കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ/അക്ഷരവൃക്ഷം/ജീവിത യാത്രയ്ക്ക് ഒരു ആസ്വാദനം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിത യാത്രയ്ക്ക് ഒരു ആസ്വാദനം

ജോസഫ് പൂതക്കുഴിയുടെ "ജീവിത യാത്ര " എന്ന പുസ്തകമാണ് ഞാൻ വായിച്ചത് ഇതിൽ പന്ത്രണ്ടോളം കഥകളാണുള്ളത്.'ജോസഫ് പൂതക്കുഴി ഒരു നന്മയുടെ കഥാകൃത്ത് കൂടിയാണ്. ഒരു ചിതമായ സമയത്ത് ചെയ്യുന്ന ഒരു ചെറിയ നന്മ പോലും നൂറുമേനിയായി പൊലിപ്പിക്കുന്ന കഥകളാണ് അദ്ദേഹം എഴുതാറുള്ളത്.ഈ കഥ വായനക്കാരിൽ നമ്മ വിളയിപ്പിക്കും എന്നതിൽ സംശയമില്ല. നന്മ പൂക്കുന്ന മരങ്ങളെ കൊണ്ട് ഒരു കാട് ഉണ്ടാക്കാനാണ് എഴുത്ത് കാരൻ ശ്രമിക്കുന്നത്.

" ജീവിതയാത്ര " എന്ന പുസ്തകത്തിൽ ഞാൻ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടമേറിയ രണ്ടു കഥകളാണുള്ളത്. ഒന്ന് "കടപ്പാട് " മറ്റൊന്ന് "പൊതിച്ചോറ് " .ഈ കഥകൾ വായനക്കാരിൽ ഒരു ഉണർവുണ്ടാക്കാൻ സഹായമാകുന്നുണ്ട്.

"കടപ്പാട് എന്ന കഥയിൽ കൃഷ്ണൻ എന്നു പേരുള്ള ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹം വയനാട്ടിലെ പടിഞ്ഞാറത്തറ ഡിം സൈറ്റിനടുത്താണ് താമസിക്കുന്നത്.ആ കൃഷിക്കാരൻ സ്ഥലം പാട്ടത്തിനെടുക്കാൻ തന്റെ ഭാര്യയുടെ ആഭരണമൊക്കെ പണയപ്പെടുത്തിയിരുന്നു.അവിടെ കൃഷിക്കാരൻ ഇഞ്ചി കൃഷി ചെയ്തു. അവ നല്ല പോ ലെ മുളച്ച് വന്നു. അപ്പോൾ രണ്ടാഴ്ചയോളം നീണ്ടു നിന്ന മഴ പെയ്തു. കൃഷ്ണന്റെ ഇഞ്ചിയൊക്കെ നശിച്ചുപോയി. കൃഷ്ണൻ വളരെയധികം ദുഃഖിതനായി.പിന്നീടും കൃഷ്ണൻ ഇഞ്ചി കൃഷി തുടങ്ങി. അതും നല്ലവണ്ണം മുളച്ച് പൊങ്ങി .തുടർന്ന് ആ പ്രദേശം ഒരു വരൾച്ചയിൽപ്പെട്ടു.അങ്ങനെ ആ ഇഞ്ചിയും ഉണങ്ങിപ്പോയി. കൃഷ്ണൻ കടത്തിൽ മുങ്ങാൻ തുടങ്ങി.ബാങ്കിൽ നിന്നും ജപ്തിയുമായി ഓഫീസർ വന്നു. ഓഫീസറോട് കരഞ്ഞ് കൊണ്ട് അവർ തന്റെ വിഷമങ്ങൾ പറഞ്ഞു. അപ്പോൾ ഓഫീസർക്കും വല്ലാതെ വിഷമമായി. അദ്ദേഹം പറഞ്ഞു നിങ്ങൾ ഇന്ന് തന്നെ എന്റെ വീട്ടിൽ വരണം .കൃഷ്ണൻ ഓഫീസറുടെ വീട്ടിൽ പോയപ്പോൾ അദ്ദേഹം കുറച്ച് പണം നൽകി.

പിന്നീട് കുറച്ച് നാൾ കഴിഞ്ഞപ്പോൾ കൃഷ്ണന്റെ മക്കൾ പണവുമായി ഓഫീസറുടെ വീട്ടിൽ എത്തി.ഓഫീസർ ആ പണം വാങ്ങാൻ കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു ഈ പണം എനിക്ക് വേണ്ട ഞാൻ വാങ്ങില്ല ആ പണം തിരിച്ച് കിട്ടാൻ വേണ്ടിയല്ല തന്നതെന്നും നിങ്ങളുടെ വിഷമം കണ്ടപ്പോൾ ഒന്ന് സഹായിക്കുക മാത്രമാണ് ചെയ്തത്.

വയനാട്ടിൽ ഇന്നും ധാരാളം കർഷകർ ആത്മഹത്യ ചെയ്യുന്ന വാർത്തകളാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്.പലപ്പോഴും ബാങ്ക് ഓഫീസർമാർ ഒരു ദയയുമില്ലാതെയാണ് പെരുമാറുന്നത്. " കാപ്പാടിലെ " ബേങ്ക് ഓഫീസർ ഒരു നല്ല നന്മ പൂത്ത മരം തന്നെയാണ്. ഇത്തരം നന്മ മരങ്ങൾ ധാരാളമായി നമ്മുടെ നാട്ടിൽ തഴച്ചു വളരേണ്ടതുണ്ട്.അങ്ങനെ നമുക്ക് നന്മയുടെ ഒരു കാട് പണിയാ.

ഈ പുസ്തകത്തിലെ മറ്റൊരു പ്രധാന കഥയാണ് "പൊതിച്ചോറ് ". ഈ കഥയിൽ ശ്രീകല എന്ന പത്താം ക്ലാസുകാരിയെ കേന്ദ്രീകരിച്ചാണ്. വിശന്ന് ക്ലാസ് മുറിയിൽ കിടന്നിരുന്ന ഒരു കുട്ടിയാണ് അവൾ. തന്റെ ക്ലാസിൽ ചിന്താവിഷ്ടയായ സീത പഠിപ്പിച്ചു കൊണ്ടിരിക്കെ അധ്യാപികയായ ചിന്നമ്മ ടീച്ചറുടെ ശ്രദ്ധയിൽ ശ്രീകല വരുന്നതും അവളുടെ പട്ടിണിയുടെ വിവരം ടീച്ചർ മനസ്സിലാക്കുകയും ചെയ്ത് അവൾക്ക് തന്റെ ഉച്ചയൂണ് നൽകുന്നതുമാണ് കഥാ സാരം. ആദ്യം ഈ പൊതിച്ചോറ് വാങ്ങാൻ അവൾ തയ്യാറായിട്ടില്ലെങ്കിലും അവൾ നന്നേ വിശന്നിരിക്കുന്നതിനാൽ ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു.

കഥാകൃത്ത് ഈ കഥയ്ക്ക് നൽകിയ പേര് പൊതിച്ചോറ് എന്നാണ്. ഇതേ പേരിൽ തന്നെ കാരൂർ നീലകണ്ഠപ്പിള്ളയുടെ മറ്റൊരു കഥയുമുണ്ട്. ആ കഥയിൽ വിശപ്പ് സഹിക്കാനാവാതെ തന്റെ ഒരു കുട്ടിയുടെ പൊതിച്ചോറ് കട്ടു തിന്നുന്ന കഥയാണ് പറയുന്നതെങ്കിലും വിശപ്പ് തന്നെയാണ് അവിടുത്തെ വിഷയം. ഈ കഥയുടെയും വിഷയം വിശപ്പിന്റെ തീവ്രതയാണ്.

വിശപ്പിനെ ഒരു ജീവജാലങ്ങൾക്കും മാറ്റി നിർത്താൻ കഴിയില്ല എന്നതാണ് പരമമായ സത്യം .കോവിഡ് പ്രതിരോധ കാലത്ത് ഞാൻ ഈ കഥ വായിക്കുമ്പോൾ വിദേശങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട അഭയാർത്ഥികൾ കടലിൽ കപ്പലിൽ ഭക്ഷണമില്ലാതെ മരിച്ചു കിടക്കുന്നു എന്നുള്ള വാർത്തയാണ് കേട്ടു കൊണ്ടിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും വിശപ്പ് കാരണം ഒട്ടേറെപ്പേർ മരിച്ചു പോകുന്നുണ്ട് എന്നുള്ള സത്യത്തിലേക്കാണ് ഈ കഥ എന്നെ നയിച്ചത്. ചിന്നമ്മ ടീച്ചറെ പോലുള്ളവർ ഇനിയും ധാരാളമായി ഉണ്ടാകേണ്ടിയിരിക്കുന്നു.

ഏതൊരു വായനക്കാരനെയും പിടിച്ചിരുത്താൻ സാധിക്കും വിധമാണ് ജോസഫ് പൂതക്കുഴി കഥ പറഞ്ഞ് പോകുന്നത്.ലളിതമായ ഭാഷയിൽ പറയുന്ന കാര്യങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ തന്നെ നടക്കുന്ന വിധമാണ് എഴുതപ്പെട്ടത്.

ഋതുപർവ്

ഋതുപർവ്
6D കാർത്തികപ്പള്ളി നമ്പർവൺ.യു.പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം