ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
പെരിങ്ങത്തൂര്‍ (പെരിങ്ങളം)

ഐതിഹ്യങ്ങളുടെ നിഴലും അംഗീകൃത വസ്തുതകളുടെ വെളിച്ചവും ഉള്‍ച്ചേര്‍ന്ന ഒരു ചരിത്ര ഭൂമികയാണ് പെരിങ്ങളത്തിന്റേത്. ഇവിടുത്തെ ഐതിഹ്യങ്ങള്‍ മുഖ്യമായും കനകമലയെ ചൂഴ്ന്ന് നില്‍ക്കുന്നതാണ്. കനകമലയുടെ തലയെടുപ്പും മയ്യഴി പുഴയുടെ തന്ത്രപരമായ സ്ഥാനവും പെരിങ്ങളത്തെ പണ്ടുകാലം മുതല്‍ക്കെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയില്‍ വസിച്ചിരുന്നുവത്രെ. ലങ്കയില്‍ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദര്‍ശിക്കാമെന്ന് രാമന്‍ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതില്‍ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. ഇസ്ളാംമത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായില്‍ നിന്നും

  1. http://schoolwiki.in/%E0%B4%85%E0%B4%B2%E0%B4%BF%E0%B4%AF%E0%B5%82%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%82%E0%B4%AB%E0%B4%BF അലിയൂല്‍കൂഫി
എന്നാരു ദിവ്യന്‍ കടല്‍ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയില്‍ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരി നായര്‍ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പന്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നല്‍കിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്. പെരിങ്ങത്തൂര്‍ പള്ളിയില്‍ ഹിന്ദുക്കള്‍ അടക്കമുള്ളവര്‍ ഉദ്ദേശ സിദ്ധിക്ക് വേണ്ടി വിവിധതരം നേര്‍ച്ചകള്‍ നടത്തിവരുന്നത് ഈ പ്രദേശത്ത് നിലനിന്നുവരുന്ന മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ നിദര്‍ശനമാണ്. പെരിങ്ങളത്തെ മുക്കില്‍ പീടികയിലുള്ള പാറപറമ്പിലും, കണ്ണംവെള്ളിയിലെ എകരത്ത് കണ്ടി, പാറമ്മല്‍ പറമ്പുകളില്‍ നിന്നും കണ്ടെത്തിയ നന്നങ്ങാടികള്‍ (ഗുഹാശവകുടീരങ്ങള്‍), മണ്‍പാത്രങ്ങള്‍ എന്നിവ ശിലായുഗത്തെ സംബന്ധിച്ച അറിവു നല്‍കുന്നു. 

കടത്തനാടിനോട് ചേര്‍ന്നുകിടക്കുന്ന ഇരുവഴി നാടില്‍ (ഇരുവനാട്) പ്പെട്ടതായിരുന്നു പെരിങ്ങളം. പെരിങ്ങളത്തിന്റെ അധിപര്‍ അക്കാലത്ത് നാരങ്ങോളി കുടുംബക്കാരായിരുന്നു. ഏറ്റവും പ്രബല ഭൂഉടമകളും രാഷ്ട്രീയ ശക്തിയും അവര്‍ തന്നെയായിരുന്നുവെന്ന് പഴശ്ശി രേഖകള്‍ സൂചന നല്‍കുന്നു. ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ വാണിജ്യമേധാവിത്വത്തിന് വേണ്ടി നടന്ന മത്സരങ്ങള്‍ ഉയര്‍ന്ന കുന്നുകളും നദീമുഖങ്ങളും കൈവശം വെക്കുവാന്‍ വേണ്ടിയായിരുന്നു. പെരിങ്ങത്തൂര്‍ കേന്ദ്രീകരിച്ച് കുരുമുളക് ശേഖരിക്കുവാന്‍ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും പരസ്പരം മത്സരിച്ചു. 1752 കാലത്ത് മയ്യഴി പുഴയുടെ പശ്ചാത്തലത്തിലുള്ള പെരിങ്ങത്തൂരും കനകമലയും ഫ്രഞ്ചുകാര്‍ കൈവശപ്പെടുത്തിയതായി പഴയ രേഖകള്‍ സൂചിപ്പിക്കുന്നു. പൂക്കോം-മേക്കുന്ന്-മോന്താല്‍ റോഡ് ടിപ്പുവിന്റെ പടയോട്ടകാലത്തിന് മുമ്പ് തന്നെ നിലവില്‍ ഉണ്ടായിരുന്നു. പെരിങ്ങത്തൂര്‍ പാലം വരുന്നതിന് വളരെ മുമ്പു തന്നെ ഇവിടം പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. നിത്യേന ലോഡ് കണക്കിന് നെല്ലും മറ്റും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. പെരിയ യുദ്ധക്കളം എന്നര്‍ത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം ആയി മാറിയത്. പെരിങ്ങത്തൂരിലെ മൈതാനി മൊട്ട, മേപ്പാടി പറമ്പ്, കണ്ടം പുനം പറമ്പ് എന്നിവിടങ്ങളില്‍ നിന്ന് പറമ്പ് കിളക്കുമ്പോഴും മറ്റും പഴയകാലത്തെ -ഈയം കൊണ്ടുള്ള വെടിയുണ്ടകളുടെ അവശിഷ്ടങ്ങള്‍- ഇപ്പോഴും കിട്ടാറുണ്ട്. ബ്രിട്ടീഷുകാര്‍ പ്രാദേശികാധികാരികളുമായി നടത്തിയ അവസരവാദപരമായ കരാറുകളും അവര്‍ ചുമത്തിയ ഭീമമായ ഭൂനികുതിയും ഈ പ്രദേശത്തെ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിച്ചു. ഇടത്തരം ജന്മിമാരില്‍ പലര്‍ക്കും ഭൂമി നഷ്ടപ്പെട്ടത് നികുതിബാക്കിക്കും കാണത്തിനു വെച്ചും ചാര്‍ത്തികൊടുത്തുമാണ്. ആയിരം തേങ്ങക്ക് ഏഴര ഉറുപ്പിക വിലയും കര്‍ഷക തൊഴിലാളികള്‍ക്ക് ദിവസക്കൂലി അരക്കാലുമായിരുന്നു. അക്കാലത്ത് ഭൂനികുതി ഏക്കറിന് 15-20 രൂപയായിരുന്നു. സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ പെരിങ്ങളം സമ്പന്നമായ പാരമ്പര്യം നിലനിര്‍ത്തിയിരുന്നു. അണിയാരത്തെ കേളോത്ത് സ്ക്കൂള്‍, കാടാങ്കുനി യു.പി.സ്ക്കൂള്‍, പുല്ലൂക്കര കുന്നും മൊയിലോത്ത് സ്ക്കൂള്‍, തയ്യുള്ളതില്‍ മുസ്ളീം സ്ക്കൂള്‍, കുളങ്ങരകണ്ടി സ്ക്കൂള്‍ എന്നിവ കാലങ്ങൾക്കു മുൻപേ തന്നെ പ്രവര്‍ത്തനം തുടങ്ങിയവയാണ്. കോല്‍ക്കളി, രാജസൂയം, കളരിപയറ്റ്, പരിചമുട്ട് എന്നീ കലാരൂപങ്ങള്‍ പലയിടത്തും പരിശീലിപ്പിച്ചിരുന്നു.