സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

എരുമേലി പേരു വന്ന വഴി(ശബരിമലയിലേക്കുള്ള പ്രവേശന കവാടം)

എരുമേലി എന്ന നാമം ഈ പ്രദേശത്തിനു ചാർത്തിക്കിട്ടിയത് "എരുമകൊല്ലി" (Killed the buffalo) എന്ന പേരിൽനിനാണ്. പുരാണമനുസരിച്ച് ഭഗവാൻ അയ്യപ്പൻ പുലിപ്പാൽ തേടിയുള്ള യാത്രയിൽ കാനനമദ്ധ്യത്തിൽ വച്ച് "മഹിഷി"യെ വധിച്ചത് ഈ സ്ഥലത്തു നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു. മഹിഷി എന്ന വാക്കിന് മലയാളത്തിൽ എരുമ എന്ന പദമാണ് വരുന്നത്. മഹിഷിയുടെ രക്തം വീണ രുധിരക്കുളം ഇവിടെ സ്ഥിതിചെയ്യുന്നു. എരുമകൊല്ലി കാലങ്ങളായുള്ള പ്രയോഗത്തിലൂടെ എരുമേലിയായിത്തീർന്നു.എരുമേലിയിൽ നിന്ന് 13 കിലോമീറ്റർ പത്തനം തിട്ട ജില്ലയിലെ വെച്ചൂച്ചിറയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന നയനമനോഹരമായ " പെരുന്തേനരുവി" വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. എരുമേലി പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളും കാർഷികവൃത്തി ചെയ്യുന്നവരാണ്. മറ്റുള്ളവർ കച്ചവടെ ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. പഞ്ചായത്തിനു ചുറ്റുപാടുമായി റബ്ബർ തോട്ടങ്ങൾ വ്യാപിച്ചു കിടക്കുന്നു. മുമ്പ് ചെറിയൊരു ഗ്രാമമായിരുന്ന ഇവിടം ഇപ്പോൾ വികസനപ്രവർത്തനങ്ങളിലൂടെ പട്ടണമായി വളർന്നുകൊണ്ടിരിക്കുന്നു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സെൻറ് തോമസ് ഹൈസ്ക്കൂൾ, ദേവസ്വം ബോർഡ് ഹൈസ്കൂൾ, വാവർ മേമ്മോറിയൽ ഹൈസ്കൂൾ എന്നിവ. 60 വർഷങ്ങളിലേറെ പഴക്കമുള്ള, എരുമേലി ഫെറോന പള്ളിയുടെ ഉടമസ്ഥതയിലുള്ള സെൻറ് തോമസ് ഹൈസ്കൂളാണ് ഇവയിൽ ഏറ്റവും പഴക്കമുള്ളത്. ക്രസൻറ് പബ്ലിക് സ്കൂൾ, നിർമ്മല എന്നിവ എന്നിയും പ്രമുഖമാണ്. എരുമേലിയിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരത്തിൽ, മുക്കൂട്ടുതറയിലേയ്ക്കുള്ള പാതയിൽ സ്ഥിതി ചെയ്യുന്ന എം.ഇ.എസ് കോളജും ഷെർ മൌണ്ട് ആർട്സ് ആൻറ് കൊമേർസ് കോളജും വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകുന്നു. ഈ രണ്ടു കോളജുകളും മഹാത്മാഗാന്ധി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. മുക്കൂട്ടുതറയിലെ അസ്സീസി ഹോസ്പിറ്റൽ ആൻറ് നർസിംഗ് കോളജ്, കൂവപ്പള്ളിയിലെ അമൽജ്യോതി എൻജിനീയറിങ് കോളജ് എന്നിവ പഞ്ചായത്തിനു വളരെ സമീപസ്ഥമായ പ്രദേശങ്ങളിൽ നിലകൊള്ളുന്നു.

പേട്ടതുള്ളൽ‌

എരുമേലി പഞ്ചായത്തിലെ ഒരു പ്രധാന ആഘോഷമാണ് "പേട്ടതുള്ളൽ" എന്നപേരിൽ അറിയപ്പെടുന്നത്. ഇത് മതപരമായ ഒരു ആഘോഷമാണ്. അയ്യപ്പ ഭഗവാൻ മഹിഷിയെ വധിച്ചതിൻറെ ഒാർമ്മപ്പെടുത്തലായാണ് ഈ ആഘോഷം കണക്കാക്കപ്പെടുന്നത്. മലയാളമാസം വൃശ്ചികത്തിലും ധനുവിലുമാണ് (ഡിസംബർ, ജനുവരി മാസങ്ങൾ) പേട്ടതള്ളൽ നടക്കാറുള്ളത്.

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വൃശ്ചിക-ധനു (ഡിസംബർ മുതൽ ജനുവരി വരെ) മാസങ്ങളിൽ നാദസ്വരങ്ങളുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെ വ്രതമെടുക്കുന്ന അയ്യപ്പഭക്തന്മാർ നടത്തുന്ന തുള്ളലാണ് പേട്ടതുള്ളൽ എന്നപേരിൽ അറിയപ്പെടുന്നത്. അയ്യപ്പഭക്തന്മാർ (സ്ത്രീപുരുഷന്മാരും കുട്ടികളുമുൾപ്പെടെ) തങ്ങളുടെ ശരീരത്തിലാകമാനം ഭസ്മവും വിവിധ നിറങ്ങലിലുള്ള സിന്ദൂരവും അണിഞ്ഞ്, തലയിൽ ബലൂൺ (ഇക്കാലത്ത് ബലൂൺ നിരോധിക്കപ്പെട്ടിരിക്കുന്നു) കയ്യിൽ മരം കൊണ്ടുള്ള കത്തി, ഗദ എന്നിവയേന്തിയും കൈകളിൽ “തൂപ്പ്” എന്ന പേരിൽ അറിയപ്പെടുന്ന മരത്തിൻറെ ചവറുകളും,പാണലില രണ്ടു കന്നി അയ്യപ്പന്മാർ തോളുകളിലേന്തിയ 8 അടി നീളമുള്ള ‘വേട്ടക്കമ്പിൽ” മഹിഷിയുടെ ജഢത്തെ അനുസ്മരിപ്പിക്കും വിധം കെട്ടിത്തൂക്കിയ കറുത്ത കമ്പിളിപ്പുതപ്പിനുള്ളിൽ പച്ചക്കറികളും മറ്റും നിറച്ച് തൂക്കിയിട്ടാണ് തുള്ളൽ നട്ത്തുന്നത്. കന്നി അയ്യപ്പൻമാർ കൂടുതലുണ്ടെങ്കിൽ ഈ വിധം വേട്ടക്കമ്പുകൾ കൂടുതൽ ഉപയോഗിക്കുന്നു. അവർ ഈ സമയം “അയ്യപ്പത്തിന്തക്കത്തോം, സ്വാമി തിന്തക്കത്തോം” എന്ന ശരണമന്ത്രങ്ങൾ ഉഛരിക്കുന്നു. അതോടൊപ്പെം ശരക്കോൽ എന്നറിയപ്പെടുന്ന അമ്പിനെ അനുസ്മരിപ്പിക്കുന്ന ചെറു കോലുകളുമേന്തിയിട്ടുണ്ടാകും. ഈ ശരക്കോൽ അവസാനം സന്നിധാനത്തിനു സമീപമുള്ള ശരം കുത്തിയിലാണ് നിക്ഷേപിക്കേണ്ടത്. കന്നി അയ്യപ്പന്മാർ എരുമേലി വഴി മാത്രമേ ശബരിമലയിൽ പ്രവേശിക്കുവാൻ പാടുള്ളു എന്നാണ്. ഏതെങ്കിലും കാലത്ത് കന്നി അയ്യപ്പന്മാർ ഇല്ലാതെ വരുകയും കല്ലിടും കുന്നിൽ കല്ലുകൾ ഇടാതെ വരുകയും ചെയ്താൽ മഹിഷി ഉയിർത്തെഴുന്നേൽക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പേട്ടതുള്ളൽ ആരംഭിക്കുന്നത് ടൌണിനു മദ്ധ്യത്തിലുള്ള ചെറിയ അമ്പലത്തിൽനിന്നാണ്. ഇത് തുടങ്ങുന്നതിനു മുമ്പായി വെറ്റില പാക്കിൻറെ അകമ്പടിയോടെ ഒരു നാണയം ഇരുമുടിക്കെട്ടിൽ നിക്ഷേപിച്ച് നമസ്ക്കരിക്കുന്നു.

ഈ ഇരുമുടിക്കെട്ടിനെ “പുണ്യപാമച്ചുമട്” എന്നാണ് വിശേഷിപ്പിക്കുന്നത്. കോട്ടപ്പടിയിൽ നാളികേരം ഉരുട്ടി ചെറിയ അമ്പലത്തിൽ ദർശനം നടത്തി തുള്ളൽ ആരംഭിക്കുന്നു. ഒരോ സംഘത്തിലും പെരിയസ്വാമി എന്നറിയപ്പെടുന്ന ഒരു നായകൻ ഉണ്ടാകും. ഇദ്ദേഹത്തിന് തുള്ളൽ ആരംഭിക്കുന്നതിനു മുമ്പ് അനുയായികൾ പേട്ടപ്പണം കെട്ടേണ്ടതുണ്ട്. ചെറിയ അമ്പലത്തിൽ നിന്ന് തുള്ളൽ ആരംഭിക്കുന്ന ഭക്തന്മാർ അവിടെ നിന്ന് വാവർ പള്ളിയങ്ങണത്തിൽ പ്രവേശിച്ച് പള്ളിയ്ക്കു വലം വയ്ക്കുന്നു. അവിടെ കാണിക്കയിടുകയും പ്രസാദം വാങ്ങി ഇവിടെ നിന്ന് ഏകദേശം അര കിലോമീറ്റർ ദൂരത്തിലുള്ള വലിയമ്പലത്തിലേയ്ക്കു വാദ്യമേളങ്ങളോടെ പ്രവേശിക്കുന്ന ഇവർ കയ്യിലുള്ള ഇലയും കമ്പുകളും പോലെയുള്ള വസ്തുക്കൾ അവിടെ ഉപേക്ഷിക്കുകയും കുളിച്ചു ശുദ്ധിയായി വീണ്ടും ക്ഷേത്രവും വാവരു സ്വാമിയുടെ പള്ളിയും സന്ദർശിച്ച് കാൽ‌നടയായോ വാഹനമാർഗ്ഗമോ ശബരിമലയിലേയ്ക്കു തിരിക്കുന്നു. കാൽനടക്കാർ പേരൂർതോടു വഴി നിബിഢ വനത്തിലൂടെയാണ് പോകുന്നത്. പോകുന്ന വഴി അഴുത നദിയിൽ കുളിക്കുകയും അവിടെ നിന്നു മുങ്ങിയെടുക്കുന്ന കല്ല് യാത്രാ മദ്ധ്യോയുള്ള കല്ലിടുംകുന്നിലിട്ട് വണങ്ങുന്നു. ഇവിടെനിന്ന് കരിമല, നീലിമല എന്നിവ താണ്ടി ശബരിപീഠത്തിലെത്തി ശരം കുത്തിയിൽ ശരം അർപ്പിച്ച് പതിനെട്ടാം പടി കയറി ഹരിഹരസുതനെ ദർശിക്കുന്നു. പുതിയ പാതകൾ പണി പൂർത്തിയായതോടെ ഭൂരിപക്ഷം ആളുകളും വാഹനങ്ങളിലാണെത്തുന്നത്.

ചന്ദനക്കുട മഹോത്സവം

ഈ കാലത്തു തന്നെ വാവർ പള്ളി കേന്ദ്രീകരിച്ച് ചന്ദനക്കുട മഹോത്സവവും നടത്താറുണ്ട്. പണ്ടുകാലങ്ങളിൽ "നേർച്ചപ്പാറ ചന്ദനക്കുടം" എന്ന പേരിൽ ഒരു ആഘോഷം നടത്താറുണ്ടായിരുന്നുവെങ്കിലും കാലക്രമേണം അത് അന്യം നിന്നു പോകുകയും പാറ തന്നെ കയ്യേറ്റവും മറ്റുമായി അപ്രത്യക്ഷമാകുകയും ചെയ്തു. അക്കാലത്ത് ചന്ദനക്കുടത്തോടനുബന്ധിച്ച് വലിയ പാറയുടെ മുകളിലായി കലാപരിപാടികളും വെടിക്കെട്ടും നടത്തിയിരുന്നു.

അയ്യപ്പനും വാവരു സ്വാമിയും

വാവരുടെയും അയ്യപ്പൻറെയും കൂട്ടുകെട്ടിനെക്കുറിച്ച് അനേകം ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. അദ്ദേഹം അറേബ്യയിൽനിന്നു കുടിയേറിയ ഒരു മുസ്ലിം ദിവ്യനായിരുന്നുവെന്നു കുറച്ചുപേർ വിശ്വസിക്കുന്നു. മറ്റുള്ളവർ കേരളതീരത്ത് കൊള്ളയടിക്കാനെത്തിയ കടൽക്കൊള്ളക്കാരുടെ നേതാവായിരുന്നു അദ്ദേഹമെന്നു വിശ്വസിക്കുന്നു. ഭഗവാൻ അയ്യപ്പനുമായുള്ള ഏറ്റുമുട്ടലിൽ വാവർ പരാജയപ്പെട്ടു. ഈ ചെറുപ്പക്കാരൻറെ വീരശൂരത്വത്തിൽ ആകൃഷ്ടനായ അയ്യപ്പൻ അദ്ദേഹത്തെ തന്നോടൊപ്പം കൂട്ടുകയും വിട്ടുപിരിയാത്ത കൂട്ടുകാരായിത്തീരുകയും ചെയ്തു. പർവ്വതങ്ങൾ നിറഞ്ഞ ദുർഘട പ്രദേശത്ത് പിന്നീടുണ്ടായ യുദ്ധങ്ങളിൽ വാവർ അയ്യപ്പനെ സഹായിച്ചിരുന്നു. കാലങ്ങൾ പോകവേ കടുത്തസ്വാമിയെപ്പോലെ വാവരും അയ്യപ്പൻറെ കടുത്ത ആരാധകനായിത്തീരുകയും വാവർ സ്വാമി എന്നറിയപ്പെടുകയും ചെയ്തു. ശബരിമലയിലെ വാവരുടെ ആരാധനാലയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന വാൾ വാവരിലെ മഹായോദ്ധാവിനെ വെളിവാക്കുന്നതാണ്. വാവർ സ്വാമിയ്ക്കായി ഒരു പള്ളി എരുമേലിയിൽ പടുത്തുയർത്തുവാൻ അയ്യപ്പൻ പന്തളദേശത്തെ രാജാവിനോട് നിർദ്ദേശിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു

മണിമലയാർ

തെക്ക്-മദ്ധ്യകേരളത്തിലെ 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളിൽനിന്നാണ് ഈ നദിയുടെ ഉത്ഭവം. ഉത്ഭവ സ്ഥാനത്ത് പുല്ലുകയാർ എന്ന പേരിലറിയപ്പെടുന്ന ഈ നദി എരുമേലിയ്ക്കു സമീപമുള്ള കൊരട്ടിയിലെത്തുമ്പോൾ കൊരട്ടിയാർ എന്നും അറിയപ്പെടുന്നു. ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളിയിൽ വെച്ച് വേമ്പനാട് കായലിൽ ചേരുന്നു


പെരുന്തേനരുവി.

കേരളത്തിൽ മദ്ധ്യതിരുവിതാംകൂറിലെ പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്നു.കോട്ടയം, എരുമേലി, മുക്കൂട്ടുതറ , ചാത്തൻതറ വഴിയോ, തിരുവല്ല, പത്തനംതിട്ട , റാന്നി, വെച്ചൂച്ചിറ നവോദയ സ്കൂൽ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം. നയനമനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത് .പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി. അനേകം വിനോദ സഞ്ചാരികൾ ഇവിടം കാണാൻ എത്താറുണ്ട്. പരിചയമില്ലാത്തവർക്ക് ഇവിടെ അപകടം പറ്റാൻ സാധ്യതയുണ്ട്. കേരള ടൂറിസം വകുപ്പിന്റെ വകയായി വിനോദസഞ്ചാരികൾക്കായി ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു. വെച്ചൂച്ചിറയിലെയും സമീപ പഞ്ചായത്തിലെയും ജനങ്ങൾക്ക്‌ ശുദ്ധജലവിതരണത്തിനും ഇത് ജലസ്രോതസ്സായി ഉപയോഗിക്കുന്നു.