ജി.വി.എച്.എസ്.എസ് കൊപ്പം/അക്ഷരവൃക്ഷം/ ആഗോളീകരണക്കാലത്തെ ചില ചൂടൻ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആഗോളീകരണക്കാലത്തെ ചില ചൂടൻ ചിന്തകൾ

മേട മാസത്തിലെ തിളങ്ങുന്ന ചൂടിലാണിപ്പോൾ. പുലർകാല രാവിൽ മുറിയിലെ ഫുൾ സ്പീഡ് ഫാനിന്റെ ഇരമ്പലിനിടയിൽ ജനലുകൾ വഴി എപ്പോഴോ കടന്നു വന്ന നനുത്ത കാറ്റേറ്റ് പാതി മയക്കത്തിൽ അങ്ങനെ. നിരന്തരം കൂകി കൊണ്ട് എഴുന്നേൽപ്പിച്ചെ അടങ്ങൂ എന്ന മട്ടിൽ ചിലച്ചു കൊണ്ടിരിക്കുന്ന കുഞ്ഞു ടൈംപീസ് മണ്ടനറിയില്ലല്ലോ ലോക്ക് ഡൌൺ കാലമാണ് ഇപ്പോഴെന്ന് . അവനെ പൊത്തി പിടിച്ചു കണ്ണ് ഒക്കെ ഒന്നുകൂടിയിറുക്കിയടച്ചു വീണ്ടും ഏതോ ബയോസ്‌ഫിയർ സോണിലെ വേനൽക്കാല മൊട്ട കുന്നിലൊന്നിൽ ഉച്ചക്ക് മാത്രം ആഞ്ഞു വീശുന്ന കാറ്റ് കൊണ്ട് ബാക്കി "നിനവു"കൾ കണ്ടിരിക്കുവാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ എത്ര ഇറുക്കിയാലും രാവിലെ തന്നെ മടിയോടെ എണിക്കേണ്ടിവരും ആഗോളീകരണക്കാലത്തെ ചില ചൂടൻ ചിന്തകളുമായി. എത്ര ഭീകര മായാണ് കഴിഞ്ഞ രണ്ടു തുടർ വർഷങ്ങളിലായി കേരളത്തെ പ്രളയം മുക്കി കൊണ്ടുപോയത്. മഴയങ്ങനെ തിമിർത്ത് പെയ്തപ്പോൾ തീരാ നഷ്ടങ്ങളുടെ എത്രയെത്ര സങ്കടക്കടലുകൾ.. കേരളവും ഇന്ത്യയും മാത്രമല്ല ലോകം മുഴുവൻ തന്നെ ഇപ്പോൾ മറ്റൊരു മഹാമാരിയാൽ ബലഹീനമായി മാറി കൊണ്ടിരിക്കുന്നു. ഭൂമി കുലുക്കം , പ്രളയം ,അഗ്നി പർവ്വത സ്ഫോടനം , കാട്ടുതീ തുടങ്ങി പല പ്രകൃതി േക്ഷാഭങ്ങളും നമ്മൾ കാണുന്നു. ഭൂമി ഇത്തരം പ്രതികരണങ്ങളിൽ ഉഴറി കൊണ്ടിരിക്കുന്നു. എല്ലാം നശിച്ചു മണ്ണും വായുവും ജലവുമില്ലാത്ത ഗ്രഹമായി മാറാൻ അധികകാലം വേണ്ട എന്ന സന്ദേശങ്ങൾ.. മരങ്ങൾ വെട്ടിയും മണ്ണിടിച്ചും , മണലൂറ്റിയും കൂറ്റൻ കോൺക്രീറ്റ് കൂടാരങ്ങൾ പണീതുമെല്ലാം നിരന്തരമായി പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ പരിണിതഫലം. ഒപ്പം പുതിയ പുതിയ രോഗങ്ങളും. ഇവിടെയാണ് ആഗോള താപനവും കാർബൺ വ്യാപനവും പോലെയുള്ള ഗൗരവമേറിയ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കേണ്ടത്. അന്തരീക്ഷ ഊഷ്മാവ് ഒരു പരിധി വിട്ട് ദിനംപ്രതി കൂടി കൂടി വരികയാണ്. ലോക്ക് ഡൗൺ വന്നശേഷം ഇന്ത്യയിലെ 90-ലേറെ നഗരങ്ങളിലെ വായുമലിനീകരണം കുറഞ്ഞു വെന്ന് പഠനങ്ങൾ പറയുന്നു. ഡൽഹിയിലെ അന്തരീക്ഷത്തിലുള്ള അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ അളവ് 30 ശതമാനമായിക്കുറഞ്ഞെന്ന് കേന്ദ്രസർക്കാർ സ്ഥാപനമായ "സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് " (സഫർ) പറയുന്നു. അപ്പോൾ ഇതിനു മുൻപ് എത്ര മേൽ മാലിന്യങ്ങളാണ് പിടിപ്പിച്ചു വിട്ടിരിക്കുന്നത്. കൊറോണ കാലം പ്രകൃതിക്ക് തീർത്തും ആശ്വാസമേകിയിട്ടുണ്ടപ്പോൾ .. പ്രകൃതിക്ക് മാത്രം.. അന്തരീക്ഷമലിനീകരണതിന് പ്രധാന കാരണം മനുഷ്യരുടെ ചെയ്തികൾ തന്നെയാണ്. അന്തരീക്ഷത്തിലേക്ക് നിർഗമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഹരിത ഗൃഹ വാതകങ്ങളിൽ (Green House Gases) പ്രധാനി കാർബൺ ഡൈ ഓക്സൈഡ് ആണ്.കൂടാതെ നൈട്രസ്‌ ഓക്സൈഡ് , ഓസോൺ , മീഥെയ്ൻ , ഫ്ലോറോ ഫ്ലൂറോ കാർബൺ , പെർഫ്ലൂറോ കാർബൺ എന്നിങ്ങനെ പല വാതകങ്ങൾ ഉണ്ടെങ്കിലും ഈ വാതകങ്ങളുടെ അന്തരീക്ഷത്തിലുണ്ടാ കുന്ന വർധനവിനെ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രതയിലാണ് കണക്കാക്കുന്നത്. പഠന റിപ്പോർട്ടുകൾ പ്രകാരം 28.9% ഹരിത ഗൃഹ വാതകങ്ങൾ പുറം തള്ളപെടുന്നു. 27.5%വൈദ്യുതി ഉദ്പാദനത്തിൽ നിന്നും 22.2% വ്യാവസായിക പ്രവർത്തനത്തിൽ നിന്നും വമിക്കപ്പെടുന്നു. മനുഷ്യ വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മൂലം 11.4% മാണ് പുറം തള്ളപ്പെടുന്നത്. കൂടാതെ 9% കാർഷിക പ്രവർത്തങ്ങളിൽ നിന്നുമുണ്ട് . സമീപ ഭാവിയിലെങ്ങും ഈ വാതകങ്ങളുടെ പുറം തള്ളൽ തോത് കുറയാൻ പോകുന്നില്ല എന്ന് തന്നെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ പുറം തള്ളപ്പെടുന്ന ഈ വാതകങ്ങൾ കണ്ണാടിപ്പോലെ അന്തരീക്ഷത്തിൽ തങ്ങി നിന്ന് സൂര്യ രശ്മികളെ ഭൂമിയിലേക്ക് തന്നെ തിരിച്ച് വിട്ട് ഭൂമിയിൽ തടഞ്ഞു നിർത്തുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ കൂടിയ സാന്ദ്രതയാണ് ഇങ്ങനെ സൂര്യരശ്മികളെ അന്തരീക്ഷത്തിൽ തടഞ്ഞ് നിർത്തുന്നത്. ഇതാണ് ആഗോള താപനത്തിന് കാരണം. ഈ നില തുടർന്നാൽ അന്തരീക്ഷത്തിലെ ഓക്സിജന്റെയും നൈട്രജന്റെയും അളവ് കുറയുകയും കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുടുകയും ചെയ്താൽ ഭൂമിയിലെ താപനില വർദ്ധിക്കുകയും ആവാസ വ്യവസ്ഥയ്ക്കു തന്നെ അത് ഭീക്ഷണിയാവുകയും ചെയ്യും. ഇത്തരത്തിൽ പുറം തള്ളപ്പെടുന്ന ഈ വാതകങ്ങൾ കണ്ണാടിപ്പോലെ അന്തരീക്ഷത്തിൽ തങ്ങി നിന്ന് സൂര്യ രശ്മികളെ ഭൂമിയിലേക്ക് തന്നെ തിരിച്ച് വിട്ട് ഭൂമിയിൽ തടഞ്ഞു നിർത്തുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ കൂടിയ സാന്ദ്രതയാണ് ഇങ്ങനെ സൂര്യരശ്മികളെ അന്തരീക്ഷത്തിൽ തടഞ്ഞ് നിർത്തുന്നത്. ഇതാണ് ആഗോള താപനത്തിന് കാരണം. ഈ നില തുടർന്നാൽ അന്തരീക്ഷത്തിലെ ഓക്സിജന്റെയും നൈട്രജന്റെയും അളവ് കുറയുകയും കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുടുകയും ചെയ്താൽ ഭൂമിയിലെ താപനില വർദ്ധിക്കുകയും ആവാസ വ്യവസ്ഥയ്ക്കു തന്നെ അത് ഭീക്ഷണിയാവുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനം മൂലം നമ്മൾ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത പലതരം രോഗങ്ങളും വ്യാപിക്കും. ഇവയെ വേണ്ട വിധം പ്രതിരോധിക്കാൻ കാടുകളും നദികളും കുന്നുകളും ഒക്കെ നിലനിർത്തിയെപ്പറ്റൂ. അപ്പോഴാണ് കളയായ് കണ്ട് മാറ്റി നിർത്തുന്ന മുളകളുടെ പ്രാധാന്യം വർദ്ധിക്കുന്നത് . മുള- സസ്യകുലത്തിലെ ഏറ്റവും വലിയ പുല്ല്. മറ്റേതൊരു സസ്യത്തെക്കാളും കുടൂതൽ 30% ത്തിലധികം ഓക്സിജനാണ് അത് അന്തരീക്ഷത്തിലേക്ക് പ്രദാനം ചെയ്യുന്നത്. ലോകത്ത് 13OO ഓളം ഇനം മുളകളുണ്ട്. മുളയ്ക്ക് തായ് വേരുകളില്ല.നാര് വേര് പടലമാണുള്ളത്. മൂല കാണ്ഡത്തിൽ നിന്നാണ് മുളന്തണ്ട് വളരുന്നത്. ഒരു മൂലകാണ്ഡത്തിൽ നിന്ന് പല പുതിയ മൂലകാണ്ഡങ്ങൾ ഉണ്ടാവുകയും അവയിൽ നിന്നെല്ലാം മുളന്തണ്ടുകൾ ഉണ്ടായി അവ കൂട്ടമായി വളരുകയും ചെയ്യുന്നു. മുള അതിന്റെ ആയുഷ്ക്കാലത്തിൽ ഒരു തവണയെ പൂക്കുകയുള്ളു. പണ്ട് കാലം തൊട്ടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് മുളയെ ഉപയോഗിച്ചു വരുന്നു. എങ്കിൽ തന്നെയും മാറുന്ന ഈ കാലത്തിൽ മുളയുടെ പ്രാധാന്യം ഇനിയും തിരിച്ചറിയേണ്ടതുണ്ട്. മണ്ണൊലിപ്പ് തടയാനും മണ്ണിലെ ഈർപ്പം വർധിപ്പിച്ചു നിലനിർത്താനും കഴിയുന്ന ഏറ്റവും മികച്ച സസ്യം മുള തന്നെയാണ്. മാത്രവുമല്ല ആധുനിക രീതിയിലുള്ള വീടുകൾ നിർമ്മിക്കാനും പാലങ്ങൾ കെട്ടാനുമൊക്കെ മുളകൾ കൊണ്ട് സാധ്യമാവുകയും ചെയ്യും. മുളങ്കാടുകൾ വ്യാപകമായതോതിൽ നഷ്ടപ്പെടുന്നത് തന്നെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതു കൊണ്ടു തന്നെ സാധ്യമായ ഇടങ്ങളിലെല്ലാം മുളകൾ വെച്ചു പിടിപ്പിക്കുകയും മുളയുടെ പ്രചാരണം ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതിലൂടെ നാടിന്റെ പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിരവികസന പ്രവർത്തനങ്ങൾ സാധ്യമാവുകയും ചെയ്യും. ഈ കെട്ട കാലത്ത് പല തരം അസുഖങ്ങൾ നമ്മെ വേട്ടയാടുന്നത്, പ്രകൃതിയെ മാനിച്ചുകൊണ്ടുള്ള ഒരു ജീവിതരീതിയിലേക്ക് നാമെല്ലാം മാറേണ്ടതിന്റെ സൂചന യാണ് നൽകുന്നത്. പ്രായോഗികവും ജൈവികവുമായ ജീവിതരീതികളിലൂടയാണ് നമ്മൾ കുട്ടികൾ അതിജീവനതിനു മാതൃകയാവേണ്ടത്. അതിനാവട്ടെ ഇനിയുള്ള നമ്മുടെ ശ്രമങ്ങൾ ഒക്കെയും. "കാഴ്ചയുടെ കാതൽ കരുതലും കൂടിയാണ്.." -നൈനാ ഫെബിൻ മുളയുടെ തോഴി

നൈനാ ഫെബിൻ
10 H ജി വി എച്ച് എസ് എസ് കൊപ്പം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം