ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/അക്ഷരവൃക്ഷം/സ്നേഹത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹത്തിനായ്

വീണ്ടും ഒരു വഴക്കിനു ശേഷം കുറച്ചു നേരത്തേക്ക് ശാന്തമായിരിക്കുകയാണ് വീട്. അപ്പോഴാണ് ഒരു ബാഗുമെടുത്തു അമ്മ റൂമിൽ നിന്നും പുറത്തിറങ്ങുന്നത്. "ഞാൻ പോവുകയാണ്. നിങ്ങളുടെ ഇഷ്ട്ടത്തിനനുസരിച്ച് മാത്രം ജീവിക്കാൻ എനിക്ക് പറ്റില്ല". എന്ന് പറഞ്ഞു അമ്മ വാതിൽ തുറന്നു പുറത്തുള്ള കാറിൽ കയറി പോവുകയാണ്. അവൻ അവിടേക്ക് നിറഞ്ഞകണ്ണുകളോടെ ഓടിച്ചെന്നപ്പോഴേക്കും അമ്മ പോയിക്കഴിഞ്ഞിരുന്നു.അമ്മ അവനെഒന്നുനോക്കുക പോലും ചെയ്തില്ല. അവൻ അവിടെ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. അപ്പോഴും ദേഷ്യം കൊണ്ട് മുഖം വീർപ്പിച്ചു റൂമിലേക്ക് പോയ അച്ഛനും അവൻ കരയുന്നത് കണ്ടിട്ട് ഒന്ന് സമാധാനിപ്പിക്കാൻ അവിടേക്ക് വന്നില്ല.

പിറ്റേന്ന് നേരം പുലർന്നപ്പോഴും അവൻ അവിടെ തന്നെ കിടക്കുകയായിരുന്നു. അപ്പോൾ വാതിൽ തുറന്ന് അച്ഛൻ ധൃതിയിൽ കാറുമെടുത്തു ഓഫീസിലേക്ക് പോയി. അച്ഛന്റെ ആ ധൃതിയിൽ അച്ഛൻ അവനെശ്രദ്ധിച്ചില്ല. അവന്റെ മനസ്സിൽ അമ്മയെയും അച്ഛനെയും കുറിച്ചുള്ള ചിന്തകൾ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ദിവസങ്ങൾ കടന്നുപോയി. എന്നിട്ടും അച്ഛന്റെ ശ്രദ്ധ ആ വീട്ടിലുള്ള തന്റെ മകനിലേക്ക് എത്തിയില്ല. അങ്ങനെ ഒരു ദിവസം അച്ഛൻ അവന്റെ അടുത്ത് വന്ന് "മോനെ" എന്ന് വിളിച്ചു. അവന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. ഒരുപാട് ദിവസങ്ങൾക്കുശേഷമാണ് അവന്റെ അടുത്ത് ഇങ്ങനെ വന്നു,മോനെ എന്ന് വിളിക്കുന്നത്. "മോന് എന്റെ കൂടെ താമസിക്കാനാണോ, നിന്റെ അമ്മ എന്ന് പറയുന്ന അവളുടെ കൂടെ താമസിക്കാനാണോ ഇഷ്ടം?" അവന്റെ മുഖത്ത് വിഷാദത്തിന്റെ കറുത്തമേഘങ്ങൾ കനത്തു. "ഞാനും അവളും പിരിയാൻ തീരുമാനിച്ചു. നിന്റെ കാര്യമാണ് ഇപ്പോൾ പ്രശ്നം.നീ അവളുടെ കൂടെ പോവണ്ട. അവൾ നിന്നെ നോക്കില്ല". എന്ന് പറഞ്ഞു അച്ഛൻ അകത്തേക്ക് പോയി. മേഘക്കൂട്ടങ്ങൾ കനത്ത് പെയ്തൊഴുകി ഒരു കണ്ണീർ പുഴയായി. അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തോടെ ഒരുമിച്ചു ജീവിച്ചത് ഓർമയിലില്ല.അവർ ജീവിച്ചത് അവരവരുടെ ഇഷ്ടത്തിനായിരുന്നു. ഇപ്പോൾ ഇതാ പിരിയാൻ പോവുന്നു. അവൻ പെട്ടന്ന് അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്കുള്ള വാതിൽ തുറന്ന് ഉമ്മറപ്പടിയിലിരുന്ന് എന്നും സന്തോഷത്തോടെ പ്രകാശിച്ചുകൊണ്ടിരിക്കുന്ന നിലാവിനെ നോക്കിനിന്നു. നിലാവിനും അന്നൊരു തെളിച്ചം ഇല്ല.നിലാവും കരയുകയാണോ................ .

അന്നത്തെ അവന്റെ ഉറക്കം അവിടെയായിരുന്നു. രാവിലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നപ്പോൾ അച്ഛൻ അവനോട് വക്കീലിനടുത്തു പോവാൻ വേഗം റെഡിയാവാൻ പറഞ്ഞു. കോടതിയിൻ അമ്മ നേരത്തേ എത്തിയിരുന്നു. അവരുടെ മുഖത്ത് മകനെ കണ്ട ഒരു അമ്മയുടെ സന്തോഷത്തിനു പകരം അച്ഛനോടുള്ള വാശിയാണ് കണ്ടത്. അവർ ഇരുവരും പിരിയാനുള്ള പേപ്പറിൽ വാശിയോടെ ഒപ്പിട്ടു. അവന്റെ നാവിൽ നിന്നും ഒരു വാക്കുപോലും പുറത്തു വന്നില്ല. കോടതിയിൽ നിന്ന് പുറത്തിറങ്ങി അമ്മയും അച്ഛനും രണ്ടു ഭാഗത്തേക്ക്‌ തിരിഞ്ഞു നടന്നു. അവൻ സ്വയം മറന്ന് കൊണ്ട് റോഡിലേക്കും. അവൻ സങ്കടങ്ങളിൽ ഒന്നാകെ മുങ്ങികിടക്കുന്ന അവസ്ഥയിലായിരുന്നു. ചീറിപാഞ്ഞുവന്ന ആ കാർ ഇടിച്ചിട്ടപ്പോഴും വേദനയേക്കാൾ അവൻ അനുഭവിച്ചത് അവന്റെ നൊമ്പരങ്ങളുടെ തീപ്പൊള്ളലായിരുന്നു. ചോരയിൽ പൊതിഞ്ഞു കിടക്കുന്ന അവനടുത്തേക്ക് അച്ഛനും അമ്മയും ഓടിയെത്തി. "മോനെ..." അവന്റെ പോക്കറ്റിൽ നിന്നും പാറിപ്പോയ ഒരു കടലാസ് അവരുടെ മുഖത്ത് വന്നു പതിച്ചു. ആ വാക്കുകൾ........... 'ഞാനും കൊതിക്കുന്നു സ്നേഹത്തിനായ് ' . അവർ പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവനെ വാരിപുണർന്നു.. പക്ഷെ ആ കണ്ണുകൾ പതിയെ അടഞ്ഞു.എന്നന്നേക്കുമായി….

മിസ്‍രിയ തസ്നിം
8എ ജി എച്ച് എസ് എസ് ശിവപുരം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ