ചെന്താമരവർണം പോൽ
സൂര്യകിരണങ്ങൾ
കിഴക്കൻ ചക്രവാളത്തിൽ
വാതിൽ തുറന്നോടിക്കിതച്ചെത്തി
പ്രകൃതി തൻ സ്പന്ദനം
കാത് തുറക്കുമ്പോഴും
താളം പിടിക്കുവാൻ നേർത്ത
ഹിമകണങ്ങൾ മാത്രം ....
കൂമനും കുറുനരിയും ആർത്തിരമ്പിയ
രാത്രികൾ പതിയെ ഒരുപുലരിക്ക്
ജന്മംകൊടുക്കുന്നു.
രാഗം രസിക്കുന്ന രാപ്പാടിക്കൊപ്പം
പുതുഗീതം രചിക്കുന്നു. പുഴകളൊക്കെയും
കുഞ്ഞിളം കാറ്റിൻ മറവിൽ
മരച്ചില്ല കീറിലൂടെ
വെയിൽ കട്ടു നോക്കുന്നു.
വിജനമാം നഗരങ്ങളിൽ
യശസ്സറ്റ മൺതരികളെ
വാരിപ്പുണരാനെന്നോണം
പിശാചിന്റെ മണ്ണിൽ ഇന്നുമേതോ
ത്യാഗത്തിൻ നീരുറവ
പൊട്ടിയൊലിക്കുന്നു.
തലയിണയിൽ ആഴ്ന്നിറങ്ങിയ
മരവിച്ച തലകളെ ജനാലകൾ
തോറും അവ മുട്ടിവിളിക്കുന്നു.
മറുവിളിയെന്നോണം ഉമ്മറത്തിണ്ണയിൽ
ഓടിയെത്തി ഫോണിൽ പകർത്തുന്നു.
കാലത്തിൻ യവനികക്കുള്ളിൽ
ഊർന്നിറങ്ങിയ വേരുകൾ
പുതുപുൽനാമ്പു നീട്ടുന്നു.
പ്രപഞ്ചവേദികൾ അനശ്വരമാകുന്നു.
വിരലുകൾ സാക്ഷി നിൽപ്പൂ
അയ്യോ ! മർത്യൻ
വീണ്ടും തല കുനിച്ചിരിപ്പൂ !