എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കോഴിക്കോട് ജില്ലയുടെ ഏറ്റവും വടക്ക് ഭാഗത്തായി മയ്യഴി പുഴയുടെ തീരത്ത് ചെക്യാട് ഗ്രാമ പഞ്ചായത്തിലെ 14, 15 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ഗ്രാമമാണ് ഉമ്മത്തൂർ. കോഴിക്കോട് കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിർത്തി ഗ്രാമം കൂടിയാണ് ഉമ്മത്തൂർ. ഉമ്മത്ത് എന്ന അറബിപദവും ഊര് എന്ന തമിഴ് പദവും ചേർന്നാണ് ഉമ്മത്തൂർ എന്ന സ്ഥലനാമം ഉണ്ടായത്.

ഭൂപ്രകൃതി

കരിയാടൻകുന്ന് കാരക്കുന്ന് എന്നിങ്ങനെ കാടുമേടുകൾ നിറഞ്ഞ പ്രകൃതിദത്തമായ കോട്ടകളാൽ സംരക്ഷിതമായ ദ്വീപിന് സമാനമായ പ്രദേശമാണ് ഉമ്മത്തൂർ. പാറക്കടവ്, കല്ലിക്കണ്ടി, മുണ്ടത്തോട് എന്നീ പുഴകൾക്കിപ്പുറത്തായി ഉമ്മത്തൂർ ഒറ്റപ്പെട്ടു നിന്നു. മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് വയലുകളും അരുവികളും കുന്നും മലയുമെല്ലാം ഇണങ്ങി ചേർന്ന മനോഹരമായ ഒരു ഗ്രാമം. മലമേടുകളും കൊച്ചരുവികളും വയലേലകളും കൊണ്ട് സമൃദ്ധമായ ഉമ്മത്തൂരിന്റെ ഗ്രാമഭംഗി ആരുടെയും മനം കവരും. ഉമ്മത്തൂരിനെ ചുറ്റി ഒഴുകുന്ന മയ്യഴിപ്പുഴ അതിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.

ചരിത്രം

സംസ്കാരസമ്പന്നമായ ഒരു ഭൂതകാലം ഉമ്മത്തൂരിനുണ്ടായിരുന്നു എന്ന് അതിന്റെ പ്രാചീന ചരിത്രം തെളിയിക്കുന്നു. കടത്തനാട് ആയഞ്ചേരി കുറ്റിപ്പുറം രാജാക്കൻമാരുടെ കീഴിലായിരുന്നു പാറക്കടവ് അംശം. ഉമ്മത്തൂർ, താനക്കോട്ടൂർ, പാറക്കടവ് തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പാറക്കടവ് അംശം. നാടുവാഴികാലഘട്ടത്തിൽ കടത്തനാട് രാജാവ് രാജഗോപാല വർമയുടെ ഭരണത്തിൻ കീഴിലായിരുന്നു ഉമ്മത്തൂർ. രാജാവും പരിവാരങ്ങളും താമസിച്ചിരുന്ന കേന്ദ്രങ്ങളാണ് പിന്നീട് ഇവിടെത്തെ പ്രധാന ഭവനനാമങ്ങളായി മാറിയത്. രാജാവ് താമസിച്ച കൊട്ടാരവും മലയൻ താമസിച്ച മലയനാണ്ടിയും അലക്കുകാർ താമസിച്ച വണ്ണത്താൻ വീട്ടിലും പൂജാദികർമികൾ താമസിച്ച ഇല്ലത്തും ഇരുമ്പുപണിക്കാർ താമസിച്ച കൊല്ലാടത്തിലും ഇതിൽ പെടുന്നു.

ഇറാഖിലെ കൂഫയിൽ നിന്നും ഇസ്ലാം മതപ്രബോധനത്തിനായി 1208ൽ പെരിങ്ങത്തൂരിൽ എത്തിച്ചേർന്ന സയ്യിദ് മുഹമ്മദ് അബ്ദുറഹിമാൻ അലി അൽ കൂഫിയുടെ സാന്നിധ്യം ഉമ്മത്തൂരിലും പരിസര പ്രദേശങ്ങളിലും വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. ഉമ്മത്തൂരിന്റെ സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറയിട്ടുകൊണ്ട് ഒരു എൽ പി സ്കൂൾ തുടങ്ങിയത് 1883ലാണ്. കിഴക്കയിൽ കുഞ്ഞമ്മദ് ഹാജി, എം പി മമ്മി ഹാജി എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. പുക്കൂട്ടമഠത്തിൽ അബ്ദുല്ല സീതിയായിരുന്നു സ്ഥാപക മാനേജർ. ചന്തുക്കുറുപ്പായിരുന്നു ആദ്യ അധ്യാപകൻ. സ്കൂൾ ആരംഭത്തിൽ 12 ആൺകുട്ടികളും 5 പെൺകുട്ടികളും ഉൾപ്പെടെ 17 വിദ്യാർത്ഥികളുണ്ടായിരുന്നു എന്ന് ചരിത്രരേഖകകളിൽ കാണാം. 1950കളിൽ പിറവിയെടുത്ത ദർസ് സമ്പ്രദായം ഉമ്മത്തൂരിനെ കേരളത്തിലെ തന്നെ എണ്ണമറ്റ പണ്ഡിതരുടെ തീർത്ഥാടന കേന്ദ്രമാക്കി എന്ന് പറയാം. സമസ്ത കേരള ജംയ്യത്തുൽ ഉലമയുടെ പ്രസിഡന്റും മഹാപണ്ഡിതനുമായിരുന്ന കണ്ണിയത്ത് ഉസ്താദ് വർഷങ്ങളോളം നിലനിർത്തിപ്പോന്ന ദർസിന്റെ സാന്നിധ്യം ഉമ്മത്തൂരിൽ ഒരു വിജ്ഞാന പ്രഭ തന്നെ വളർത്തി. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്ന സയ്യിദ് ഇസ്മായിൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങൾ എന്ന പാനൂർ വലിയതങ്ങളുടെ സാന്നിധ്യവും ഈ നാടിന് മഹനീയമായിരുന്നു. പാനൂർ വലിയതങ്ങളുടെയും പ്രൊഫ: പി മമ്മു സാഹിബിന്റെയും ശ്രമഫലമായി 1974 ൽ ഇവിടെ ഒരു അറബിക് കോളേജ് സ്ഥാപിതമായി. കേരളത്തിൽ തന്നെ മത ഭൗതിക സമന്വയ വിദ്യാഭ്യാസം ആദ്യമായി പ്രയോഗവൽക്കരിച്ച സ്ഥാപനങ്ങളിലൊന്നാണ് ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളേജ്.

കോളേജിന്റെ കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി 1976 ൽ ഉമ്മത്തൂരിൽ സംഘടിപ്പിക്കപ്പെട്ട മഹാസമ്മേളനം ഒരു ചരിത്ര സംഭവമാണ്. മതപണ്ഡിതർ, രാഷ്ടീയ നേതാക്കൾ, അബൂദാബി ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ പ്രമുഖ വ്യക്തികൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണൻമാർ തുടങ്ങിയവരൊക്കെ പങ്കെടുത്ത ആ മഹാസമ്മേളനത്തിലെത്തിയ പ്രമുഖരെല്ലാം താമസിച്ചിരുന്നത് വടകര ഗസ്റ്റ് ഹൗസിലായിരുന്നു. അവിടെ നിന്ന് നാദാപുരത്തെ വി എ കെ പോക്കർ ഹാജിയുടെ നേതൃത്വത്തിൽ 5 ബെൻസുകളടക്കമുള്ള മുന്നോറോളം വാഹനങ്ങളിലായാണ് എല്ലാവരെയും ഉമ്മത്തൂരിലെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. കെട്ടിട ഉദ്ഘാടനത്തിന് പുറമെ വിദ്യാഭ്യാസ സമ്മേളനം, ഉലമാ കോൺഫ്രൻസ് തുടക്കിയ വിവിധ സെഷനുകളും സംഘടിപ്പിക്കുകയുണ്ടായി.

1970 കളോടെ വ്യാപകമായ ഗൾഫ് കുടിയേറ്റം മറ്റേതൊരു നാദാപുരം ഗ്രാമങ്ങളെ പോലെയോ അതിലധികമോ ഉമ്മത്തൂരിന്റെ സാമൂഹിക സാമ്പത്തിക ഘടനയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. സഖാഫത്ത് കമ്മിറ്റിക്ക് കീഴിൽ എൽ പി സ്കൂൾ, അൺ എയിഡഡ് ഹൈസ്കൂൾ, കോളേജ് എന്നിവ വന്നതോടെ ഉമ്മത്തൂരിന്റെ വിദ്യാഭ്യാസരംഗം സജീവമായി. പ്രദേശത്തെ പ്രവാസികളാണ് ഇതിനാവശ്യമായ ഭൗതികസൗകര്യം ഒരുക്കാൻ മുന്നിൽ നിന്നത്. കമ്മിറ്റി പ്രസിഡന്റായിരുന്ന പ്രൊഫ : പി മമ്മു സാഹിബിന്റ നിരന്തര ശ്രമഫലമായി 1994 നവംബർ 23 ലെ സർക്കാർ ഉത്തരവ് പ്രകാരം ഉമ്മത്തൂരിന് ഒരു എയിഡഡ് ഹൈസ്കൂൾ ലഭിച്ചു. 1995 ജൂണിലാണ് SIHSന്റെ ആദ്യ ബേച്ച് പ്രവർത്തനമാരംഭിച്ചത്. 2010ൽ ഹയർ സെക്കണ്ടറിയും 2013 ൽ വിമൻസ് കോളേജും ആരംഭിച്ചു. ഇന്ന് നെഴ്‍‍സറി വിദ്യാഭ്യാസം മുതൽ സർവ്വകലാശാലാ വിദ്യാഭ്യാസം വരെ 400 മീറ്റർ ചുറ്റളവിൽ ഒരുക്കിയിരിക്കുന്ന കേരളത്തിലെ അപൂർവ്വം ഗ്രാമങ്ങളിലൊന്നാണ് ഉമ്മത്തൂർ.

ഗതാഗതം

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പേരോട് - പാറക്കടവ്- ചെറ്റക്കണ്ടി റോഡ് നിർമ്മിച്ചു. ഇതായിരുന്നു ചെക്യാട് പഞ്ചായത്തിലെ ആദ്യ പൊതുനിരത്ത് . തച്ചോളി ഒതേനൻ ഈ വഴിയായിരുന്നു ചെമ്പാട് അങ്കം വെട്ടാൻ പോയിരുന്നത്. വിവിധ റോഡുകൾ കൂടാതെ ചെറ്റക്കണ്ടിപ്പാലം, തിരുമ്പൽ പാലം, മുണ്ടത്തോട് പാലം എന്നിവ ഉമ്മത്തൂരിന്റെ ഗതാഗത സൗകര്യങ്ങൾ മികവുറ്റതാക്കി. ഈ പാലങ്ങൾ കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായകമായി. മയ്യഴിപ്പുഴയുടെ കുറുകെ നിർമ്മാണം നടന്നു വരുന്ന ചേടിയാലക്കടവ് പാലം കൂടി യാഥാർത്ഥ്യമാവുന്നതതോടെ ഉമ്മത്തൂർ നിവാസികളുടെ വികസന സ്വപ്നങ്ങൾ സഫലമാവുകയാണ്.

ആരാധനാലയങ്ങൾ

പാറക്കടവ് ജുമാമസ്ജിദ്

1208ൽ പെരിങ്ങത്തൂരിൽ എത്തിച്ചേർന്ന സയ്യിദ് അലിയ്യുൽ കൂഫിയുടെ സ്വാധീനത്താൽ ഇസ്ലാം വ്യാപിച്ച പ്രദേശങ്ങളായിരുന്നു പാറക്കടവും പരിസര പ്രദേശങ്ങളും. അദ്ദേഹത്തിന്റെ ശിഷ്യൻമാരുടെ നേതൃത്വത്തിൽ ആരാധനകൾക്കും മതപഠനങ്ങൾക്കുമായി സ്രാമ്പി എന്നറിയപ്പെടുന്ന ചെറിയ നിർമ്മിതികൾ അക്കാലത്ത് തന്നെ പണികഴിപ്പിച്ചിരുന്നു. അവയിലൊന്നാണ് പാറക്കടവ് പള്ളി. ഇത് ആദ്യം പാറക്കടവ് പഴയങ്ങാടിയിലായിരുന്നു സ്ഥാപിക്കപ്പെട്ടത്. പിന്നീടാണ് അൽപം മാറി ഇന്ന് പള്ളി നിൽക്കുന്ന സ്ഥലത്തിലേക്ക് മാറ്റപ്പെടുന്നത്. ഇത് നിസ്കാര പള്ളി മാത്രമാകയാൽ ആദ്യകാലങ്ങളിൽ ജുമുഅ നിസ്കാരത്തിനായി ആളുകൾ ആശ്രയിച്ചിരുന്നത് പെരിങ്ങത്തൂർ പള്ളിയെ ആയിരുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം പുറത്തീൽ അബ്ദുൽ കാദർ സാനി (റ) വിൻ്റെ സന്തതി പരമ്പരയിൽ പെട്ട ശൈഖ് മുഹമ്മദ് മൂസ എന്ന മഹാനും പുറത്തീൽ ബീവി എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ ഭാര്യയും പ്രബോധനം ലക്ഷ്യമാക്കി പാറക്കടവിൽ എത്തുകയും പാറക്കടവ് പുഴയോരത്ത് നെല്യാക്കര എന്ന വീട്ടിൽ താമസമാക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മഹത്വം മനസ്സിലാക്കിയ അക്കാലത്തെ നാട്ടുരാജാവ് രാമവർമ തന്റെ കോവിലകത്തിന് അടുത്ത് തന്നെയുള്ള താഴെകണ്ടം എന്ന ഭൂമി താമസത്തിനായി നൽകുകയും അവിടെ വീട് വെക്കാനുള്ള ചെലവുകൾ നൽകുകയും ചെയ്തു.  അടുത്ത ഘട്ടത്തിൽ പാറക്കടവ് പള്ളി പുനർനിർമ്മാണം നടത്തിയത് ഇദ്ദേഹമായിരുന്നു.

1907 ൽ പ്രഗൽഭ പണ്ഡിതൻ സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് പാറക്കടവ് പഴയ പള്ളി ഇന്ന് കാണുന്ന രൂപത്തിൽ പുതുക്കി പണിതത്. ഇൻഡോ പേർഷ്യൻ കലയും സാരസനിക് കലയും ഒത്തുചേർന്ന കലാരൂപത്തിലാണ് പള്ളിയുടെ നിർമിതി. സാമൂതിരി രാജാവിന്റെ കൊട്ടാരത്തിലെ തച്ചുശാസ്ത്രജ്ഞനായ അബ്ദുൽ അലിയുടെ നേതൃത്വത്തിലാണ് പള്ളിയുടെ തൂണിലും മിമ്പറിലും വാതിലിലുമെല്ലാം ഉള്ള മനോഹരമായ ശില്പവേലകൾ നടത്തിയത്.പിന്നീട് വ്യത്യസ്ത വർഷങ്ങളിൽ വിവിധ നവീകരണ പ്രവൃത്തികൾ നടത്തിയിട്ടുണ്ടെങ്കിലും പള്ളിയുടെ പഴയനില അതേപടി നിലനിർത്തിയിട്ടുണ്ട്.

ഉമ്മത്തൂർ മണികണ്ഠമഠം

ചെക്യാട് ഗ്രാമ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ് ഉമ്മത്തൂർ ശ്രീ മണികണ്ഠമഠം.

1958 ൽ  പാറക്കടവിലെ അങ്ങേക്കരമ്മൽ കണാരൻ എന്ന യുവാവും കൂട്ടരും വടകരയിൽ വ്യാപാരാവശ്യത്തിനായി പോയ സമയത്ത് അവിടെ കുറച്ചു പേരെ കറുത്ത വസ്ത്രം ധരിച്ചവരായി കണ്ടു. കൗതുകം നിറഞ്ഞ ഈ കാഴ്ച്ച കണ്ട് കണാരനും കൂട്ടരും ഇത് എന്താണ് നിങ്ങൾ ഇതരത്തിലുള്ള വേഷത്തിൽ എന്നു ചോദിക്കയും അപ്പോൾ അവർ ഇത് മണ്ഡല മാസം ആണ് ഞങ്ങൾ അയ്യപ്പസ്വാമിയെ കാണുവാൻ ശബരിമലയിൽ പോകുന്നതിന്ന് വൃതം അനുഷ്ഠിക്കുന്നവർ ആണ് എന്ന് മറുപടി ലഭിക്കുകയും ചെയ്തു. ഈ അറിവ് കണാരനും കൂട്ടുകാർക്കും ശബരി മലയിൽ പോകുവാന്നുള്ള അതിയായ ആഗ്രഹത്തിലാണ് കലാശിച്ചത്. എങ്ങിനെയാ മലയ്ക്ക് പോകേണ്ടത് എന്നുള്ള അന്വേഷണം തുടരവേ ഇരിങ്ങണ്ണൂരിനടുത്ത കായപനച്ചിയിൽ ഒരു സ്വാമി ഉണ്ടെന്നും അവരെ കണ്ടാൽ ബാക്കിയുള്ള കാര്യങ്ങൾ അറിയാമെന്നും മനസ്സിലാക്കി അടുത്ത ദിവസം തന്നെ അദ്ദേഹത്തെ പോയി കണ്ടു കാര്യങ്ങൾ അവതരിപ്പിച്ചു.  നാളെ രാവിലെ ഒന്നും കഴിക്കാതെ കുളിച്ചിട്ട് വരൂ എന്നും പറഞ്ഞു  സ്വാമി ഇവരെ അയച്ചു.  പിറ്റേദിവസം രാവിലെ സ്വാമിപറഞ്ഞ പ്രകാരം എത്തുകയും മാല ധരിച്ചു തിരിച്ചു വരികയും ചെയ്തു. ഈ സ്വാമിമാരെ കണ്ട പാറക്കടവിലെ മുല്ലേരി ഗോവിന്ദൻ മാസ്റ്ററും ബാലകൃഷ്ണ കുറുപ്പ് മാസ്റ്റരും മാലയിട്ടതിനെക്കുറിച്ച് ചോദിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു.ഇന്നത്തെ താനകോട്ടൂർ യു പി സ്കൂൾ മുല്ലേരി ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു അന്ന് അറിയപ്പെട്ടത്. ഗോവിന്ദൻ മാസ്റ്റരും കൂട്ടരും ചേർന്ന് സ്കൂളിൽ  കണാരൻ സ്വാമിക്കും കൂട്ടർക്കും  പൂജകാര്യങ്ങൾക്ക് വേണ്ട സൗകര്യം  ചെയ്തു. പിന്നീട് ഒരു പൊതുസ്ഥലത്തേക്ക് അമ്പലം പണിയാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഇതിനായി കരിയാടൻ കുന്നുമ്മൽ ദാമോദരൻ, കണ്ണൻ എന്നിവർ സ്ഥലം നൽകുകയും ഇന്ന് കാണുന്ന അമ്പലത്തിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മുല്ലേരി ഗോവിന്ദൻ മാസ്റ്റർ പ്രസിഡൻ്റും ചാത്തൻ മാസ്റ്റർ സെക്രട്ടറിയും ഇയ്യംകുന്നത്ത് ചാത്തപ്പൻ ഖജാൻജിയുമായി ആദ്യ കമ്മിറ്റി നിലവിൽ വന്നു. നാട്ടുകാരുടെ സഹായത്തോടെ മഠത്തിന്റെ പണി പൂർത്തീകരിച്ചു. അന്നുമുതൽ ഇന്ന് വരെ ആയിരക്കണക്കിന് പേർക്ക് ശബരിമലയിൽ ദർശനം നടത്തുവാനുള്ള ഒരു പ്രധാന കേന്ദ്രമായി മണികണ്ഠ മഠം മാറി.

ഉമ്മത്തൂർ ശ്രീ മുത്തപ്പൻ മടപ്പുര

ഒരു ചെറിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് ഉമ്മത്തൂർ ശ്രീ മുത്തപ്പൻ മടപ്പുര. താരതമ്യേന ചെറുതാണെങ്കിലും മടപ്പുരയുടെ ചുറ്റുപാട് പ്രകൃതി സുന്ദരമാണ്. എല്ലാ വർഷവും മാർച്ച് 3, 4 തീയ്യതികളിലാണ് ഇവിടെ ഉത്സവം അരങ്ങേറുന്നത്. ഉത്സവ സമയത്ത് മുത്തപ്പൻ തെയ്യം, വെള്ളാട്ടം, അന്നദാനം തുടങ്ങിയവയെല്ലാം ഉണ്ടാകും. എല്ലാ മലയാള മാസവും അവസാന ദിവസം ഇവിടെ പ്രത്യേക പൂജ നടക്കും.

പ്രധാന കലകൾ

തെയ്യം, കോൽക്കളി , മാപ്പിളപ്പാട്ട് എന്നിവ പ്രധാന കലകളാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിറയും ഓണത്തോടനുബന്ധിച്ച് ഓണപ്പൊട്ടനും പ്രദേശത്ത് കണ്ടുവരുന്നു.