ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ പോവുന്നിതാ പറന്നമ്മേ! തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ- മ്പാറ്റകളല്ലേയിതെല്ലാം. മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ നോക്കമ്മേ,യെന്തൊരു ഭംഗി! അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ! വയ്യേയെനിക്കു പറപ്പാൻ! ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ മാഴ്കൊല്ലായെന്നോമലുണ്ണീ! പിച്ചനടന്നു കളിപ്പൂ—നീയി- പ്പിച്ചകമുണ്ടോ നടപ്പൂ? അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ- രുമ്മതരാമമ്മ ചൊന്നാൽ. നാമിങ്ങറിയുവതല്പം—എല്ലാ- മോമനേ, ദേവസങ്കല്പം.