സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/ഞാറപ്പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
ഞാറപ്പക്ഷി
<story>

വിയർക്കുന്നുണ്ട്, വല്ലാതെ. പണ്ട് ഡ്രിൽ പീരിയഡ് കഴിഞ്ഞു, ആകെ വിയർത്ത്, കണക്ക് ക്ലാസ്സിൽ ഇരിക്കുമ്പോൾ കുട്ടികൾ പറയുന്ന ഒരു മോഹമുണ്ട്, 'ഈ സ്കൂളിന് പുറകിൽ ഒരു നീന്തൽക്കുളം ഉണ്ടായിരുന്നെങ്കിൽ എടുത്തങ്ങു ചാടായിരുന്നു.' ആ കുട്ടി മോഹം ഇന്നും തോന്നുന്നു. ഈ വലിയ കുപ്പായത്തിന് അകത്തു നിന്നും രക്ഷപ്പെടുവാൻ കൊതി തോന്നുന്നു, ഈ ഫിനോയിൽ ഗന്ധം മറക്കാൻ തോന്നുന്നു.

       ജനലിനു അപ്പുറത്ത് ജോർജിയയിലെ ഉപേക്ഷിക്കപ്പെട്ട നഗരം പോലെ അനാഥമായി കിടക്കുന്ന നിരത്ത്. ഫുട്പാത്തിലൂടെ അലഞ്ഞുനടക്കുന്ന തെരുവ് നായ്ക്കളും,  മുറ്റത്തെ അഴയിൽ അലക്കി തീർത്ത വസ്ത്രങ്ങൾ ഉണങ്ങാൻ ഇടുന്ന ഒരു സ്ത്രീയും,  മുഖത്ത് തൂവാല വരിഞ്ഞുകെട്ടി ധൃതിയിൽ പോകുന്ന ചില ബൈക്ക്  യാത്രികരും മാത്രമാണ് അവിടെ അനക്കങ്ങൾ സൃഷ്ടിക്കുന്നത്. റോഡിന് വലതു വശത്തായി നിർത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിൽ ചുവന്ന വാക പൂക്കൾ കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. വളർന്നു പന്തലിച്ചു നിൽക്കുന്ന വാകമര ചില്ലകൾക്കിടയിലൂടെ കിരീടമണിഞ്ഞു നിൽക്കുന്ന സൂര്യനെ കാണാം. ചൂടു കാറ്റിന് എവിടാണ്ടോ പൂത്ത മര മുല്ലയുടെ സുഗന്ധം,  അറിഞ്ഞു ഒന്ന് ആസ്വദിക്കുന്നതിനു മുമ്പ് ഫിനോയിലിന്റെ  രൂക്ഷഗന്ധം അതിനെ വിഴുങ്ങിക്കളഞ്ഞു. 
           വീട്ടിൽ എത്തിയാൽ ഉടനെ ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിനു  ചുവട്ടിലായി നിലത്ത് കിടന്നൊന്നുറങ്ങണം,  പൊന്നുവിനു എന്നോ ബാഗിൽ കരുതിവെച്ച ബാലരമകൾ എടുത്തു കൊടുക്കണം,  അവന്റെ ഭ്രാന്തമായി പാറി പറന്നു പോയ മുടിയാകെ എണ്ണ തേച്ചു മിനുക്കണം,  കിണറ്റിൽ നിന്നും കോരിയെടുത്ത തണുപ്പുള്ള വെള്ളം കുടിക്കണം, അമ്മ ഉണ്ടാക്കി വെച്ച കറിക്ക് ഉപ്പ് ഉണ്ടോ എന്ന് രുചിച്ചു നോക്കണം,  അപ്പൻ നട്ടുവളർത്തിയ പ്ലാവിന്റെ  വടക്കേ കൊമ്പിൽ ആഞ്ഞു കൊത്തുന്ന മരംകൊത്തിയെ സസൂക്ഷ്മം വീക്ഷിക്കണം... നടക്കില്ലെന്ന് അറിയാം,  എങ്കിലും ആഗ്രഹിക്കുകയാണ്. വീട്ടിലെ കുഞ്ഞു മുറിക്കുള്ളിൽ  ഒറ്റയ്ക്ക് മടുപ്പോടെ,  മരവിപ്പോടെ, കഴിഞ്ഞു കൂടേണ്ടിവരും. തൊട്ടടുത്ത മുറിയിൽ ഉള്ളവരെ മൊബൈൽ സ്ക്രീൻ വഴി മാത്രം കാണേണ്ടിവരും. വിരസമായി വെള്ള ചുമരുകളിൽ കണ്ണു പതിപ്പിച്ചു മെത്തയിൽ കാൽ ആട്ടി കിടക്കേണ്ടിവരും. കിഴക്ക് ഉദിച്ച സൂര്യൻ ഒന്ന് അസ്തമിക്കുന്നതും കാത്ത് ഫോണിന്റെ ഓരോ കോണുകളിലൂടെയും സഞ്ചരിക്കണം. അങ്ങനെ മീഡിയകളായ മീഡിയകളാകെ  കയറിയിറങ്ങി മടുത്തു കഴിയുമ്പോൾ ആരോ പറഞ്ഞത് കണക്കെ മുറിക്കുള്ളിലെ  ടൈൽസിന്റെ എണ്ണവും  ജനൽ കമ്പികളുടെ നീളവും  അളക്കേണ്ടി  വരും. ഈ കതകിനു  മറുവശത്തേക്ക് അമ്മ എപ്പോൾ എത്തിച്ചേരുമെന്ന് അറിയാതെ വാതിലിനു വിടവിലൂടെ അകത്തേക്ക് നോക്കി സംസാരിക്കുന്ന പൊന്നു എന്താണ് പറയുന്നത് എന്നറിയാതെ താൻ വിഷമിക്കും.'അമ്മേ,  ഞാൻ കൊറോണയെ  പറ്റി ഒരു സിനിമ ഉണ്ടാക്കാൻ പോണ്.' 'ഉവ്വോ,  അപ്പൊ പൊന്നു കുട്ടികളെ പഠിപ്പിക്കണ  സാറാവ്വ  എന്ന് പറഞ്ഞിട്ട്,  ഇപ്പോൾ സിനിമ ഡയറക്ട് ചെയ്യാൻ പോവാ?' 'ഉം.അമ്മയാ  സിനിമയിൽ അഭിനയിക്കണെ.  പിന്നെ മോഹൻലാൽ കൊറോണയായി അഭിനയിക്കും ട്ടൊ.' കട്ടിലിൽ മലർന്നു കിടന്നു പൊട്ടിച്ചിരിക്കണം... അപ്പോൾ ഓർമ്മ വരുന്ന ആശുപത്രിക്കിടക്കയിൽ തളർന്നു കിടക്കുന്ന രോഗിയുടെ ഭാവങ്ങൾ മനസ്സിനെ ആകെ കുത്തിനോവിക്കുംമ്പോൾ ഇരുന്നു കരയണം. അപ്പോൾ വേനൽമഴ ഒപ്പം കൂട്ടിനു  വരും.കൂടെ കരയുന്ന പൊന്നുവിനെ കാണാൻ എനിക്ക് കൊതിയാകും....
          ആകാശത്തുകൂടി ഒരു കൂട്ടം ദേശാടന പക്ഷികൾ പറന്നു പോയി. കറുപ്പ് ജാക്കറ്റ് ഇട്ടു ഇവിടെ നിന്നും മറ്റൊരിടത്തേക്ക് പറന്ന കൂട്ടുകാരിയെ ഓർമ്മിക്കുന്നു.നീന നാട്ടിലെത്താൻ ആഗ്രഹിക്കുന്നുണ്ട്..  ലണ്ടൻ നഗരത്തിലെ പച്ചനിറമുള്ള കമ്പാർട്ട്മെന്റിൽ  നിന്നും ഇങ്ങ് എത്തുവാൻ പ്രയാസങ്ങൾ ഏറെ ഉണ്ടെന്നറിഞ്ഞിട്ടും. അവളുടെ മുറിയിലെ ജനാലയിലൂടെ അവൾ പുറത്തുഎത്തുവാൻ  വിങ്ങി നിക്കയാവും. അവിടെ എത്തിച്ചേർന്ന ആദ്യ ദിവസങ്ങളിൽ അവൾ ഫോണിലൂടെ വിളിച്ചുപറഞ്ഞ വിശേഷങ്ങൾക്ക് ചോക്ലേറ്റിന്റെ  സുഗന്ധമായിരുന്നു,  ഇന്നത്തെ പുതു  വിശേഷങ്ങൾക്ക് പക്ഷേ മറ്റു  എന്തിന്റെ യോ ഗന്ധമാണ്. തകർന്നടിഞ്ഞു  ചിതലരിച്ചതിന്റെ ഗന്ധം. "ചാവാൻ ആണെങ്കിലും നാട്ടിൽ ഒന്ന് എത്തിയ മതിയായിരുന്നു.." "ഓ അതിന് ഇപ്പോ എന്താ ഉണ്ടായേ? "  "തൊട്ടടുത്ത വീടുകളിൽ നിന്നും ആംബുലൻസിൽ കൊണ്ടു പോകുന്ന ശരീരങ്ങൾ ഒന്നും ജീവൻ ഇല്ല എന്ന് എനിക്കറിയാം.. ഈമാസം തീരും മുൻപ് ഇവിടം ശാന്തമായി ഇല്ലെങ്കിൽ അസുഖം വന്നു പെട്ടില്ലെങ്കിൽ കൂടി പട്ടിണികിടന്ന് ഞാൻ ചാവും. കൈയിലുള്ളതെല്ലാം തീർന്നു കൊണ്ടിരിക്കുകയാണ്. എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ പോലും എനിക്ക് ഇവിടെ ആരുമില്ല..പിന്നെ,  ന്റെ വീട്ടിൽ ഉള്ളവരോട് പറയണം,  ഇങ്ങോട്ട് വന്നത് അവർക്ക് വേണ്ടി ആണെന്ന്,  ഇപ്പോൾ അങ്ങ് വരാത്തതും."
           അടുത്തുള്ള മുറികളിൽ എവിടെനിന്നോ ആരോ ശക്തമായി  ചുമക്കുന്നു.വേനൽ കാറ്റ് വീശിക്കൊണ്ടിരുന്നു. ഐസോലേഷൻ വാർഡിലേക്ക് കടക്കുമ്പോൾ തന്നെ നോക്കുന്ന ഓരോ മുഖത്തിനും വ്യത്യസ്തമായ ഭാവങ്ങളാണ് ഉണ്ടായിരുന്നത്. തന്റെ കിടക്കയുടെ  ഇളംനീല വിരിക്കു മുകളിൽ ഇരുന്ന് ചിത്രങ്ങൾക്ക് നിറം അടിക്കുന്ന പെൺകുട്ടിക്ക് പൊന്നുവിന്റെ  ഭാവമായിരുന്നു. കിടക്കമേൽ നിവർന്നു കിടക്കുന്ന വൃദ്ധന്,  അഞ്ചാം വയസ്സിൽ മെഡിക്കൽ കോളേജിന്റെ  വരാന്തയിൽ നിന്ന് അകത്തേക്ക് എത്തി നോക്കിയപ്പോൾ കണ്ട,  കണ്ണുകളടച്ചു കിടക്കുന്ന  തന്റെ  വല്യച്ഛൻ രൂപമായിരുന്നു. 
         ജനലിന് തൊട്ടടുത്തായി,  താനിരിക്കുന്ന ബഞ്ചിന് കുറുകെ ഒരു ഉറുമ്പിൻ കൂട്ടം, ആ നീണ്ട നിരക്ക് ചുമരിന്റെ  കോൺ വരെ നീളമുണ്ടായിരുന്നു, അവിടെ ഉണ്ടായിരുന്നു ഒരു ദ്വാരം വഴി അവ പുറത്തേക്ക് കടക്കുന്നു. കൈകൾ കൊണ്ട് അവയെ ശല്യപ്പെടുത്തി കൊണ്ടിരുന്നെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അവ അവരുടെ പാത പുനർനിർമ്മിച്ചിരുന്നു. 
        "മായ, വരൂ പേഷ്യൻസിനു മരുന്നു കൊടുക്കാൻ നേരമായില്ലേ?", പുതിയ മാസ്കും ഗ്ലൗസും അണിഞ്ഞു എഴുന്നേറ്റ് നിന്നു, ഒരു നിശ്വാസം എടുത്ത്,  കയ്യിൽ മരുന്നുമായി മുന്നോട്ടു നടന്നു. യുദ്ധം ചെയ്യും, പ്രതിയോഗി കളം വിട്ടു പോകും വരെ!
<story>
അന്ന തെരേസ ‍ജോർജ്ജ്
9 സി സെൻറ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ