സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രശേഷിപ്പുുകൾ

  പൗരാണിക കാലത്ത് വളരെ സംസ്കാര സമ്പന്നരായവരും സാമൂഹിക പുരോഗതി നേടിയിട്ടുള്ളവരുമായ ഒരു ജനസഞ്ചയം ഇവിടെ ജീവിച്ചിരുന്നു എന്നതിന് തെളിവുകളേറെയുണ്ട്. പുതിയ അവകാശികളുടെ അറിവില്ലായ്മയും അശ്രദ്ധയും മൂലം അവയിൽ പലതും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

      എടവകയുടെ പല ഭാഗത്തു നിന്നും വീടു പണിക്കും റോഡ് നിർമ്മാണത്തിനും മറ്റും മണ്ണ് നീക്കം ചെയ്തപ്പോൾ ആരാധനാലയങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് പ്രായമായവർ പറയുന്നു.

     ഈ പ്രദേശത്തെ പലക്ഷേത്രങ്ങൾക്കും പുരാതന കാല കഥകളുമായി ബന്ധമുള്ളവയാണ്.

എടച്ചന തറവാട്

മാനന്തവാടി താലൂക്കിൽ എടവക പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് കല്ലോടി സ്ഥിതി ചെയുന്നത്.നവീനശിലായുഗ കാലം മുതൽ നിരവധി ജനവിഭാഗങ്ങൾ അധിവസിച്ചിരുന്ന പ്രദേശമാണിവിടം.കുറ്റ്യാടി ചുരം വഴി കോഴിക്കോട് പോയിരുന്ന പാതയുടെ സാമീപ്യം കൊണ്ട് പ്രധാന്യമർഹിച്ചിരുന്ന ഇവിടം നിരവധി പടയോട്ടങ്ങൾക്ക് വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി പോരാടിയ പഴശ്ശി രാജാവിന്റെ സേനാനായകൻ എടച്ചന കുങ്കൻ ജന്മദേശമെന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.കല്ലോടിക്ക് സമീപം പാതിരിച്ചാലിൽ ഉള്ള മീത്തല വീടാണ് എsച്ചന കുങ്കന്റ തറവാട് വീട് എന്നാണ് കരുതപ്പെടുന്നത്. കൽവിളക്ക്, കുടുംബ ക്ഷേത്രം തുടങ്ങിയവ അവിടെയുണ്ട്.എടച്ചന കുങ്കന്റ എന്നു കരുതപ്പെടുന്ന വാൾ തറവാട് ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.എsച്ചന കുങ്കന്റെ കുടുംബത്തിൽപ്പെട്ടത് എന്നു പറയപ്പെടുന്ന പാ ലി യ ണ തറവാട്ടിൽ ആട്ടുകട്ടിലുകൾ, മഞ്ചലിന്റെ ഭാഗം എന്നിവ സൂക്ഷിച്ചിട്ടുണ്ട്. വീടിന്റെ മുകൾതട്ടിൽ തന്നെ നെല്ല് പുഴുങ്ങി ഉണങ്ങാനുള്ള സൗകര്യം ഈ വീടിന്റെ .ആകർഷക ഘടകമാണ്.

കല്യാണത്തും പള്ളി

    പള്ളിക്കൽ എന്ന സ്ഥലത്താണ് കലാണത്തും പള്ളിസ്ഥിതി ചെയ്യുന്നത്.ഈ പള്ളി സ്ഥാപിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. പള്ളിക്കൽ ഭാഗത്ത്  താമസിച്ചിരുന്ന ഹൈന്ദവ കുടുംബത്തിൽ ചികിത്സക്കായി വന്ന ശൈഖ് ശാഹുൽ മുർത്തളയാണ് പള്ളിക്കൽ താമസിച്ചിരുന്ന ആദ്യ മുസ്ലിം ഇദ്ദേഹം ഒരു സിദ്ധനായിരുന്നു.മേൽ പ്രസ്താവിച്ച കുടുംബത്തിലെ രോഗിയായ പെൺകുട്ടിയെ സുഖപ്പെടുത്തിയതിനാൽ കുട്ടിയുടെ പിതാവ് ശൈഖിന് സമ്മാനിച്ചതാണ് കൂടിക്കത്തും പള്ളിയിരിക്കുന്ന സ്ഥലവും മറ്റും.കുട്ടിയുടെ പേര് കല്യാണി  ആയതിനാലാണ് കല്യാണത്തും പള്ളി എന്ന പേര് വന്നത് എന്നതാണ് ഒരു വാദം. പള്ളിക്ക് സ്ഥലം അനുവദിച്ച ദിവസം അവിടെ ഒരു കല്യാണം നടക്കുന്നുണ്ടായിരുന്നു  എന്നൊരു വാദവും നിലവിലുണ്ട് 1826 ലാണ് ഇന്ന് കാണുന്ന പള്ളി നിർമ്മിക്കുന്നതിന് ശ്രമം ആരംഭിച്ചത്.

പള്ളിയറ ക്ഷേത്രം

      എള്ളുമന്ദത്താണ് പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം രാജാക്കമാർ ഇവിടം സന്ദർശിക്കുമ്പോൾ അവർക്ക് കുളിച്ചു തൊഴുന്നതിനുള്ള സൗകര്യവും വിശ്രമിക്കുന്നതിനുള്ള കെട്ടിടങ്ങളും  ഇവിടെ ഉണ്ടായിരുന്നു. രാജാവ് പള്ളിയുറങ്ങുന്ന സ്ഥലമാണ് പള്ളിയറ  എന്നറിയപ്പെട്ടത്.എല്ലാ വർഷവും വള്ളിയൂർക്കാവ് ഉത്സവത്തിന് ഇവിടെ നിന്നും വാൾ എഴുന്നെള്ളിക്കുന്ന പതിവുണ്ട്.

ചായുമ്മൽ തറവാട്

   കല്ലോടി പ്രദേശത്തെ പ്രമുഖ തറവാടാണ് ചായുമ്മൽ തറവാട്. കോട്ടയം രാജാക്കന്മാരോടൊപ്പം വേടൻ കോട്ടപിടിക്കാൻ വന്ന കരി നായന്മാരുടെ പിൻഗാമികളാണ് തങ്ങൾ എന്നാണ് ചായുമ്മൽ തറവാട്ടുകാർ പറയുന്നത്.ജന്മദേശത്തു നിന്ന്  ഭ്രഷ്ട് കല്പിക്കപ്പെട്ടതിനാൽ കോട്ടയം രാജാവ് അവർക്ക് ഭൂമി പതിച്ചു നൽകി. കേരളവർമ്മ പഴശ്ശിരാജായും ബ്രിട്ടീഷ്കാരും തമ്മിലുള്ള യുദ്ധത്തിൽ പഴശ്ശിരാജായുടെ  പക്ഷത്തായിയുദ്ധം ചെയ്തവരാണ് ചായുമ്മൽ തറവാട്ടുകാർ. എള്ളുമന്ദത്തിനടുത്താണ് ചായുമ്മൽ തറവാട് സ്ഥിതി ചെയുന്നത്.കൂട്ടുകുടുംബ വ്യവസ്ഥിതി പിൻതുടരുന്ന ഇവിടെ കുടുംബാംഗങ്ങൾ എല്ലാം മാറിയാണ് താമസിക്കുന്നത്. കൃഷിയും മതാനുഷ്ഠാനുങ്ങളും ഒന്നിച്ചാണ് അനുവർത്തിക്കുന്നത്. നാഗ സർപ്പത്തിന്റെ തലയിൽ നിന്നെടുത്തത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു മാണിക്യ കല്ലും ചായുമ്മൽ തറവാട്ടിലുണ്ട്. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, തിരുവാഭരണങ്ങൾ, വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന അമ്പും വില്ലും തുടങ്ങിയ പുരാവസ്തുക്കളും തറവാടിന്റെ പൂജാമുറിയിലുണ്ട്.

ആലഞ്ചേരി തറവാട്

   കല്ലോടിയുടെ സമീപ പ്രദേശമായ ചൊവ്വയിലാണ് ആലഞ്ചേരി തറവാട് സ്ഥിതി ചെയ്യുന്നത്.ദേശവാസികളായിരുന്ന ഈ തറവാട്ടുകാർ ഇന്ന് ദാരിദ്രാവസ്ഥയിലാണ്.എന്നിരുന്നാലും പഴയ പ്രൗഡിയുടെ പ്രതീകമായി നിരവധി വസ്തുക്കൾ അവിടെയുണ്ട്.നൂറു കണക്കിനു വർഷം പഴക്കമുള്ള തൂക്കുവിളക്ക്, ചെല്ലം, പാത്രങ്ങൾ, എണ്ണ തേച്ച പോത്തിൻ കൊമ്പ്  കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ തുടങ്ങിയവയും, നെല്ലുപുഴുങ്ങി ഉണക്കുന്നതിനുള്ള തട്ടിൻപുറം തുടങ്ങിയവ മുൻ തലമുറക്കാരുടെ ജീവിതാവസ്ഥയെ കാണിക്കുന്നു.

ചൊവ്വ ക്ഷേത്രം

    എടവക ദേശത്തെദേശ വാസികളായിരുന്നു ആലഞ്ചേരി തറവാട്ടുകാർ കണ്ണൂർ ചൊവ്വയിൽ  നിന്ന് വന്നവരാണ്.ഈ പ്രദേശത്ത് വന്നപ്പോൾ അവരുടെ കുടുംബ ഭഗവതിയെ താമസ സ്ഥലത്ത് കുടിയിരുത്തി. ആ സ്ഥലത്തിന് ചൊവ്വ എന്ന പേരിടുകയും ചെയ്തു. ഈ പ്രദേശമാണ് ചൊവ്വ എന്നറിയപ്പെടുന്നത്.ചൊവ്വ ക്ഷേത്രത്തിലേക്ക് വാൾ എഴുന്നെള്ളിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്.

കാലിച്ചന്ത

   വയനാട്ടിലെ ആദ്യത്തെ കാലിച്ചന്തയാണ് എടവകയിലെ പാണ്ടിക്കടവിലുള്ള കാലിച്ചന്ത . കർണ്ണാടകയിലെ ഗോണി കുപ്പയിൽ നിന്നും കൊണ്ടുവരുന്ന കന്നുകാലികളെ വിൽപ്പനയ്ക്കായി ചന്തയിൽ എത്തിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ചന്ത നടക്കുന്നത്. 1000 ലധികം കന്നുകാലികളെ ഇവിടെ വിൽക്കുന്നു. ചുറ്റുപാടുമുള്ള അനേകർക്ക് തൊഴിൽ നൽക്കുന്നു .

നന്നങ്ങാടികൾ

     എടവക പ്രദേശത്തിന്റെ പല ഭാഗത്തും റോഡ് നിർമ്മാണം , കെട്ടിട നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്ക് മണ്ണ് നീക്കിയപ്പോൾ നന്നങ്ങാടികൾലഭിച്ചിട്ടുണ്ട്. പണ്ടിവിടെ താമസിച്ചിരുന്നവരുടെ ആചാരനുഷ്ഠാനങ്ങളിലേക്കും കരകൗശല വിദ്യകളിലെ സാമർത്ഥ്യത്തിലേക്കും വെളിച്ചം വീശുന്നവയാണിവ.

സ്ഥലപേരുകൾക്കും പറയാനുണ്ട്

  ഓരോ പ്രദേശത്തിനും ആ പേര് വന്നതിനു പിന്നിൽ എന്തെങ്കിലും സംഭവങ്ങളോ കഥകളോ ഉണ്ടായിരിക്കും. കല്ലോടി പ്രദേശത്തെ വിവിധ സ്ഥലനാമങ്ങൾക്ക് പിന്നിലും ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കഥകളും ഐതിഹ്യങ്ങളും ഉണ്ട്. അവയിൽ ചിലത് താഴെ കുറിക്കുന്നു.

കല്ലോടി

   അതിപുരാതന കാലത്ത് കല്ലോടിക്കടുത്ത് ചോരൻകുന്ന് എന്നൊരു കുന്നുണ്ടായിരുന്നു.ഇത് മാനന്തവാടി പക്രന്തളം റോഡിന്റെ വക്കിലായിരുന്നു. അവിടെ വച്ച് കൊള്ളക്കാർ യാത്രക്കാരെ കൊള്ളയടിക്കുക പതിവായിരുന്നു. ഇതിനടുത്തുള്ള സ്ഥലത്തെത്തുമ്പോൾ യാത്രക്കാർ മുണ്ടും ഭാണ്ഡവും എടുത്ത് കൊള്ളക്കാരെ നേരിടാൻ കല്ലുമെടുത്ത് ചോരൻകുന്ന് കടക്കാൻ ഓട്ടമാരംഭിക്കും. അങ്ങനെ കല്ലെടുത്ത് ഓടുന്ന സ്ഥലമാണ് കല്ലോടി.

എടവക

  ഈ പേര് ലഭിച്ചതിനു പിന്നിൽ പല അഭിപ്രായങ്ങളും ഉണ്ട്. അതിലൊന്ന് ഇവിടുത്തെ മണ്ണുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ മണ്ണ് വളക്കൂറുകൊണ്ടും മണൽപ്പറ്റുകൊണ്ടും ഒത്തിരി മേൽ വകയുമല്ല കീഴ് വകയുമല്ല ഇടവകയായിരുന്നത്രേ 'ഇടവക 'പിന്നീട് എടവകയായി

പന്നിച്ചാൽ

   കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന കാലത്ത് പതിവായി കാട്ടുപന്നി ഇറങ്ങിയിരുന്ന സ്ഥലo എന്നതാണ് പന്നിച്ചാൽ എന്ന പേരു വരാൻ കാരണം.

മൂളിത്തോട്

     കല്ലോടിയുടെ സമീപ പ്രദേശമാണ് മൂളിത്തോട്. മോളിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണിവിടം മോളിൽ ഭഗവതിയുടെ സാമീപ്യം ഉള്ളതിനാൽ അതിലൂടെ ഒഴുകുന്ന തോട് മൂളിത്തോട് എന്നറിയപ്പെട്ടു. മോളിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഈ തോട്ടിൽ ഭഗവതിയെ കുളിപ്പിക്കുന്ന പതിവുണ്ട്.

രണ്ടേ നാല്

   മാനന്തവാടി  പക്രന്തളം റോഡിൽ മാനന്തവാടിയിൽ നിന്ന് രണ്ട്മൈൽ നാല് ഫർലോങ്ങ് നടന്നാൽ എത്തുന്ന സ്ഥലം

പുലിക്കാട്

  പുലികൾ യഥേഷ്ടം വിഹരിച്ചിരുന്ന സ്ഥലം.

പാണ്ടിക്കടവ്

    മാനന്തവാടിയിൽ നിന്ന് കല്ലോടിക്ക് വരുന്നവർ താഴെ അങ്ങാടിക്ക് സമീപം വെച്ച് പുഴ കടക്കണമായിരുന്നു. പാലം ഇല്ലാതിരുന്ന കാലത്ത് വാഴപ്പിണ്ടി കൊണ്ട് പാണ്ടിയുണ്ടാക്കിയാണ് പുഴ കടന്നിരുന്നത്‌. അങ്ങനെ ആ സ്ഥലം പാണ്ടിക്കടവ് എന്നറിയപ്പെട്ടു.

ചൊവ്വ

   എടച്ചന ദേശത്തിന്റെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ചൊവ്വ ഇവിടെയാണ്  1500-ാം ആണ്ടോടുകൂടി കണ്ണൂർ ചൊവ്വയിൽ നിന്നു വന്ന ആലഞ്ചേരി നമ്പ്യാന്മാർ താമസമുറപ്പിച്ചത്.അവർ തങ്ങളുടെ ഭഗവതിയെ കുടിയിരുത്തിയ സ്ഥലത്തെ ചൊവ്വ എന്നു വിളിച്ചു. കല്ലോടി ഒരപ്പ് റോഡിലാണ് ചൊവ്വ ക്ഷേത്രം. ഇവിടുത്തെ തിറ ഉത്സവം പണ്ടുമുതലേ പ്രസിദ്ധമാണ്.

പാലമുക്ക്

  പാലമരം തിങ്ങി നിന്നിരുന്ന സ്ഥലം   ആയതു കൊണ്ടാണ് പാലമുക്ക് എന്ന പേരു വന്നത് എന്നു പറയപ്പെടുന്നു.

ഒരപ്പ്

  പുഴയുടെ സാമീപ്യം കൊണ്ടാണ് ഒരപ്പ് എന്ന പേര് നിലവിൽ വന്നത്.മഴക്കാലത്ത് പുഴവെള്ളം വലിയ ഇരമ്പൽ ശബ്ദത്തോടെയാണ് ഒഴുകിയിരുന്നത്. പുഴയുടെ ഇരമ്പൽ ശബ്ദത്തെ ഇരപ്പ് എന്നാണ് നാടൻ ഭാഷയിൽ പറയുന്നത്.ഇരപ്പ് പിന്നീട്  ഒരപ്പായി മാറി.

അയല മൂല

  കല്ലോടിയുടെ സമീപ പ്രദേശമാണ് അയല മൂല. മുൻകാലങ്ങളിൽ കുറ്റ്യാടിയിൽ നിന്നും വന്നിരുന്ന കച്ചവടക്കാർ ഉണക്കമീൻ കൊണ്ട് വന്ന് വിറ്റിരുന്ന സ്ഥലമാണ് ഇത്. മത്തിയും അയലയും ലഭിച്ചിരുന്ന സ്ഥലം പിൽക്കാലത്ത് അയല മൂലയായി.

ജനങ്ങളും ജീവിതവും

ആദ്യകാല മനുഷ്യർ

          നിബിഡമായ കാടുകൾ നിറഞ്ഞ കുന്നുകളും താഴ് വരകളും കുന്നുകൾക്കിടയിൽ നെൽകൃഷിക്ക് യോജിച്ച വയലുകളും നിറഞ്ഞ വയനാടൻ പ്രദേശം.നവീന ശിലായുഗ കാലത്തും മഹാശിലായുഗ കാലത്തും ഇവിടെ മനുഷ്യർ താമസിച്ചിരുന്നതിന് തെളിവുണ്ട്. എള്ളു മന്ദത്ത് മണ്ണു നീക്കിയപ്പോൾ നന്നങ്ങാടികളും ചെറുതും വലുതുമായ പാത്ര അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. ഗോത്രവർഗക്കാരായ  പണിയർ,കുറിച്യർ എന്നീ വിഭാഗങ്ങൾക്കൊപ്പം ജൈനർ, മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളും ഇടകലർന്ന് കല്ലാടിയിൽ ജീവിക്കുന്നു.

പണിയർ ആദിമനിവാസികൾ

    ശാരീരിക പ്രത്യേകതകൾ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ആഫ്രിക്കൻ വൻകരയിലെ നീഗ്രോകളുമായി സാമ്യമുള്ള പണിയർ ആണ് വയനാട്ടിലെ ആദിമ നിവാസികൾ.കല്ലോടി പ്രദേശത്തും ആദിമ നിവാസികൾ പണിയ വിഭാഗമാണ്. കറുത്ത നിറവും ചുരുണ്ട മുടിയുമുള്ള ഇവർ തങ്ങൾ 'ഇപ്പി' മലയിൽ നിന്നും വന്നവരാണെന്ന് വിശ്വസിക്കുന്നു. ആഫ്രിക്കയിലുള്ള ഒരു അഗ്നിപർവ്വതമാണ് ഇപ്പി മല. ഏഷ്യൻ ആഫ്രിക്കൻ ഫലകങ്ങൾ ചേർന്നു കിടന്നിരുന്ന കാലത്ത് പശ്ചിമ ആഫ്രിക്കൻ പ്രദേശത്ത് നിന്ന് കിഴക്കോട്ട് യാത്ര ചെയ്തവർ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് എത്തിയെന്നും അവർ സഹ്യപർവ്വതനിരകളിൽ താമസമുറപ്പിച്ചുവെന്നും നരവംശ ശാസ്ത്രജ്ഞർ പറയുന്നു.കാലങ്ങൾ കഴിഞ്ഞപ്പോൾ മറ്റു ദിക്കുകളിൽ നിന്ന് ഇവിടേക്കു കടന്നു വന്ന് താമസമുറപ്പിച്ചവരുടെ പണിയാളന്മാരായി മാറിയ ഇവർ "പണിയർ"എന്ന് അറിയപ്പെട്ടു.
പണിയർക്ക് പ്രത്യേകമായ വസ്ത്രധാരണ രീതിയും ആചാരങ്ങളുമുണ്ട്. മുട്ടിന് അല്പം താഴെ വരെയെത്തുന്ന മുണ്ടാണ് പുരുഷന്മാരുടെ വേഷം. മടി കുത്തിൽ മുറുക്കാനും കൈയിൽ ഒരു കത്തിയും കരുതുന്ന പതിവുണ്ട്.സ്ത്രീകൾ വലിയമുണ്ട് പ്രത്യേകവിധത്തിൽ മടക്കി മുട്ടോളം ഉടുക്കുന്നതാണ് പാരമ്പര്യ രീതി. ചുവപ്പ് അല്ലെങ്കിൽ കറുപ്പ് തുണി അരപ്പട്ട പോലെ കെട്ടിയിരിക്കും. മുറുക്കാൻ സൂക്ഷിക്കുന്ന പല അറകളുള്ള സഞ്ചിയുമുണ്ടാകും. കാതിൽ കാല അല്ലെങ്കിൽ തോടയും കഴുത്തിൽ പല മാലകളും കൈയിൽ വളകളുമണിഞ്ഞിരിക്കും.
പണിയരുടെ ശവ സംസ്കാര രീതിയും പ്രത്യേകതകളുള്ളതാണ്. അവർ ശമം ഒരിക്കലും ദഹിപ്പിക്കാറില്ല. കുഴിയിൽ മൃതദേഹത്തോടൊപ്പം ഒരു പാത്രത്തിൽ കഞ്ഞിയും മൺകലത്തിൽ വെള്ളവും വെറ്റില, പാക്ക്, ചുണ്ണാമ്പ് മുതലായവയും വയ്ക്കുന്നു.മരിച്ചവർ മറ്റെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസമാണ് അവർക്കുള്ളത്. പണിയർ ആഘോഷങ്ങൾക്കും പ്രാധാന്യം നൽകുന്നവരാണ്. തുടികൊട്ട്, പണിയ നൃത്തം എന്നിവ വിവാഹം മരണാനന്തര ചടങ്ങുകൾ എന്നിവയോടൊപ്പം ഉണ്ടാകും.
ഇപ്പോൾ പ്രായമായവർ മാത്രമാണ് പാരമ്പര്യവസ്ത്രധാരണ രീതി പിന്തുടരുന്നുള്ളു. ജീവിത രീതിയിൽ ഉയർച്ച കൈവരിക്കാൻ പണിയർക്കായിട്ടില്ല. വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ ജീവിത നിലവാരം ഉയർത്തുന്നതിന് തടസ്സമായി നിൽക്കുന്നു.

ജൈനമതക്കാർ ആദ്യകാല കുടിയേറ്റക്കാർ

    മുൻപ് എടവക പ്രദേശത്തെ ഒരു പ്രമുഖ ജനവിഭാഗമായിരുന്നു ജൈനർ. വയനാടിനോട് ചേർന്നു കിടക്കുന്ന കർണ്ണാടകയിൽ നിന്നും കച്ചവടത്തിനായി എത്തിയവരാണ് ഇന്നാട്ടിലെ ജൈനർ എന്നാണ് പറയപ്പെടുന്നത്.കർണാടകത്തിൽ നിന്നും തെക്കുപടിഞ്ഞാറൻ തീരത്തോട്ടുള്ള ചരക്കുനീക്കത്തിനിടക്കുള്ള ഒരു പ്രദേശമായിരുന്നു വയനാട്. മധ്യകാലഘട്ടത്തിൽ കർണാടകത്തിൽ നിന്നുള്ള കച്ചവടം നിയന്ത്രിച്ചിരുന്നത് ജൈന മതസ്ഥരായ ഷെറട്ടറൻമാരായിരുന്നു.കരയിലൂടെയുള്ള കച്ചവടപാതകളും നദിമാർഗ്ഗവും ചരക്കുനീക്കത്തിനുപയോഗിച്ചിരുന്നു.മാനന്തവാടി പുഴയുടെ സാമീപ്യം ജൈനർ

ഇവിടെയെത്തുന്നതിനു കാരണമായി.പിൽക്കാലത്ത് കോട്ടയം രാജാക്കൻമാരുടെ ആക്രമണ കാലത്ത് പല ജൈനരും കൊല്ലപ്പെടുകയും അവശേഷിച്ചവരിൽ ചിലർ കർണാടകത്തിലേക്ക് പാലായനം ചെയ്യുകയും ചെയ്തു.ഏതാനും ജൈന കുടുംബങ്ങൾ ഇന്നും പാണ്ടിക്കടവിൽ താമസിക്കുന്നുണ്ട്.

കുറിച്യർ - കുടിയേറിയ ഗോത്രവർഗം

     കല്ലോടി പ്രദേശത്തെ ഒരു ഗിരിവർഗ്ഗ വിഭാഗമാണ് കുറിച്യർ.കോട്ടയം തമ്പുരാനാണ് ഇവർക്ക് കുറിച്യർ എന്ന നാമദേയം നൽകിയത്. കുറിച്യർ എന്ന വാക്കിനർത്ഥം കുറിച്ചു വച്ചവർ അഥവാ ഉന്നംവച്ചവർ എന്നാണ്. അമ്പെയ്ത്ത് ലക്ഷ്യത്തിലെത്തിക്കാനുള്ള അവരുടെ കഴിവാണ് ഈ പേരിനു കാരണമായത്.തിരുവിതാംകൂറിലെ തെക്കേകരി എന്ന പ്രദേശത്തിൽ നിന്നുള്ളവരായിരുന്നത്രേ അവർ. വയനാട്ടിലെ ബേs രാജാക്കന്മാരോട് പടവെട്ടുന്നതിനായി കോട്ടയം രാജാക്കന്മാർ കൊണ്ടുവന്ന നായർ യോദ്ധാക്കളെ വടക്കോട്ട് പോയതിന്റെ പേരിൽ സ്വന്തം ജാതിക്കാർ ബഹിഷ്കരിച്ചു എന്നും അവരെ കോട്ടയം രാജാക്കന്മാർ ഇവിടെ കുടിപ്പാർപ്പിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു.
ചായുമ്മൽ തറവാട്, പെരിഞ്ചോല തറവാട് ,കാരമൊട്ടുമ്മൽ, പിലാക്കണ്ടി എന്നിവ കല്ലോടി പ്രദേശത്തെ പ്രധാന കുറിച്യ കുടുംബങ്ങളാണ്.ഇതിൽ പെരിഞ്ചോല തറവാട് തങ്ങൾ പണ്ടേ ഇവിടെ ഉണ്ടായിരുന്നവരാണെന്നും വടക്കൻപാട്ടിൽ പറഞ്ഞിരിക്കുന്ന തോണിച്ചാൽ മലക്കാരി ക്ഷേത്രത്തിൽ ഒതേനൻ കണ്ട കുറിച്യർ തങ്ങളുടെ പൂർവ്വികരാണെന്നും പറയുന്നു. കൃഷിയും മൃഗസംരക്ഷണവും ഉപജീവന മാർഗ്ഗമാക്കിയ കുറിച്യർ ആദ്യകാലത്ത് മറ്റുള്ളവരോട് അയിത്തം പാലിച്ചിരുന്നു. ഇപ്പോൾ അയിത്താചരണം കാര്യമായിട്ടില്ലെങ്കിലും ഗോത്രാ ചരണംതെറ്റിക്കാറില്ല. ഭൂമി തറവാട്ടു വകയാണ്.കുടുംബങ്ങൾ ഒന്നിച്ച് കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്യുന്നു. പഴശ്ശിരാജാവിന്റെ പടയോട്ട കാലത്ത് അദ്ദേഹത്തിന് വേണ്ടി ധീരമായി പോരാടിയിരുന്നവരിൽ ഇന്നാട്ടിലെ കുറിച്യരായ ചായുമ്മൽ തറവാട്ടുകാരും ഉണ്ടായിരുന്നു.എടച്ചന കുങ്കന്റെ ഒപ്പം പടവെട്ടിയ കുറിച്യ കുടുംബങ്ങളുടെ ഭൂമി ബ്രിട്ടീഷ്കാർ കണ്ടു കെട്ടി. വിദ്യാഭ്യാസ നിലവാരത്തിലും ജീവിത നിലവാരത്തിലും മറ്റ് ഗോത്രവർഗ്ഗ വിഭാഗത്തേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നവരാണ് കുറിച്യർ. സാങ്കേതിക വിദ്യാഭ്യാസം നേടിയവരും ഇക്കൂട്ടത്തിൽ ഉണ്ട്.