ഇ വിദ്യാരംഗം സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ)

പ്രളയം - (കവിത)

ദീപ്തി. വി & ദൃശ്യ. വി.സി (9B)

...... ന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാമൊന്നി -
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ -
ലെല്ലാമവിടിട്ടോടിക്കോ! .............. !

ആമയും മുയലും

ശ്യാം പ്രസാദ്

              മുയൽ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഉറക്കത്തിനിടയിൽ മുയൽ ഒരു സ്വപ്നം കണ്ടു. സ്വപ്നം ഇങ്ങനെയായിരുന്നു. ആമ മുയലിനെ പന്തയത്തിന് വിളിക്കുകയാണ്."വരൂ! നമുക്കോരോട്ടപ്പന്തയം നടത്താം."
അപ്പോൾ മുയലിന്റെ മനസ്സിൽ പണ്ടത്തെ പന്തയം തെളിഞ്ഞുവന്നു.
      "മുയൽ വർഗ്ഗത്തിനാകെ അപമാനം ഉണ്ടാക്കിയവളാണ് ആമ." മുയൽ വിചാരിച്ചു. എന്നാൽ ഇത്തവണ ആമയെ ഒരു പാഠം പഠിപ്പിച്ചു കളയാം. അങ്ങനെ മുയൽ പന്തയത്തിന് തയ്യാറായി. ആമയും മുയലും കൂടി ഓട്ടം തുടങ്ങി. ഇത്തവണ ഏതായാലും മുയൽ ജയിക്കുകയും ചെയ്തു. 
        ആഹ്ലാദംകൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി. കഷ്ടകാലം എന്ന് പറയട്ടെ, പെട്ടെന്നാണ് ഒരു വലിയ ശബ്ദം കേട്ടത്.
        മുയൽ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. അപ്പോഴാണ് മുയലിനു മനസ്സിലായത് താൻ സ്വപ്നം കാണുകയായിരുന്നു എന്ന്. മുയലിന് പ്രയാസം തോന്നി. സ്വപ്നത്തിലാണെങ്കിൽപ്പോലും തനിക്ക് വിജയം ശരിക്കൊന്ന് ആഹ്ലാദിക്കാൻ പോലും കഴിഞ്ഞില്ല. എന്നാൽ അതിനൊരു വഴി ഉണ്ടാക്കുക തന്നെ. മുയൽ തീരുമാനിച്ചു. 
        പുത്തനത്താണിയിലെ കിണറ്റിൽ ഒരാമയുണ്ട്. ആമയെ ചെന്ന് പന്തയത്തിന് വിളിക്കാം. പന്തയത്തിൽ ഏതായാലും താൻതന്നെ ജയിക്കുമെന്നും മുയൽ കരുതി. 
       അങ്ങനെ മുയൽ ആമയെ ചെന്നു കണ്ടു വിവരം പറഞ്ഞു. ആമയെ പന്തയത്തിന് വേണ്ടി ക്ഷണിച്ചു. 
       "ആമക്കുട്ടീ! നമുക്കൊന്ന് പന്തയം വെക്കാം. പണ്ടു നിന്റെ പൂർവികൻ ഞങ്ങളെ അപമാനിച്ചു.  അപമാനത്തിൽ നിന്ന് ഞങ്ങൾക്ക് രക്ഷപ്പെടേണ്ടതുണ്ട്. ഇത്തവണ ഒരുപക്ഷെ ഞാൻ ജയിച്ചേക്കാം. എങ്കിലും അത് നിനക്കൊരു അപമാനം ആകില്ല. കാരണം നിനക്ക് വേഗത്തിലോടാൻ കഴിയുകയില്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് നീ തോറ്റു പോയാലും ആരും നിന്നെ കളിയാക്കുകയില്ല." 
      ഇത് കേട്ടപ്പോൾ ആമ കുറച്ചൊന്നു ചിന്തിച്ചു. എന്നിട്ട് ഉത്തരം പറഞ്ഞു. 
      "ശരി എനിക്ക് സമ്മതമാണ്." ഇതുകേട്ടപ്പോൾ മുയലിന് സന്തോഷമായി. 
      ആമ തുടർന്നു ...... "പക്ഷെ ഒരു നിബന്ധന മാത്രം."
      മുയൽ ചോദിച്ചു.  "എന്താണ് ആ നിബന്ധന?" 
      ആമ നിബന്ധന എന്തെന്ന് മുയലിനോട് പറഞ്ഞു. "നിബന്ധന ഇതാണ്. കൃത്യം ഒൻപതരയ്ക്ക് മത്സരം തുടങ്ങണം. പുത്തനത്താണിയിൽ നിന്ന് കല്പകഞ്ചേരി ഹൈസ്കൂൾ ഗേറ്റുവരെ ആയിരിക്കണം പോകേണ്ട വഴി."
       ഇത് കേട്ടപ്പോൾ മടിയനായ മുയലിന് സങ്കടം തോന്നി. മുയൽ പറഞ്ഞു. "വഴി കുറച്ചു കൂടുതലാണല്ലോ? നിനക്ക് അത്രയും ദൂരം പോകുവാൻ കഴിയുമോ?"
       പക്ഷേ ഇത് കേട്ട് ആമയ്ക്ക് ഒരു കുലുക്കവുമുണ്ടായില്ല. ആമ ഉറപ്പിച്ചു തന്നെ പറഞ്ഞു. "അതുതന്നെ മതി വഴി." 
       ആമയുടെ മറുപടി കേട്ട് മുയലിന് ചെറിയ സംശയം തോന്നി. "ഇവൾ ഇത്തവണയും തനിക്ക് പണിയുണ്ടാക്കാനുള്ള ഭാവമാണോ?"
       മുയൽ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് ആമ ചോദിച്ചു. "എന്താ സമ്മതമല്ലേ?"
       "സമ്മതമാണ്." തലകുലുക്കിക്കൊണ്ട് മുയൽ സമ്മതിച്ചു. 
       "എന്നാൽ നാളെത്തന്നെ നമുക്ക് പന്തയം നടത്താം."പരസ്പരം സമ്മതിച്ചുകൊണ്ട് അവർ അങ്ങനെ പിരിഞ്ഞു.
        പിറ്റേദിവസം പന്തയം തുടങ്ങുവാനായി പുത്തനത്താണിയിൽ അവർ എത്തിച്ചേർന്നു. രണ്ടുപേരും ഒരുമിച്ച് പുത്തനത്താണിയിൽ നിന്ന് പന്തയ ഓട്ടം തുടങ്ങി. ഞൊടിയിടയിൽ ആമയെ തോൽപ്പിച്ചുതള്ളിക്കൊണ്ട് മുയൽ മുന്നിലേക്ക് ഓടി മറഞ്ഞു. മുയൽ ഇത്തവണ നിർത്താതെ ഓടി കടുങ്ങാത്തുകുണ്ട് ജംഗ്ഷനിലെത്തി. വളവ് തിരിഞ്ഞതും കെ.ആർ. ബേക്കറി കണ്ടപ്പോൾ മുയലിന് കൊതിതോന്നി. 
       "ചായ ഒന്നു കുടിച്ചിട്ട് പോയാലോ?" പക്ഷേ "വേണ്ട" മുയൽതന്നെ പിന്നെ തീരുമാനിച്ചു. കാരണം ചായ കുടിക്കാൻ കയറിയാൽ ആമ ഒരുപക്ഷേ തന്നെ തോൽപ്പിച്ചേക്കാം. അതുകൊണ്ട് ചായ കുടിക്കാതെ തന്നെ മുയൽ ഓടി കൽപ്പകഞ്ചേരി ഹൈസ്കൂളിന്റെ ഗേറ്റിന് സമീപം എത്തി. 
       അത്ഭുതമെന്നുപറയട്ടെ! അപ്പോൾ ആമ അവിടെയുണ്ടായിരുന്നു. എന്താണുസംഭവിച്ചത്?
       ചിരിച്ചുകൊണ്ട് ആമ മുയലിനെ സ്വീകരിച്ചു. "ചങ്ങാതി ഇത്തവണയും നീ തോറ്റു പോയല്ലോ?" ഇതുകേട്ടപ്പോൾ മുയലിന് തലകറങ്ങുന്നതുപോലെ തോന്നി. അത്ഭുതസ്തബ്ധനായി മുയൽ അവിടെ മിഴിച്ചു നിൽക്കുകയാണ്! 
       പിന്നീടാണ് മുയൽ കഥയറിയുന്നത്. ആമ ഓട്ടോറിക്ഷക്കാരന് കൈക്കൂലി കൊടുത്തിരുന്നു. പുത്തനത്താണി മുതൽ എല്ലാ ദിവസവും കുട്ടികളെയുംകൊണ്ട് കൽപ്പകഞ്ചേരി ഹൈസ്കൂളിലേക്ക് പോകുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറിന് ആമ കൈക്കൂലി കൊടുത്തിരുന്നു. അതുകൊണ്ട് അയാൾ ആമയെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നിറക്കിയതാണ്. മുയൽ ഇത് എല്ലാരോടും വിളിച്ചു പറഞ്ഞെങ്കിലും ആരും അത് വിശ്വസിച്ചില്ല.  
        "ആമ കൈക്കൂലി കൊടുക്കുകയോ? അതെങ്ങനെ?" എല്ലാവരും അതിനെ പുച്ഛിച്ചുതള്ളി. 
         അവസാനം സഹികെട്ട് മുയൽ ആമയോട് തന്നെ വിവരം ചെന്ന് ചോദിച്ചു. "നീ എങ്ങനെയാണ് എന്നെ തോൽപ്പിക്കാൻ മാത്രം കേമിയായത്?" 
         ആമ ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി. "ഒരു ദിവസം ഞാൻ കൽപകഞ്ചേരി സ്കൂളിലെ ഒരു കുട്ടി അവിടത്തെ ഐ.ടി. ക്ലബ്ബിന്റെ സന്ദേശം വായിക്കുന്നതു കേട്ടു. എല്ലാം സ്വയം പഠിക്കാം, നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു എന്ന സന്ദേശം. അങ്ങനെയിരിക്കുമ്പോഴാണ് ഒരു കുട്ടി അക്ഷരങ്ങൾ എഴുതി പഠിച്ച ഒരു കടലാസ് എന്റെ കയ്യിൽ കിട്ടുന്നത്. അതിൽനിന്ന് ആരുടെയും സഹായമില്ലാതെ ഞാൻ സ്വയം അക്ഷരങ്ങൾ പഠിച്ചെടുത്തു. കുട്ടികൾ വലിച്ചെറിഞ്ഞുകളഞ്ഞ ചില പാഠപുസ്തകങ്ങൾ എന്റെ കൈയിലുണ്ടായിരുന്നു. ഞങ്ങൾ  ആമകൾക്ക് വലിയ ഓർമ്മ ശക്തിയാണ്. സ്കൂളിന്റെ അരികിലൂടെ ഒരു ദിവസം നടന്നുപോകുമ്പോൾ ഈ പാഠപുസ്തകത്തിലെ പാഠങ്ങൾ ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത് ഞാൻ കേട്ടിരുന്നു. രണ്ടുദിവസം കൊണ്ട് ഞാൻ ഇതു മുഴുവൻ അങ്ങനെ പഠിച്ചെടുത്തു. ഇന്നെനിക്ക് മലയാളത്തിൽ ഏതുതരത്തിലുള്ള കത്തുകളും എഴുതാൻ കഴിയുന്നതാണ്. കൈ ചെളിയിൽ മുക്കിയിട്ട് ഞാൻ പേപ്പറിൽ കൂടെ ഇഴഞ്ഞുനീങ്ങും. അപ്പോൾ പേപ്പറിൽ ഞാൻ ഉദ്ദേശിക്കുന്ന തരത്തിലുള്ള അക്ഷരങ്ങൾ എഴുതിക്കിട്ടിയിട്ടുണ്ടാകും. ഇതാ നോക്കൂ! ഞാൻ എഴുതിയ ഒരു എഴുത്ത്.
          ആമ താനെഴുതിയ എഴുത്ത് മുയലിനെ കാണിച്ചു. "പ്രിയമുള്ള ഡ്രൈവറേട്ടൻ അറിയുന്നതിന്. ഞാൻ ആമയാണ്. എനിക്ക് ഏതോ ഒരു ബൈക്കിൽനിന്ന് 1000 രൂപ കളഞ്ഞു കിട്ടിയിട്ടുണ്ട്. ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്തു തരാമെങ്കിൽ 1000 രൂപയും ഞാൻ ഡ്രൈവറേട്ടന് നൽകുന്നതാണ്. ഇപ്പോൾ അഡ്വാൻസായി 500 രൂപ തരുന്നു. രൂപ ഈ കത്തിന് അടിയിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കാര്യം വിജയകരമായി നടക്കുകയാണെങ്കിൽ ബാക്കി തുകയായ 500 രൂപ കൂടി ഉടൻ തരുന്നതാണ്. നാളെ രാവിലെ ഡ്രൈവറേട്ടൻ സ്കൂളിലേക്ക് പോകുമ്പോൾ പുത്തനത്താണിയിൽനിന്ന് എന്നെ കൂട്ടിക്കൊണ്ടു പോകണം. പുത്തനത്താണിയിൽ വഴിയിലെവിടെയെങ്കിലും ഞാൻ ഉണ്ടാവും. മറക്കരുത്. സ്കൂൾ ഗേറ്റിനടുത്ത് എത്തുമ്പോൾ എന്നെ അവിടെ ഇറക്കി വിട്ടാൽ മതി. വൈകിട്ട് തിരിച്ചു കൊണ്ടുവരുകയും വേണം." 
          എഴുത്ത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ആമ പറഞ്ഞു. "ഇതാണിവിടെ സംഭവിച്ചത്. മനുഷ്യനല്ലേ! മനുഷ്യൻ കൈക്കൂലി പ്രിയനാണെന്ന് എനിക്കറിയാം. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഞാൻ കത്തിൽ സൂചിപ്പിച്ചിരുന്നതുപോലെ എല്ലാം സംഭവിച്ചു. പക്ഷേ ഇത് മുയലേ നീ പുറത്തുപറയരുത്. പുറത്തു പറഞ്ഞാൽ എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ നിനക്ക് വട്ടാണെന്ന് ആളുകൾ പറഞ്ഞു ചിരിക്കും." ആമ ചിരിച്ചു കൊണ്ട് ഇത്രയും പറഞ്ഞു നിർത്തി. മുയലിന് പിന്നീട് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല.

ആമയും മുയലും

ശ്യം പ്രസാദ്

ആമയും മുയലും

ശ്യം പ്രസാദ്

"https://schoolwiki.in/index.php?title=ഇ_വിദ്യാരംഗം_സൃഷ്ടികൾ&oldid=523818" എന്ന താളിൽനിന്ന് ശേഖരിച്ചത്