സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ,അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധവും ,അതിജീവനവും
ഇത് ആതുരക്കാലം. പടർന്നുപ്പിടിക്കുന്ന രോഗങ്ങളിൽ നിന്നും ഇനി വേണ്ടത് അതിജീവനം, പ്രതിരോധം......... ലോകത്തിന്റെ ചരിത്രപുസ്തകത്താളുകൾ മറിച്ചുനോക്കൂ...നിരവധി അതിജീവനങ്ങളുടേയും പ്രതിരോധങ്ങളുടേയും കഥകൾ കാണാം.വെള്ളക്കാർക്കുനേരെ ഇന്ത്യ നടത്തിയ അതിജീവനം; ലോകത്തെ വിറപ്പിച്ച ഹിറ്റ്ലറിന്റെ  ഹിരോഷിമ,നാഗസാക്കി  എന്നിവിടങ്ങളിൽ വർഷിച്ച അണുബോംബ് ഏറ്റുവാങ്ങിയ 'ഹിബാക്കുഷ'കളുടെ  അതിജീവനം;നിരവധി ജീവനുകളെടുത്ത പ്രകൃതിദുരന്തങ്ങളിൽ നിന്നുള്ള അതിജീവനം;ലോകത്തെ മുഴുവൻ കാർന്നുതിന്ന രോഗങ്ങളിൽ നിന്നുള്ള അതിജീവനം;കടുത്ത യാതനകളും ദാരിദ്ര്യവും  അപമാനങ്ങളും ഏറ്റുവാങ്ങി ലോകത്തിന്റെ നെറുകയിലെത്തിയ മുഹമ്മദലി,നെൽസൺ മണ്ടേല,എബ്രഹാം ലിങ്കൺ എന്നിവരുടെ അതിജീവനക്കഥകൾ.........അങ്ങനെ പലതും.അങ്ങനെ തുടർന്നാൽ കേരളത്തിനുമുണ്ട് പറയാൻ നിരവധി അതിജീവനക്കഥകൾ;ലോകശ്രദ്ധ നേടിയ നമ്മുടെ കൊച്ചു കേരളത്തിന്റെ പോരാട്ടക്കഥകൾ.ഇത് പറയ്യുന്നത് പഴയ ഓർമകളിലേക്ക് ഒരിക്കൽക്കൂടി കടന്നുച്ചെല്ലുവാൻ വേണ്ടിയാണ്;ലോകച്ചരിത്രത്തിൽ അതിജീവനത്തിന്റെയും രോഗപ്രതിരോധങ്ങളുടേയും താളുകൾ ഒരിക്കൽക്കൂടി  പൊടിത്തട്ടിയെടുക്കുന്നതിനു വേണ്ടിയാണ്; ഇത് ഇന്നും സാധ്യമാകും എന്നു കാണിക്കുവാൻ വേണ്ടിയാണ്.
                  
                വർഷം 2018; കേരളത്തിൽ പതിവിലും കൂടൂതൽ പെയ്ത മഴ ഒരു മഹാപ്രളയത്തിന് കാരണമായി.കേരളമക്കൾ ജീവരക്ഷയ്ക്കായി പൊരുതിയ കാലം.ഡാമുകൾ തുറന്നുവിട്ടത് നില ഗുരുതരമാക്കി.മരണത്തെ മുന്നിൽക്കണ്ടവർ, പ്രതീക്ഷകൾ നശിച്ചവർ അനാതരായവർ, എല്ലാം പ്രളയജലത്തിൽ ഒഴുകിപ്പോയവർ..........അപ്പോഴാണ് അതിജീവനത്തിന്റെ, പ്രതീക്ഷയുടെ സഹായഹസ്തങ്ങൾ അവർക്കുനേരെ എത്തിയത്.വസ്ത്രങ്ങളായി, ആഹാരമായി, പണമായി അങ്ങനെ പലവിധത്തിലും അവർക്ക് നിരവധി സഹായങ്ങളെത്തി.ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മലയാളികളും കേരളത്തിന്റെ  'സ്വന്തം സൈന്യം' എന്നു വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളും ഇന്ത്യയുടെ സർവ്വസൈന്യങ്ങളും ചേർന്ന് പ്രളയത്തെ അതിജീവിച്ചു. ഇതിൽ പുതുതലമുറയുടെ പങ്ക് വിവരണാതീതമാണ്. അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിലും ക്യാമ്പുകളിലെത്തിക്കുന്നതിലും അവർ രാപകലില്ലാതെ അധ്വാനിച്ചു. ഈ കൂട്ടായ അധ്വാനവും അതിജീവനവും മരണസംഘ്യകൾ കുറയാനിടയാക്കി. വലിയ അത്ഭുതത്തോടെയാണ് അന്താരാഷ്ട്രമാധ്യമങ്ങൾ ഇത് ഷൂട്ട് ചെയ്തതും ദൃശ്യമാധ്യമങ്ങളിൽ പങ്കുവെച്ചതും. ഈ പ്രളയം കാഴ്ച്ചകൾക്കും അനുഭവങ്ങൾക്കുമപ്പുറം ഒരു പാഠം കൂടിയായിരുന്നു, മതാതീതമായി മനുഷ്യനൊന്നാണെന്ന  പാഠം. ഇതിലൂടെ കേരളക്കരയ്ക്ക് ഈ പ്രളയം മാനവികതയുടെ മായാത്ത ചിഹ്നമായി, ഓർമയായി. ഒരു ഫീനസ് പക്ഷിയെപ്പോലെയുളള കേരളത്തിന്റെ ഈ അതിജീവനക്കഥ ലോകമിന്നും വാഴ്ത്തുന്നു. ഇതിലൂടെ കേരളം ലോകത്തിന് മാതൃകയായി. സമാനമായ മറ്റൊരനുഭവമാണ് കേരളത്തെ വിറപ്പിച്ച നിപ വൈറസ്.  അതിനേയും കേരളം ധീരമായി പ്രതിരോധിച്ചു. മഴ ചതിച്ചിട്ടും മലയിടിഞ്ഞിട്ടും മലപ്പോലെ ഉയർന്നുനിന്ന കേരളത്തിന്റെ ശിരസ്സിലെ മറ്റൊരു പൊൻത്തൂവൽ കൂടിയായിരുന്നു നിപയ്ക്കെതിരെ കേരളം നടത്തിയ പ്രതിരോധം. ഇത് അതിജീവനക്കഥകൾ. എന്നാൽ ഇന്ന് വേണ്ടത് രോഗപ്രതിരോധം;പടർന്നുപ്പിടിക്കുന്ന രോഗങ്ങളിൽ നിന്നും. ഇതുവരെയുള്ള ദുരന്തക്കഥകളുടെ തുടർച്ചയെന്നോണം ഇന്ന് ലോകമെമ്പാടും ഒരു മഹാമാരിയുടെ കരവലയത്തിലാണ്." കൊറോണ വൈറസ്. "
               കൊറോണ വൈറസ്; ലോകത്തെ വിറപ്പിച്ച വൈറസ് കുടുംബത്തിലെ ഒരംഗം. ഇതാദ്യം റിപ്പോർട്ട്  ചെയ്യപ്പെട്ടത്  ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ചൈനക്കാർ  കണ്ണിൽ കണ്ടതെല്ലാം വാരിവലിച്ച് തിന്നതിന് ലോകം മുഴുവൻ കൈ കഴുകേണ്ടിവന്ന അവസ്ഥ! കളിപ്പാട്ടങ്ങളും ഉപകരണങ്ങളും ചൈന ഉൽപ്പന്നം എന്നപ്പോലെ കൊറോണയും 'മൈഡ് ഇൻ ചൈന' എന്ന് നിസംശയം പറയാം. 2019 ഡിസംബർ 31നാണ് ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്യതത്. ഇതു വളരെ പെട്ടെന്നുത്തന്നെ ഇന്ത്യ അടക്കമുള്ള പല ലോകരാജ്യങ്ങളിലേക്കും പടർന്നു. ഇതു ലോകത്തെയാകെ 

കടുത്ത പ്രതിസന്ധിയിലേക്ക് നയിച്ചു. നിരത്തിലെ ജനങ്ങളിൽ പരിഭ്രാന്തി മാത്രം. എങ്ങും ഇതിനെക്കുറിച്ചുള്ള വാർത്തകൾ. ലീവൻലിയാങ് ആയിരുന്നു കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി. ഇതിനദ്ദേഹം നോവൽ കൊറോണ വൈറസ് എന്നു പേരിട്ടു. അതായത് പുതിയ കൊറോണ വൈറസ്. വൈകാതെ ഇന്ത്യയിലെ ആദ്യ കൊറോണ കേസ് കേരളത്തിലെ തൃശ്ശൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. അപ്പോഴേക്കും ലോകത്തിൽ കൈറോണ ബാധിതരുടേയും മരണപ്പെട്ടവരുടേയും കണക്കുകൾ ഉയർന്നു വന്നു. ഇത് ലോകത്തെയാകെ ഭയപ്പെടുത്തി. ഇന്നീ മരണക്കണക്ക് പതിനായിരം കടന്നു;രോഗബാധിതർ അതിലേറെ. ഇന്ത്യയിലാദ്യ മരണം കർണാടകയിൽ റിപ്പോർട്ട് ചെയ്തു. പ്രായബേധമില്ലാതെ എല്ലാതരക്കാരിലും കൊറോണ പിടിപ്പെട്ടു. മരണസംഘ്യ കൂടുതലുള്ള ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ ലോകത്തിന്റെ കണ്ണീരായി മാറി. എന്നിരുന്നാലും ലോകാരോഗ്യസംഘടന (WHO)കളടക്കമുള്ള ഉന്നതസംഘടനകളെല്ലാം തന്നെ കൊറോണയെ ജാഗ്രതയോടെ നേരിടുന്നു, പ്രതിരോധിക്കുന്നു .....ഇന്നും.

              1850 വർഷത്തിന്റെ പഴക്കമുണ്ട് മഹാമാരികളുടെ ചരിത്രത്തിന്, എഡി 165 ൽ റോമാസാമ്രാജ്യത്തിൽ പടർന്ന അന്റോണിയൽ പ്ലേഗിൽ തുടങ്ങുന്നു ഈ ചരിത്രം. അതിപ്പോൾ കൊറോണയിൽ എത്തിനിൽക്കുന്നു. ഈ മഹാമാരികളുടെ ലിസ്റ്റെടുത്താൽ അന്റോണിയൻ പ്ലേഗ്, ജസ്റ്റീനിയൻ പ്ലേഗ്, ജപ്പാൻ വസൂരി, കോളറ, സ്പാനിഷ് ഫ്ലൂ, റഷ്യൻ ഫ്ലൂ, വസൂരി, എച്ച് ഐ വി, എബോള, എച്ച്1എൻ1 ഇന്നിതാ കൊറോണ.....അങ്ങനെ നീളും ആ ലിസ്റ്റ്. പുതുതായി പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരിക്കും ഉടനടി മരുന്നു കണ്ടെത്തിയ ചരിത്രം ലോകത്തിലിന്നോളമില്ല. ലോകം കണ്ട പലതരം മഹാമാരികളുടേയും വാക്സിനുകൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ കണ്ടെത്തിയവയല്ലെന്നത് ഓർക്കേണ്ടകാര്യമാണ്. അന്ധവിശ്വാസത്തിൽ കെട്ടുപിണഞ്ഞുക്കിടന്ന സമൂഹത്തിൽ നിന്ന് പരീക്ഷണവഴിയിലുടനീളം ശാസ്ത്രവിദഗ്ധർക്ക് നേരിടേണ്ടിവന്ന തിരിച്ചടികൾ രോഗത്തെക്കാൾ ഭീകരമായിരുന്നു. ഇങ്ങനെയുള്ള മഹാമാരികളെ നേരിടാൻ ചരിത്രത്തിലാദ്യമായി ക്വാറന്റൈൻ അഥവാ സമ്പർക്കവിലക്ക് ശീലിച്ചു തുടങ്ങിയത് ബൂബോണിക് പ്ലേഗിന്റെ കാലത്താണ്;അതും 30 ദിവസത്തേക്ക്. രോഗവ്യാപനം വർദ്ധിച്ചതോടെ വെനീസ് സമ്പർക്കവിലക്ക് 40ദിവസത്തേക്ക് നീട്ടി. വ്യക്തി ശുചിത്വം പാലിക്കലും ഇതേ കാലത്താണ് തുടങ്ങിയത്.  ഈ  മഹാമാരികളുടെ ഇന്ത്യയിലേക്കുള്ള വ്യാപനത്തിന്റെ തെളിവാണ് ബ്രട്ടീഷ് ഇന്ത്യയിൽ വംശനാശം വിതച്ച സ്പാനിഷ് ഫ്ലൂ മഹാത്മാഗാന്ധിയേയും ബാധിച്ചിരുന്നു എന്നത്. വസൂരിക്ക് ആദ്യമായി പ്രതിരോധകുത്തിവെപ്പ്  വികസിപ്പിച്ച എഡ്വേർഡ് ജെന്നറിനെപ്പോലെ, കോളറ പരത്തുന്ന വിബ്രിയോ കോളറ എന്ന ബാക്ടീരിയയ്ക്കെതിരെ ആദ്യ വാക്സിൻ വികസിപ്പിച്ചെടുത്ത റഷ്യൻ ജൂത ബയോളജിസ്റ്റായ വാൻഡ്മർ ഹാഫ്കിനെപ്പോലെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ഫ്ലൂ പ്ലേഗ് രോഗങ്ങൾക്ക് ആദ്യമായി വാക്സിൻ വികസിപ്പിച്ചെടുത്ത ജൊനാസ് സൊൾക്കിനേയും തോമസ് ഫ്രാൻസിസിനേയും പോലെ, 1961ൽ വൈറോളജിസ്റ്റായ ആൽ ബെർട്ട് സാബിൻ  പോളിയോ തുള്ളിമരുന്ന് വികസിപ്പിച്ചപ്പോലെ ഇന്ന് നാം ഭയക്കുന്ന കൊറോണയ്ക്കെതിരേയും ലോകം മരുന്ന് കണ്ടുപിടിച്ച്  ഇതിനെ ശക്തയായി പ്രതിരോധിക്കാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കാം...പ്രതീക്ഷിക്കാം...
                 ഇന്ന്  ഈ ലോകവും നമ്മുടെ കൊച്ചുകേരളവും കരുതലിലാണ്. രോഗികളുമായുള്ള സമ്പർക്കമോ, അവർ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തെത്തുന്ന വൈറസോടുകൂടിയ സ്രവങ്ങളൊ,അവരുടെ സ്പർശനമേറ്റ പ്രതലങ്ങൾ രോഗമില്ലാത്തൊരാൾ തൊടുമ്പോഴോ ആണ്  കോവിഡ് 19 (കൊറോണ വൈറസ് ഡിസീസ് 2019) മറ്റുള്ളവരിലേക്ക് പകരുന്നത്. ഈ അവസരം കുറയ്ക്കാൻ സാമൂഹിക അകലം പാലിക്കലോ, രോഗികളുമായി ഇടപെഴുകാതിരിക്കുകയോ, പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ധരിക്കലോ, ഇടവിട്ട് ഹാൻഡ് വാഷ് ഉപയോഗിച്ചുള്ള കൈകഴുകലോ ശീലമാക്കാം. ആഘോഷങ്ങളും ചടങ്ങുകളും പരമാവധി കുയ്ക്കാം.  സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റേയും അനിർദ്ദേശങ്ങളനുസരിച്ച് കോവിഡിനെ പ്രതിരോധിക്കാം. രോഗം വരാതിരിക്കാനല്ല, തന്റെ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാനാണ് ഏറ്റവുമാദ്യം ശ്രമിക്കേണ്ടത്. ഇതിനിതുവരെ ശരിയായ മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. നാമെടുക്കുന്ന കരുതലാണ് ഇതിനെതിരെയുള്ള ഏറ്റവും വലിയ മരുന്ന്. രാജ്യമിപ്പോൾ സമ്പൂർണ്ണ ലോക്ക് ഡൗണിലാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴിച്ച് ബാക്കിയുള്ളവയെല്ലാം പൂർണമായും നിർത്തിവച്ചിരിക്കുകയാണ് ഇന്ത്യ. ഈ ലോക്ക് ഡൗൺ കാലത്ത് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളനുസരിച്ച്  സുരക്ഷിതരായി വീട്ടിൽ ഇരിക്കുക.ഇത് നമ്മുക്ക് മാത്രമായല്ല;ലോകമാസകലമുള്ള മാനവക്കുലത്തിനുവേണ്ടി, ഭാവിതലമുറയ്ക്കൈവേണ്ടി.....
                ഇക്കാലത്തിൽ എടുത്തുപ്പറയേണ്ട ഒന്നാണ്  മാധ്യമങ്ങളുടെ സേവനം. രോഗത്തെക്കാൾ വേഗം പരക്കുന്നവയാണ് വ്യാജവാർത്തകൾ. ഇവക്കൊണ്ടുള്ള പ്രശ്നങ്ങൾ രോഗത്തെക്കാൾ ഭയാനകമാണ്. എന്നാൽ     
മാധ്യമങ്ങൾ ഇന്നിന്റെ നേര് മാത്രം ജനങ്ങളിലേക്ക് തുറക്കുന്ന വാതിലാണ്. സത്യമായ വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കുന്നു. ഇത് അച്ചടിച്ച സത്യമാണ്. ഈ അവസരത്തിൽ അഭിനന്ദനമർഹിക്കുന്ന മറ്റു വിഭാഗങ്ങളാണ് നഴ്സുമാരും സർക്കാരും പോലീസ് സേനയും.രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലായപ്പോഴും സ്വന്തം ജീവൻ മറന്ന് നിരത്തിലിറങ്ങിയവരാണ് ഇവർ. ലോകം ഇവർക്കായി സ്നേഹപുഷ്പങ്ങളർപ്പിച്ചു. ഇവരോടുള്ള നന്ദി വാക്കിലൊതുങ്ങുന്നവയല്ല. ഈയിടെ കാസറഗോഡിൽ നിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ കർണാടക തടഞ്ഞത് കേരളത്തിന് വലിയൊരു പ്രതിസന്ധിയായി. ഇതിനെ മറിക്കടക്കാൻ ആതുരചികിത്സാസൗകര്യമുള്ള ഒരു ആശുപത്രി ബഹു. കേരള മുഖ്യമന്ത്രി  ശ്രീ. പിണറായി വിജയൻ കാസറഗോഡിന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടേയും കേരള ആരോഗ്യമന്ത്രിയായ ടീച്ചറമ്മയുടേയും നേതൃത്വത്തിലുള്ള സൈന്യങ്ങളെല്ലാം ചേർന്ന് ഈ മഹാമാരിയെ ശക്തമായി പ്രതിരോധിക്കും, അതിജീവിക്കും.അതിന് നമ്മളെ കൊണ്ടാവുന്നത് നമുക്കും ചെയ്യാം.
                ഇതൊരു പാഠമാണ്. ഇതിനെ അങ്ങനെ കാണുക. നാം ഭൂമിയോടു ചെയ്ത കൊള്ളരുതായ്മകൾക്ക് ഭൂമി തിരിച്ചു നൽകിയ പാഠം. " ഞാൻ നിങ്ങൾക്കായി ഇവിടെ ഒരുക്കിയതെല്ലാം നിങ്ങൾ നാശമാക്കി. ദാഹിക്കുമ്പോൾ കുടിക്കാൻ ജലമുണ്ടാക്കി.നിങ്ങളതിൽ വിഷം കലക്കി. പാർക്കാൻ മണ്ണുനൽകി. നിങ്ങളത് സൗധക്കുമ്പാരമാക്കി. വിശക്കുമ്പോൾ  അന്നമൊരുക്കി. നിങ്ങളത് വെട്ടിനികത്തി. ശ്വസിക്കാൻ ശുദ്ധവായു നൽകി. നിങ്ങളത് ഫാക്ടറികളുടെ പുക നിക്ഷേപിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ചു. ആസ്വദിക്കാൻ പ്രകൃതിയെ നൽകി. നിങ്ങളതിനെ മരിച്ച മരങ്ങളുടെയും പുഴകളുടെയും കുന്നുകളുടെയുമൊക്കെ സ്മശാനമാക്കി. എന്റെ മണ്ണുമുഴുവൻ സ്വന്തം കാൽച്ചുവട്ടിലാക്കിയ നിങ്ങൾ പുറത്തു വിലസിനടന്നു. ഒന്നുമറിയാത്ത മൃഗങ്ങൾ കൂട്ടിലുമായി. ഇന്നത്തെ അവസ്ഥ കണ്ടില്ലേ? നിങ്ങളകത്തും മൃഗങ്ങൾ പുറത്തും.  ഭൂമിയെ മുഴുവൻ വിൽപ്പന പണ്ഡമാക്കിയ നിങ്ങൾ ഈ കൊച്ചു വൈറസിനെ എന്തിനു പേടിക്കുന്നു?"- ഒരുനാൾ ഭൂമി നമ്മോടു ചോദിക്കും. ഇതിന്നെങ്കിലും മനസ്സിലാക്കിയാൽ  നല്ലൊരു ഭൂമിയെ ഭാവിതലമുറയ്ക്ക്  സമ്മാനമായി നൽകാം. ഈ രോഗങ്ങളെയെല്ലാം നാം പ്രതിരോധിക്കും, അതിജീവിക്കും.  കാരണം ഇത് കേരളമാണ്. രോഗം വന്നതിനുശേഷമുള്ള ചികിത്സയല്ല രോഗം വരാതിരിക്കാനുള്ള  രോഗപ്രതിരോധമാണ് ആവശ്യം. കൊറോണ കൊണ്ടുപോയ ലോകമെമ്പാടുമുള്ള സഹോദരങ്ങളെ  ഈ  അവസരത്തിൽ ഓർക്കാം. മരിക്കാത്ത ഓർമകൾക്കുമുന്നിൽ ആദരാജ്ജലികൾ അർപ്പിക്കാം.  ഈ ലോക്ക്ഡൗൺ കാലം ഉള്ളിലെ കഴിവുകളെ  ഉണർത്തുന്നവയാകട്ടെ...തിരക്കിട്ട ജീവിതത്തിലെ ഈ വിശ്രമക്കാലം കുടുംബത്തോടൊപ്പം നന്നായി ചെലവഴിക്കാനാകട്ടെ...ലോകമാസകലമുള്ള കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം. അകത്തിരിക്കാം ഇനിയും പുറത്തിറങ്ങാൻ..... STAY HOME  STAY SAFE....🏡🏡🏡
സുസ്മിത
9-C ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം