ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''കൊറോണ കവർന്ന അവധിക്കാലം'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവർന്ന അവധിക്കാലം

ഈ കൊറോണക്കാലത്ത് എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഏഴാം ക്ലാസ്സിലെ അവസാന ദിനങ്ങളാണ്. മാർച്ച് മാസം പകുതിയായിട്ടില്ല. അപ്പോഴേക്കും സ്കൂൾ അടച്ചു. മാർച്ചിൽ നടത്താനിരുന്ന കുറേ പരിപാടികളും എല്ലാം കൊറോണ എന്ന മാരക രോഗം കൊണ്ടുപോയി. സ്കൂളിൽ ഉച്ചയ്‌ക്ക് ഊണു കഴിച്ച് കഴിഞ്ഞപ്പോഴാണ് ഈ സംഭവം അറിയുന്നത്. അതറിഞ്ഞപ്പോൾ ഏതൊരു ദിവസങ്ങളിലും കാണാത്ത സങ്കടം മനസ്സിൽ വന്നു. വൈകുന്നേരം സ്കൂൾ വിട്ട് നേരെ വീട്ടിലേക്ക്. അവിടന്ന് പിന്നെയുള്ള ദിനങ്ങൾ ബോറടിയുടേതായിരുന്നു. എന്നിരുന്നാലും മനസ്സിൽ കുറച്ച് സന്തോഷം പകരാനും സാധിച്ചു. രാവിലെ എണീറ്റാൽ ദൈനംദിനം ചെയ്യുന്ന കാര്യങ്ങൾ ചെയ്ത് കുളിച്ചിരിക്കും. ബോറടിയകറ്റാൻ ഫോണിൽ കളിക്കും. അതും വെറുത്താൽ പുറത്തുള്ള കാഴ്ചകൾ കാണും. പക്ഷേ, കാഴ്ച കാണാൻ ആരും ഉണ്ടാവില്ല. എന്നും ക്രിക്കറ്റ് പോലും കൊണ്ട് കളിക്കുന്ന കുട്ടികൾ വീട് മുറിക്കുള്ളിൽ വാതിലടച്ചിരിക്കുന്നു. ഇങ്ങനെയല്ലാതെ മുറ്റത്തെ കാഴ്ചകൾ കാണുമ്പോൾ പ്രകൃതിയൊരു ഭംഗിയില്ലാത്ത കാക്കകളെപ്പോലെ തോന്നി. പണ്ട് ഇവിടെ കളിച്ചിരുന്ന കുട്ടികളൊക്കെ എങ്ങു പോയി? ഞാൻ ഓർത്തു. അവർക്കൊന്നും കളിയ്ക്കാൻ താല്പര്യമില്ലാത്തതു കൊണ്ടല്ല, വീട്ടുകാർ പുറത്തിറങ്ങാന് അനുവദിക്കില്ല. കുട്ടികൾക്കെന്തു കൊറോണ? അവരുടെ ബാല്യം കളിച്ചും ചിരിച്ചും പോകേണ്ടതല്ലേ? ഞാൻ ചിന്തിച്ചു. എന്നിരുന്നാലും രോഗം വരാതിരിക്കാനാണല്ലോ, നമ്മുടെ നല്ലതിനാണല്ലോ എന്നൊക്കെ എന്റെ മനസ്സിൽ വന്നു. കുറേ ദിവസം ഇങ്ങനെയൊക്കെ കഴിച്ചു കൂട്ടി. ഒരു ദിവസം ഉമ്മറത്തിണ്ണയിലിരിക്കെ ഒരു നായ ചങ്ങലയും വലിച്ചു വരുന്നുണ്ടായിരുന്നു. ഇരുണ്ട ശരീരം, ഉണ്ടക്കണ്ണ്, ഇട്ടൊക്കെ കണ്ടപ്പോൾ എനിയ്ക്ക് പേടി തോന്നി. മണത്ത് മണത്തായിരുന്നു അതിന്റെ വരവ്. പെട്ടെന്ന് മണത്ത് മണത്ത് എന്റെ വീടിന്റെ മുന്നിലെത്തി. വീടിന്റെ മുന്നിൽ രണ്ട് തെങ്ങുണ്ട്. അതിലൊന്നിന്റെ അരികിലേക്ക് നടന്നു പോയി കേടു വന്ന ഒരു ബിസ്‌ക്കറ്റെടുത്ത് അതിന്റെ വായിൽ കടിച്ചു പിടിച്ചു പോയി. ഞാൻ കുറെ നേരം അതിനേയും നോക്കി നിന്നു. ഞാൻ ചിന്തിച്ചു. വളർത്തു നായയായിട്ടെന്താ അതിങ്ങനെ അലഞ്ഞു നടക്കുന്നത് എന്ന്.എന്തെന്നോ അറിയാതെ ഞാൻ വീട്ടിനുള്ളിലേക്ക് പോയി. ഇതിനിടയ്ക്ക് ദൈനംദിന കാര്യങ്ങളും ചെയ്യുന്നുണ്ടായിരുന്നു. പിറ്റേ ദിവസം വീട്ടുജോലികളൊക്കെ ചെയ്തു കഴിഞ്ഞ് ഉമ്മറത്തിരുന്നു. അതുവഴി അയൽ പക്കത്തെ ഒരു കുട്ടി ഓടുന്നത് കണ്ടു. പിന്നാലെ അവന്റെ അമ്മയും. ഞാൻ അവരോട് കാര്യം തിരക്കിയപ്പോൾ അവന്റെ അമ്മ പറഞ്ഞു അവൻ കളിയ്ക്കാൻ പോവാണ്, അവനോട് പോകേണ്ടെന്ന് പറഞ്ഞ് അവൻ അനുസരിക്കില്ലെന്നും. ഞങ്ങളുടെ ഈ സംസാരത്തിനിടയ്‌ക്ക് അവൻ എവിടേക്കോ പോയി. ഞാനൊന്ന് ചുറ്റുപാടും കണ്ണോടിച്ചപ്പോൾ ഒരു മതിലിന്റെ പിറകിലായിരുന്നു അവൻ. ഞാനത് അവന്റെ അമ്മയോട് പറഞ്ഞു കൊടുത്തു. അവന്റെ 'അമ്മ അവന്റെ ഇരു കൈകളിലും പിടിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോയി. ആ കൊച്ചു പയ്യൻ എന്നെ ദേഷ്യത്തോടെ നോക്കി. ഞാൻ പറഞ്ഞു കൊടുത്ത് അവന് പറ്റിയില്ലെന്ന് തോന്നുന്നു. ഞാൻ വീടിനുള്ളിലേക്ക് പോയി. റൂമിന്റെ ഒരു മൂലയിൽ പുതച്ചു മൂടിയ തയ്യൽ മെഷീൻ അവിടെ ഇരിപ്പുണ്ടായിരുന്നു. അതിനു മകളിലെ ഷാൾ എടുത്തു മാറ്റി. കുഞ്ഞു കുഞ്ഞു കുപ്പായമൊക്കെ അടിക്കാനിരുന്നു. അമ്മ തയ്‌ക്കുന്നത് കണ്ട് പരിചയമുണ്ടായിരുന്നു. അതുകൊണ്ട് ഓരോ വസ്ത്രങ്ങളും തയ്‌ക്കേണ്ട വിധം മനസ്സിലാക്കി ഞാൻ തയ്‌ക്കാനൊരുങ്ങി. അമ്മയേതായാലും തയ്‌ക്കുന്നില്ല. അവർക്കു വീട്ടുജോലി ചെയ്തിട്ടല്ലേ ബാക്കിയുള്ള ജോലികളിൽ ഏർപ്പെടാനാവൂ. അതുകൊണ്ടു തയ്‌ക്കാൻ അവർക്ക് സമയമുണ്ടാവില്ല. പിന്നെ ബോറഡി മാറ്റാൻ ഒരു മാർഗം ഇതാണ്, തയ്‌ക്കൽ. അങ്ങനെ രാവിലെ എണീറ്റ് എനിക്ക് ചെയ്യാനുള്ള ജോലി ചെയ്ത് തയ്‌ക്കാനിരിക്കും. ആദ്യം ചെറിയ വസ്ത്രങ്ങൾ തയ്‌ക്കാൻ പഠിച്ചു. പിന്നെ ഉടുപ്പും. ഉടുപ്പ് തയ്ച്ച്‌ ഞാൻ എന്റെ അനിയത്തിക്ക് കൊടുത്തു. അവൾക്ക് വലിയ സന്തോഷമായി. ഞാൻ തയ്‌ക്കുന്നത് കണ്ട് വീട്ടുകാർക്കും വലിയ സന്തോഷമായി. ഞാൻ എനിക്ക് ചുരിദാറും മറ്റുമൊക്കെ തയ്ച്ചു. വീട്ടിൽ നിന്നും എങ്ങോട്ടും പോകാനും പറ്റില്ല. എവിടെ നിന്നും ഇങ്ങോട്ട് ആർക്കും വരാനും പറ്റില്ല. . അങ്ങനെയുള്ള ഈ അവസരത്തിൽ തയ്‌ക്കുന്നത് കൂടുതൽ സന്തോഷകരമാണെന്ന് എനിക്ക് തോന്നി. ഈ കൊറോണക്കാലം എനിക്ക് കുറേ സന്തോഷവും സങ്കടവുമുണ്ടായി.

ഫാത്തിമ റിഷ
7 B ജി.യു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം