സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

(1977-79 വർഷങ്ങളിൽ സ്കൂളിൽ പഠിച്ചിരുന്ന പി ജി തോമസ് എന്ന പൂർവ്വവിദ്യാർത്ഥിയുടെ ഓർമ്മക്കുറിപ്പ്.ഇപ്പോൾ കെ എസ് ഇ ബി ഓവർസിയർ ആയി സേവനം ചെയ്യുന്നു.)

വരാപ്പുഴയിലെ കഥയോളങ്ങൾ

ഇലക്ട്രിസിറ്റി സുരക്ഷാ വാരത്തോടനുബന്ധിച്ച് സ്ക്കൂൾ കുട്ടികളിൽ അതേക്കുറിച്ച് അവബോധം ജനിപ്പിക്കുന്നതിതിനായി ഇന്നലെ സന്ദർശിച്ച രണ്ട് സ്ക്കൂളുകളിൽ ഒന്ന് വരാപ്പുഴയിലെ സെന്റ്.ജോസഫ് ഹൈസ്ക്കൂളായിരുന്നു. എഴുപതുകളിൽ ഞാൻ അവിടത്തെ വിദ്യാർത്ഥിയായിരുന്നു. അക്കാലത്ത് അവിടെ പഠിച്ചിരുന്ന ചിലർ രൂപപ്പെടുത്തിയ വാട്സ് അപ് കൂട്ടായ്മയിൽ ദിവസങ്ങൾക്ക് മുമ്പാണ് എന്നെ ചേർത്തത്. അതോടെ സ്ക്കൂൾ സ്മരണകൾ മനസിലേക്ക് അണപൊട്ടിയൊഴുകി. ഈ സാഹചര്യത്തിലാണ് മേൽ പറഞ്ഞ ഇലക്ട്രിക്കൽ സുരക്ഷാ അവബോധത്തിന്റെ സർവ്വേ എടുക്കുക എന്ന നിയോഗം എന്നിലേക്ക് വന്നപ്പോൾ സന്തോഷപൂർവ്വം ഏറ്റെടുത്തത്. ഔദ്യോഗിക ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ അഭിമാനമോടെ തന്നെയാണ് അങ്ങോട്ട് ചെന്നത്. 70-80 കളിൽ അവിടെ പഠിച്ചവർക്ക് ഞാൻ പങ്ക് വെക്കുന്ന ഈ കാര്യങ്ങൾ കൂടുതൽ അനുഭവവേദ്യമാകുമെന്ന് കരുതുന്നു. വിട്ടുപോയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ചൂണ്ടിക്കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..... അപ്പോൾ ഞാൻ സ്ക്കൂളിലേക്ക് ചെല്ലട്ടെ...എന്തിന് പറയണം ! ആ ഗേറ്റ് കടന്നതോടെ ഞാൻ ഒരു ചെറിയ കുട്ടിയെ പോലായി. ഉള്ളം തുടിച്ചു. കണ്ണുകൾ തിളങ്ങി. ഗേറ്റിൽ നിറുത്തിയ വണ്ടിയിൽ നിന്ന് ഞാൻ സ്ക്കൂളിലേക്ക് ഓടിക്കയറി. സ്ക്കൂളിന്റെ പ്രധാന ഗേറ്റ് കിഴക്ക് വശത്തു നിന്ന് മാറ്റിയോ ? ഇപ്പോൾ വടക്ക് വശത്താണ്.

ഓഫീസ്റൂം പഴയ സ്ഥലത്തു തന്നെ, ... കുറേകൂടി മോഡേണായി. പണ്ട് റെഡ് ഓക്സൈഡും സിമന്റ് ചാന്തും തേക്കപ്പെട്ട പ്രതലങ്ങളെല്ലാം മാറി. മനോഹരമായ ടൈലുകൾ പാകി. കയറിച്ചെന്നപ്പോൾ എച്ച്.എം. സിസ്റ്റർ ഇല്ല. ഏതോ മീറ്റിംഗിലാണ്. അല്‌പം കാത്തിരിക്കണം. സന്തോഷമായി. ആ മീറ്റിംഗ് പെട്ടെന്ന് കഴിയാതിരിക്കട്ടെ ! സിസ്റ്റർ വരുന്നതുവരെ അവിടെ കറങ്ങി നടക്കാലോ.... ഓഫീസ് റൂമിന് മുന്നിലെ കിഴക്കോട്ടുള്ള വരാന്തയില്ലെ, .. പണ്ട് ഓടു പാകിയിരുന്ന അവിടെയിപ്പോൾ ടൈൽ വിരിച്ചിരിക്കുന്നു. അതിന്റെ ഒരറ്റം എത്തുമ്പോൾ പ്രവർത്തിച്ചിരുന്ന സ്റ്റോർ അടഞ്ഞുകിടക്കുന്നു. കോ.ഓപ്പറേറ്റീവ് സൊസൈറ്റി എന്ന ബോർഡാണതിന് മുമ്പിലിപ്പോൾ... ക്ലാസ് റൂമുകളെല്ലാം പഠിതാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. മിക്സ്ഡ് ഹൈസ്ക്കൂളാക്കിയിട്ടും ആൺസാന്നിധ്യം നന്നേ കുറവ്. അത് പണ്ടും അങ്ങനെ തന്നെയാണല്ലോ. ലോംഗ് ബെല്ലടിക്കുമ്പോഴുണ്ടാകുന്ന ആ മലവെള്ളപാച്ചിൽ തരത്തിലുള്ള ആ ഇരുമ്പലോട്ടമില്ലെ... അതു പോലൊന്ന് അപ്പോൾ കേട്ടു. ഇന്നും നാളെയും അവധിയായിരിക്കുമെന്നുള്ള അറിയിപ്പ് ക്ലാസുകളിൽ പ്രഖ്യാപിക്കപ്പെട്ടതിന്റെ പ്രകമ്പനമാണത്. തെക്ക് വശത്തുള്ള തോട്ടത്തിനിപ്പോൾ പഴയ പകിട്ടില്ല. ചെടികൾ, പൂക്കൾ ... എല്ലാം വളരെ കുറഞ്ഞിരിക്കുന്നു. പണ്ട് , ഏത് സമയത്തും കോരിക്കുടിക്കാൻ യോഗ്യമായിരുന്ന കിണറ്റിലെ വെള്ളത്തിനും പഴയ തെളിച്ചമില്ല. അന്നെല്ലാം ഓരോ ക്ലാസിനും ഓരോ ബക്കറ്റ് വീതം ഉണ്ടായിരുന്നെങ്കിൽ ഇന്നവിടെ ബക്കറ്റേയില്ല.. ഞങ്ങളുടെ ബക്കറ്റ് നിങ്ങളുടെ ബക്കറ്റ് എന്നതിനെ ചൊല്ലിയുള്ള തല്ലു കൂടലുമില്ല. അതുകൊണ്ട് തന്നെ തോട്ടവും കിണർ വക്കും ശ്യൂനതയെ ചൂഴ്ന്നു നിൽക്കുന്നതായി തോന്നി...കിഴക്കുവശത്തെ സ്റ്റെപ്പ് ഓർമ്മയില്ലെ ?.മിഷൻ ഫണ്ട് രൂപീകരിക്കുന്നതിനായി അതിന് താഴേ ഇന്റർവെൽ സമയങ്ങളിൽ നടത്തിയിരുന്ന വിവിധ തരം ഭാഗ്യപരീക്ഷണങ്ങൾ, വെള്ളം നിറച്ച ബക്കറ്റിന്റെ താഴെ വിക്സിന്റെ ടപ്പി വച്ചിട്ട് അതിലേക്ക് പൈസയിട്ട് ഭാഗ്യം പരീക്ഷിക്കുന്ന അന്നത്തെ കൗതുകകരമായ പരിഷ്കാര രീതികൾ....(ഇതറിഞ്ഞ -വിക്സ് കമ്പനി ഇരുമ്പ് ടപ്പികൾ മാറ്റി ഇപ്പോൾ പ്ലാസ്റ്റിക്ക് ചെപ്പിലാണ് വിക്സ് വിൽക്കുന്നത്) അവിടെ നിന്നപ്പോൾ അത്തരം കളികൾക്ക് നേതൃത്വം നൽകുന്നതിന്റെയും ഭാഗ്യം പരീക്ഷിക്കുന്നതിന്റെയും ആഹ്ലാദാരവങ്ങൾ, നിരാശകൾ ... എല്ലാം കേൾക്കുവാൻ സാധിച്ചു. തോട്ടത്തിലേക്ക് കടക്കുന്നിടത്തെ ചെറിയ മതിലിലെ ഒരു കുഞ്ഞുകമാനം . . അതിനരികിൽ നിന്നിരുന്ന ചെമ്മീപ്പുളി മരം. അതിനരികിൽ , തെക്ക് വശത്തേക്ക് അടുത്ത ബ്ലോക്കിലേക്കുള്ള വളഞ്ഞ കമാനം.

ചവിട്ടുപടികൾകയറി ചെല്ലുന്നിടത്തുള്ള വലിയ റൂമിലാണ് , സ്ക്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കുന്ന കൂട്ടുകാർ ചമയങ്ങൾ ചാർത്തി ഊഴം കാത്തിരിക്കുന്നത്. . അവിടെയായിരുന്നു ഞാൻ പഠിച്ച ആറാം ക്ലാസ്. അതിന് തൊട്ടടുത്ത് ചാപ്പൽ .. സി.റ്റി.സി സഭയുടെ സ്ഥാപകയായ ദൈവദാസി ഏലിശ്വാമ്മ അവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്... അന്നാളിൽ ഉച്ചനേരത്ത് അവിടെ പോയി കുറച്ചു നേരമിരിക്കും ഞങ്ങൾ ...

ക്ലാസ് റൂമിലെ ചൂടുള്ള അന്തരീക്ഷങ്ങളിൽ അധ്യാപികമാർ കുട്ടികളെ മുറിക്ക് പുറത്തിറക്കി, ഇവിടെയും മുറ്റത്തും വട്ടം കൂട്ടിയിരുത്തി പഠിപ്പിക്കും.....ഹാ... അന്തസ്സ്.

ഒരിക്കൽ അവിടെ ഓടിക്കളിക്കുന്നതിനിടെ, പ്രായമായ ഒരു കന്യാസ്ത്രി അടുത്തു വിളിച്ചിട്ട് ശാസിച്ചു. ഞാൻ കാര്യമറിയാതെ നിന്നു. ജോൺ പോൾ ഒന്നാമൻ മാർപ്പാപ്പ കാലം ചെയ്തെത്രെ... പോപ്പ് മരിച്ചു കിടക്കുമ്പോൾ കുട്ടികൾ അർമ്മാതിച്ച് കളിക്കുന്നോ ?...ഞാൻ ഗ്രൗണ്ടിൽ ചെന്നു. അവിടെയായിരുന്നല്ലോ കൈകൾ കഴുകാനുള്ള സൗകര്യത്തിനായി ഒരുക്കിയിരുന്ന ടാപ്പുകളുടെ നീണ്ട നിര.

അതിനോട് ചേർന്നായിരുന്ന ശൗചാലയം അവിടെ ഇപ്പോഴുമുണ്ട്. പണ്ട് അസംബ്ലിക്ക് നിര നിരയായി നിൽക്കുന്നയിടം. ഈശ്വര പ്രാർത്ഥനയും അറിയിപ്പുകളും, ദേശീയ സത്യപ്രതിജ്ഞയും ദേശീയഗാനവും ഒടുവിൽ ബാന്റ് താളത്തിനൊപ്പിച്ച് ക്രമമായി ഓരോ ക്ലാസും അവരവരുടെ റൂമിലേക്ക്... അതെല്ലാം നോക്കി നിൽക്കുന്ന അന്നത്തെ എച്ച്.എം. സിസ്റ്റർ ലൂഡ്സ്, വിദ്യാർത്ഥികളുടെ കുറ്റങ്ങൾക്ക് അന്നേ പെറ്റിയടിക്കുമായിരുന്നു. 25 ഉം 50 ഉം പൈസകളായിരുന്നു ഫൈൻ. കുട്ടികൾ രഹസ്യമായി പ്രതിഷേധിക്കും... എന്ത് പ്രയോജനം. ഒരിക്കൽ ഏലൂരിൽ നിന്ന് കുറച്ചു ചേട്ടൻമാർ വന്നു. ഇതിനെ ചോദ്യം ചെയ്തിട്ടു പോയി.പിറ്റേന്നത്തെ അസംബ്ലിയിൽ സിസ്റ്റർ പറഞ്ഞു. "ഞങ്ങൾ നിങ്ങളിൽ നിന്ന് ഇത്തരത്തിൽ ഫൈനായി മേടിക്കുന്ന പൈസ നിങ്ങളുടെ കാര്യങ്ങൾക്ക് തന്നെയാണ് ചിലവിടുന്നതെന്ന കാര്യം നിങ്ങൾ മനസിലാക്കണം. "ആർക്കും ഒരിക്കലും മനസിലാക്കാൻ കഴിയാതെ പോയൊരു സമസ്യയായിരുന്നു ആ പ്രഖ്യാപനം. വിശ്വസിച്ചേ....ഉള്ളത് പറയാലോ.ഈ ആ വാക്കുകൾ കേട്ടപ്പോൾ കുട്ടികളുടെ മുഖത്തെല്ലാം ഒരു തരം വല്ലായ്മ വിരിഞ്ഞു. ആലീസ് ടീച്ചറും, ഗ്രേസ ടീച്ചറും, ഫ്ലോറി ടീച്ചറും , വിജയമ്മ ടീച്ചറും സുശീല ടീച്ചറും , ഓമന ടീച്ചറും ... ഓരോ ക്ലാസിലേക്കുമുള്ള കുട്ടിക്കൂട്ടങ്ങൾക്ക് മുമ്പിലുണ്ട്. തല ഉയർത്തിക്കൊണ്ട് ഗോൾഡൻ സ്റ്റാറുകൾ, റെഡ് സ്റ്റാറുകൾ, ബ്ലൂ സ്റ്റാറുകൾ തല ഉയർത്തിയില്ലെങ്കിലും ഒരു പ്രശ്നവുമില്ലെന്ന ഉറച്ച ധാരണയിൽ , ഒരു സ്റ്റാറുമില്ലാത്ത എന്നെ പോലുള്ളവരും... ഹിന്ദി പഠിപ്പിച്ചിരുന്ന സുശീല ടീച്ചർ എന്നെ ഭീമൻ എന്ന് വിളിക്കുമായിരുന്നുള്ളു. അന്നത് കേൾക്കുമ്പോൾ അപമാനമായി തോന്നി. പിന്നീട് എം.ടി യുടെ രണ്ടാമൂഴമെന്ന നോവൽ വായിച്ചപ്പോഴാണ് അത് അഭിമാനമായി മാറിയത്.ഗ്രൗണ്ടിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്കൂളിനോട് ചേർന്ന് ഇപ്പോൾ നല്ലൊരു വോളി ബോൾ കോർട്ട് നിർമ്മിച്ചിരിക്കുന്നു. മേലേ ഷീറ്റ് പാകിയത്. ഗ്രൗണ്ട് നനയില്ലെന്ന് മാത്രം. ഇൻഡോർ കോർട്ടാണെന്ന് പറയാനും കഴിയില്ല.അതിന് കീഴിലാണ് സ്ക്കൂൾ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നത്. അതിന്റെ പ്രാന്തത്തിലായി പുറത്ത് കുട്ടികളുടെ സൈക്കിളുകളും ..... സൈക്കിളുകൾ ഒത്തിരിയുണ്ട്. പണ്ട് ഒരെണ്ണം പോലും ഉണ്ടായിരുന്നില്ലല്ലോ. നിരവധി കാറുകളും കണ്ടു.അനന്തരം വടക്കേ ഗോവണി പടിയിലൂടെ ഞാൻ മുകളിലേക്ക്... ഭാഗ്യം. നമ്മുടെ ആ പഴയ ലാബ് ഇപ്പോഴും അവിടെ തന്നെ. പക്ഷേ, അത് ലോക്ക് ചെയ്തിരിക്കുന്നു. അതിനാൽ, പകുതി ആന്തരാവയവങ്ങളെ പുറത്തു കാട്ടുന്ന മനുഷ്യ ശരീരത്തിന്റെ ആ പ്രതിമയില്ലെ ? പകുതി സാധാരണ ശരീരവുമായി നിൽക്കുന്നത് ! (അത് കണ്ട് പേടിക്കാത്തവർ ആരെങ്കിലുമുണ്ടോ ?) മുറി തുറക്കാത്തതു കൊണ്ട്അതിനെ കാണാനൊത്തില്ല. അതിപ്പോഴും അവിടെ ഉണ്ടോ ആവോ ?(ഉണ്ടെങ്കിൽ -അതിനും നല്ലത് വരട്ടെ)

വടക്ക് പടിഞ്ഞാറായി ഒരു ഓലമേഞ്ഞ മുറി ഉണ്ടായിരുന്നില്ലെ. ! ഓമന ടീച്ചർ ക്രാഫ്റ്റും സംഗീതവും പഠിപ്പിക്കുന്നയിടം.അതിപ്പോൾ അവിടെയില്ല. പൊളിച്ചു മാറ്റിയിരിക്കുന്നു. അതിന്റെ പിൻവശത്തു നിന്നിരുന്ന മാവുമില്ല വാഴകളുമില്ല....അവിടെ അതിന്റെ സ്ഥാനത്ത് പുതിയൊരു കെട്ടിടം പണിയുന്നു. പ്ലസ് ടു വിനുള്ളതായിരിക്കണം. ഞാനെടുത്ത് ചോദിച്ചിട്ടും അവിടെ നിന്നിരുന്ന സിസ്റ്റർ (മഠത്തിലമ്മ) അതുപക്ഷേ സമ്മതിച്ചില്ല. (പാര വെക്കുമെന്ന് കരുതിക്കാണും )ഞാൻ പിന്നേയും വടക്കോട്ട് തന്നെ നടന്നു. മേലേ നിലയിലെ മരപ്പലക പാകിയ പ്രതലം പാടേ പൊളിച്ചുമാറ്റി വാർത്തിരിക്കുന്നു. അവിടം ഗ്രേ കളറിലെ എമൽഷൻ അടിച്ചിട്ടുണ്ട്. തെക്ക് - പടിഞ്ഞാറേ മൂലയിലെ മേൽക്കൂരക്കഴിക്കോലിൽ തൂക്കിയിട്ടിരിക്കുന്ന , ബെല്ലായി ഉപയോഗിച്ചിരുന്ന വട്ടത്തിലെ ഇരുമ്പ് തകിട് അവിടെയില്ല. ഞാനവിടെ അല്പനേരം നിന്നു. കൈയ്യിലൊരു ഇരുമ്പ് ദണ്ഡുമായി വരുന്ന ഏലമ്മതാത്തിയെയാണപ്പോൾ ഓർത്തത്. ഔദ്യോഗിക അറിയിപ്പുകളുമായി ക്ലാസ് റൂമുകൾ കയറിയിറങ്ങുന്ന ഏലമ്മതാത്തി.. ശാന്ത മുഖം, ദൈന്യഭാവം... അവർ എവിടത്തു കാരത്തിയാണെന്ന് ആർക്കെങ്കിലും അറിയാമോ ആർക്കാണ് ആ മുഖം മറക്കാനാകുക.? അവരെയൊന്നും ഇപ്പോൾ ആർക്കും അറിയില്ല. കഷ്ടം. ജീവിച്ചിരിപ്പുണ്ടോ ആവോ ? കുറച്ചു നിമിഷങ്ങൾ അവർക്കായും പ്രാർത്ഥിച്ചു.

തെക്കേ അരികിലെ സംരക്ഷണഭിത്തിയായി നിന്നിരുന്ന താഴികക്കുടങ്ങൾ ചരിത്രമായട്ടോ. ഇപ്പോഴവിടെ,മേലേവരെ എത്തി നിൽക്കുന്ന ഗ്രില്ലുകളാണ്. ഞാൻ കിഴക്കോട്ട് നടന്നു. അന്നത്തെ ആരവങ്ങൾ, മുഖങ്ങൾ, അക്കാലത്ത് വെള്ളിയാഴ്ച്ച രണ്ടു മണിക്കൂറാണ് ഇന്റർവെൽ . ആ സമയം ആകാശവാണി പ്രക്ഷേപണം ചെയ്യുന്ന ചലച്ചിത്രഗാനങ്ങൾ മൈക്രോ ഫോണിലൂടെ നമ്മളെയെല്ലാം കേൾപ്പിക്കും. അന്നത് കേൾക്കാൻ ഞാനവിടെ ചെന്ന് നിൽക്കുമായിരുന്നു.1929 എന്നെഴുതിയ ആ പഴയ ബ്ലോക്കിന്റെ കിഴക്കേ അറ്റത്താണ് മൈക്ക് സ്ഥാപിച്ചിരുന്നത്. അതൊന്നും ഇപ്പോഴവിടെയില്ല... ഏഴാം സ്റ്റാൻഡേർഡുകൾ മൂന്നെണ്ണം സ്ഥിതി ചെയ്യുന്ന കിഴക്കേ അറ്റത്തേക്ക് ഞാൻ കടന്നു. ആദ്യം A ഡിവിഷൻ . ഗ്രേസി ടീച്ചറുടെ ക്ലാസ് . ഞാൻ അവിടെയാണ് പഠിച്ചത്. ഫിസിക്സാണ് ടീച്ചറുടെ വിഷയം. അതിന് തോറ്റാൽ ടെക്സ്റ്റ് പുസ്തകം മുഴുവൻ ഇമ്പോസീഷൻ എഴുതിക്കുന്ന ടീച്ചർ. അന്നത്തെ പോലെ ആ ക്ലാസ് മുറിയിൽ സൈഡ് ബെഞ്ചുകൾ ഇല്ല. ഞാനെല്ലാം അവിടെയായിരുന്നു ഇരുന്നിരുന്നത്. ഡ്രിൽ ടീച്ചറായിരുന്ന ഏല്യാമ്മ ടീച്ചറിന്റെ മകൻ ബെൻസൻ ക്ലാസ് ലീഡർ .. ബെൻസനിപ്പോൾ ഇറ്റലിയിൽ നേഴ്സാണ്. ഇടയ്ക്ക് വിളിക്കാറുണ്ട്. അപ്പോൾ ഞങ്ങൾ പഴയ കാര്യങ്ങൾ പറയാറുമുണ്ട്. ടീച്ചറുമാരുടെ മക്കൾ എക്കാലത്തും സ്ക്കൂളിലെ വാത്സല്യഭാജനങ്ങളായിരുന്നല്ലോ. ഇപ്പോഴും ഇതു പറഞ്ഞ് ഞാനവനെ കളിയാക്കും. മെസേജുകളെങ്കിലും അയക്കുന്ന മറ്റൊരു കൂട്ടുകാരൻ ചേരാനല്ലൂരിലെ ജോസാണ്. കുവൈറ്റിൽ കുടുംബസമേതം താമസിച്ച് ജോലി ചെയ്യുന്നു.ആറാം ക്ലാസിൽ നിന്ന് റ്റി.സി. വാങ്ങി പോയൊരു കൂട്ടുകാരൻ രാജീവ് . കറതീർന്ന പഠിപ്പിസ്‌റ്റ്‌. സർക്കാർ ജീവനക്കാരനായിരുന്ന അവന്റെ അച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലമാറ്റം കിട്ടിയപ്പോൾ , അവന് വേണ്ടി ഒരു സ്പെഷ്യൽ ഓണപ്പരീക്ഷ നടത്തിയാണ് അവന് റ്റി. സി നൽകിയത്. അല്ലെങ്കിൽ രാജീവിന് ഒരു വർഷം നഷ്ടമാകും.. പരീക്ഷ എഴുതിയില്ലെങ്കിലും അവൻ പാസാകുമായിരുന്നു. പിന്നീടിതുവരെ ആളെ കണ്ടിട്ടില്ല. ഒരു വിവരവും ഇല്ല.

സിറ്റർ ടെർസലിന്റെ സെവൻ.C. പഠിപ്പിക്കുന്ന കാര്യത്തിൽ കർശനക്കാരി... ചൂരൽ പ്രയോഗിക്കുന്നതിന് യാതൊരു നിയന്ത്രണവും ഇല്ല. ഒത്ത പൊക്കം, ഉറച്ച ശരീരം.. ആരും വിറച്ചു പോകുന്ന തരത്തിലുള്ള ഇരുത്തം വന്ന നോട്ടം. അതിന്റെ ഗുണഭോക്തക്കളായിരുന്നു ആ ക്ലാസിലെ എല്ലാ പഠിത്താക്കളും.

"ഹെഡ്മിസ്ട്രസ് സിസ്റ്റർ വന്നട്ടോ... സിസ്റ്റർക്ക് തിരക്കാണ് .. അതുകൊണ്ട് ...."സ്ക്കൂൾ ജീവനക്കാരി പിന്നാലെ വന്നു വിളിച്ചു. ഞാൻ ചെന്ന കാര്യത്തിനുള്ള അനുവാദവും കൊണ്ടാണ് ആ സഹോദരി വന്നിരിക്കുന്നത്..... അതിനാൽ തത്ക്കാലം മടങ്ങുന്നു, ഇനിയും വരാമെന്ന സന്തോഷത്തോടെ തന്നെ...ഓർമ്മകളൊന്നും ... അവസാനിക്കുന്നില്ല.കണ്ണുകൾ നിറയുന്നു. മനസിൽ നഷ്ടബോധവും.

രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ മോളോട് പറഞ്ഞു.... "അപ്പയിന്ന് സ്വർഗ്ഗത്തിൽ പോയി..."

"എന്നെ കൂട്ടാതെയോ.. "റെയ്ച്ചൽ ഫ്ലോറൻസ് പ്രതിഷേധിച്ചു.

"ഓരോ മനുഷ്യനും വളരുകയാണ്. വളരുമ്പോൾ എല്ലാവരിലും ഓരോ സ്വർഗ്ഗ ബോധവും രൂപപ്പെടും ... അവിടെ മറ്റാരേയും കൊണ്ടുപോകാൻ ആരും ഇഷ്ടപ്പെടില്ല.. കുറേകൂടി. വളർന്നു കഴിയുമ്പോൾ നിനക്കത് മനസിലാകും. "ഞാൻ പറഞ്ഞു.