അധ്യാപകരുടെ സൃഷ്ടികൾ

അധ്യാപകരുടെ സൃഷ്ടികൾ
ക്രമ നം അധ്യാപകർ സൃഷ്ടികൾ
1
 
പവിൽദാസ്
കോവിഡ് നൽകിയ പാഠം

വിദ്യ പകർന്നിടും കലാലയത്തിൽ
ഒന്നു ഞാൻ നോക്കിടും നേരമിപ്പോൾ.
വിദ്യാലയത്തിന്റെ സ്മരണകൾ തൻ
നെഞ്ചിലേക്കങ്ങനെ വന്നിടുന്നു.
ശൂന്യമായ്ക്കിടക്കുന്ന ക്ലാസ് മുറികളിൽ
നോക്കുമ്പോൾ എൻമനം നീറിടുന്നു.
മൺതരികൾ പാറുന്ന സ്കൂൾ മുറ്റത്തോ,
ഒരായിരം പാഴ്ച്ചെടികൾ നിറഞ്ഞാടുന്നു.
പണ്ടത്തെ കാഴ്ച്ചകൾ ഞാനോർക്കവേ,
എൻഹൃദയനൊമ്പരം ആരു കേൾക്കാൻ .
കൂട്ടമായ് കളിച്ചോരോ കുസൃതിക്കുരുന്നുകളും
കൂട്ടിലൊതുക്കുമീ  കാലഘട്ടം.
ക്ലാസ്മുറിയിൽ നിറഞ്ഞാടി
നിന്നോരോ കുട്ടിയും,
വീടുകളിലൊതുങ്ങി കളിയാടുന്നു.
എവിടെയോ കേട്ടൊരു മഹാമാരി രോഗവും
വന്നിതു നമ്മുടെ പ്രിയതോഴനായ്.
എന്തിനോ വേണ്ടിയോടുന്ന നമ്മളിതാ
ജീവനുവേണ്ടി ഒതുങ്ങീടുന്നു.
കോവിഡിലുലയുന്നു ലോകമെങ്ങും
നീറുന്നു മാനുഷ ഹൃദയങ്ങളും.
പണമെന്നോ ധനമെന്നോ നോക്കീടാതെ 
കോവിഡോ നമ്മളെ വിഴുങ്ങിടുന്നു.
ഓർക്കുക പ്രകൃതിതൻ നിയമത്തിലോ?
സത്യവും സ്നേഹവും നിറഞ്ഞീടുന്നു.
ഓർക്കുക മാനവ ഹൃദയങ്ങളേ
ധർമ്മത്തിൻ വഴി തന്നെ പാലിച്ചിടാം.
ലോകമേ തറവാടായ് തോന്നീടുകിൽ
മാറിടും ഈ കോവിഡ് കാലഘട്ടം.

ഭൂമിയിലെ മാലാഖ

അമ്മതൻ മടിത്തട്ടിലാനന്ദ വാത്സല്യം നുകരുവാൻ വന്നതിൻ മൂലമെന്തോ? ഒരു തിരിനാളത്തിൻ ജ്വാലയായ്.. മാറിടും ഈ പുണ്യ ഭൂമിയിൽ പിറന്ന നേരം.

ആൺവാഴ്ച്ച കൊടികുത്തി വാഴുന്ന കാലത്ത് പെൺകൊടിയായത് ഒരു ശാപമോ? ആൺകുട്ടിയെന്നാലോ ആനന്ദമേളമായ് .... കാണുന്ന മാനുഷ ഹൃദയങ്ങളിൽ. പെണ്ണെന്നു കേൾക്കുമ്പോൾ ഒരു നൊമ്പരത്തിന്റെ താളുകൾ തീർക്കുമീ കാലഘട്ടം.

ബാല്യത്തിലോരോ മാതാപിതാക്കളും ചൊല്ലിടും സ്ത്രീസഹനത്തിന്റെ മന്ത്രവും. ലിംഗസമത്വത്തിൻ മാഹാത്‌മ്യങ്ങളായിരം ലിഖിതമായ് തന്നെ യൊതുങ്ങീടുമ്പോൾ . ഒരു കാലഘട്ടങ്ങൾ തീർത്തൊരീ .... താളുകൾ എന്നോ തിരുത്തുവാൻ സമയമായി.

നീ വെറും സ്ത്രീ മാത്രം എന്നു വിചാരിക്കും മൂഢരാം മാനുഷർ വാഴും കാലം. ഓർക്കുക ഓരോ സ്ത്രീകളും ഈ മണ്ണിൽ, പിറന്നൊരു മാലാഖ തന്നുടെ ദിവ്യരൂപം. പുത്രിയായ് പത്നിയായ് അമ്മയായ് മുത്തശ്ശിയായ് അവതാരമെടുക്കുന്ന ശക്തിയവൾ. ആദ്യവസാനം ജീവിത യാമത്തിൽ, കാവലായ് നിൽക്കുന്ന സ്വരൂപമവൾ. ചരിത്രം തിരുത്തിയ പുണ്യ വനിതകൾ വാഴ്ന്നിടും ഈ മണ്ണിൽ അതിക്രമം കാട്ടുന്ന മാനുഷാ ....... ഓർക്ക നീ....

കണ്ണകി , ദ്രൗപദി അവതാരമായവൾ സംഹാരരൂപിയായ് മാറാതെ നോക്കുക. സ്ത്രീശക്തി തന്നുടെ കരുത്തിൽ വിളങ്ങുന്ന കാലഘങ്ങട്ടളായിരം വന്നിടും നിശ്ചയം. ഭൂമിയെപ്പോലെ പരുശുദ്ധമായൊരു കാവൽമാലാഖയാണോരോ സ്ത്രീയും .

2
 
ഹേമാംബിക. വി
കുഞ്ഞിക്കിളി
അമ്മച്ചിറകിൻ നന്മത്തണലിൽ
സ്നേഹക്കുളിരിൽ കഴിയുമ്പോൾ
ഇളവെയിലേറ്റു പറന്നീടാനായ്
ചിറകുകൾ മെല്ലെയൊരുങ്ങുന്നു.
ഉള്ളം കുളിരും തെളിനീർ പുഴയിൽ
തുള്ളി രസിച്ചു കളിച്ചീടാം
പച്ചക്കുടയിൽ കയറിയിരുന്ന്
കാഴ്ചകളൊത്തിരി കണ്ടീടാം
ചെന്നിറമോലും സന്ധ്യാ വാനിൽ
മേഘത്തോണിയിലേറീടാം
സുന്ദരസ്വപ്നം നമ്മുടെ ലോകം
ഭാഗ്യമിതെല്ലാം കാണേണം.
ജന്മമിതേകിയ അമ്മയ്ക്കായ്
നന്ദി പറഞ്ഞാൽ മതിവരുമോ?
അമ്മക്കിളി
കുഞ്ഞിളം ചിറകു വിരുത്തി നീ നീങ്ങവേ
എന്നുള്ളമൊന്നു തുടിച്ചിടുന്നു
എത്രയും ധന്യമീ നിമിഷമെൻ ജീവനിൽ
നിൻ ആദ്യചുവടുകൾ നോക്കി നിൽക്കെ
നീ കാണുമീ ലോകമാകവേ സുന്ദരം
നിൻ നിഷ്കളങ്കതയ്ക്കൊത്തു നോക്കിൽ
മുന്നോട്ടു പോകുമ്പൊളൊന്നോർക്ക നീ നിന്റെ
നന്മകൾ കളയാതെ കാത്തു കൊൾക
ഒരുപാടു കാതങ്ങൾ നിൻ വഴിത്താരയിൽ
ഒരു ദീപനാളമായ് എന്റെ സ്നേഹം
വഴികാട്ടുവാനായി അണയാതെ തെളിയട്ടെ
വിജയങ്ങൾ നിന്നെ വരിച്ചിടട്ടെ!
3 സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ഹൃദയനൊമ്പരം
ഞാനിന്നൊരു മഹായജ്ഞശാല 
എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം
എന്നിലെ സ്നേഹവും മോഹവുമെല്ലാമെ 
വെന്തുവെണ്ണീറായി തീർന്നുവിന്ന്
സ്നേഹിപ്പതെന്തിനു വേർപിരിയാൻ
മോഹിപ്പതെന്തിനു വ്യർഥമാകിൽ
ഇന്നു നാം കാൺമതു നാളെയോ കാണില്ല
എങ്കിലും എന്നുള്ളം നീറിടുന്നു.
പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും
എന്തിനു നല്കി നീ ജന്മമീശ?
പൊട്ടിമുളച്ചു വളരുന്നതിൻ മുമ്പേ
തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ?
ജീവൻകൊടുത്തു രസിക്കുകയും 
ജീവനെടുത്തതിൻ മാറ്റുകൂട്ടുകയും
എന്നുള്ളമെന്തിനു നിന്നെ വിളിക്കുന്നു
ഇന്നു നിൻ പേരു മറന്നുപോയ് ഞാൻ
ഈ ലോക മിന്നുനിൻ നാടകശാലയാ-
മാലോകരെല്ലാം നടീനടന്മാർ
ഈ നടനശാലയിലെന്തിനു നൽകി നീ
കോമാളി തൻ വേഷമിന്നെനിക്ക്
എന്റെയീ വേഷമഴിച്ചെടുക്കാൻ
എന്നു നീയെത്തുമീ വേദിയിൽ
ഇനിയെത്ര ഞാനിനി നീറിടേണം
ഇനിയെത്ര ഞാൻ നടനമാടിടേണം.