എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഓർമ്മയുടെ ഒരേട്

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എ എം യു പി എസ് മാക്കൂട്ടം/തിരുമുറ്റത്തെത്തുവാൻ മോഹം/ഓർമ്മയുടെ ഒരേട് എന്ന താൾ എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഓർമ്മയുടെ ഒരേട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഓർമ്മയുടെ ഒരേട് / തോട്ടത്തിൽ കോയ

മാവും മാങ്ങയും ഇല്ലെങ്കിലും മാക്കൂട്ടം എന്നും മനസ്സിൽ മായാത്ത ഓർമയാണ്. ഈ ഓർമകളാണ് നമുക്കേവർക്കും ജീവിതത്തിന് കരുത്തും വെളിച്ചവും നൽകുന്നത്. നാടിനാവശ്യമുള്ള വ്യക്തികളെ വാർത്തെടുക്കുന്നതിൽ നമ്മുടെ മാക്കൂട്ടം എന്നും മുന്നിൽ തന്നെയാണ്. ഈ സ്കൂളിൽ പഠിച്ച് പടിയിറങ്ങിപ്പോയവർ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്തുത്യർഹമായ സേവനങ്ങൾ ചെയ്തു വരുന്നു. ലോകത്തിന് ആമസോണിന്റെ ഭൂഗർഭ നദി കണ്ടെത്തിക്കൊടുത്ത റിയോ ഹംസ മുതൽ പകലന്തിയോളം പാടങ്ങളിൽ അദ്ധ്വാനിക്കുന്ന കർഷകൻ വരെ നീണ്ടു കിടക്കുന്ന നിര. ഇപ്പോൾ എൻ.ഐ.ടി, ഐ.ഐ.ടി, എയിംസ് എന്നിവിടങ്ങളിൽ പഠിക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളും കലാ കായിക രംഗത്ത് സംസ്ഥാന തലം വരെ എത്തിയ വിദ്യാർത്ഥികളും നമ്മുടെ നേട്ടപ്പട്ടികക്ക് മാറ്റുകൂട്ടുന്നു.

തൊണ്ണൂറ് തികയുന്ന മാക്കൂട്ടത്തിന് ഏറെ പറയാനുണ്ട്. ഓല ഷെഡിൽ കുന്നമംഗലത്ത് തുടങ്ങിയ സ്കൂൾ, ഇന്ന് പുലാംവയലിൽ റോഡിന്റെ ഇരു വശത്തുമായി സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടെ പ്രവർത്തിക്കുന്നു. സർക്കാർ നൽകുന്ന ഈ സൗജന്യ വിദ്യാ ഭ്യാസം കാണാതെ, കുട്ടികളെ പണം കൊടുത്ത് പഠിപ്പിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നമ്മുടെ രക്ഷിതാക്കൾ പ്രൈമറി സമയത്ത് മുന്തിയ സി.ബി.എസ്.ഇ സ്കൂളുകൾക്കായി മത്സരിക്കുകയും ഹയർസെക്കണ്ടറി തലത്തിലെത്തുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ കൈയ്യൊഴിയുകയും ചെയ്യുന്നത് സാധാരണയായി കാണുന്ന ഒരു പ്രവണതയാണ്. എന്നാൽ പ്രൈമറി കാലയളവിലാണ് ഒരു രക്ഷിതാവിന്റെ പിന്തുണ ഏറ്റവുമധികം കുട്ടിക്കാവശ്യം എന്ന വസ്തുത രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്.

എന്റെ എല്ലാ ശ്വാസത്തിലും മാക്കൂട്ടം സ്കൂൾ ചേർന്നു നിൽക്കുന്നു. എന്റെ പിതാമഹന്മാർ ഇവിടെ പഠിച്ചു. പതിനൊന്ന് വർഷം ഇവിടെ പഠിക്കാൻ എനിക്കും ഭാഗ്യമുണ്ടായി. ഒൻപത് വർഷം പി.ടി.എ പ്രസി‍ഡണ്ടായി പ്രവർത്തിക്കാനും അവസരം ലഭിച്ചു. പഴയ ഓർമയിലേക്ക് ഒന്നെത്തി നോക്കാൻ ഞാനാഗ്രഹിക്കുകയാണ്. പല തവണ തോറ്റപ്പോൾ ചില അധ്യാപകർ എന്നെ ഉപ്പുമാവ് വിതരണക്കാരന്റെ വേഷത്തിൽ കാണുകയും ക്ലാസിൽ നിന്ന് വിളിച്ചുകൊണ്ടു പോയി ഉപ്പുമാവ് ചട്ടി മറ്റു ക്ലാസുകളിലെത്തിച്ച് വിതരണം ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആനന്ദവല്ലി ടീച്ചർക്കും ശാന്തമ്മ ടീച്ചർക്കും അത് അത്ര പിടിച്ചില്ല. ആനന്ദവല്ലി ടീച്ചർ ചോദിച്ചു. എന്താ കോയാ, നിനക്ക് പഠിക്കണ്ടേ? നീ ഇവിടെ ഉപ്പുമാവു വിതരണത്തിനു വന്നതാണോ? ഇതു കേട്ടപ്പോൾ ഞാൻ മനസ്സിലാക്കി, ഞാനിതിനു വന്നതല്ല എന്ന സത്യം. ശാന്തകുമാരി ടീച്ചർ കലോത്സവത്തിന് എന്നെക്കൊണ്ട് പാട്ട് പാടിച്ചതും എതിർ ടീമിനെ തോൽപ്പിച്ചതുമെല്ലാം എനിക്ക് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം പകർന്നു. അധ്യാപികമാർ തന്ന ഈ സ്നേഹവും പിന്തുണയുമാണ് ഒരുപക്ഷേ ഇരുളടഞ്ഞു പോയേക്കുമായിരുന്ന എന്റെ ജീവിതത്തെ വെളിച്ചത്തിലേക്കെത്തിച്ചത്. മാക്കൂട്ടം നമ്മുടെ സമ്പത്താണ്. തലമുറയെ വാർത്തെടുക്കുന്ന വിദ്യാഗോപുരമാണ്. ഇനിയുമിനിയും പ്രകാശപൂരിതമാവട്ടെ എന്ന പ്രാർത്ഥനയോടെ എന്റെ മാതൃവിദ്യാലയത്തിന് എല്ലാ ആശംസകളും നേരുന്നു.