എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ എൻട്രൻസ്
സ്കൂൾ എൻട്രൻസ്
പെരിങ്ങത്തൂർ (പെരിങ്ങളം)

ഐതിഹ്യങ്ങളുടെ നിഴലും അംഗീകൃത വസ്തുതകളുടെ വെളിച്ചവും ഉൾച്ചേർന്ന ഒരു ചരിത്ര ഭൂമികയാണ് പെരിങ്ങളത്തിന്റേത്. ഇവിടുത്തെ ഐതിഹ്യങ്ങൾ മുഖ്യമായും കനകമലയെ ചൂഴ്ന്ന് നിൽക്കുന്നതാണ്. കനകമലയുടെ തലയെടുപ്പും മയ്യഴി പുഴയുടെ തന്ത്രപരമായ സ്ഥാനവും പെരിങ്ങളത്തെ പണ്ടുകാലം മുതൽക്കെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാക്കി. രാമായണ കഥ നടക്കുന്ന കാലത്ത് ശ്രീരാമഭക്തനായ കനകമുനി ഈ മലയിൽ വസിച്ചിരുന്നുവത്രെ. ലങ്കയിൽ നിന്നും സീതയെ വീണ്ടെടുത്തു അയോദ്ധ്യയിലേക്ക് പോകും വഴി ഇവിടം സന്ദർശിക്കാമെന്ന് രാമൻ വാക്കു കൊടുത്തതുപ്രകാരം മുനി കാത്തിരിക്കുകയും അത് നടക്കാത്തതിൽ നിരാശനായി സ്വീകരണത്തിനൊരുക്കിയ കനകമടക്കമുള്ള ദ്രവ്യങ്ങളും കമണ്ഡലവും ഇവിടെ തന്നെ കമഴ്ത്തി വെച്ചുവെന്നുമാണ് ഒരൈതീഹ്യം. ഇസ്ളാംമത പ്രബോധനത്തിന് വേണ്ടി അറേബ്യയിലെ കൂഫായിൽ നിന്നും അലിയൂൽ കൂഫി എന്നൊരു ദിവ്യൻ കടൽ കടന്ന് ഈ പ്രദേശത്ത് എത്തി. കനകമലയിലെ ഗുഹയിൽ അവധൂതനായി താമസിച്ചിരുന്നു. അദ്ദേഹം പെരിങ്ങത്തൂരിലെ രാവാരി നായർ മൂപ്പന്റെ ഏകമകളുടെ മാറാരോഗം ചികിത്സിച്ചു ഭേദമാക്കുകയും അതിന്റെ ഉപകാര സ്മരണക്കായി രാവാരി മൂപ്പൻ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ആരാധനയ്ക്കായി ദാനമായി നൽകിയെന്നുമുള്ള വിശ്വാസം പരക്കെ പ്രചാരത്തിലുണ്ട്. പെരിങ്ങത്തൂർ പള്ളിയിൽ ഹിന്ദുക്കൾ അടക്കമുള്ളവർ ഉദ്ദേശ സിദ്ധിക്ക് വേണ്ടി വിവിധതരം നേർച്ചകൾ നടത്തിവരുന്നത് ഈ പ്രദേശത്ത് നിലനിന്നുവരുന്ന മതസൌഹാർദ്ദത്തിന്റെ ഉത്തമ നിദർശനമാണ്. പെരിങ്ങളത്തെ മുക്കിൽ പീടികയിലുള്ള പാറപറമ്പിലും, കണ്ണംവെള്ളിയിലെ എകരത്ത് കണ്ടി, പാറമ്മൽ പറമ്പുകളിൽ നിന്നും കണ്ടെത്തിയ നന്നങ്ങാടികൾ (ഗുഹാശവകുടീരങ്ങൾ), മൺപാത്രങ്ങൾ എന്നിവ ശിലായുഗത്തെ സംബന്ധിച്ച അറിവു നൽകുന്നു. കടത്തനാടിനോട് ചേർന്നുകിടക്കുന്ന ഇരുവഴി നാടിൽ (ഇരുവനാട്) പ്പെട്ടതായിരുന്നു പെരിങ്ങളം. പെരിങ്ങളത്തിന്റെ അധിപർ അക്കാലത്ത് നാരങ്ങോളി കുടുംബക്കാരായിരുന്നു. ഏറ്റവും പ്രബല ഭൂഉടമകളും രാഷ്ട്രീയ ശക്തിയും അവർ തന്നെയായിരുന്നുവെന്ന് പഴശ്ശി രേഖകൾ സൂചന നൽകുന്നു. ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ വാണിജ്യമേധാവിത്വത്തിന് വേണ്ടി നടന്ന മത്സരങ്ങൾ ഉയർന്ന കുന്നുകളും നദീമുഖങ്ങളും കൈവശം വെക്കുവാൻ വേണ്ടിയായിരുന്നു. പെരിങ്ങത്തൂർ കേന്ദ്രീകരിച്ച് കുരുമുളക് ശേഖരിക്കുവാൻ ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരും പരസ്പരം മത്സരിച്ചു. 1752 കാലത്ത് മയ്യഴി പുഴയുടെ പശ്ചാത്തലത്തിലുള്ള പെരിങ്ങത്തൂരും കനകമലയും ഫ്രഞ്ചുകാർ കൈവശപ്പെടുത്തിയതായി പഴയ രേഖകൾ സൂചിപ്പിക്കുന്നു. പൂക്കോം-മേക്കുന്ന്-മോന്താൽ റോഡ് ടിപ്പുവിന്റെ പടയോട്ടകാലത്തിന് മുമ്പ് തന്നെ നിലവിൽ ഉണ്ടായിരുന്നു. പെരിങ്ങത്തൂർ പാലം വരുന്നതിന് വളരെ മുമ്പു തന്നെ ഇവിടം പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. നിത്യേന ലോഡ് കണക്കിന് നെല്ലും മറ്റും ഇവിടെ എത്തിച്ചേർന്നിരുന്നു. പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം ആയി മാറിയത്. പെരിങ്ങത്തൂരിലെ മൈതാനി മൊട്ട, മേപ്പാടി പറമ്പ്, കണ്ടം പുനം പറമ്പ് എന്നിവിടങ്ങളിൽ നിന്ന് പറമ്പ് കിളക്കുമ്പോഴും മറ്റും പഴയകാലത്തെ -ഈയം കൊണ്ടുള്ള വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ- ഇപ്പോഴും കിട്ടാറുണ്ട്. ബ്രിട്ടീഷുകാർ പ്രാദേശികാധികാരികളുമായി നടത്തിയ അവസരവാദപരമായ കരാറുകളും അവർ ചുമത്തിയ ഭീമമായ ഭൂനികുതിയും ഈ പ്രദേശത്തെ ഫ്യൂഡൽ വ്യവസ്ഥിതിയുടെ അടിത്തറയ്ക്ക് ഇളക്കം തട്ടിച്ചു. ഇടത്തരം ജന്മിമാരിൽ പലർക്കും ഭൂമി നഷ്ടപ്പെട്ടത് നികുതിബാക്കിക്കും കാണത്തിനു വെച്ചും ചാർത്തികൊടുത്തുമാണ്. ആയിരം തേങ്ങക്ക് ഏഴര ഉറുപ്പിക വിലയും കർഷക തൊഴിലാളികൾക്ക് ദിവസക്കൂലി അരക്കാലുമായിരുന്നു. അക്കാലത്ത് ഭൂനികുതി ഏക്കറിന് 15-20 രൂപയായിരുന്നു. സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ പെരിങ്ങളം സമ്പന്നമായ പാരമ്പര്യം നിലനിർത്തിയിരുന്നു. അണിയാരത്തെ കേളോത്ത് സ്ക്കൂൾ, കാടാങ്കുനി യു.പി.സ്ക്കൂൾ, പുല്ലൂക്കര കുന്നും മൊയിലോത്ത് സ്ക്കൂൾ, തയ്യുള്ളതിൽ മുസ്ളീം സ്ക്കൂൾ, കുളങ്ങരകണ്ടി സ്ക്കൂൾ എന്നിവ കാലങ്ങൾക്കു മുൻപേ തന്നെ പ്രവർത്തനം തുടങ്ങിയവയാണ്. കോൽക്കളി, രാജസൂയം, കളരിപയറ്റ്, പരിചമുട്ട് എന്നീ കലാരൂപങ്ങൾ പലയിടത്തും പരിശീലിപ്പിച്ചിരുന്നു.