സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്

കോഴിക്കോട് താലൂക്ക് തിരുവമ്പാടി അംശം കൂരിയാട് മലയടിവാരത്തിൽപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. വടക്കോട്ട് വയനാട് ചുരം വരെ നീളത്തിൽ കിടക്കുന്ന ഈ അംശത്തിൽ മലകൾക്കും, കുന്നുകൾക്കും, താഴ്ന്ന സ്ഥലങ്ങൾക്കുമെല്ലാം പ്രത്യേകം പ്രത്യേകം പേരുകളാണ് ഉണ്ടായിരുന്നത്. കൂരിയാട് മല, പൊട്ടൻപാറക്കുന്ന്, കുന്നത്ത് മല, പനയൻ മല, കത്തിയാട്ട് മല, വയിലായി മല, പൊയിലായി മല, നാട്ടുവാശിച്ച മല, പന്തിയേരി മല, കുട്ടഞ്ചേരിമല, ചാലിയാട്ട് മല, തേവർമല തുടങ്ങിയ മലകളെല്ലാം ഈ പ്രദേശത്തിന്റെ പരിധിയിലാണ്. 200 അടിമുതൽ ഏറ്റവും ഉയരം കൂടിയ വായൂട്ടുമല വരെയുള്ള സ്ഥലങ്ങൾ ഇതിൽപ്പെടുന്നു. ഊട്ടി, കൊടയ്‌ക്കനാൽ എന്നിവയെക്കാളും ഏതാനും അടി ഉയരക്കൂടുതൽ വായൂട്ടുമലക്കുണ്ട്‌. ധാരാളം മഴയും, വെയിലും  കിട്ടുന്ന സ്ഥലമായതുകൊണ്ട് ഈ പ്രദേശമെല്ലാം നിബിഡ വനപ്രദേശമായിരുന്നു. ആന, മറ്റു കാട്ടുമൃഗങ്ങൾ, ഇഴജന്തുക്കൾ എന്നിവയുടെ ഭീകരത്താവളമായിരുന്നു ഇത്. ചാലിയാറിൽ പതിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയാണ് പ്രധാന നദി. 4000 അടിയിലേറെ ഉയരമുള്ള കൊടിക്കൽ മലമ്പ്രദേശത്തുനിന്നും ഉത്ഭവിക്കുന്ന പൊയിലിങ്ങാപ്പുഴയും, കൂടരഞ്ഞിപ്പുഴയും, കൊല്ലാലംപ്പുഴയും ഈ അംശത്തിന്റെ തെക്കു ഭാഗത്താണ്.  1931 ലെ സർവേ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 -ൽ ഉൾപ്പെട്ടിരുന്നു.

ചരിത്രം

കൂടരഞ്ഞി ടൗൺ -പഴയചിത്രം

താമരശ്ശേരി താലൂക്കിന്റെ കിഴക്കൻ മലയോരത്തു മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന പഞ്ചായത്താണ് കൂടരഞ്ഞി. ഇരുവഴിഞ്ഞി പുഴയോട് ചേരുന്ന ചെറുപുഴയാണ് കൂടരഞ്ഞിപ്പുഴ. കൊമ്മയിൽ കയവും , കോവിലിനടുത്തു കടവുമുള്ള കൂടരഞ്ഞിപ്പുഴയുടെ വടക്കേക്കരയിൽ കിടക്കപ്പാറക്ക് കിഴക്കുള്ള കൊച്ചു സമതല പ്രദേശമാണ് കൂടരഞ്ഞി എന്ന് അറിയപ്പെട്ടിരുന്നത്. കോട്ടയം രാജാവിന്റെ അധീനതയിലായിരുന്ന മലയോരങ്ങൾ അദ്ദേഹം മണ്ണിലേടത്തു തറവാടുമായി ബന്ധംപുലർത്തിയിരുന്നതുകൊണ്ട് അവർക്കു ഒറ്റിയായി കൊടുത്തിരുന്നു. മണ്ണിലേടത്തുകാരോട് മരം, മുട്ടി, ഓട  മുറിക്കാൻ ചാർത്തിവാങ്ങിയവർ പിന്നീട് ഇടജന്മിയായി തീർന്നു. അങ്ങനെ ഇടജന്മിയായി തീർന്ന വയലിൽ മോയിഹാജിയോട് കുടിയേറ്റക്കാർ ഭൂമിവാങ്ങി കൃഷി ആരംഭിച്ചു. കൂടരഞ്ഞിയിൽ കുടിയേറ്റം ആരംഭിക്കുന്നത് 1946 സെപ്തംബർ 24 നാണ്. കുടിയേറ്റത്തിൻറെ ആദ്യവർഷങ്ങളിൽ കർഷകർ മരക്കൊമ്പുകളിലും ഏറുമാടങ്ങളിലും താമസിച്ചും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ചുമാണ് ജീവിതപോരാട്ടം തുടങ്ങിയത്. അറുപതുകളുടെ ആരംഭത്തോടെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കർഷകത്തൊഴിലാളികൾ കൂടരഞ്ഞിയുടെ കാർഷിക പുരോഗതിക്ക് ആക്കം കൂട്ടി. 1948 ൽ കുടിയേറ്റ കർഷകർ ഒത്തുചേർന്ന് നിർമ്മിച്ച കൂടരഞ്ഞിയിലെ വി.സെബസ്റ്റ്യനോസിൻറെ ദേവാലയമാണ് ആദ്യത്തെ പൊതുസ്ഥാപനം 1970-1972കാലഘട്ടത്തിൽ ഗ്രാമത്തിൽ വൈദ്യുതി എത്തി. പഞ്ചായത്തിൽ ആദ്യം കൂമ്പാറയിലും പിന്നീട് കൂടരഞ്ഞിയിലും ബസ് സർവ്വീസ് ആരംഭിച്ചു. ഒരാളുടെ ജീവൻ അപഹരിച്ച 1988 ലെ സ്രാമ്പി ഉരുൾപൊട്ടലും 4 പേരുടെ ജീവൻ അപഹരിച്ച 1991 ലെ പെരുമ്പൂള ഉരുൾപൊട്ടലും 2 പേരുടെ ജീവൻ അപഹരിച്ച 2018 ലെ പനക്കച്ചാൽ ഉരുൾപൊട്ടലും ചരിത്രത്തിലെ കറുത്ത ഏടുകളാണ്.

കുടിയേറ്റത്തിന്റെ ആരംഭം

1939 ൽ ആരംഭിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ അനന്തര ഫലം ഭയാനകമായിരുന്നു. 1945 ൽ യുദ്ധം അവസാനിച്ചതോടെ ആയിരക്കണക്കിന് പട്ടാളക്കാരെ പിരിച്ചുവിട്ടു. ഭക്ഷ്യ ക്ഷാമത്തിന് പുറമെ തൊഴിലില്ലായ്മയും കൂനിന്മേൽ കുരുവായി തീർന്നു. ദാരിദ്ര്യത്തിന്റെ പിടിയിൽ അമർന്നിരുന്ന കുടുംബങ്ങളിൽ 10 -15 വരെ അംഗങ്ങൾ ഉണ്ടായിരുന്നു. വിസ്‌തൃതി കുറഞ്ഞ പുരയിടങ്ങൾ. മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ വളർന്നു നിൽക്കുന്ന കൃഷിയോഗ്യമല്ലാത്ത പറമ്പുകൾ. ഇത്തരമൊരു സ്ഥിതിവിശേഷമാണ് കുടിയേറിപ്പാർക്കുവാൻ അന്നത്തെ ജനങ്ങളെ പ്രേരിപ്പിച്ചത്. അങ്ങനെ മണ്ണുതേടി കർഷകർ ഹൈറേഞ്ച് ലേക്കും മലബാറിലെക്കും കുടിയേറിത്തുടങ്ങി. കുടിയേറ്റം ദ്രുതഗതിയിലായ ഘട്ടത്തിൽ മറ്റു പ്രദേശങ്ങകളെ അപേക്ഷിച്ചു അല്പം വൈകിയാണ് കൂടരഞ്ഞിയിൽ കുടിയേറ്റക്കാരെത്തിയത്. മുക്കത്തുനിന്നു 6 കിലോമീറ്റർ കിഴക്കും, തിരുവമ്പാടിയിൽ നിന്ന് 3 കിലോമീറ്റർ തെക്കും ഉള്ള പ്രദേശമാണ് കൂടരഞ്ഞി. കടപ്ലാമറ്റം കാരായ പെണ്ണപറമ്പിൽ ചാക്കോ,പാലക്കിയിൽ ജോസഫ്, പുതുപ്പള്ളിയിൽ കുര്യാക്കോ, വാരിയാനിയിൽ മാത്യു, മടലിയാങ്കൽ അഗസ്തി, മുതിരക്കലയിൽ അഗസ്റ്റി എന്നിവർ ചേർന്ന് കൂടരഞ്ഞിയിലെ കൊമ്മ ഭാഗത്തു ഇടജന്മമിയായ മോയി ഹാജിയോട് ഏക്കറിന് 35 രൂപ വിലക്ക് 250 ഏക്കർ സ്ഥലം 1947 ൽ വാങ്ങി. ഇതിൽ ആദ്യ മൂന്നുപേർ ചേർന്ന് അധികം വൈകാതെ കൃഷി ആരംഭിച്ചു. ഇവരായിരുന്നു ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. കാടുവെട്ടിത്തുടങ്ങിയെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അവർ മൂന്നുമാസക്കാലം കാവളോറ എസ്റ്റേറ്റ് മാനേജർ ആയിരുന്ന പൊന്നമ്പയിൽ ജോൺ സാറിന്റെ കൂടെയാണ് രാത്രിയിൽ കഴിച്ചുകൂട്ടിയിരുന്നത്. കൃഷിയിറക്കിയതോടെ അവർ സ്വന്തം പറമ്പിൽ താമസവുമാക്കി. ഇക്കാലത്തു ധാരാളം കുടിയേറ്റക്കാർ കൂടരഞ്ഞി, ഈട്ടിപ്പാറ, കരിങ്കുറ്റി, വഴിക്കടവ്, കൽപ്പിനി, കൊമ്മ, കാരാട്ടുപാറ, മാങ്കയം ഭാഗങ്ങളിലെല്ലാം താമസം ആരംഭിച്ചു. ഒരുവർഷത്തിനുള്ളിൽ 80 ൽ പരം വീട്ടുകാരാണ് കുടിയേറിയത്. ആനയായിരുന്നു കുടിയേറ്റ കർഷകർ ഏറ്റവും അധികം പേടിച്ചിരുന്നു കാട്ടുമൃഗം. പെരുമ്പാമ്പ്, കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി നിരവധി മൃഗങ്ങൾ ജനങ്ങളും ജീവിതത്തിലും കൃഷി ഭൂമിയിലും നാശങ്ങൾ വിതറി. പലപ്പോഴും ചാണകക്കുഴികളിൽ കാട്ടുമൃഗങ്ങൾ വീണിരുന്നു എന്നത് രസകരമായ ഓർമ്മയാണ്. രാത്രികാലങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന കാട്ടാനക്കൂട്ടങ്ങളെ ഓടിക്കുവാൻ കർഷകൻ ഉണങ്ങിയ ഓടകൾ ചതച്ചുകൂടി ചൂട്ടുകത്തിച്ചാണ് ഓടിച്ചിരുന്നത്. ഏറുമാടങ്ങളിൽ നിന്നും ഏറുമാടം കെട്ടിയിട്ടുള്ള മരം പിഴുതെറിയുവാൻ വരുന്ന ഒറ്റയാന്മാരെ തുരുത്തുവാൻ പാട്ട കൊട്ടി ശബ്ദം ഉണ്ടാക്കുകയും, തീക്കൊള്ളികൾ വലിച്ചെറിയുകയും ചെയ്യുമായിരുന്നു. ഒറ്റയാൻ പിന്തിരിപ്പിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം ജീവൻ പണയം വെച്ച് തീക്കൊള്ളികൾ കോരിയിടുക മാത്രമായിരുന്നു. അക്കാലത്തു ആനകളെ പിടിക്കുവാനായി വാരിക്കുഴികുത്തുന്നതിനും കാട്ടിൽ നിന്നും തേൻ, മെഴുകു എന്നിവ സംഭരിക്കുന്നതിനും, കാറ്റിൽ പുനം കൃഷിചെയ്യുന്നതിനുമുള്ള അനുമതി ചില ജന്മിമാർ നേടിയെടുത്തിരുന്നു. അക്കാലത്തു നിരവധി ആളുകൾ രാത്രി കാല്നടയാത്രാ മദ്ധ്യേ ആനയുടെ മുൻപിൽപ്പെടുകയും അതി സാഹസികമായി രക്ഷപെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി വീടുകൾ കാട്ടാന പൂർണ്ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ട്. ഒരു ക്രിസ്മസ് രാത്രിയിൽ കൂടരഞ്ഞിപ്പള്ളിയിലേക്ക് പോകും വഴി തോണക്കര കുഞ്ചിലോ ചേട്ടന്റെ കപ്പത്തോട്ടത്തിൽ ആരോ കാപ്പ മോഷ്ടിക്കുന്ന ശബ്ദം കേട്ടു. തന്റെ കൈയിലുണ്ടായിരുന്ന വെളിച്ചം കെടുത്തി ശബ്ദമുണ്ടാക്കുന്ന സ്ഥലത്തേക്കു കള്ളനെ പിടിക്കാൻ പോയതും അടുത്തെത്തിയപ്പോൾ കാട്ടാനയുടെ അലർച്ചകേട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതും എന്നെന്നും കൂടരഞ്ഞിക്കർ ഓർമ്മിക്കുന്ന ചരിത്രമാണ്. വിമോചനസമരത്തിൽ പങ്കെടുത്തതുമായി ഉണ്ടായ കേസുനടത്തുവാൻ പതിമ്മൂന്നുപേർ ചേർന്ന് രാത്രിയിൽ കോഴിക്കോടിന്‌ പുറപ്പെടുന്ന വഴിയിൽ, മാമ്പറ്റയിൽ വെച്ച് മുള്ളൻ പന്നിയെ കണ്ടതും, തുടർന്ന് മുള്ളൻപന്നിയെ കൊന്ന് വിറ്റുകിട്ടിയ പണം കൊണ്ട് കുന്നമംഗലത്തുനിന്നും ചായകുടിച്ചതും മറ്റൊരു കഥ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ കാടുവെട്ടിത്തെളിലിക്കുന്നതിനിടയിൽ ഒരുദിവസം വളരെ വലിപ്പമുള്ള ഒരു മുളംകുറ്റിയിൽ ഭക്ഷണം പാകം ചെയ്യുന്നതിനായി കൊണ്ടുവന്ന അരിയും സാധനങ്ങളും കുരങ്ങന്മാർ നശിപ്പിച്ചതും കൃഷിക്കാർ ആ ദിവസം പട്ടിണിയായതും മറ്റൊരു കഥ. കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി ആദ്യ കാല കുടിയേറ്റക്കാർ നിർമിച്ചതാണ് എറുമാടങ്ങൾ. 'ഇല്ലിതുറു' വിനു മുകളിൽ കയറാൻ ഏണി തെളിച്ചു ആനക്കും മറ്റും എത്താത്ത ഉയരത്തിൽ മുള വട്ടം മുറിച്ചു സൈഡുകളിൽ നിർത്തുന്ന തൂണുകളിൽ മേൽക്കൂര ഉണ്ടാക്കുക എന്നതായിരുന്നു ഏറുമാടത്തിന്റെ നിർമ്മാണ രീതി. സൈഡ് മറക്കുന്നതിനും, തറയിൽ നിരത്തുന്നതിനും മുളകൾ ചതച്ചുണ്ടാക്കുന്ന 'എലന്തുകൾ, ആണ് ഉപയോഗിച്ചിരുന്നത്. മുളംകൂട്ടങ്ങൾക്കു മുകളിൽ നിർമ്മിക്കുന്ന ഏറുമാടങ്ങൾ ഒരിക്കലും കാട്ടാനകൾക്കും മറ്റും ഒരിക്കലും ആക്രമിക്കുവാൻ സാധിച്ചിരുന്നില്ല. വന്മരങ്ങളുടെ മുകളിലും ഏറുമാടം നിർമിച്ചിരുന്നു. കാട്ടുമൃഗങ്ങളെ ഭയന്ന് മരം കേറാത്ത സ്ത്രീകൾ പോലും മരത്തിൽ കയറുവാൻ ശീലിച്ചു. ശരിയായ ഭക്ഷണം പോലും ഇല്ലാതെ ഈ ഏറുമാടങ്ങളിൽ കൃഷി നശിപ്പിക്കുവാൻ വരുന്ന ആനകളെയും, കാട്ടുപന്നികളെയും ഓടിക്കാൻ പാട്ടകൊട്ടിയും, തീ പന്തങ്ങൾ കൊളുത്തിയും ഉറങ്ങാതെ കാവൽ കിടക്കുകയുമാണ് അന്നുള്ളവർ ചെയ്തിരുന്നത്. 1950 കാലഘട്ടത്തിൽ മുക്കം പോസ്റ്റോഫീസിന്റെ പരിധിയിലായിരുന്നു കൂടരഞ്ഞി. ശനിയാഴ്ചകൾതോറും കൂടരഞ്ഞി പള്ളിയിൽനിന്നും മുക്കത്തെ പോസ്റ്റോഫീസിലേക്കു ആളെ അയച്ചാണ് ഇവിടേക്കുള്ള കത്തുകൾ വിതരണം ചെയ്തിരുന്നത്. 1951 ൽ കൂടരഞ്ഞിയിൽ പോസ്റ്റ് ഓഫീസിൽ അനുവദിച്ചുതരണമെന്നു അധികാരികളെ മാത്യു കാരിക്കാട്ടിൽ അറിയിച്ചതിനെത്തുടർന്ന് കിട്ടിയ മറുപടി ഇതായിരുന്നു; '1941 ലെ സെൻസെസ് പ്രകാരം കൂടരഞ്ഞി പ്രദേശത്തെ താമസക്കാർ 64 പേരാകയാൽ അപേക്ഷ നിരസിക്കുന്നു, കൂടരഞ്ഞിയിലെ ജനസംഖ്യ 250 ൽ അധികമാണെന്ന് തെളിയിച്ചാൽ പോസ്റ്റ് ഓഫീസിൽ അനുവദിക്കാം ' എന്നായിരുന്നു. തുടർന്ന് കാരമൂല റേഷൻകടയിൽ രജിസ്റ്റർ ചെയ്ത 300 കൂടരഞ്ഞി ക്കാരുടെ റേഷൻ കാർഡുമായി ശ്രീ മാത്യു മദ്രാസിൽ എത്തുകയും അധികാരികളെ ജനസംഖ്യയുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് 1953 മാർച്ച് മൂന്നാം തിയതി കൂടരഞ്ഞിയിൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ ഉൽഘാടനംചെയ്തു. ആദ്യകാലത്തു  ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സ്കൂളിനോട് ചേർന്നുതന്നെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥല പരിമിതി നിമിത്തം കൂടരഞ്ഞി അങ്ങാടിയിലേക്ക് മാറ്ററുകയുണ്ടായി. അങ്ങനെ ശ്രീ മാത്യു കാരിക്കാട്ടിൽ ആദ്യ സ്കൂൾമാസ്റ്റർ കം പോസ്റ്റ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചു. ആദ്യകാലത്തു പോസ്റ്റ് ഓഫീസിൽ വരുമാനം കുറവായതിനാൽ പത്രമാസികകൾക്കു മണിയോഡർ അയക്കാൻ വരുന്നവരുടെ സമ്മതം വാങ്ങി സ്റ്റാമ്പ് ആണ് അയച്ചുകൊടുത്തിരുന്നത്. മറ്റു പലവിധത്തിലും പലയിടങ്ങളിലും സ്റ്റാമ്പ് വിൽപ്പന നടത്തി വരുമാനം വർധിപ്പിച്ചു. പെട്ടെന്ന് തന്നെ പോസ്റ്റ് ഓഫീസ് സ്വയം പര്യാപ്തതയിൽ എത്തി. ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽത്തന്നെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് സബ് ഓഫീസ് ആയി ഉയർത്തപ്പെട്ടു.

കലാസ്വാദനം കർഷകമനസുകളിൽ

കാട്ടുപുല്ലുമേഞ്ഞ കൂരകളിലും കൂറ്റൻ മരങ്ങളുടെ ഉച്ചിയിൽ കെട്ടിയ എരുമടങ്ങളിലും താമസമാരംഭിച്ച, നിശ്ചയദാർഢ്യത്തോടുകൂടിയുള്ള സാഹസിക ജീവിതമാണ് ഇന്നത്തെ കൂടരഞ്ഞിയുടെ വളർച്ചക്കാധാരം. അധ്വാനം ആരാധനയാക്കിമാറ്റിയ ഇവർക്ക് ആദ്യകാല കലാപ്രവർത്തനവും കലാപ്രകടനവും ആസ്വാദനവും മണ്ണിൽ പതിക്കുന്ന മൺവെട്ടി യുടെ ശബ്ദവും, പ്രകൃതിയുടെ താരാട്ടും, ചാറ്റൽ മഴയുടെ സംഗീതവും, ഘോരമൃഗങ്ങളുടെ ഗർജ്ജനവും ആയിരുന്നു. കൂടരഞ്ഞിയിൽ ആദ്യമായി അരങ്ങേറിയ നാടകം ശ്രീ എം ജെ കരി എഴുതി സംവിധാനം ചെയ്ത 'പൈശാചിക കോൺഫ്രൻസ്' ആണ്. ദുസ്വഭാവങ്ങളായ മദ്യപാനം , ചൂതുകളി എന്നിവയെ പ്രതീകാത്മകമായി വിമർശിച്ച ഒരു നാടകമായിരുന്നു ഇത്. 1950 ൽ അരങ്ങേറിയ ഈ നാടകം താത്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ പുരുഷന്മാർ തന്നെ സ്ത്രീ വേഷവും കെട്ടി അവതരിപ്പിക്കുകയാണ് ഉണ്ടായത്. വീണ്ടും 1953 മാർച്ച് 3 നു 'മരിയാഗൊരേത്തി' എന്ന ഭക്തി നാടകം അരങ്ങേറി. ഈ കാലഘട്ടത്തിൽ നിരവധി ഭക്തി സാന്ദ്രമായ നാടകങ്ങൾ അരങ്ങേറി. ഈ നാട്ടിൽ ആദ്യമായി അവതരിപ്പിച്ച പ്രൊഫഷണൽ നാടകം ശ്രീ സെബാസ്റ്റ്യൻ, അഗസ്റ്റിൻ കുഞ്ഞുഭാഗവതർ തുടങ്ങിയവർ അഭിനയിച്ച 'കരുണ' ആണ്. അഗസ്റ്റിൻ കുഞ്ഞുഭാഗവതരുടെ 8 വയസായ മകൻ അന്ന് നാടക സദസിന് മുൻപിൽ ഒരു പാട്ടുപാടി. ആ ബാലൻ ഗാനഗന്ധർവ്വനായി വിളങ്ങുന്ന ശ്രീ യേശുദാസ് ആയിരുന്നെന്നു വസ്തുത പലർക്കും അവിശ്വസനീയമാണ്. ഈ കാലഘട്ടത്തിൽ കേരളത്തിലെ പ്രഗത്ഭന്മാരായ കൊട്ടാരക്കര ശ്രീധരൻ നായർ, ജോസ്പ്രകാശ്, എസ് ജെ ദേവ്, എന്നിവർ അഭിനയിച്ച നിരവധി നാടകങ്ങൾ കൂടരഞ്ഞിയിൽ അരങ്ങേറി. കൂടരഞ്ഞി പള്ളിയിലെ പെരുന്നാളുകൾ ഭക്തിപൂർണ്ണമായിരുന്നതോടൊപ്പം തന്നെ മധുരമനോഹാര കലാസന്ധ്യകൾക്കു കളമൊരുക്കുകയും ചെയ്തിരുന്നു. 1950 കളുടെ അവസാനത്തിൽ കൂടരഞ്ഞിയിലെ കലാകാരന്മാർ അവതരിപ്പിച്ച 'തൂവലും തൂമ്പയും' എന്ന നാടകം കോഴിക്കോട് ഖാദി ആൻഡ് വില്ലജ് ഇൻഡസ്ട്രീസ്  നടത്തിയ നാടക മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായി. എഴുപതുമുതൽ കൂടരഞ്ഞിയിൽ പ്രവർത്തിച്ചിരുന്ന മെലഡി ഓർക്കസ്ട്രയും അരുണ ആർട്സ് ക്ലബും കൂടരഞ്ഞിയിലെ കലാരംഗത്തു ധാരാളം പ്രതിഭകളെ വാർത്തെടുത്തു.

കൃഷി

4 മുളകൾ ഒരു തേങ്ങയിൽ മുളച്ചു, 4 തെങ്ങായി മാറിയപ്പോൾ

1952 നോടനുബന്ധിച്ചു കൂടരഞ്ഞിയിൽ തെരുവപ്പുല്ല് (ഇഞ്ചിപ്പുല്ല് )കൃഷി ആരംഭിക്കുന്നത്. കപ്പയ്ക്കും, നെല്ലിനും ശേഷം ആദ്യകാല കർഷകരുടെ പ്രധാന വരുമാന മാർഗ്ഗം തെരുവതൈലം ആയിരുന്നു. ഈ കൃഷി നാലഞ്ചു വർഷം കൊണ്ട് മലയോരം മുഴുവൻ വ്യാപിച്ചു. തെരുവതൈലം വാറ്റിയെടുക്കുവാനുള്ള വാറ്റുപുര ശ്രദ്ധേയമായിരുന്നു. ഇതിനാവശ്യമായ പ്രത്യേക അറകളോടുകൂടിയ വലിയ ഡ്രം, പൈപ്പുകൾ, തീ ഇരിക്കുവാനാവശ്യമായ തറ എന്നിവ അടങ്ങിയ ഭാഗം ഉൾപ്പെട്ടതാണ് വാറ്റുപുര എന്ന് അറിയപ്പെടുന്നത്. അറുപതുകളുടെ അവസാനമായപ്പോഴേക്കും തെരുവതൈലത്തിനു തീരെ വിലയില്ലാതായതിനെ തുടർന്ന് കർഷകർ ഇത് പൂർണ്ണമായും ഉപേക്ഷിച്ചു.അറുപതുകളുടെ അവസാനമായപ്പോഴേക്കും തീരെ വിലയില്ലാതായതിനെ തുടർന്ന് ഈ കൃഷി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. രാമച്ചക്കൃഷിയും ചിലർ നടത്തിയെങ്കിലും വ്യാപകമായ പ്രചാരം ഇതിനു ലഭിച്ചില്ല. കുരുമുളകുകൃഷിക്കും, റബ്ബർകൃഷിക്കും അറുപതുകളിൽ തന്നെ പ്രചാരം ലഭിച്ചിരുന്നു. കോഴിക്കോട് റബ്ബറിന്റെ റീജിയണൽ ഓഫീസിൽ ആരംഭിക്കുന്നത് അക്കാലത്താണ്. റബർ ബോർഡ് റബർ കൃഷിക്ക് അനുയോജ്യമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇഞ്ചി, മഞ്ഞൾ, കച്ചോലം, വാഴ, ചേന, ചേമ്പ് തുടങ്ങിയ കൂറുംകൂപ്പ് കൃഷികളും ഇക്കാലത്തു പ്രചാരത്തിലായി. പ്ലാവ്, മാവ്, കശുമാവ്, കാപ്പി, ജാതി, മുരിങ്ങ തുടങ്ങിയവയൊക്കെ കൃഷി ചെയ്യുവാനും ആളുകൾ മുൻപോട്ടു വന്നു. അക്കാലത്തു കർഷകർ സ്വന്തമായി കൃഷിഭൂമി നിരത്തി ഇരുന്നൂറോളം പുതിയ നെൽവയലുകൾ ഉണ്ടാക്കിയെടുത്തു. അധിക നിലങ്ങളും ഇരിപ്പു നിലങ്ങൾ ആയിരുന്നു. എങ്കിലും ഒരിപ്പുനിലങ്ങളും പുഞ്ചപ്പാടങ്ങളും ഉണ്ടായിരുന്നു. വിസ്താരം കുറഞ്ഞ വയലുകൾ കൃഷിക്ക് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സ്വന്തം പാടത്തുനിന്നും ശേഖരിക്കുന്ന അരിഭക്ഷണത്തോടുള്ള ആവേശം കൃഷി ഇറക്കുന്നതിനു കർഷകന് മടിതോന്നിച്ചില്ല. എഴുപതുകളുടെ ആരംഭത്തിൽ വയൽ ഒഴിവാക്കിത്തുടങ്ങി. കാരണം വിലക്കുറവിനെക്കാൾ ജോലിക്കാരെ കിട്ടുന്നതിനുള്ള പ്രയാസം ആയിരുന്നു. കോട്ടയത്തുനിന്നും ഒരു തേങ്ങയിൽ 5 മുളകൾ വന്ന വിത്ത് കൂടരഞ്ഞിയിൽ കൊണ്ടുവന്നു. അതിൽ ഒരു മുള ചീഞ്ഞുപോയി. എങ്കിലും ബാക്കി 4 മുളകൾ ഉള്ള ആ വിത്ത് സെന്റ് സെബാസ്ററ്യൻസ് പള്ളി മുറ്റത്ത് കുഴിച്ചിട്ടു. ഇന്നത് കായ്ഫലം തരുന്ന 4 പടുകൂറ്റൻ തെങ്ങായി പള്ളിമുറ്റത്ത് നിലകൊള്ളുന്നു. കൂടരഞ്ഞി പ്രദേശത്ത് ഇന്ന് റബർ , കുരുമുളക്, തെങ്ങ് , കവുങ്ങ് , ജാതി, .മരച്ചീനി, ഇഞ്ചി, വാഴ എന്നിവയെല്ലാം കൃഷി ചെയ്തു വരുന്നു.

ഗതാഗതം

കൂടരഞ്ഞിയിലെ ആദ്യ വാഹനം കുടിയേറ്റ പ്രമുഖനായ പേരാമ്പ്ര പാപ്പച്ചന്റെ കാളവണ്ടി ആയിരുന്നു. പോത്തുകളെ കെട്ടി താടിവലിപ്പിക്കുന്ന 'ഏലുകളെ' ആദ്യ കാലത്തുണ്ടായിരുന്നുള്ളൂ. 1950 കാലഘട്ടത്തിൽ കോഴിക്കോടുനിന്നും പത്തരയണ കൊടുത്താൽ മുക്കത്തേക്കു ബസിൽ യാത്ര ചെയ്യാം. തുടർന്ന് കൂടരഞ്ഞിയിലേക്കു കാൽനടയാത്ര. മുക്കത്തെത്തുന്നത് വൈകി ആണെകിൽ മുക്കത്തുള്ള ഗോവിന്ദൻ നായരുടെ ഹോട്ടലിൽ താമസിക്കേണ്ടതായി വരും. മുക്കത്തുനിന്നും വേനൽക്കാലത്തു പുഴ ഇറങ്ങികിടന്നും, വർഷകാലത്തു കടത്തുതോണി വഴിയും വേണമായിരുന്നു കടവ് കടക്കുവാൻ. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്. ഇപ്പോഴത്തെ കൂടരഞ്ഞി ടൗൺ മുതൽ സെന്റ് സെബാസ്ററ്യൻസ് പള്ളി ഇരിക്കുന്ന സ്ഥലം വരെ നാട്ടുകാർ ഒരുമിച്ചു ചേർന്ന് ഒറ്റ രാത്രി കൊണ്ട് പണിത മൺ റോഡാണ് കൂടരഞ്ഞിയിലെ ആദ്യ ജനകീയ റോഡ്. പിന്നീട് പള്ളിക്കലിൽ നിന്നും നായരുകൊല്ലിയെ ലക്ഷ്യമാക്കി റോഡ് നിർമ്മിച്ച്. അത് മുക്കം -കുളിരാമുട്ടി റോഡിൽ പിള്ളക്കൽ എന്ന സ്ഥലത്തു സന്ധിച്ചു. അവിടെ ഉണ്ടായ കാവലായാണ് പിന്നീട് താഴെ കൂടരഞ്ഞി അങ്ങാടിയായി രൂപപ്പെട്ടത്. അറുപതുകളുടെ ആദ്യം കുന്നമംഗലം ബ്ലോക്കിൽ നിന്നും ആർ എം പി സ്‌കീമിൽ ഉൾപ്പെടുത്തി വീട്ടിപ്പാറ പാലം നിർമ്മാണത്തിന് ധനസഹായം ലഭിച്ചെങ്കിലും അത് ഒരു തരത്തിലും തികയുമായിരുന്നില്ല. തുടർന്ന് 8 വർഷംകൊണ്ട് നാട്ടുകാർ കമ്മറ്റി രൂപീകരിച്ചു പാലം പണി പൂർത്തിയാക്കി. 1979 -84 കാലഘട്ടത്തിൽ കൂടരഞ്ഞി- കൂട്ടുക്കാര-മരഞ്ചാട്ടി റോഡ് പി ഡബ്ലിയു ഡി യെ കൊണ്ടെട്ടെടുപ്പിച്ചു പണി ആരംഭിച്ചു പൂർത്തിയാക്കി.

ആദ്യനാളുകളിലെ അധ്യാപനം

സ്കൂൾ-പഴയ ചിത്രം


കുടിയേറ്റക്കാർ താമസിക്കുവാൻ കൂരകൾ കെട്ടിയുണ്ടാക്കുമ്പോൾ തന്നെ പള്ളിക്കൂടവും അവർ സ്വപ്നം കണ്ടിരുന്നു. ഇല്ലികൊണ്ട് മേൽക്കൂരകെട്ടി പുല്ലുകൊണ്ട് മേഞ്ഞ പള്ളിയും, പള്ളിക്കൂടവും ആയിരുന്നു. ആദ്യകാലത്തു വിദ്യാലയങ്ങളിൽ പഠിക്കുവാൻ ആവശ്യത്തിന് വിദ്യാർത്ഥികളോ പഠിപ്പിക്കുവാൻ ആവശ്യത്തിന് അധ്യാപകരോ ഇല്ലായിരുന്നു. 1953 ൽ ഒരു ബുധനാഴ്ച പെട്ടെന്ന് ആകാശം മേഘാവൃതമായി. ക്ലാസ്സ്‌ വിട്ട സമയമായിരുന്നു അത്. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം കണ്ട് കുട്ടികളിൽ ചിലർ മരവും, ഓടും ഉപയോഗിച്ച് നിർമ്മിച്ച പുതിയ പള്ളിയിൽ കയറി നിന്നു. കാറ്റിൽപെട്ട് പള്ളി നിലം പൊത്തി. അന്നത്തെ ആ സംഭവത്തിൽ ത്രേസ്സ്യ എന്ന പൊന്നോമന അതിൽപ്പെട്ടു അന്ത്യശാസം വലിച്ചു. ആദ്യകാലത്തെ അധ്യാപകർ തൃശൂർ, പാവറട്ടി, ഏനാമ്മാവ്, മീനച്ചിൽ എന്നിവിടങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. സ്കൂൾ ആവശ്യത്തിന് ഓഫീസിൽ പോകാൻ 30 -40 കിലോമീറ്റർ നടക്കേണ്ടതായി വരും. യാത്രക്കിടയിൽ തിന്നാനോ കുടിക്കാനോ യാതൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ തെല്ലും പരിചയമില്ലാത്ത (ഇന്നത്തെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജിന് സമീപം) വീട്ടിൽ പശുവിനെ കറക്കുന്നതുകണ്ടു പാല് വാങ്ങി കുടിച്ച അനുഭവവും അന്നത്തെ അധ്യാപകർക്കുണ്ട്. ഓണം അവധിക്കു നാട്ടിൽ പോകുമ്പോൾ 50 രൂപയും ക്രിസ്തുമസ് അവധിക്ക് 100 രൂപയും ശമ്പളം വാങ്ങുന്നവരായിരുന്നു അധ്യാപകർ.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് - ഇപ്പോൾ

തിരുവമ്പാടി പഞ്ചായത്തിന്റെ രണ്ടുവാർഡുകളായിരുന്നു ആദ്യകാലത്തു കൂടരഞ്ഞി പ്രദേശം. കൂടരഞ്ഞിപ്പുഴയുടെ വീട്ടിപ്പാറ ഭാഗത്തിനു കിഴക്കുള്ള പ്രദേശങ്ങളായ വീട്ടിപ്പാറ, പനക്കച്ചാൽ,കൽപ്പിനി, മങ്കയം, ആനയോട്,കൂമ്പാറ, മരഞ്ചാട്ടി, കള്ളിപ്പാറ, കക്കാടംപൊയിൽ തുടങ്ങിയ പ്രദേശങ്ങളെല്ലാം രണ്ടാം വാർഡിലും, പടിഞ്ഞാറുള്ള പ്രദേശങ്ങളായ താഴെ കൂടരഞ്ഞി, കൂടരഞ്ഞി,കരിങ്കുറ്റി, കുളിരാമുട്ടി, പെരുംപൂള,മഞ്ഞക്കടവ്,പൂവാറന്തോട് എന്നെ സ്ഥലങ്ങൾ മൂന്നാം വാർഡിലും ഉൾപ്പെട്ടിട്ടിരുന്നു. മൂനാം വാർഡ് എസ് സി / എസ് ടി , ജനറൽ എന്ന നിലയിൽ ദ്വയാങ്ക വാർഡ് ആയിരുന്നു. 1963 ലാണ് പഞ്ചായത്തിൽ ആദ്യ തിരഞ്ഞെടുപ്പ് വരുന്നത്. ആ തിരഞ്ഞെടുപ്പിൽ മാളിയേക്കൽ തോമസ് പഞ്ചായത്ത് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1969 ൽ തിരുവമ്പാടി പഞ്ചായത്ത് വിഭജിച്ചു കൂടരഞ്ഞി പഞ്ചായത്ത് രൂപീകരിച്ചു. തിരുവമ്പാടി പഞ്ചായത്തിന്റെ ഒന്നാം വാർഡ് ആയ തൊണ്ടിമേൽ പ്രദേശവും, രണ്ടും മൂണും വാർഡുകളായ കൂടരഞ്ഞി പ്രദേശവും ചേർന്നിട്ടാണ് പുതിയ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത് . വി കെ കൊച്ചെറുക്കൻ പ്രസിഡന്റും തോമസ് മാളിയേക്കൽ, മാത്യു കരിക്കാട്ടിൽ, വളന്തോട് രാമൻ എന്നിവർ മെമ്പർമാരുമായ പുതിയ ഭരണസമിതി ഉണ്ടായി. കൂടരഞ്ഞി പ്രദേശവുമായി ബന്ധമില്ലാത്ത തൊണ്ടിമ്മൽ, തിരുവമ്പാടി പഞ്ചായത്തിന് വിട്ടുകൊടുത്തുകൊണ്ടും, കൂടരഞ്ഞി പ്രദേശത്തെ രണ്ടു വാർഡുകൾ ആറു വാർഡുകൾ ആയി വിഭജിച്ചുകൊണ്ടും യഥാർത്ഥ കൂടരഞ്ഞി പഞ്ചായത്ത് പിന്നീട് നിലവിൽ വന്നു. 1973 ൽ ശ്രീ വി വി ജോർജ് വണ്ടാനത് പ്രസിഡന്റ് ആയി സർക്കാർ നോമിനേറ്റ് ചെയ്ത ആദ്യത്തെ ഭരണ സമിതി ഉണ്ടായി.

സാമൂഹിക സ്ഥാപനങ്ങൾ

ആശുപത്രി -പഴയ ചിത്രം
  • പ്രാഥമികാരോഗ്യകേന്ദ്രം
  • പഞ്ചായത്ത് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • കൃഷി ഓഫീസ്
  • വില്ലേജ് ഓഫീസ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ് സെബാസ്ററ്യൻസ് എൽപി സ്കൂൾ
  • സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ
  • സെന്റ് സെബാസ്ററ്യൻസ് ഹയർ സെക്കന്ററി സ്കൂൾ
  • ദാറുൽ ഉലൂം എൽ പി സ്കൂൾ, താഴെ കൂടരഞ്ഞി
  • സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ (സി ബി എസ് സി ), കരിംകുറ്റി

ആരാധനാലയങ്ങൾ

  • ഭജന മഠം, എസ് എൻ ഡി പി മന്ദിരം - കാരാട്ടുപാറ
  • ശ്രീ പോർക്കലി ഭഗവതി ക്ഷേത്രം  -താഴെ കൂടരഞ്ഞി
  • ഷാഫി മദ്ഹബ് അനുസരിച്ചുള്ള  മുസ്ലിം പള്ളി -കൂടരഞ്ഞി അങ്ങാടി
  • ഹനഫി മദ്ഹബ് അനുസരിച്ചുള്ള മുസ്ലിം പള്ളി -താഴെ കൂടരഞ്ഞി
  • ജമാഅത്ത് വിഭാഗത്തിന്റെ പള്ളി -കൂടരഞ്ഞി അങ്ങാടി
  • ക്രിസ്ത്യൻ കുരിശുപള്ളി -കൂടരഞ്ഞി അങ്ങാടി
  • സെന്റ് സെബാസ്ററ്യൻസ് പള്ളി -കൂടരഞ്ഞി

അതിരുകൾ

തെക്ക് – കാരശ്ശേരി, കൊടിയത്തൂർ, മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.

വടക്ക് – തിരുവമ്പാടി പഞ്ചായത്ത്

കിഴക്ക് – മലപ്പുറം ജില്ലയിലെ  ചുങ്കത്തറ, ഊർങ്ങാട്ടിരി പഞ്ചായത്തുകൾ.

പടിഞ്ഞാറ് – കാരശ്ശേരി, തിരുവമ്പാടി പഞ്ചായത്തുകൾ