ. കുന്നുമൂപ്പൻമാരുടെ സാന്നിധ്യത്തിലാണ് എല്ലാ ആചാരാനുഷ്ടാനങ്ങളും നടക്കുന്നത്. ഏറ്റവും താഴെ തട്ടിൽ കുടികൾ. കുടിയുടെ അധികാരി കൂടിമൂപ്പനാണ്. കുടിയിലെ അധികാരകേന്ദ്രം എന്ന നിലയിൽ കുടിമൂപ്പൻമാരുടെ സ്ഥാനം വളരെ ഉയർന്നതാണ്. ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽക്കുക, നയപരമായ തീരൂമാനങ്ങളെടുക്കുക, ശിക്ഷാവിധികൾ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ നടത്താൻ ചുമതലയുളള ശക്തമായ അധികാരകേന്ദ്രമാണ് കുടിമൂപ്പൻമാർ. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന എല്ലാ ചടങ്ങുകളിലും കുടിമൂപ്പൻമാരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണം. ഓരോ അംഗത്തേയും നിയന്ത്രിക്കുന്നതിനും അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽപോലും ഇടപെടുന്നതിനുളള അധികാരം കുടിമൂപ്പൻമാർക്കുണ്ടായിരുന്നു. കുടിയിലെ ഭരണകർത്താവാണ് കുടിമൂപ്പൻ. ഇത്തരത്തിലുളള ഒരധികാരഘടനയാണ് മുളളക്കുറുമർക്കുള്ളത്. മുളളക്കുറുമരുടെ വീടുകൾ ഉൾക്കൊളളുന്ന പാർപ്പിടസമുച്ചയം കുടി എന്ന പേരിലാണ് അറിയപ്പെടുന്നത്. ധാരാളം വീടുകൾ ഓരോ കുടിയിലും ഉണ്ടാകും. ദൈവപ്പുരയും അതിൻറെ മുറ്റവും ഉൾപ്പെടുന്ന പൊതു ഇടത്തിന് ചുറ്റുമായാണ് ഇത്തരം വീടുകൾ നിർമ്മിച്ചിരുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് ഇവ. ഭക്ഷണം പാകം ചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ ഒറ്റമുറിവീടുകളിലാണ്. ഗോത്രാചാരങ്ങൾ പാലിക്കാത്തവരെയും കുറ്റവാളികളെയും കർശനമായി ശിക്ഷിച്ചിരുന്നു. അന്നത്തെ ശിക്ഷ പൊതുവെ ഊരുവിലക്കായിരുന്നു. സദാചാരലംഘനം, ചതി, അക്രമം, ഗോത്രാചാരലംഘനം, പ്രണയം തുടങ്ങിയവ വലിയ തെറ്റുകളായാണ് ഇന്നും ഈ ഗോത്രജനത കാണുന്നത്. ഇത്തരക്കാരെ ദാക്ഷിണ്യം കൂടാതെ കുടിയിൽനിന്ന് പുറത്താക്കുന്നു. തുടർന്ന് ഊരുവിലക്കും. ഗോത്രാചാരപ്രകാരം മരണാനന്തരചടങ്ങുകൾ നടത്താറില്ല. വെച്ചുകൊടുക്ക പോലുള്ള പിതൃപൂജകളിൽനിന്ന് ഇവരുടെ ആത്മാക്കളെ മാറ്റി നിർത്തുന്നു. നായാട്ട്, മീൻകോരൽ, കാലിവളർത്തൽ, കൃഷി തുടങ്ങിയവയാണ് മുള്ളക്കുറുമരുടെ പാരമ്പര്യ തൊഴിലുകൾ. നൂറ്റാണ്ടുകളായി ഈ തൊഴിലുകൾ പിന്തുടരുന്നവരാണിവർ. ജനനം മുതൽ മരണം വരെ നീളുന്ന ജീവിതത്തിൻറെ ഓരോ സന്ദർഭത്തിലും പ്രത്യേകമായ കർമ്മങ്ങൾ നിറഞ്ഞതാണ് മുള്ളക്കുറുമരുടെ ജീവിതം. നിരവധി ആചാരാനുഷ്ഠാനങ്ങൾ മുള്ളക്കുറുമർക്കിടയിലുണ്ട മുള്ളക്കുറുമർക്കിടയിൽ ജനനം പിതാവിൻറെ കുടിയിലാണ്. പ്രത്യേകം പേറ്റുപുരകൾ ഓരോകുടിയിലും ഉണ്ടായിരുന്നു. ഋതുവാകുന്ന പെൺകുട്ടികളെ കുടിയിൽ പ്രത്യേകം കുടിലുണ്ടാക്കി ഒരു ദിവസത്തേക്കു മാറ്റി താമസിപ്പിക്കുന്നു. പിറ്റേ ദിവസം കുളിപ്പിച്ച് വീട്ടിൽ പ്രവേശിപ്പിക്കുന്നു. പിന്നീട് ഉചിതമായ ദിവസം തീരുമാനിച്ചു വയസറിയിക്കൽ കല്യാണം നടത്തുന്നു. ബന്ധുക്കളേയും സ്വന്തക്കാരേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങുകളാണുള്ളത്. ബന്ധുക്കൾ കൊണ്ടുവരുന്ന പലഹാരം പെണ്ണിനു നൽകുന്നു. പ്രത്യേകം ചോറ് നെയ്യൊഴിച്ചു നല്കുന്നു. ഇതിനോടനുബന്ധിച്ചു ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട് കുടിയിൽ മരണമുണ്ടായാൽ മറ്റുകുടികളിൽ പോയി അറിയിക്കുന്ന സമ്പ്രദായമാണ് ഇവർ പിൻതുടരുത്. ബന്ധുക്കൾ വന്നശേഷം മരിപ്പറിയിക്കാൻ പോയ ആണുങ്ങൾ തിരിച്ചത്തിയ ശേഷമാണ് മരണാനന്തര കർമ്മങ്ങൾ ആരംഭിക്കുകയുള്ളൂ. ശവമടക്കിനു മുമ്പായി നടത്തുന്ന പ്രധാനപ്പെട്ട ചടങ്ങ് ശവശരീരത്തിൽ വെള്ളമൊഴിക്കുന്നതാണ്. ബന്ധുക്കലളെല്ലാവരും വെള്ളമൊഴിച്ചതിനു ശേഷമാണ് മറവുചെയ്യാൻ ശവമെടുക്കുന്നത്. മറവുചെയ്യുന്നതിലും പ്രത്യേകതകളുണ്ട്. കുഴിക്കുള്ളിൽ അള്ളുണ്ടാക്കി അതിൽ ചരിച്ചു കിടത്തും. ആണുങ്ങളെ വലത്തേയ്ക്കും സ്ത്രീകളെ ഇടത്തേക്കുമാണ് ചരിച്ചു കിടത്തുന്നത്. പുരുഷനൊപ്പം അമ്പും വില്ലും ഒരു കത്തിയും , സ്ത്രീയാണെങ്കിൽ കൊയ്ത്തരുവയും വയ്ക്കും. ഇങ്ങനെ ചെയ്യുന്നത് മരണാനന്തരവും താന്താങ്ങളുടെ തൊഴിലെടുത്ത് ജീവിക്കാൻ വേണ്ടിയാണെന്നാണു വിശ്വാസം. മുറുക്കാനുള്ള പുകയില, ഒരു നേരത്തെ ആഹാരത്തിനുള്ള വക (വാഴയ്ക്ക)തുടങ്ങിയവയും വസ്ത്രം ഉൾപ്പെടെ പരേതൻറെ എല്ലാ ഭൗതിക വസ്തുക്കളും കുഴിയിൽ നിക്ഷേപിക്കുന്നു. മരണത്തിൻറെ മൂന്നാം നാൾ അടിയന്തിരം നടത്തുന്നു. ഈ വിവരം അറിയിക്കുന്ന ചടങ്ങാണ് പോലവിളി.പരേതൻറെ ആത്മാവിന് അന്നു സദ്യ നൽകുന്നു. വെച്ചു കൊടുക്ക എന്നാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്. ഇതോടെ പുല അവസാനിക്കുന്നു. പരേതൻറെ ആത്മാവിനെ കുടിയിലെത്തിക്കുന്ന ചടങ്ങിൻറെ മുന്നോടിയാണ് കോരിക്കൂട്ട്. പുലവിളി ദിവസമാണ് ഇതു നടത്തുന്നത്.. പുലവിളി ദിവസം പരേതാത്മാവിനെ തങ്ങൾക്കൊപ്പം ചേർക്കുന്ന ചടങ്ങാണ് കൂട്ടത്തി കൂട്ട്. കുടിമൂപ്പൻ പ്രത്യേക കർമ്മങ്ങൾ ചെയ്ത് ആത്മാവിനെ വിളിച്ചുകൊണ്ടുവരും. എവിടെ വച്ചാണോ മരിച്ചത് അവിടെ ചെന്നാണ് വിളിച്ചുകൊണ്ടുവരിക. പ്രേതാരാധനയിൽ വിശ്വസിക്കുന്നവരാണ് മുള്ളക്കുറുമർ. കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ മൂന്നാം ദിവസം മൃതൻറെ ആത്മാവിന് സദ്യ കൊടുക്കുന്നു നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളർത്തൽ, നായാട്ട്, മീൻപിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാർഗ്ഗങ്ങൾ. ( ഇപ്പോൾ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂർ, മടൂർ, കല്ലൂർ, കൂടല്ലൂർ, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകൾ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തിൽനിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക)

ഊരാളിക്കുറുമർ

വയനാട്ടിലെ ആദിമ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു ജനസമൂഹമാണ് ഊരാളിമാർ. . വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്നു. പഴയ പല്ലവരുടെപിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്. ഈ ജനസമൂഹം കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂട്ടമായി താമസിച്ചിരുന്ന ഈ സ്ഥലങ്ങൾ ഊരുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ നിന്നാവ​ണം ഇക്കൂട്ടർക്ക് ഊരാളി എന്ന പേര് നിഷ്പാദിച്ചത് എന്നു കരുതാം. ഊരുകൾക്ക് ഒരു അധിപൻ ഉണ്ട്. ഊരു മൂപ്പൻ മുതലി എന്ന പേരിലാണ് അറിയപ്പെടുന്നത് മുതലിയുടെ നേതൃത്വത്തിലാണ് ഊരിലെ ആചാരനുഷ്ഠാനങ്ങൾ നടന്നിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥിരമായ ഒരു താമസസ്ഥലം തെരഞ്ഞെടുത്തിരുന്നില്ല. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. അതിനു കാരണം പ്രധാനമായും പുനം കൃഷിയാണ് നടത്തിയിരുന്നത്. റാഗി (മുത്താറി) കറുത്തൻ നെല്ല് എന്നിവയാണ് കൃഷിക്കായി തിരഞ്ഞെടുത്ത വിളകൾ. അവർ കൃഷിസ്ഥലത്തിനു സമീപം ചെറിയ കുടിൽ കെട്ടി താമസിച്ചു. ഒരു പ്രദേശത്തെ കൃഷി കഴിഞ്ഞാൽ അനുയോജ്യമായ കൃഷി സ്ഥലങ്ങൾ തേടി പോവുകയും ചെയ്തിരുന്നു .ഇതാണ് ഊരാളി വർഗ്ഗത്തിൻറെ ആദ്യകാല ആദ്യകാല സാമൂഹികജീവിതം .

ഇതിനുപുറമേ ഉപജീവനമാർഗ്ഗമായി മേലാളന്മാരുടെ ഭവനങ്ങളിലും തൊഴിൽ ചെയ്തുവന്നിരുന്നു. ഊരാളി വർഗ്ഗക്കാരാണ് വയനാട്ടിലെ ആശാരി പണി കൊല്ലപ്പണി മുതലായവ ചെയ്തിരുന്നത്. കാർഷികവും ഗാർഹികവും ആയ ആവശ്യങ്ങൾക്കുള്ള പണിയായുധങ്ങൾ , നിർമ്മിച്ചിരുന്നു .നായാട്ടിന് ആവശ്യമായ ഉപകരണങ്ങൾ നിർമിച്ചിരുന്നു. വട്ടി കുട്ട മുറം തുടങ്ങിയ ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങളും ഇവരാണ് നിർമിച്ചിരുന്നത്. പുതിയ കാലത്ത് ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങിയതോടെ കൃഷിസ്ഥലങ്ങൾ ഭൂവുടമകളുടെ സ്വന്തമാവുകയും ചെയ്തു. തത്ഫലമായി ഇവർ ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ നിർബന്ധിതരായിത്തീർന്നു. ഇപ്പോൾ കൃഷിചെയ്യാനുള്ള സ്ഥലത്തിൻറെ അഭാവംമൂലം മിക്കവരും സ്വന്തം കൃഷി ഉപേക്ഷിക്കുകയും ജന്മിമാരുടെ കീഴിൽ പണിയെടുക്കുകയും ചെയ്തുപോന്നു.

കുട്ട മുറം മൺപാത്ര നിർമ്മാണം തുടങ്ങിയവ കുലത്തൊഴിലായി സ്വീകരിച്ചവരാണ് ഇവർ. നിർമിക്കുന്ന ഉൽപന്നങ്ങൾ തലച്ചുമടായി കൊണ്ടുനടന്നു മറ്റാളുകൾക്ക് വിറ്റാണ് പണം കണ്ടെത്തുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും കൃത്യമായി പാലിച്ചിരുന്ന ഒരു ജനസമൂഹമായിരുന്നു ഊരാളി മാർ . ഊരുകളിൽ ദൈവപ്പുര എന്നൊരു സംവിധാനം പ്രവർത്തിച്ചിരുന്നു. ദൈവപ്പുരയോട് അനുബന്ധിച്ച് കോമരം തുള്ളൽ എന്നൊരു ചടങ്ങ് നടത്തിയിരുന്നു. ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ വന്നാൽ പ്രധാനമായും ഇവരുടെ സമൂഹത്തിൽ തന്നെയുള്ള നാട്ടുവൈദ്യന്മാർ ആയിരുന്നു ചികിത്സിച്ചിരുന്നത്. മൂന്നാംമഠം, അഞ്ചാം മഠം, ഏഴാം മഠം എന്നീ കുലങ്ങൾ ആയിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത് കുലത്തിന് യോജിച്ച വിവാഹബന്ധം മാത്രമേ പിന്തുടർന്നിരുന്നുള്ലു. ഊരുമൂപ്പനായ മുതലിയാണ് വിവാഹം നടത്തിക്കൊടുക്കുന്നത് രസകരമായ ചടങ്ങുകളാണ് വിവാഹത്തിനുള്ളത്. വിവാഹം തീരുമാനിച്ചാൽ വിവാഹത്തിന് മുമ്പ് വരനെ വധുവിന്റെ വീട്ടിൽ കുറച്ചുകാലത്തേക്ക് താമസിപ്പിക്കും .വരൻറെ ജോലി ചെയ്യാനുള്ള കഴിവും കാര്യക്ഷമതയും പക്വതയും ഒക്കെ മനസിലാക്കി എടുക്കുകയാണ് ഈ താമസത്തിന് ലക്ഷ്യം .എല്ലാം ബോധ്യപ്പെട്ടാൽ വിവാഹം മൂപ്പന്മാരുടെ നേതൃത്വത്തിൽ നടത്തിക്കൊടുക്കും . വിവാഹശേഷം വരന്റെ ഗൃഹത്തിലേക്ക് വധൂവരന്മാർ പോവുകയാണ് ചെയ്യുക . കല്യാണത്തിന് പുടവ കൊടുക്കൽ ചടങ്ങ് ഉണ്ടായിരുന്നു. പാരമ്പര്യ വേഷങ്ഹളായ മുണ്ട്,കച്ച, കവണിഎന്നീ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ആഭരണങ്ങളായി കല്ലുമാല കുപ്പിവള ചെമ്പ് മോതിരം എന്നിവ ഉപയോഗിച്ചിരുന്നു. പ്രസവം മുതലായ കാര്യങ്ങൾക്ക് ഒരിക്കലും ജന്മഗൃഹത്തിലേക്ക് സ്ത്രീകൾ പോകുന്ന പതിവ് അവർക്കിടയിൽ ഇല്ല. നിഷിദ്ധദ്ധമായ ഒരു ചടങ്ങായിരുന്നു പമ്ടത്തെ ഊരാളിമാർക്കിടയിൽ ഇത്. ഇവർക്കിടയിൽ കുഞ്ഞിന് ചരട് കെട്ട്, തിരണ്ടുകല്യാണം തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഊരാളി സമൂഹക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. തങ്ങളുടെ കുലത്തൊഴിലായ കുട്ട നിർമ്മാണം മൺപാത്ര നിർമ്മാണം എന്നിവ പുതുതലമുറ തലമുറയെ പഠിപ്പിക്കാനാണ് അവർ താൽപര്യം കാണിച്ചിരുന്നത്.

മരണാനന്തര ചടങ്ങുകൾക്ക് അവർക്കിടയിൽ പ്രത്യേകതകളുണ്ട് സ്ത്രീകൾ മരിച്ചാൽ എല്ലാദിവസവും ഏഴാം ദിവസവും പുരുഷന്മാർ മരിച്ചാൽ ഒൻപതാം ദിവസവുമാണ് അടിയന്തര ചടങ്ങ് നടത്തിയിരുന്നത്. ചടങ്ങിനു മുന്നോടിയായി പുല ആചരിക്കുന്ന പതിവും സമൂഹത്തിലുണ്ടായിരുന്നു. ഈ സമയത്ത് രാത്രി മുഴുവൻ നീണ്ട കോമരം തുള്ളൽ എന്ന ചടങ്ങിൽ ആചരിച്ചിരുന്നു . മരിച്ചവരുടെ ആത്മാവ് കോമരത്തിന്റെ ശരീരത്തിൽ പ്രവേശിക്കുകയും മരണകാരണം പറയുകയും ചെയ്യും എന്നാണ് ഈ സമൂഹത്തിന്റെ വിശ്വാസം . മരിച്ചവരെ സംസ്കരിക്കാൻ ചുടലപ്പറമ്പ് എന്ന പ്രത്യേകമായ സ്ഥലം ഇവർക്കുണ്ട് മരിച്ചവർക്ക് വേണ്ടി കണ്ണീർ പൊഴിക്കൽ എന്ന ചടങ്ങും ഈ വിഭാഗത്തിലുണ്ട് ഒരാൾ ഇവരുടെ സമൂഹത്തിനടന്നിരുന്നു. വിനോദത്തിനായി ജന്മിമാരുടെ വീടുകളിൽ കാവുകളിൽ തിറ കാണാൻ പോകുന്ന പതിവുണ്ടായിരുന്നു ചെറിയൊരു ഉത്സവസ്ഥലം പോലെയായിരുന്നു ഈ കാവുകൾ എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഊരാളിഭാഷയിൽ കാണാം. മലയാളപദങ്ങളും ധാരാളമായി ഇവർ ഉപയോഗിക്കാറുണ്ട്. മൂടക്കൊല്ലി, ചോയിക്കൊല്ലി, എന്നിവിടങ്ങളാണ് അധിവാസ മേഖലകൾ

കാട്ടുനായ്ക്കർ

വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. ഇവർ തേൻ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. കന്നട,തമിഴ്, മലയാളം ഭാഷകളിലെ പദങ്ങൾ കാട്ടുനായ്കഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവർ താമസിക്കുന്നത്. വയനാടിന്റെ എല്ലാ ഭാഗത്തും വനപ്രദേശങ്ങളിൽ ഇവർ ജീവിക്കുന്നു.കർഷകത്തൊഴിലാളികളാണ് ഇവർ. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി.

പണിയർ

പണിയസ്ത്രീ കൊരമ്പക്കുടയുമായി
പണിയരുടെ നൃത്തം

വയനാട്ടിലെ ആദിവാസികളിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയർ. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവർ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളിൽ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവർ. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവർ. ചീനി, തുടി, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങൾ ഇവർ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദർഭങ്ങളിലും അല്ലാതെയും ഇവർ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാൽ ചെറു സന്തോഷം മതി ഇവർക്കാഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവർ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതിൽ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉൽഭവ കേന്ദ്രമെന്നാണ് ഇവർ വിശ്വ സിക്കുന്നത്. വയനാട്ടിൽ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പൻ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എല്ലാ വിവാഹസദ്യകൾക്കും മരണാടി യന്തിരങ്ങൾക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയർ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകൾ പൊതുവേ പണിയരുടെ സംസാരത്തിൽ എല്ലാ വാക്കുകൾക്കുമൊടുവിൽ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗവും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവർക്ക് അന്യമാക്കുന്നത്. മനസ്സിലാക്കാൻ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരൻ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങൾ നിർമ്മിക്കുന്നതിലും അതി വിദഗ്ധരാണിവർ. കക്കടം , പഴുപ്പത്തൂർ എന്നിവിടങ്ങളിലാണ് ഇവർ വാകേരി മേഖലയിൽ താമസിക്കുന്നത്.

അടിയർ

വയനാട് ജില്ലയിൽ കാണപ്പെടുന്ന ഒരു വിഭാഗമാണ് അടിയർ. റാവുളൻ എന്നും ഇവർ അറിയപ്പെടുന്നു. അടിമ എന്നാണ് അടിയൻ എന്ന വാക്കിന്റെ അർത്ഥം. കന്നഡയും മലയാളവും കലർനന്നതാണ് ഇവരുടെ റാവുളഭാഷ. പ്രധാന തൊഴിൽ കൃഷിയാണ്. സ്വയം കൃഷിചെയ്ത് ജീവിച്ചിരുന്ന ഇവർ വയനാട്ടിലെത്തിയ ജന്മിമാരുടെ അടിമകളായി മാറുകയായിരുന്നു.മൂപ്പന് ദൈവങ്ങളുമായി ബന്ധമുണ്ടെന്നാണ് ഇവരുടെ വിശ്വാസം. ഗോത്രത്തൽ വലിയ അധികാരമാണ് മൂപ്പനുള്ളത്. ഇവരുടെ ഒരു അനുഷ്ഠാന കലയാണ് നാട്ടുഗദ്ദിക. കുടകിനോട് ചേർന്നു കിടക്കുന്ന വയനാടൻ പ്രദേശങ്ങളിലാണ് ഇവർ ഏറെയായി താമസിക്കുന്നത്. കാർഷികവ്രിത്തിയാണു ഇവരുടെ പ്രധാന ജീവിതമാർഗ്ഗം. അടിയകുടിലുകളെ 'കുള്ളുകൾ' എന്നാണ് വിളിച്ചിരുന്നത്.

കുറിച്യർ

വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ് കുറിച്യർ. ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് കുറിച്യഭാഷ. ഇവരിൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ്

ആദിവാസിഭാഷ

വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗങ്ങളുടെ പദസമ്പത്ത് ഗോത്രപദകോശത്തിൽ ക്രോഡീകരിച്ചിരിക്കുന്നു