കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കൊളച്ചേരി-ഭൂപ്രകൃതി

സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉന്നതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഭൂവിഭാഗങ്ങളെ പ്രധാനമായും മലനാട്,ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.  കൊളച്ചേരി  ഇതിൽ ഇടനാട് എന്ന വിഭാഗത്തിൽ പെടുന്നു. ശരാശരി സമുദ്രനിരപ്പിൽ നിന്നും 60  മീറ്റർ ഉയരം വരെയുള്ള  പ്രദേശമാണ് കൊളച്ചേരി. കുന്നിൻ മണ്ടകൾ, ചരിഞ്ഞ പ്രദേശങ്ങൾ,താഴ്വരകൾ എങ്ങനെ മൂന്നുതരം ഭൂരൂപങ്ങളാണ് ഇവിടെ കണ്ടുവരുന്നത്. തളിപ്പറമ്പ് താലൂക്കിലെ എടനാട് ബ്ലോക്കിൽ 1963 രൂപപ്പെട്ടതാണ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്. കൊളച്ചേരി, ചേലേരി വില്ലേജുകൾ ഇതിൽ ഉൾക്കൊള്ളുന്നു. പഞ്ചായത്തിൻറെ അതിരുകൾ കിഴക്ക് മയ്യിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത്, വടക്ക് വളപട്ടണം പുഴ, തെക്ക് മുണ്ടേരി പുഴ, പടിഞ്ഞാറ് നാറാത്ത് പഞ്ചായത്ത്.  ചെങ്കൽ  പാറകളും ചെങ്കൽ  മണ്ണം ലാറ്ററേറ്റ്  മണൽ, എക്കൽ മണ്ണ്, മണൽ കലർന്ന പശിമരാശി മണ്ണ് എന്നിവയാണ്  ഇവിടത്തെ പ്രധാന മണ്ണിനങ്ങൾ. നൂഞ്ഞേരി, കാരായാപ്പ് , പാമ്പുരുത്തി പ്രദേശങ്ങളിൽ ചതുപ്പുനിലങ്ങളും കൈപ്പാട് കൃഷിസ്ഥലങ്ങളും നിലനിൽക്കുന്നു.

പേരിനു പിന്നിൽ
കമ്പിൽ എന്ന സ്ഥലം "കേമ്പ്"എന്ന വാക്കിൽ നിന്ന് രൂപാന്തരപ്പെട്ടതായിരിക്കാം.മംഗലാപുരം വഴി മലബാറിലേക്ക് കോലത്തിരിയെ ആക്രമിക്കാൻ ലക്‌ഷ്യം വച്ച് നീങ്ങിയ സൈനികർ ധർമ്മ ശാല വഴി പറശ്ശിനി പുഴ കടന്ന് കമ്പിൽ എത്തി ചിറക്കൽ കോവിലകത്ത് എത്തുന്നതിന് മുമ്പുള്ള തന്ത്ര പരമായ സ്ഥലം എന്ന നിലയിൽ കമ്പിൽ കേമ്പ് ചെയ്തിരുന്നു എന്ന അനുമാനിക്കുന്നു. അങ്ങനെയായിരിക്കാം ഈ സ്ഥലത്തിന് കമ്പിൽ എന്ന പേര് വന്നത്.

സ്വാതത്ര്യ സമര കാലത്ത് കമ്പിൽ ഒരു അവികസിത പ്രദേശമായിരുന്നു. റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടാരുന്നില്ല. പ്രധാന വ്യാപാര കേന്ദ്രമായിരുന്ന വളപട്ടണത്ത് നിന്നും തോണിയിലാണ് അവശ്യ സാധനങ്ങൾ കമ്പിൽ എത്തിച്ചത്. ആടുമാടുകളെ വളർത്തലും നെയ്ത്തുമായിരുന്നു കമ്പിൽ നിവാസികളുടെ പ്രധാന തൊഴിൽ. സ്വാതത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ കമ്പിലും മറ്റു പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. പ്രമുഖരായ സ്വാതത്ര്യ സമര സേനാനികളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
കോളച്ചേരി:-ആരുടെയും തലയറുത്തുമാറ്റുവാൻ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികൾ ഭരിച്ചിരുന്ന നാടായതുകോണ്ട്‌ കൊലച്ചേരി എന്ന നാമകരണത്തിന്റെ പരിണാമമാണ്‌ കോളച്ചേരി എന്നൊരു സങ്കൽപ്പവുമുണ്ട്‌. ക്ഷിപ്രസാദിയും ക്ഷിപ്രകോപിയുമെന്ന്‌ കൽപ്പിക്കപ്പെടുന്ന നിരവധി ദെവക്കോലങ്ങളുടെ ചേരിയെന്നറിയപ്പെടുന്ന ഗ്രാമത്തിന്‌ കൊലച്ചേരിയെന്ന മൊഴിമാറ്റം വന്നതാണെന്നും പറയുന്നു.

പെരുമാച്ചേരി.:- പെരുമയുള്ള ചേരിയാണത്രേ പെരുമാച്ചേരി..

ചേലേരി:- ചേലുള്ള  ചേരിയാണ് ചേലേരി "ചേലാവ്" എന്ന പേർഷ്യൻ ഭാഷയുമായി ബന്ധപ്പെട്ട്  ചേലാകർമ്മം നടത്തിയവർ മുഹമ്മദീയർ ഏറിയ  ഒരു പ്രദേശം എന്ന നിലയിൽ ചേലേരി ആയി എന്നും വിശ്വാസമുണ്ട്.
രണ്ടാം മൈൽ:-മുൻ കാലങ്ങളിൽ സർവ്വേ കല്ലുകൾ സ്ഥാപിച്ചിരുന്നത് മൈൽ അടിസ്ഥാനമാക്കിയാണ്. കാട്ടാമ്പള്ളിയിൽ നിന്ന് രണ്ടാമത്തെ സർവ്വേ കല്ലുളള സ്ഥലമായത് കൊണ്ടാണ് ഈ സ്ഥലം രണ്ടാം മൈൽ എന്നറിയപ്പെട്ടിരുന്നത്.
കരിങ്കൽക്കുഴി യിൽ ധാരാളമായി കരിങ്കൽ ക്വാറകളുണ്ടായിരുന്നു. അവിടെ നിന്ന് ധാരാളമായി കരിങ്കൽ കൊത്തിയെടുത്തു. കല്ലുകൾ കൊത്തിയെടുത്തപ്പോൾ ധാരാളം കുഴികൾ ഉണ്ടായി. ഇത് കാരണമാണ് ഈ സ്ഥലം കരിങ്കൽക്കുഴി എന്ന പേരിൽ അറിയാൻ കാരണം.കരിങ്കല്ലിൽ കൊത്തിയെടുത്ത അമ്മി കരിങ്കൽക്കുഴിയുടെ ഒരു പ്രത്യേകതയാണ്.
ബ്രിട്ടീഷുകാരുടെ മർദ്ദനകാലം വിഷുവിനോട് താൻ ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ ഭാരതീയനാണെന്ന് പറഞ്ഞിരുന്ന വിഷ്ണു ഭാരതീയന്റെ ജന്മം കൊണ്ട് ഈ പ്രദേശം അനുഗ്രഹീതമാണ്. അത് കൊണ്ട് ഈ സ്ഥലത്തെ ഭാരതീയ നഗർ എന്നും വിളിക്കുന്നു.
നാറാത്ത്:- കണ്ണൂർ പട്ടണത്തിൽ നിന്ന് സുമാർ 20 കിലോമീറ്റർ വടക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പുഴയോര ഗ്രാമമാണ് നാറാത്ത്. നാറാത്തിന്റെ ചരിത്രം തേടി ചെല്ലുമ്പോൾ കൃസ്തു വാഷാരംഭം എ.ഡി.150 ൽ കേരം സന്ദർശിച്ച ടോളമിയുടെ യാത്രാ വിവരണത്തിൽ പ്രാചീന തുറമുഖമായ നൗറയെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ചരിത്ര ഗവേഷകനായ ജി.വൈദ്യനാഥയ്യർ നൗറ വളപട്ടണം പുഴയുടെ തീരത്താണെന്നും സൂചന നൽകുന്നു. നാറാത്തിലെ മുണ്ടോൻ വയൽ പ്രദേശത്തെ പഴയ ആധാരത്തിൽ "ആയിക്കൽ" എന്ന പേരും കാണുന്നു. ആയിക്കൽ(അഴീക്കൽ) മണ്ണടിഞ്ഞു പോയതിനു ശേഷം ഇന്നത്തെ അഴീക്കൽ തുറമുഖമായി വികസിച്ചെന്നും കാണാം. നാറാത്തും അഴീക്കൽ തുറമുഖവും തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ. ഭൂപരമായും ഭാഷാപരമായും നൗറതന്നെയാണ് നാറാത്തായി മാറുന്നത്. കുജ വർമ്മ മഹാരാജാവ് നാരായണ പുരം എന്ന മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു. ഈ നാരായണ പുരമാണ് നാറാത്തായി മാറിയതെന്നും ചരിത്ര ഗവേഷകന്മാർ കരുതുന്നു.
പാമ്പുരുത്തി:- ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ മൂർഖൻ ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.
ഒരിക്കലും വറ്റാത്ത നീരുറവ:- പാടിക്കുന്നിന്റെ ചെരിവില് സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ.ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ ണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.
കൊളച്ചേരിയിലെ നാടുവാഴി :- ഇരിക്കൂർ ഫർഖയിലെ പ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം ഇല്ലത്തിന്റെ അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഇപ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ കൃഷിക്കാരെല്ലാം കരുമാരത്തില്ലത്തിലെ കുടിയാന്മാരായിരുന്നു. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ നമ്പൂതിരിമാരായിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.
കരുമാരത്തില്ലം :- നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു നമ്പൂതിരി തറവാടാണിത്. ഉളിയങ്കോട്  ഇല്ലം മുതൽ പാടി തീർത്ഥം വരെ 48  ഇല്ലങ്ങൾ ഉണ്ടായിരുന്നതായി  പറയപ്പെടുന്നു. വിഷവൈദ്യം, ആന വൈദ്യം, അശ്വാഭ്യാസം, ആയുധവിദ്യ, സംഗീതം ഇവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ് കരുമാരത്ത്നമ്പൂതിരിമാർ. ചിറക്കൽ കോവിലകത്തിന്റെയും അറക്കൽ കെട്ടിന്റെയും അധീനതയിൽ വിവിധ ദേവസ്വങ്ങളുടെയും മറ്റുംനിയന്ത്രണത്തിൽ ഭൂസ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരുന്നു. പെരുമാച്ചേരി പ്രദേശത്ത് മൂരിയത്ത് പള്ളിയുടെയും, ചേലേരി പ്രദേശത്തെ ചേലേരി കണ്ണാടിപ്പറമ്പ് ദേവസ്വവുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. പാമ്പുരുത്തിയിൽ ഭൂവിഭാഗത്തിൻറെ പകുതി ചിറക്കൽ ദേവസ്വംവക ജന്മവും മറു  പകുതി പാമ്പുരുത്തി പള്ളി വക ജന്മവുമാണ് .നാടുവാഴിത്ത ഭരണത്തിൻറെ കാർക്കശ്യ സ്വഭാവം അതികഠിനമായി അന്ന് നിലനിന്നിരുന്നു. ജന്മിത്വത്തിന്റെ  കിരാതമായ മാടമ്പിത്തരത്തിൻറെ സൂചനയാണ് കൊളച്ചേരി  എന്ന പദം. കേരളത്തിലെ 308 വലുതും ചെറുതുമായ ക്ഷേത്രത്തിലെ തന്ത്രോധികാരവും ചിറക്കൽ മാവേലിക്കര തിരുവിതാംകൂർ രാജ കുടുംബങ്ങളിലെ പൗരോഹിത്യ സ്ഥാനവും ഉള്ള തറവാടാണ്. വടക്കേ മലബാറിലെ ഓരു ജന്മി കുടുംബമാണിത്. തന്ത്രം, മന്ത്രവാദം,വിഷവൈദ്യം,ആനവൈദ്യം, കലാരംഗം തുടങ്ങി പല വിഷയങ്ങളിലും പ്രാവീണ്യം ഉള്ളവർ മുമ്പ് കാലത്തും ഇപ്പോഴും ഇവിടെയുണ്ട്. മുമ്പ് കാലത്ത് നാട്ടിൻ പുറത്ത് ഉണ്ടായിരുന്ന ക്രിമിനൽ, സിവിൽ കാര്യങ്ങൾ പോലും പറഞ്ഞു തീർത്തിരുന്നത് ഇവിടെ വെച്ചായിരുന്നു. ഏതാണ്ട് ഒരു ഏക്കർ സ്ഥലത്ത് തറവാട് കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നു.ആ കെട്ടിടത്തിനു മുന്നിൽ കിരാതമൂർത്തിയുടെ പ്രതിഷ്ഠ ക്ഷേത്രമുണ്ട്. കൂടാതെ തെയ്യം സ്ഥാനമുണ്ട്. ഇല്ലാത്തോടനുബന്ധിച്ച് നാല് ക്ഷേത്രങ്ങൾ വേറെയുമുണ്ട്.

സർക്കാർ വന്നതിനു ശേഷം ഭരണവ്യവസ്ഥയും മാറി. കൊളച്ചേരി വില്ലേജും ചേലേരി വില്ലേജും നിലവിൽ വന്നു. രണ്ട് വില്ലേജുകളും ചേർന്ന്  കൊളച്ചേരി പഞ്ചായത്ത് 1963 ൽ രൂപംകൊണ്ടു. നിലവിൽ പഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് ആണ് പരമാധികാരി. ഭരണം നിയന്ത്രിക്കുന്നത് പഞ്ചായത്ത് പ്രസിഡണ്ടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആണ്
മുച്ചിലോട്ട് ഭഗവതി :- നാടൻ കലകളിലെ ഒരു വിഭാഗമാണ് തെയ്യം. തെയ്യത്തിൽ വളരെ ഏറെ പ്രധാന്യമുള്ള ഒരു കലാ രൂപമാണ് ശ്രീ മുച്ചിലോട്ട് ഭഗവതി. ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം പാഞ്ഞു കേട്ടത് ഇങ്ങനെയാണ്. ഒരു പാവപെട്ട കുടുംബത്തിൽ ഭഗവതിയെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. ആ സ്ത്രീ അച്ഛനില്ലാത്ത ഒരു കുട്ടിയുടെ അമ്മയായിരുന്നു. ഒരു ദിവസം കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ഭഗവതിയുടെ ഒക്കത്ത് നിന്ന് കുട്ടി കിണറ്റിലേക്ക് വീണു. കുട്ടിയെ രക്ഷിക്കാനാവാതെ അമ്മ നിലവിളിച്ചു. കുറെ ദിവസങ്ങൾക്ക് ശേഷം ഭഗവതിയുടെ വീട്ടിൽ അപരിചിതരായ കുറച്ച് ആളുകൾ എത്തി.

ആരാധനാലയങ്ങൾ:- തെയ്യക്കോലങ്ങളുടെ നാട് എന്ന രീതിയിൽ  കൊലച്ചേരി  എന്ന്  കൊളച്ചേരിയെ വിശേഷിപ്പിക്കാറുണ്ട്. കൊളച്ചേരിക്ക് മാത്രം അവകാശപ്പെട്ട ഒരു ക്ഷേത്രമാണ് ചാത്തമ്പള്ളി കാവ്. ഈ കാവിലെ വിഷകണ്ഠൻ തെയ്യവും കാവും  ചരിത്രപ്രാധാന്യമുള്ളതാണ്. കീഴ്ജാതിക്കാർക്ക് വിദ്യ നിഷേധം ഉള്ള കാലം തെങ്ങു ചത്തു കാരൻറെ മകനായ കണ്ടന്റെ   പഠന താല്പര്യം കണക്കിലെടുത്ത് എല്ലാ വിലക്കുകളെയും മറികടന്ന് രക്ഷിതാക്കൾ വിദ്യ അഭ്യസിപ്പിച്ചു. പരിപ്പൻ കടവ് ഗുരുക്കളുടെ കീഴിൽ വിഷവൈദ്യവും തർക്കവും വ്യാകരണവും അഭ്യസിച്ച കണ്ടന് നേടിയ വിദ്യ പ്രയോഗിക്കാൻ കഴിയാതെ കുലത്തൊഴിലായ തെങ്ങു ചെത്ത്  തന്നെ ചെയ്യേണ്ടിവന്നു. പ്രഗത്ഭമതിയായ കരുമാരത്ത് ഇല്ലത്തെ  വിഷവൈദ്യനാൽ  മടക്കി അയക്കപ്പെട്ട വിഷം തീണ്ടിയ സ്ത്രീയെ കണ്ഠൻ ചികിത്സിച്ച് രക്ഷപ്പെടുത്തിയ തോടെ സവർണർക്ക് അപമാനമായി. കലിപൂണ്ട  ജന്മിയുടെ ശിങ്കിടിമാർ കണ്ഠനെ    വെട്ടിക്കൊലപ്പെടുത്തി. കണ്ഠനെ വെട്ടി കൊന്നു കുഴിച്ചുമൂടിയ സ്ഥലത്ത്  മനോ   വിഭ്രമം പിടിപെട്ട ജന്മി തന്നെ പാപപരിഹാരത്തിനായി കണ്ഠനെ  വിഷകണ്ഠനായി  കെട്ടി യാടാൻ നിർബന്ധിതനായി. ഈ സ്ഥലത്താണ് ചാത്തമ്പള്ളി സ്ഥിതിചെയ്യുന്നത്. കെട്ടിയാടുന്ന തെയ്യക്കോലം കരുമാരത്ത് ഇല്ലത്തേക്ക് എഴുന്നള്ളാറുണ്ട്.

  1400 വർഷത്തോളം പഴക്കമുള്ള കരിങ്കൽ കുഴിയിലുള്ള ഉഴലൂർ മഹാവിഷ്ണുക്ഷേത്രം, ഈശാന മംഗലം മഹാവിഷ്ണു ക്ഷേത്രം, പുന്നോത്ത്‌ ശിവക്ഷേത്രം, വേട്ടക്കൊരുമകൻ ക്ഷേത്രം, നണിയൂർ  ദുർഗ്ഗാ ഭഗവതി ക്ഷേത്രം, പാമ്പുരുത്തി ക്ഷേത്രം, മുത്തപ്പ ക്ഷേത്രങ്ങൾ ഇവയൊക്കെ ഇവിടുത്തെ മറ്റു ദേവാലയങ്ങളാണ് പുരാതനമായ പട്ടയം-പള്ളിപ്പറമ്പ് ജുമാ  മസ്ജിദുകളും ഖബർ സ്ഥാനങ്ങളും ഇവിടെയുണ്ട്.

നൂഞ്ഞേരി  മ്യൂസിയം:- ഉത്തരവാദിത്വ ടൂറിസം പദ്ധതി ഗൈഡായ വി.പി യഹിയ  നൂഞ്ഞേരിയിൽ  തൻറെ സ്വന്തം തറവാട് വീട്ടിൽ ഒരു മ്യൂസിയം നിർമ്മിച്ചിട്ടുണ്ട്. 1924 നിർമ്മിച്ചതാണ് തറവാട്. ചരിത്രപരമായ ധാരാളം പുസ്തക ശേഖരങ്ങൾ, താളിയോലകൾ, വിവിധയിനം ലിപികൾ, പുരാതന  മതഗ്രന്ഥങ്ങൾ, തീപ്പെട്ടി വലുപ്പത്തിലുള്ള ഖുർആൻ, വിവിധ ഗോത്രങ്ങളെ  കുറിച്ചുള്ള ഗ്രന്ഥങ്ങൾ, ഇങ്ങനെ വലിയൊരു ഗ്രന്ഥശേഖരം അവിടെയുണ്ട്, നാണയങ്ങൾ, കല്ലുകൾ, ക്രിസ്റ്റലുകൾ, ചില ഫോസിൽ വിഭാഗത്തിൽപ്പെട്ട പുറം തോടുകൾ, വിവിധ രാജ്യങ്ങളിലെ വസ്ത്രങ്ങൾ, ആമാടപ്പെട്ടി,സംഗീത ഉപകരണങ്ങൾ, അങ്ങനെ  പഴയകാലത്തെ ഓർമ്മകൾ തരുന്ന ഒത്തിരി  സാധനങ്ങൾ അവിടെയുണ്ട്. വിവിധതരം ഔഷധ സസ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ, വീട്ടുവളപ്പിലെ സ്വാഭാവിക മരണം സംഭവിച്ച വ്യത്യസ്ത ജീവികളുടെ ശരീരങ്ങളും അവശിഷ്ടങ്ങളും (പാമ്പ്, തവള, ഉടുമ്പ്) വിവിധ തരം  ടൈപ്പ് റൈറ്റിംഗ് മെഷീനുകൾ, പറഞ്ഞാൽ തീരാത്ത പലതിൻെറയും   ശേഖരം അവിടെയുണ്ട്. ഇതോടൊപ്പം മനുഷ്യൻറെ സാമൂഹികപ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ചില വചനങ്ങളും പരാമർശങ്ങളും നമ്മെ  ഒട്ടേറെ ചിന്തിപ്പിക്കുന്നവയാണ് .നട്ടുപിടിപ്പിച്ച മഞ്ഞ മുളംകാടുകളും  അതിൽ ജല  ലഭ്യതയ്ക്കായി നിർമ്മിച്ച കുളവും മറ്റു മരങ്ങളും ചേർന്ന്  ഒരു പ്രത്യേക അന്തരീക്ഷം നമുക്ക് അനുഭവിക്കാനാകും.