സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ

തിരക്കുപിടിച്ച ആ നഗരത്തിൽ ഫുട്ട്പാത്തിലൂടെ സന്ധ്യ മയങ്ങിയ നേരത്ത് നരൻ നടക്കുകയാണ്. ചുറ്റിലും ചീറിപ്പായുന്ന വാഹനങ്ങളോ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ട്രാഫിക് വിളക്കുകളോ ഒന്നും തന്നെ അയാളെ സ്വാധീനിക്കുന്നില്ല എന്ന് നടത്തത്തിൽ നിന്നും വ്യക്തമാണ്. അത്രയും പതിയെ ആണ് ആ നടത്തം. വിരസമായ ആ നടത്തത്തിൽ നിന്നും അയാളെ ഉണർത്തിയത് കാർമേഘങ്ങൾ കള്ളക്കർകടകത്തിനായി കരുതിവെച്ച ജലകണങ്ങളാണ്.


എന്തോ പിടിച്ചുലച്ച പോലെ നരൻ നടത്തത്തിന് വേഗം കൂട്ടി. മനസ്സിൽ നിന്നും വന്ന ഒരു ചിന്ത അയാളെ ഓർമ്മകളിലേക്ക് ആഴ്ത്തി. "അല്ലെങ്കിലും താൻ എന്തിനാണ് തന്റെ ആരോഗ്യത്തിനായി, നടത്തം വേഗത്തിലാക്കുന്നത്? കാത്തിരിക്കാനോ എത്തിപ്പെടാനോ ആരാണുള്ളത്? " "മഴ കൊണ്ട് അസുഖം പിടിക്കുന്നത് കുഴപ്പമില്ല എന്ന് വയ്ക്കാം. പക്ഷേ ആ കിഴവൻ ഹൗസ് കീപ്പർ അയാളുടെ ശല്യം സഹിക്കാൻ പറ്റില്ല. ഒൻപതു മണിയിൽ നിന്ന് കടുകിട തെറ്റിയാൽ അയാൾ ഗേറ്റ് അടയ്ക്കും. പിന്നെ ഉള്ള കൂര പോലും ഇല്ലാതാകും".


ഇത്തരത്തിൽ ചിന്തിച്ചു കൊണ്ട് അയാൾ തിടുക്കത്തിൽ നടന്നു. ഫുട്ട് പാത്തിൽ നിന്നും ചെറിയൊരു ഇടവഴിയിലേക്ക് കയറി. അവിടെ നിന്നും രണ്ടു മൂന്നു വളവ് കഴിഞ്ഞാൽ അയാൾ പാർക്കുന്ന വീടെത്തും. പഴയ ഒന്നാണ്. നഗരത്തിൽ ഇത്രയും ഏകാന്തത നിറഞ്ഞുനിൽക്കുന്ന ഒരു വീട് ഇല്ലെന്നുതന്നെ പറയാം. രണ്ടു വർഷമായി ഇവിടെ സ്ഥിരതാമസം ആയിട്ട്. അയാൾ അവിടെ നടന്ന് എത്തട്ടെ. അപ്പോഴേക്കും നരൻ ആരാണെന്ന് പറയാം.

തിരുമല എന്ന ചെറിയ ഗ്രാമത്തിൽ നിന്നും പത്തുവർഷം മുമ്പ് ഈ മെട്രോ സിറ്റിയിലേക്ക് ചേക്കേറിയതാണ് നരൻ. അയാളുടെ ഇരുപതാം വയസ്സിൽ. ഇന്ന് നരന് വയസ്സ് മുപ്പതാണ്. ബിടെക് ബിരുദധാരിയായ അയാൾ ഒരു വൻകിട കമ്പനിയുടെ ഉദ്യോഗസ്ഥനായി ഇവിടെ നിയമിതനായത് ആണ്. അഞ്ചക്ക ശമ്പളവും താമസ സൗകര്യങ്ങളും. ആദ്യ ലീവിനായി നാട്ടിൽ വന്നപ്പോൾ തന്നെ അയാളുടെ വിവാഹത്തിന്റെ ആലോചന അവിടെ തുടങ്ങിക്കഴിഞ്ഞിരുന്നു.

ഓരോ പെൺകുട്ടിയുടെ ചിത്രം കാണുമ്പോഴും നാട്ടിൻപുറത്തുകാരി അമ്മ നരനോട് പറയും

"മോനേ നരാ ഇവൾ നല്ലൂട്ടിയല്ലേ. നമുക്ക് ഇവളെ ഉറപ്പിക്കാം." അപ്പോൾ അയാൾ നിഷേധ ഭാവത്തിൽ ഒരു നോട്ടം നോക്കും. ഒരിക്കൽ അയാൾ അമ്മയോട് പറഞ്ഞു. "അമ്മേ, പട്ടണത്തിൽ എനിക്ക് ഇഷ്ടമുള്ള ഒരു കുട്ടിയുണ്ട്. അമ്മ അവളെ കാണണം."

അത്രയും നാൾ അമ്മയോട് ഒന്നും ആവശ്യപ്പെടാതിരുന്ന മകൻ ഇങ്ങനെ ഒരു ആവശ്യം വെച്ചപ്പോൾ അവർക്ക് നിരസിക്കാനായില്ല. അമ്മയ്ക്ക് കുട്ടിയെ ഇഷ്ടമായി. അങ്ങനെ അമ്മയും അച്ഛനും തുടങ്ങി കുടുംബത്തിലെ സകലരും പട്ടണത്തിലേക്ക് പുറപ്പെട്ടു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നാട്ടിലും നഗരത്തിലും തകൃതിയായി. വിവാഹം മംഗളമായി നടന്നു.

നരൻ ജീവനുതുല്യം സ്നേഹിച്ച വൈദേഹി അയാളുടെ ജീവിതസഖിയായി. കുടുംബജീവിതം സ്വസ്ഥമായി പോന്നു. അവർക്ക് ഒരു കുഞ്ഞു പിറന്നു. നരന്റെ പ്രിയപ്പെട്ടവരായ വൈദേഹിയും പിഞ്ചുകുഞ്ഞ് ഭദ്രയുമായി ജീവിതം തുടർന്നു.

നമുക്ക് നരനിലേക്ക് തിരിച്ചുവരാം. കൃത്യം ഒമ്പത് മണി. ഹൗസ് കീപ്പർ ഗേറ്റിന് അരികിലുണ്ടായിരുന്നു. സമയത്തിൽ കൃത്യത ഉണ്ടായതിനാൽ അവിടെ പ്രത്യേകിച്ച് സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.

നരൻ കോണിപ്പടി കയറി റൂമിലെത്തി. വാതിലടച്ചു. ഉള്ളിൽ നിറഞ്ഞു തിങ്ങിയ ദുഃഖം കണ്ണീരായി കവിളിലൂടെ ഒലിച്ചിറങ്ങി. അത്രയ്ക്കു വേഗം കരയുന്നവൻ അല്ല നരൻ. എന്നാൽ ഇന്നത്തെ ആ ചാറ്റൽ മഴ അയാളെ കരയിപ്പിച്ചു. അയാൾ ഉറക്കത്തിലായി.

മൂന്നു വർഷം മുമ്പുള്ള ഒരു സായാഹ്നം. നേരം അഞ്ചുമണി. വൈദേഹിയും ഭദ്രയും ഷോപ്പിങ്ങിനായി നഗരത്തിലേക്ക് ഇറങ്ങിയതാണ്. ഇന്നത്തെപ്പോലെ അന്നും മഴയുണ്ടായിരുന്നു. തിരക്കേറിയ നിരത്ത്‌. ഫ്ലാറ്റിലേക്ക് പോകുന്നതിനായി റോഡ് ക്രോസ് ചെയ്യാൻ നിൽക്കുകയാണ് ഇരുവരും. നരന് ജോലി തിരക്കായതിനാൽ ബൈക്കിൽ വന്ന് അവരെ കൊണ്ടു പോകാൻ സാധിച്ചില്ല.

മഴ കനക്കുന്നതിന് മുമ്പ് വീടണയാനാണ് ഓരോരുത്തരും ധൃതികൂട്ടുന്നത്. തിരക്കുള്ള റോഡിലെ ഒരു ബൈക്ക് യാത്രികന്റെ അശ്രദ്ധ. വൈദേഹിയും ഭദ്രയും ആ അബദ്ധത്തിന് ഇരകളായി. രക്ഷയ്ക്കായി ഒരു കൈകളും ഇല്ല. ചുറ്റിൽ നിന്നും ഫ്ലാഷ് ലൈറ്റുകൾ. ഒരു മണിക്കൂർ വൈകിയാണ് നരൻ വിവരമറിഞ്ഞത്. അപ്പോഴും അവർ റോഡിൽ കിടപ്പുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടൻ അയാൾ ശരവേഗത്തിൽ ബൈക്കെടുത്ത് പാഞ്ഞെങ്കിലും അവർ അപ്പോഴേക്കും മരിച്ചു കഴിഞ്ഞിരുന്നു. അവരുടെ ജീവനറ്റ കണ്ണുകൾ ഇന്നും അയാളുടെ മനസ്സിൽ ഉണ്ട്. ആ കണ്ണുകൾ അയാളെ നിദ്രയിൽ നിന്നുണർത്തി. ചാടിയെഴുന്നേറ്റ് അയാൾ കണ്ണുതിരുമ്മി. കുറെ നേരം അനങ്ങാതെ ആ സ്വപ്നത്തിൽ ലയിച്ചിരുന്നു. അങ്ങനെ ആ രാത്രി കടന്നുപോയി.

പിറ്റേന്ന് സൂര്യബിംബം കടലിലേക്ക് ആഴ്ന്നിറങ്ങുന്ന നേരം. നരൻ വീട് ലക്ഷ്യമാക്കി നടക്കുന്നു. ഭാര്യയും മകളും പോയശേഷം അയാൾ ബൈക്ക് ഉപേക്ഷിച്ചു നടത്തം ശീലമാക്കി. നടത്തം തുടങ്ങി അര മണിക്കൂർ പിന്നിട്ടിരിക്കുന്നു. നടന്നു നടന്ന് ഫുട്ട്പാത്ത് കയറിയപ്പോൾ റോഡിൽ ഒരു ആൾക്കൂട്ടത്തെ നരൻ ശ്രദ്ധിച്ചു. കാര്യമറിയാൻ അങ്ങോട്ടു ചെന്നു. ഒരു ഓട്ടോറിക്ഷ മറിഞ്ഞു കിടക്കുന്നു. മുൻഭാഗം ചിന്നഭിന്നമായ ഒരു സ്കൂട്ടർ എതിർവശത്ത്‌. ഒരു അമ്മയും കുഞ്ഞും ജീവനുവേണ്ടി പിടയുന്നു. ചുറ്റും മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ. രക്ഷക്കായി ഒരു കയ്യും ഇല്ല. നരനെ ആ കാഴ്ച പിടിച്ചുലച്ചു.

അയാളുടെ മനസ്സിലേക്ക് ഒരു തീപ്പൊരി പാഞ്ഞെത്തി. അതിൽ നിന്നും വന്ന ഒരു ചിന്ത അയാളെ സ്തബ്ധനാക്കി.

"അല്ലെങ്കിലും താൻ എന്തിനാണ് ഇവരെ രക്ഷിക്കുന്നത്? ഞാനും ഇവരും തമ്മിൽ എന്താണ് ബന്ധം? എന്റെ ഭാര്യയ്ക്കും മകൾക്കും വന്ന ഗതി ഇവർക്കും വരുമായിരിക്കും. എങ്കിലും എനിക്ക് എന്ത്? അന്നും എന്റെ പ്രിയപ്പെട്ടവർക്ക് ചുറ്റും ഈ ലൈറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇന്നും അതു തന്നെയാണ് ഇവർക്ക് കൂട്ടായുള്ളത്. നാളത്തെ പത്രത്താളിൽ ഒരുപക്ഷേ, മനസ്സാക്ഷി മരവിച്ച മലയാളിയുടെ ക്രൂരതയുടെ ഇരകളായി ഇവരുടെ മരണവാർത്ത വന്നേക്കാം. എന്തുതന്നെയായാലും ഇന്ന് ഞാൻ ആരോടും കടപെട്ടവനല്ല. ആരും തന്നെ എന്റെ പ്രിയപ്പെട്ടവരുമല്ല.

ഇല്ല ഞാൻ രക്ഷിക്കില്ല" അയാൾ മനസ്സിൽ ഉറക്കെ പറഞ്ഞു.

ഈ ചിന്തയിൽ തിരിഞ്ഞുനടക്കാൻ ഒരുങ്ങവെ അയാളുടെ ദൃഷ്ടി ആ മിഴികളിൽ ഉടക്കി. ആ പിഞ്ചുകുഞ്ഞിന്റെ നനവാർന്ന, ഓമനത്തമുള്ള കണ്ണുകളിലേക്ക് നോക്കിയതും അയാൾക്ക് തന്റെ ഭദ്രയെ ആ കുഞ്ഞിൽ കണ്ടതുപോലെ തോന്നി. ആ ജീവൻ രക്ഷിക്കേണ്ടത് തന്റെ കൂടെ കടമയാണ് എന്ന് അയാൾ മനസ്സിലുറപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല. കൂടിനിന്ന ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി. അയാൾ കുഞ്ഞിനെ വാരിപ്പുണർന്നു.

രക്ഷക്കായി വാഹനങ്ങൾക്ക് കൈകാണിച്ചു. കനിവ് കാണിക്കാതെ വണ്ടികൾ ചീറിപ്പാഞ്ഞു. ദയ തോന്നിയ ഒരാൾ വണ്ടി നിർത്തി. നരൻ ഒറ്റയ്ക്ക് ആ കുഞ്ഞിനെയും അമ്മയെയും വണ്ടിയിൽ കയറ്റി. നിമിഷങ്ങൾക്കകം വണ്ടി ആശുപത്രിയിലെത്തി. സമയം ഒട്ടും പാഴാക്കാതെ ആശുപത്രി അധികൃതർ അവർക്ക് ശുശ്രൂഷകൾ നൽകാൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നരൻ ആ കുഞ്ഞിന്റെ ജീവനുവേണ്ടി മൂന്നുവർഷംമുമ്പ് അടക്കപ്പെട്ട മനസ്സിന്റെ പ്രാർത്ഥനാലയത്തിൽ സ്വയം സമർപ്പിച്ചു. ആ കുഞ്ഞ് തന്റെ ഭദ്ര തന്നെയാണെന്ന് അയാൾ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു. ആ നിശ അങ്ങനെ കടന്നുപോയി.

"അപകടനില തരണം ചെയ്തു" ഇത്രമാത്രം കേൾക്കാനാണ് അയാൾ ആശുപത്രിയിൽ നിന്നത്.

പിറ്റേന്ന് ഉച്ചയായപ്പോഴേക്കും അയാൾ കാംക്ഷിച്ചത് അയാളുടെ കർണ്ണങ്ങളിൽ എത്തി. മരുന്നുകൾ വാങ്ങാനുള്ള പണം അയാളുടെ പോക്കറ്റ് നൽകി.

ആശുപത്രി രജിസ്റ്ററിൽ വിശദവിവരങ്ങൾ പൂരിപ്പിക്കേണ്ട വേളയിൽ നഴ്സ് നരനോട് ചോദിച്ചു:

"പേര് എന്താ?"

ആശുപത്രിയിലേക്ക് പോരുന്ന നിമിഷങ്ങളിൽ തന്റെ മടിയിൽ കിടന്ന് ആ കുഞ്ഞ് തുടരെത്തുടരെ പറഞ്ഞുകൊണ്ടിരുന്ന വാക്ക് ഓർമ്മയിൽ നിന്നും അയാൾ പെറുക്കിയെടുത്തു. നേഴ്സ് ഒരിക്കൽ കൂടി ചോദ്യം ആവർത്തിച്ചു.

"പേരെന്താണെന്ന്?"

നരൻ തിടുക്കത്തിൽ പറഞ്ഞു "ബാബപ്പൻ"

നേഴ്സ് സംശയത്തോടെ ചോദിച്ചു : ബാബപ്പനോ? ബാബുന്ന് എഴുതിയാൽ മതിയോ?

നരൻ നിശ്ചയഭാവത്തോടെ പറഞ്ഞു "അല്ല ബാബപ്പൻ എന്നുതന്നെയാണ്." അവർക്കായുള്ള കാര്യങ്ങളെല്ലാം ഏൽപ്പിച്ച ശേഷം നരൻ ആശുപത്രി വിട്ടു.

ബാബപ്പൻ ഒരുപക്ഷേ ആ കുഞ്ഞിന്റെ അച്ഛനോ പ്രിയപ്പെട്ട മറ്റാരോ ആകാം. ആരുതന്നെ ആയാലും അബോധാവസ്ഥയിൽ ഇരുന്ന് ആ കുഞ്ഞ് ബാബപ്പൻ വന്നോ എന്ന് ചോദിച്ചതും അതിനു മറുപടിയായി താൻ കുഞ്ഞിന്റെ കയ്യിൽ മുറുകെപിടിച്ചതും നരന് അപ്പോഴും ഓർമ്മയുണ്ടായിരുന്നു. ജീവൻ നഷ്ടമാകാൻ പോകുന്നു എന്നു വരെ വന്ന സന്ദർഭത്തിൽ തന്റെ കൈകൾ നൽകിയ ബലം ആ കുഞ്ഞിന് എത്രത്തോളം ആശ്വാസമായിട്ടുണ്ടാകും അയാൾ ചിന്തിച്ചു.

ഈ ലോകത്ത് ഇന്ന് പ്രിയപ്പെട്ടവരായി ആരും തന്നെ ഇല്ലാതിരുന്ന താൻ മൂലം ആ ബാലികയ്ക്ക് പ്രത്യാശയുടെ ഒരു കിരണമെങ്കിലും ലഭിക്കട്ടെ എന്ന് കരുതിയാണ് ആ ഭാഗ്യഹീനൻ ആശുപത്രിയിൽ താൻ ബാബപ്പനാണെന്ന് പറഞ്ഞത്. അത് ചെയ്തതിലുള്ള സന്തോഷം ഇപ്പോഴും അയാളുടെ മുഖത്തുണ്ട്.

പോകുന്ന വഴിയിൽ അയാൾ ഒരു ചിത്രം മാത്രം കണ്ണുകളിൽ കണ്ടു. ആ തിളങ്ങുന്ന മിഴികൾ. ആ കുഞ്ഞിന്റെ, അല്ല ഭദ്രയുടെ തന്നെ. ആ കണ്ണുകളിൽ ഇനി ജീവന്റെ പ്രകാശം തിരിച്ചുവരും. പ്രത്യാശയുടെ കിരണങ്ങൾ ഉദിച്ചുയരും.നഅതിന് താനും പങ്കാളിയായല്ലോ എന്ന സംതൃപ്തിയോടെ ഫുട്ട്പാത്തിൽ നിന്നുളള വളവിലേക്ക് അയാൾ തിരിഞ്ഞു.....

അപർണ ഷാജി
10 A സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ