ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കടയ്ക്കൽ പേരും പൊരുളും

വനപ്രദേശവുമായി അടുത്തുകിടക്കുന്ന കടയ്ക്കൽ സഹ്യപർവതത്തിന്റെ ചുവട്ടിലായതിനാലാണ് കടയ്ക്കൽ (ചുവട്ടിൽ) എന്ന പേര് വന്നത് എന്നാണ് ഒരഭിപ്രായമുള്ളത്. ഏറ്റവും ചുവട്ടിലുള്ളത്-കടയ്ക്കൽ.

പണ്ട് ഇവിടം കാട്ടുപ്രദേശമായിരുന്നുവെന്നും മുനിമാർ തപസ്സുചെയ്യാനായി ഇവിടെ എത്തിരുന്നുവെന്നും ആലിൻ ചുവട്ടിൽ വേരിന്റെ പുറത്തിരുന്നു തപ്സസുചെയ്തിരുന്നു എന്നും മൂലോപലത്തിൽ (കടയ്ക്കൽ) ഇരുന്നതിനാൽ കടയ്ക്കൽ എന്ന പേരുവന്നതാണെന്നും മറ്റൊരഭിപ്രായവുമുണ്ട്.

വനം ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കുന്ന എലുകക്കല്ലിന് കടയിക്കല്ല് എന്നു പറയുമായിരുന്നു. ആ കല്ലുണ്ടായിരുന്ന സ്ഥാലം കടയ്ക്കൽ എന്നു പറയുമായിരുന്നു എന്നു അനുമാനിക്കാം. കടയ്ക്കൽ പ്രദേശത്തോടു ചേർന്ന് വിവിധ ഭാഗങ്ങൾക്കുള്ള പേരുകൾ എങ്ങനെയുണ്ടായി എന്ന് നോക്കാം.

  1. കുറ്റിച്ചെടികൾ നിറഞ്ഞ സ്ഥലം കുറ്റിക്കാട്
  2. കാരയ്ക്കാ മരങ്ങൾ നിറഞ്ഞ സ്ഥലം കാരയ്ക്കാട്
  3. പാങ്ങൽ വൃക്ഷങ്ങൾ നിറയെ ഉള്ള സ്ഥലം പാങ്ങലുകാട്
  4. നിറയെ ദർഭപ്പുല്ലുകൾ ഉള്ള ഇടം ദർഭക്കാട്
  5. പുലികൾ ഉണ്ടായിരുന്ന ഇടം പുലിപ്പാറ
  6. ആനയുടെ ആകൃതിയിലെ പാറകൾ ഉണ്ടായിരുന്ന സ്ഥലം ആനപ്പാറ
  7. പുല്ലുകൾ വളർന്ന പണ പുല്ലുപണ
  8. മാനുകൾ ഉണ്ടായിരുന്ന ഭാഗം മാങ്കോട്
  9. കീരികൾ ധാരാളം കാണപ്പെട്ട സ്ഥലം കീരിപുറം
  10. കാഞ്ഞിര മരങ്ങൾ ഇടതൂർന്ന സ്ഥലം കാഞ്ഞിരത്തുംമൂട്
  11. വസ്ത്രങ്ങൾ എറ്റി ശുദ്ധിവുത്തിയിരുന്ന സ്ഥലം എറ്റിൻകടവ്
  12. മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയിടുന്ന സ്ഥലം മാറ്റിടാംപാറ

ഇങ്ങനെ കടയ്ക്കലെ ഓരോ പ്രദേശത്തിനും ഓരോ പേരുകൾ ഉണ്ടായി എന്നു കരുതാം.


കാർഷിക പ്പെരുമയുടെ നാട്

കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കർഷക സമരങ്ങളും ഈ നാടിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽപോലും ഇടം നേടിക്കൊടുത്തിട്ടുണ്ട്.അതിനാൽതന്നെ കാർഷിക സംസ്കാരവുമായി ബന്ധപ്പെട്ട ചൊല്ലുകളും കഥകളും പാട്ടുകളും ഇവിടെ ധാരാളം ഉണ്ടായിട്ടുണ്ട്.ആധുനിക കാലത്ത് വയലേലകൾ അപ്രത്യക്ഷമായെങ്കിലും നമ്മുടെ നാട്ടിൽ ഈ സംസ്കാരം ഇന്നും നിലനിൽക്കുന്നു.കൊല്ലം ജില്ലാ വിത്തുത്പാദന കേന്ദ്രമായ സീഡ് ഫാം കടയ്ക്കൽ പട്ടണത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നത് ഒരർത്ഥത്തിൽ കാർഷിക സംസ്ക്കാരം ഇന്നും ജനജീവിതത്തിലായ്ക്ക് എത്തിയ്ക്കാൻ സഹായകമായിട്ടുണ്ട്.കാർഷികപ്പെരുമയുടെ നാടാണ് കടയ്കൽ.കാർഷിക സംസ്ക്കാരവും കാർഷക സമരങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട കലാരൂപങ്ങൾക്കും വളക്കൂറുള്ള മണ്ണൊരുക്കുവാൻ സഹായകമായിട്ടുണ്ട്. പക്ഷേ ഇതുമായി ബന്ധപ്പെട്ട പല കഥകളും പാട്ടുകളും പഴമക്കാരോടൊപ്പം തന്നെ മൺമറഞ്ഞ ചരിത്രമാണുള്ളത്. ഇത്തരുണത്തിൽ 1991 കാലത്തെ സാക്ഷരതാ പഠനകേന്ദ്രത്തിലെ(ആനപ്പാറ ) ഒരു പഠിതാവായ ചെല്ലമ്മ ചൊല്ലി ക്കേൾപ്പിച്ച ഒരു ഞാറ്റുവേലപ്പാട്ട് ഇവിടെ പങ്കുവയ്ക്കുന്നു.

  • പേരാറ്റും പേരും ചൂണ്ടയിട്ടിരുന്നോ പാണോ

പേരാറ്റും പേരും ചൂണ്ടയിട്ടിരുന്നോ പാണോ

മൂത്ത പാണോ പാണരാജാവേ എന്റെ തേര് തടുക്കരുതേ
ഏഴുലകോം നങ്ങ കുഞ്ഞ് തേര് താത്ത് കുളിയ്ക്കാൻ വന്നു
നിന്നെ ഞാനു കൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവ
എങ്ങനെന്നേയും കൊണ്ടുപോകും മൂത്തപാണോ പാണരാജാവേ
മുണ്ടുതന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ
മുണ്ടുതന്നുകൊണ്ടുപോകാൻ ചൂത്തരത്തി മകളല്ല ഞാൻ
പട്ടു തന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ
പട്ടു തന്നുകൊണ്ടു പോകാൻ പട്ടത്തി മകളല്ലാ ഞാൻ
ചേലതന്നുകൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ
ചേലതന്നുകൊണ്ടു പോകാൻ ചെട്ടിച്ചി മകളല്ലാ ഞാൻ
കല്ലുകെട്ടികൊണ്ടുപോട്ടോ നങ്ങ കുഞ്ഞു ചിരുതേവിയേ
കല്ലുകെട്ടി കൊണ്ടു പോകാൻ കല്ലത്തി മകളല്ലാ ഞാൻ
പിന്നെങ്ങനെ ഞാൻ കൊണ്ടുപോകും നങ്ങ കുഞ്ഞു ചിരുതേവിയേ
നമ്മട്ടി കൊഴപിടിച്ചു കൂന്താലിവീതിയ്ക്ക് ഒരു മിന്നുതാലി 
കൊണ്ടു വന്നേ നങ്ങ  കുഞ്ഞു ചിരുതേവിയേ....
കടലോളം നീളത്തിന്നും കൈലോളം വീതിയ്ക്കൊരു 
പട്ടുചേല കൊണ്ടുവരേണം മൂത്ത പാണോ പാണരാജാവേ
കടലോളം നീളത്തിന്നും കൈലോളം വീതിയ്ക്കൊരു
പട്ടുചേല കൊണ്ടു വന്നേ നങ്ങ  കുഞ്ഞു ചിരുതേവിയേ..
അച്ഛനുണ്ടോ തനിയ്ക്കിപ്പോൾ അമ്മയുണ്ടോ തനിയ്ക്കിപ്പോൾ
അച്ഛനുണ്ട് എനിയ്ക്കിപ്പോൾ അമ്മയുണ്ട്എനിയ്ക്കല്ലോ
ചേട്ടനുണ്ടോ തനിയ്ക്കല്ലോ അനുജനുണ്ടോ തനിയ്ക്കല്ലോ
ചേട്ടനുണ്ട് എനിയ്ക്കല്ലോ അനുജനുണ്ട് എനിയ്ക്കല്ലോ
ഇളീന്നൊരു വാളെടുത്തേ മൂത്ത പാണോ പാണരാജാവേ
ഇളീന്നൊരു വാളെടുത്തു നങ്ങ  കുഞ്ഞു ചിരുതേവിയേ..
അച്ഛനേയും കൊന്നുവരിക അമ്മയേയും കൊന്നുവരിക
ചേട്ടനേയും കൊന്നുവരേണം അനുജനേയും കൊന്നുവരേണം
മൂത്ത പാണോ പാണരാജാവേ......
അച്ഛനേയും കൊന്നു ഞാനും അനുജനേയും കൊന്നു ഞാനും
നങ്ങ  കുഞ്ഞു ചിരുതേവിയേ..
ഇത്രയും കൊല കൊന്നോനേ മൂത്ത പാണോ പാണരാജാവേ
ഇത്രയും കൊല കൊന്നോനേ എന്നേയും താൻ കൊന്നുകളയും
താനിവിടെ നിന്നുകൊള്ളൂ തേരുകേറി മേലു ലോകത്തേയ്ക്ക്
ഞാനും പോകുന്നിനി നങ്ങ  കുഞ്ഞു ചിരുതേവിയേ.....

കുത്തിയോട്ടം -കേരളത്തിന്റെ അനുഷ്ടാനകല

കേരളത്തിലെ പ്രധാനപ്പെട്ട ദേവീ ക്ഷേത്രങ്ങളിലൊന്നാണ് അതിപുരാതനമായനമായ കടയ്കൽദേവീ ക്ഷേത്രം.കടയ്ക്കലിന്റെ സംസ്കാരവും പേരും പെരുമയും ഈ ക്ഷേത്രവുമായും ഇവിടുത്തെ ആചാരാനുഷ്ഠനങ്ങളുമായി ഇഴചേർന്ന് കിടക്കുന്നു.ഈക്ഷേത്രത്തിലെ പ്രധാനപ്പെട്ട അനുഷ്ഠാനങ്ങളിലൊന്നാണ് കുത്തിയോട്ടംനരബലിയെ അനുസ്മരിപ്പിയ്ക്കുന്ന ഒരുചടങ്ങാണ് കുത്തിയോട്ടം.ദേവീ ക്ഷേത്രങ്ങളിലാണ് സാധാരണ കുത്തിയോട്ടം നടത്താറ്.ഇതൊരു ആയോധനകലകൂടിയാണ്.കുത്തിയോട്ടം പ്രധാനമായും അഞ്ചുതരമുണ്ട്.കുമ്മി,നെയ്യാണ്ടി കുടം പൂജ,സാരി,പാണ്ടിക്കുമ്മി,തെണ്ടിച്ചിന്ത്,.കുമ്മിതന്നെ രണ്ടുതരമുണ്ട്.സാധാകുമ്മിയും തരുളിക്കുമ്മിയും.ഒരേരീതിയിലുള്ള അക്ഷരങ്ങളുള്ള നാലുവരിയാണ് സാദാകുമ്മി.മൂന്നും നാലും വരികളിലെ അക്ഷരങ്ങൾക്ക് ഇരട്ടിപ്പ് വരുന്നതാണ് തരുളിക്കുമ്മി. ഭദ്രകാളി കോവിലുകളിൽ പണ്ട് നരബലി നടത്തിയിരുന്നു.ദേവീപ്രീതിയ്ക്കായി പന്ത്രണ്ടുവയസിൽ താഴെ പ്രായമുള്ള കുട്ടികൾ ഒരാഴ്ചത്തെ വ്രതശുദ്ധിയോടെ ദേവിയെ പൂജിയ്ക്കുന്നു.തിരുവാതിര ദിവസം മുഖത്ത് ചുട്ടികുത്തി ചുവന്ന പട്ടുടുത്ത് കുത്തിയോട്ടക്കളിയുടെ അകമ്പടിയോടെ താളമേളങ്ങളുടെ അകമ്പടിയോടെ ദേവീക്ഷത്രങ്ങളിൽ പ്രദക്ഷിണം വയ്ക്കുന്നു.കടയ്ക്കൽ ഭദ്രകാളി ക്ഷേത്രത്തിൽ പണ്ട് നരബലിയും പിന്നീട് ജന്തുബലിയും നടന്നിരുന്നതായി പറയപ്പെടുന്നു.തിരുവിതാംകൂറിൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് മൈനർ ആയിരുന്നപ്പോൾ ഭരണം നടത്തിയിരുന്ന റീജന്റ് ണഹാറാണിയാമ് ഈ സബ്രദായം അവസാനിപ്പിച്ചത്.ഇപ്പോൾ ഇവിടെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിച്ച് കുരുതി നിർവഹിയ്ക്കുന്ന ചടങ്ങാണ് കുരുതി. കുരുസി എന്നും ഗുരുസി എന്നും ഇത് അറിയപ്പെടുന്നുണ്ട്. കടയ്കൽ കുത്തിയോട്ടക്കളിയുടെ ആചാര്യനാണ് പ്രഭാകരൻ വൈദ്യൻ.ഗുരുദേവചരിതം,ദക്ഷയാഗം,മഹിഷാസുരവധം തീർത്ഥാടനക്കുമ്മി.തിരുമുടിഘോഷയാത്ര എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ഥമായ രചനകളാണ്.കുത്തിയോട്ടക്കളിയുടെ അവസാനം ദ്രുദഗതിയിൽ ചൊല്ലിക്കളിയ്കുന്ന പദമാണ് കവിത്തം. കടയ്ക്കലിന്റെ കുത്തിയോട്ടക്കളിയുടെ ആചാര്യനായ ഈയടുത്ത്(2018) അന്തരിച്ച പ്രഭാകരൻ വൈദ്യന്റെ ഒരു രചനയിൽനിന്നും ചിലഭാഗങ്ങൾ

ഓ തിത്തോ തന്നന്നോ തകതിത്തെയ്
വടക്കുനിന്നൊരു സുന്ദരരൂപിണി
തിടുക്കമോടിവിടെത്തി
കടയ്ക്കലിനടുത്തുകണ്ടൊരു പീടികപൂകി-
ട്ടടച്ചിരിപ്പായി-തോ തിത്തോ അടച്ചിരിപ്പായി
അറച്ചുവന്നുടനാരിതിനുള്ളിൽ
മറച്ചിരിപ്പൊരുമാനിനിയെന്നതി-
വെറുപ്പുപൂണ്ടു വിളിച്ചൊരു നെട്ടൂർ-
കുറുപ്പിനെ പിടിപെട്ടുപദേശം-
കൊടുത്ത നിമിഷങ്ങൾ-തോ-
കൊടുത്ത നിമിഷങ്ങൾ
നെട്ടൂരിന്നുടെ കഷ്ഠതതീർത്തുട-
നട്ടഹസിച്ചിറ്റമൊടുമൊഴിഞ്ഞീ-നാടിനു ഞാനൊരുകൂട്ടായ
നിന്നുടെ
കൂട്ടരു നമ്മുടെപാട്ടും കർമ്മവു-
മേറ്റുനടത്തുകമേലിൽ-തോ-
ഏറ്റു നചത്തുകമേലിൽ
ഇതുവിധമോതിയമതിലകഭൂഷണ
സുതയുടെനാളതിലതി കുതുകം
ജനതതി വിരവായ് തവപദകമലംതൊഴു-
മഗതികൾതന്നുടെ മദനമൊഴിച്ചിഹ-
ഗതിയരുളീടുക ദേവീ-
ഓ തകതിത്തക്കിട
താതതക കിതതകി
തത്തിമി തിത്തത്തോം.

ഓരോകുമ്മിയ്ക്കുനിടയിൽ കവിത്തം പാടിയാണ് കുത്തിയോട്ടം അവസാനിപ്പിയ്ക്കുന്നത്.ഭക്തിരസപ്രധാനമായകുത്തിയോട്ടപ്പാട്ടുകൾരചിച്ച് കുത്തിയോട്ടം എന്നകലാരൂപം നമ്മുടെ നാട്ടിൽ നിന്നും വേരറ്റുപോകാതെ കാത്തുസൂക്ഷിച്ച യശ്ശശരീരനായ പ്രഭാകരൻവൈദ്യനെപ്പോലുള്ള സുമനസ്സുകളെ എക്കാലവും ഓർമ്മിയ്ക്കുകയും അവരെ ആദരിയ്ക്കുകയും ചെയ്യേണ്ടതാണ്.അദ്ദേഹത്തിന്റെ രചനകളും സൂക്ഷിയ്ക്കപ്പെടേണ്ടതാണ്. കുംഭമാസത്തിൽ കടയ്ക്കലിന്റെ താളമാണ് കുത്തിയോട്ടപ്പാട്ടുകൾ.കുംഭത്തിൽ അശ്വതിനാളിൽ ബാലകർ വ്രതം ആരംഭിയ്ക്കുന്നതോടെ കടയ്ക്കലിന്റെ താളം കുത്തിയോട്ടപ്പാട്ടിന്റ ശീലുകളായി മാറുന്നു.

മൊഴിവഴക്കം

ആറ് മലയാളിയ്ക്ക് നൂറ് മലയാളം എന്നാണല്ലോ ചൊല്ല്. നമ്മുടെ നാട്ടിലും ഇങ്ങനെ പ്രാദേശിക വ്യതിയാനങ്ങൾ കാണാം. കടയ്ക്കൽ പഞ്ചായത്ത്പ്രദേശങ്ങളിൽ ഇപ്പേഴും മുതിർന്നവരുടെ പ്രയോഗങ്ങളിൽ ഇത്തരം വാക്കുകളുണ്ട്. സംസാരഭാഷയിൽ മാത്രമാണ് ഈ പ്രയോഗങ്ങൾ വരിക.

പ്രയോഗം                  അർത്ഥം
അവുത്തുങ്ങൾ              അവർ 
അയ്യം                      പുരയിടം, പറമ്പ്
അപ്പാവി                    പച്ചപാവം, പമസാധു
അങ്കമ്മാളി                 ധിക്കാരി, തന്റേടി
അർക്കീസ്                 പിശുക്കൻ
ഇത്തിരിപ്പോലം            വളരെക്കുറച്ച്
മു‍ഞ്ഞി                      മുഖം 
തോനെ                    അധികം 
ചിറി                        ചുണ്ട് 
ചെവിക്കല്ലം                കവിൾത്തടം
ചെന്നാറെ                 ചെന്നിട്ട്
വന്നാറെ                  വന്നിട്ട്
ചിറച്ചില്,ചിനപ്പ്          ധിക്കാരം
വെക്കം                    വേഗം
എരുത്തിൽ              കന്നുകാലിപ്പൂര
പാതാമ്പ്രം               അടുപ്പിനു മുകൾഭാഗം
പര്യമ്പ്രം                 വീട്ടിനു പുറകുവശം
ചെവുത്ത                ശ്രദ്ധ, ജാഗ്രത
എരണം                  മോക്ഷം, ഐശ്യര്യം
കശർപ്പ്                 അരുചി
ഇനിപ്പ്                   മധുരം
തുറപ്പ                     ചൂല്
നമ്മട്ടി                    മൺവെട്ടി
ഉറുത്തൽ                 അസ്വസ്തത‍
ചക്കാത്ത്                സൗജന്യം
തേമ്പ്രക്ക                തേക്കിൻ കായ 
തിളപ്പ്                   അഹങ്കാരം, ധാർഷ്ട്രം
കെറുവിക്കുക           കോപിക്കുക,പിണങ്ങുക
കൺപേറ്              ദൃഷ്ടിദോഷം
എന്റൂടെ                എന്നോട്
തൊടക്ക്                അശുദ്ധി
പൊക്കണം            ഭാണ്ഡം
പോക്കണം             ഗതി
പൊത്ത                 വയൽ മീൻ(തോട്ടുമീൻ)
പാത്ത                 കുറിയവൾ
തോട്ട                   തോട്ടി
തടുക്ക്                ഇട്ട് ഇരിക്കുന്ന പായ
തട്ടൂടി                  പലക കട്ടിൽ
വല്ലം                  ഓലമെഞ്ഞ പുല്ല് വയ്ക്കുന്ന പാത്രം
പഷ്ട്                  നല്ലത്
തറുതല                എതിർവാക്ക്
തുരിശം                ധൃതി
തന്നെത്താൻ        സ്വയം
കലിപ്പ്                  വാഗ്വാതം
കിറുമ്മിണി             വളരെ ചെറിയ
മിഴുങ്ങസ്യ            നിർവികാരം
കെട്ടവാട              ദുർഗന്ധം
എതം                   എളുപ്പം
ഞെരിപ്പ്               ബഹളം
കഴപ്പ്                  മടി 
വരുത്തം              വിമ്മിട്ടം
വരത്തൻ              പരദേശി
മറുകൃതി                എതിർവാക്ക്
ചവുണ്ട്                 മുഷിഞ്ഞ്
പെരട്ട                 വൃത്തികെട്ട
എരപ്പ്                ആരവം
പൊടിയൻ            ബാലൻ
പൊടിച്ചി             ബാലിക