എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/വിദ്യാലയം പ്രതിഭകളോടൊപ്പം
പൊതുവിദ്യാഭ്യാസസംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് രൂപം നൽകിയ പദ്ധതിയാണ് വിദ്യാലയം പ്രതിഭകളോടൊപ്പം.സാഹിത്യം,കല,ശാസ്ത്രം,കായികം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ കണ്ടെത്തി കുട്ടികളെ പരിചയപ്പെടുത്തുക,അവരുടെ ആദരവ് പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ സ്കൂളിലെ കുട്ടികൾ ആദരിച്ച പ്രതിഭകളെയും അവർ പങ്ക് വെച്ച ജീവിതഅനുഭവങ്ങളെയും ഇവിടെ കുറിക്കുന്നു
നവംബർ പതിനാല്
പ്രതിഭയുടെ പേര് : കൗസല്യ
പ്രവർത്തന മേഖല : നൃത്താധ്യാപിക(പാരമ്പര്യ രീതിയിൽ തിരുവാതിര പഠിപ്പിക്കുന്നു)
ആയിരത്തിത്തൊള്ളായിരത്തി അറുപത്താറിൽ ചേർത്തലയിൽ നിന്ന് പള്ളുരുത്തിയിൽ എത്തിയ കൗസല്യ ടീച്ചർ നായർത്തറവാടുകളിൽ നിന്നാണ് തിരുവാതിര അഭ്യസിച്ചത്.ദേശീയതലത്തിൽ തിരുവാതിരകളിക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഡൽഹിയിൽവെച്ച് ആദരിക്കുകയുണ്ടായി.ഇന്നത്തെ മെഗാ തിരുവാതിര,പിന്നൽ തിരുവാതിര എന്നീ ആശയങ്ങളോട് യോജിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. പള്ളുരുത്തി ദേശത്തെ സ്ത്രീകളുടെ ഇടയിലും കോളേജ് വിദ്യാർത്ഥിനികളുടെ ഇടയിലും വളരെ പ്രശസ്തയാണ്.ആൺകുട്ടികളിലൂടെ വരും തലമുറകൾക്കുകൂടി ഈ വ്യക്തിത്വം സുപരിചിതയാകണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈവ്യക്തിത്വത്തെ ആദരിച്ചത്.
നവംബർ 18
പ്രതിഭ : സാജൻ പള്ളുരുത്തി(പൂർവ്വ വിദ്യാർത്ഥി)
പ്രവർത്തന മേഖല : ചലച്ചിത്രതാരം,മിമിക്രി
ഒമ്പത് വിദ്യാർത്ഥികളും മൂന്നു അധ്യാപകരുമടങ്ങുന്ന സംഘമാണ് സാജൻ പള്ളുരുത്തിയെ ആദരിക്കുവാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. അദ്ദേഹത്തിന്റെ സ്കൂൾ ജീവിതം ,കലാലയജീവിതം കലാരംഗത്തേക്കുള്ള ചുവടുവെയ്പ് എന്നിങ്ങനെ പലകാര്യങ്ങളും കുട്ടികൾ ചോദിച്ച് മനസിലാക്കി.അദ്ദേഹത്തിന് ലഭിച്ച അവാർഡുകളും ബഹുമതികളും നേരിട്ട് കാണാനും കുട്ടികൾക്ക് അവസരം ലഭിച്ചു.കുട്ടികൾക്കുള്ള ഉപദേശവും,മാർഗ്ഗനിർദ്ദേശങ്ങളും കൊടുക്കുവാനും അദ്ദേഹം മറന്നില്ല.കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെട്ട് ചെറിയ ഒരു ചായ സൽക്കാരവും കഴിഞ്ഞാണ് മടങ്ങിയത്.
'
നവംബർ 19
പ്രതിഭ : ജൗഷൽ ബാബു(പൂർവ്വവിദ്യാർത്ഥി)
പ്രവർത്തന മേഖല : സോപാന ഗായകൻ,ചെണ്ട വാദകൻ
നവംബർ പത്തൊമ്പതാം തീയതി ആദരിക്കപ്പെട്ട പ്രതിഭയാണ് ജൗഷൽ ബാബു.പള്ളുരുത്തി ശ്രീ ഭവാനീശ്വരക്ഷേത്രത്തിലെ ചെണ്ട,സോപാനസംഗീത ഗായകൻ എന്നീ നിലയിലും ഈ വാദ്യോപകരണങ്ങളുടെ ആശാൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു വരുന്നു. ജൗഷൽ ബാബുവിന്റെ നിർദ്ദേശപ്രകാരം സ്കൂൾ അങ്കണത്തിലെ ആൽത്തറയിലായിരുന്നു കൂടിക്കാഴ്ച.താൻ കലാരംഗത്തേക്ക് കടന്നുവന്നത് ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ടാണെന്ന് പറഞ്ഞു.വീട്ടുകാരുടേയും സമുദായത്തിന്റേയും എതിർപ്പുകൾ അവഗണിച്ചുകൊണ്ട് സ്വന്തം മനസ് പറഞ്ഞ വഴിയേസഞ്ചരിക്കുവാനുള്ള തീരുമാനമെടുത്തു. ചെണ്ടയ്ക്ക് പ്രാധാന്യം നൽകിയതിനൊപ്പം പഠനത്തിലും ശ്രദ്ധപുലർത്തിയിരുന്നതായി അദ്ദേഹം കുട്ടികളോട് പറഞ്ഞു.പ്രശസ്തമായ പല മേളകളിൽ പങ്കെടുക്കുവാനും ഒട്ടനവധി കലാകാരന്മാരെ പരിചയപ്പെടുവാനും സാധിച്ചു.ആയിരത്തിലധികം ശിഷ്യൻമാർ ഇദ്ദേഹത്തിന്റെ കീഴിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.കലാരംഗത്തെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് ഒരു മണിക്കൂർ നീണ്ട സൗഹൃദസംഭാഷണം അവസാനിച്ചത്.
നവംബർ 20
പ്രതിഭ : സുരേഷ് ബാബു(പൂർവ്വ വിദ്യാർത്ഥി)
പ്രവർത്തന മേഖല : ചെയർമാൻ,ഷിപ്പ്യാഡ് കൊച്ചി.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ കൊച്ചിൻ ഷിപ്പ്‍യാഡ് ഓപ്പറേഷൻസ് ചെയർമാനുമായ സുരേഷ് ബാബുവിനെയാണ് നവംബർ ഇരുപതിന് ആദരിച്ചത്.ഏകദേശം ഒരുമണിക്കൂറോളം കുട്ടികളുമായി സംവദിക്കുകയുണ്ടായി.പഠിച്ച വിദ്യാലയം,കോളേജ്, അധ്യാപകർ,സഹപാഠികൾ എല്ലാം തന്റെ വളർച്ചയിലെ പ്രധാന ഘടകങ്ങൾ ആയിരുന്നുവെന്നും സ്കൂൾ കലാ കായിക ശാസ്ത്ര മേളകളിലെ പങ്കാളിത്തം ഭാവി ജീവിതത്തിൽ ആത്മവിശ്വാസം നൽകിയിരുന്നുവെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.പത്രവായന ,ലൈബ്രറി പുസ്തകങ്ങളുടെ ഫലപ്രദമായ ഉപയോഗം ഇവ ശീലമാക്കണമെന്നും ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ, ആനുകാലിക സംഭവങ്ങൾ ഇവയെക്കുറിച്ച് ധാരണ ഉണ്ടായിരിക്കണമെന്നും എന്നാൽ മാത്രമേ ഇന്റർവ്യൂകളിൽ വിജയം നേടാനാകൂ എന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികളിലൂടെ ദേശീയബോധം,രാജ്യസ്നേഹംഇവയുടെ പ്രധാന്യവും ചൂണ്ടിക്കാണിച്ചു.ലക്ഷ്യബോധം പ്രധാനമാണെന്നും അതുണ്ടെങ്കിൽ എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാൻ കഴിയുമെന്നും സ്വന്തം കുടുംബ പശ്ഛാത്തലം ഉദാഹരണമായെടുത്ത് അദ്ദേഹം പറഞ്ഞു.ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഇന്നത്തെ എന്റെ ഏറ്റവും വലിയ സംഭാവനയെന്തായിരുന്നു എന്ന ചോദ്യം സ്വയം ചോദിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.ചടങ്ങിൽ കുട്ടികളോടൊപ്പം ഹെഡ്മിസ്ട്രസ്സ് ശ്രീദേവി,അധ്യാപികമാരായ മിനി ടി എസ്, ഗീത വി എസ് എന്നിവരും പങ്കെടുക്കുകയുണ്ടായി
നവംബർ 21
പ്രതിഭ : ഡോ.കെ സുരേന്ദ്രൻ(പൂർവ്വ വിദ്യാർത്ഥി)
പ്രവർത്തനമേഖല : ഗവേഷകൻ,ശാസ്ത്രജ്ഞൻ
സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയും സിഫ്റ്റിലെ ശാസ്ത്രജ്ഞനുമായ കെ സുരേന്ദ്രനെ നവംബർ ഇരുപത്തൊന്നിന് സ്കൂളിൽ വെച്ച് ആദരിക്കുകയുണ്ടായി.മൈക്രോബിയൽ ബയോടെക്നോളജിയിൽ ഗവേഷണ പഠനങ്ങൾ നടത്തിയ അദ്ദേഹം സിഫ്റ്റിലെ സേവന കാലഘട്ടത്തിൽ ഇന്ത്യയിലെ മത്സ്യങ്ങളിലെ ആന്റി ബയോട്ടിക് സാന്നിദ്ധ്യം പഠനവിഷയമാക്കുകയും ഇന്ത്യാ ഗവൺമെന്റിന് വേണ്ടി നിരവധി വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.ഗവേഷണാത്മക പഠനം എന്തെന്നും എങ്ങനെയെന്നും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.പ്രബന്ധങ്ങളുടെ മാതൃകകൾ കണ്ടറിയുന്നതിനും കുട്ടികൾക്ക് അവസരം കിട്ടി.
നവംബർ 22
പ്രതിഭ : സേവ്യർ ജെ
പ്രവർത്തന മേഖല : നോവലിസ്റ്റ് , കഥാകൃത്ത്