ജി.എച്ച്.എസ്.എസ്.മാതമംഗലം/നാടോടി വിജ്ഞാനകോശം

                                                                പൂർവ സ്മൃതിയിലേക്കൊരു യാത്ര


അകനാൾനീക്കൽ

അകനാളുകളിൽ മരിച്ചാൽ ദോഷപരിഹാരാർത്ഥം വടക്കൻ കേരളത്തിൽ ചെയ്യുന്ന കർമ്മം. മരണത്തിന്റെ ദേവതയായ കാലൻ ദണ്ഡും പാശവും മരിച്ച ഭവനത്തിൽ ഇട്ടിട്ടുപോകുമെന്നും അതെടുക്കാൻ വീണ്ടും വരുമ്പോൾ ബലി നൽകി സന്തോഷിപ്പിച്ചയച്ചില്ലെങ്കിൽ വീണ്ടും ദോഷമുണ്ടാകുമെന്നാണ് വിശ്വാസം. കാലന്റെ സങ്കല്പത്തിലുള്ള ദേവതയാണ് ‘ഗുളികൻ’. ഗുളികനാണ് ബലി നൽകുന്നത്. തെക്കൻ കേരളത്തിൽ ‘അകനാൾ അറുക്കൽ’എന്നാണ് പേര്.

അത്തിളി ഇത്തിളി പറങ്കിത്താളി

പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളിൽ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാൾ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യിൽ കുത്തു കിട്ടിയാൽ ആ കൈ പിൻവലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിൻവലിക്കുന്ന ആൾ കളിയിൽ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആൾ 'കാക്ക'ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവർ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം. 'കാക്ക' എന്ന പേര് തെക്കൻ കേരളത്തിലെ തൊട്ടുകളിയിലില്ല. വായ്ത്താരി പറഞ്ഞോ, ഒന്നേ രണ്ടേ എന്ന് എണ്ണിയോ ഓരോരുത്തരെയായി പുറത്താക്കിയശേഷം പുറത്താകാതെ നില്ക്കുന്ന ആൾ മറ്റുള്ളവരെ തൊടാൻവേണ്ടി ശ്രമിക്കുക എന്നതാണ് അവിടത്തെ  രിതി.


അടയാളം കൊടുക്കൽ

തെയ്യാട്ടത്തിന്റെ ആദ്യത്തെ ചടങ്ങാണിത്. തെയ്യത്തിന്റെ തീയതി നിശ്ചയിച്ച് കോലം(തെയ്യം) കെട്ടാൻ നിശ്ചിതകോലക്കാരനെ ഏൽപ്പിക്കലാണ്‌ ഈ ചടങ്ങ്. ദേവതാസ്ഥാനത്തിനു മുമ്പ് വെറ്റിലയും പഴുക്കയും പണവും കൂടി കോലക്കാരന്‌ സമ്മാനിച്ച് ഇന്ന കോലം കെട്ടണമെന്ന് ആചാരപ്പേര്‌ പറഞ്ഞേൽ‌പിക്കും.

അടിയന്തിരം

 1.  അടിയന്തരം എന്ന പദത്തിന്റെ ദുഷിച്ച രൂപം.
2.  പിറന്നാൾ, വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആചാരങ്ങൾ.
3. മരിച്ചവർക്കായി ചെയ്യുന്ന കർമ്മം - ചാവടിയന്തിരം   4.   വേഗം ചെയ്യേണ്ട കാര്യം


അണിയറ

തെയ്യങ്ങൾക്ക് വേഷമണിയുവാൻ അണിയറയുണ്ടാകും. സ്ഥിരമായി പുര പണിതിട്ടില്ലാത്ത സ്ഥാനങ്ങളിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ മറകെട്ടി അണിയറയുണ്ടാക്കും. മുഖത്തെഴുത്തും അണിഞ്ഞൊരുങ്ങലുമൊക്കെ പ്രായേണ അണിയറയിൽ നിന്നുതന്നെയാണ് പതിവ്. ചെറിയ മുടിവയ്ക്കുന്ന തെയ്യങ്ങളെല്ലാം അണിയറയിൽനിന്നു കെട്ടിപ്പുറപ്പെട്ടുവരും. എന്നാൽ, വലിയ മുടി വയ്ക്കേണ്ട തെയ്യങ്ങൾ പള്ളിയറയ്ക്കു മുമ്പിൽ വന്ന ശേഷമാണ് മുടി വയ്ക്കുക

അരിപ്പോ തിരിപ്പോ

   കളിയിൽ ഏർപ്പെടുന്ന കുട്ടികൾ വട്ടത്തിലിരുന്ന് മധ്യത്തിൽ ഇരുകൈകളും ചേർത്ത് പരത്തി കമിഴ്ത്തി വെക്കും.കൂട്ടത്തിൽ ഒരാൾ ഒരോ കൈയും തൊട്ട് ഇങ്ങനെ പറയുംഅരിപ്പോ തിരിപ്പോ തോരണി മംഗലം, പരിപ്പും പന്ത്രണ്ടാനീം കുതിരീം ചെക്കിട്ട മടക്കിട്ട പതിനാം വള്ളിക്കെന്തും പൂ? മുരിക്കിൻ പൂ പാടുന്നതിനിടയിൽ ഒരോരാളുടെയും കൈകൾ ക്രമത്തിൽ തൊടുന്നുണ്ടാകും.പറഞ്ഞവസാനിക്കുമ്പോൾ തൊട്ട കൈ എടുത്ത് മാറ്റും.വായ്ത്താരി തുടരും.മുരിക്കീ ചെരിക്കീ കിടന്നോളെ ,അഞ്ഞായെണ്ണ കുടിച്ചോളെ, അക്കരെയുള്ളൊരു മാടോപ്രാവിന്റെ കൈയോ കാലോ ചെത്തി കൊത്തി മടങ്കാട്ട്..ഇപ്പോൾ തൊട്ട കൈയും എടുത്ത് മാറ്റും.തുടർന്ന് ഡാ.... ഡീ...ഡും.. എന്നു പറഞ്ഞ് തീരുമ്പോൾ തൊടുന്ന കൈയും എടുത്ത് മാറ്റും.ഇത് ആവർത്തിച്ച് ചൊല്ലി കൈകൾ ഒരോന്നായി എടുത്ത് മാറ്റി അവസാനം ബാക്കി വരുന്ന കൈ ഉടമ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.അവശേഷിക്കുന്ന കൈയുടമയാണു അടുത്തവട്ടം വായ്ത്താരി ചൊല്ലേണ്ടത്.

അരിയുഴിച്ചിൽ

മാന്ത്രികമായൊരു ചടങ്ങ്. ശരീരത്തിൽ നിന്ന് ബാധകളെ നീക്കാനുള്ള ഒരു മന്ത്ര-തന്ത്രപ്രയോഗം.കണ്ണേറ്,നാവേറ് തുടങ്ങിയ ദോഷങ്ങൾ അരിയും,ഭസ്മവും മന്ത്രിച്ച് ശരീരത്തിലുഴിഞ്ഞു കളയുന്ന പതിവ് ഇന്നുമുണ്ട്.

.ആചാരപ്പെടൽ

പെരുവണ്ണാൻ, പെരുമണ്ണാൻ എന്നിവ യഥാക്രമം വണ്ണാന്റെയും മണ്ണാന്റെയും ആചാരപ്പേരുകളാണു്. മലബാർ മേഖലയിൽ പ്രധാനപ്പെട്ട വസൂരിമാല, വിഷ്ണുമൂർത്തി, (തീചാമുണ്ഡി), വലിയ ഭഗവതി, പുതിയഭഗവതി തുടങ്ങിയ പ്രധാന തെയ്യക്കോലങ്ങൾ കെട്ടുന്നവരിൽ പ്രഗല്ഭരായ വണ്ണാന്മാർക്കു് നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പെരുവണ്ണാൻ പട്ടം നല്കി വന്നിരുന്നു. ആചാരപ്പെടൽ എന്നാണു് ഈ ചടങ്ങിനു പറഞ്ഞു വരുന്നതു്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഇപ്പോഴും ഈ സമ്പ്രദായം നിലവിലുണ്ടു്. തെയ്യംതിറ കെട്ടുന്ന മറ്റൊരു സമുദായക്കാർക്കും പെരുവണ്ണാൻ പട്ടം നല്കാറില്ല. പെരുവണ്ണാൻ പട്ടം കിട്ടിയവരേയും അവരുടെ കുടുംബാംഗങ്ങളേയും പൊതുജനങ്ങൾ പെരുവണ്ണാൻ എന്നു വിളിച്ചുവന്നു. ഈ ആചാരപ്പേരുകൾ ജാതിപ്പേരായും അംഗീകരിക്കപ്പെട്ടു. കൂടാതെ പട്ടും വളയും കൊടുത്ത് ആചാരപ്പെടുത്തുന്ന ചടങ്ങും ഇതോടൊപ്പം നടക്കാറുണ്ട്.അത്തരം ആചാരസ്ഥാനം കിട്ടിയ പെരുവണ്ണാന്മാർ ആ വള വലിയ അഭിമാനത്തോടെ സദാസമയവും കൈയിൽ അണിയും. ഇപ്പോൾ നാട്ടുകാവുകളിലെ അധികാരികൾ ഇത്തരം സ്ഥാനം കൊടുത്ത് ആദരിക്കാറുണ്ടു്.

ആടിവേടൻ

കർക്കടകം 7 മുതൽ മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിവേറ്റനും ഗൃഹ സന്ദർശനം നടത്തുന്നു.ഒരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം.ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടുംനടനം ചെയ്യും.വീട്ടമ്മ പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി.രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്.തപസ്സ് ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാൻ ശിവനും പാർവ്വതിയും വേട രൂപത്തിൽ പോകുന്ന പുരാണ കഥ. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്‌. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസിതെക്കോട്ടും,വണ്ണാന്റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം.കരിക്കട്ട കലക്കിയതാണു കറുത്ത ഗുരുസി,മഞ്ഞളും നൂറുംകലക്കിയതാണു ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ്‌ സങ്കല്പം. ആടിവേടന്മാരെ വരവേൽക്കാൻ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി, ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടർക്കുമുള്ളതാണ്.വെക്കേണ്ട കാഴ്ച വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും.അതെല്ലാം തുണി മാറാപ്പിൽ ഇട്ട് അടുത്ത വീട്ടിലേക്ക് വേടൻ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥർ അവർക്കു നൽകും.പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.


ഈർക്കിൽകളി

വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈർക്കിലുകളാണ് ഈ കളിയിൽ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തിൽ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീർക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈർക്കിലിനും വ്യത്യസ്ത വിലയാണുള്ളത്. ചെറിയ ഈർക്കലിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈർക്കലിനു 100-ഉം ആണ് വില. ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കലുകൾ ഓരോന്നായി മറ്റുള്ള ഈർക്കലുകൾ അനങ്ങാതെ എടുക്കണം.പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈർക്കിലുകളെ ചിള്ളി മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവൻ ഈർക്കിലുകളും എടുക്കാനായാൽ 300 വില ആ കളിക്കാരനു ലഭിക്കും.കളിയിൽ വിദഗ്ദ്ധനായാൽ ഉയരത്തിൽ നിന്നും, ശക്തിയിലും ഈർക്കിൽ കൂട്ടം താഴോട്ടിട്ട് ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒന്നോ രണ്ടൊ ഈർക്കിൽ മാത്രം വരുന്ന വിധം ചിതറി ഇടാനും മറ്റുള്ള ഈർക്കലുകൾ പരസ്പരം തൊടാതെ അകന്നു വീഴ്താനും സാധിക്കും.

ഉപ്പ് കളി

വിശാലമായ വീട്ടുപറമ്പുകളിലാണു ഈ കളി നടത്തുക. പറമ്പിനെ രണ്ടായി പകുത്ത് ഓരോ ഭാഗവും ഓരോ ടീം സ്വന്തമാക്കും. തങ്ങൾക്ക് അനുവദിച്ച ഭാഗത്ത് മറുപക്ഷം കാണാതെ കൈയിൽ കരുതിയ പൂഴി മണൽ കൊണ്ട് കുഞ്ഞ് കൂനകളുണ്ടാക്കണം. ഇതിനു ഉപ്പ് വെക്കുക എന്നാണു പറയുക. അത് ഓലകൊണ്ടോ ഇലകൾ കൊണ്ടോ മറച്ച് വെക്കും. ക്ലിപ്ത സമയത്തിനുള്ളിൽ ഈ പണി ചെയ്തു തീർക്കണം. സമയം കഴിഞ്ഞാൽ 'ആയോ' എന്നു മറു സംഘം വിളിച്ച് ചോദിക്കും.'ആയി' എന്നു മറുപടി കിട്ടിയാൽ ഓരോ സംഘവും മറുപക്ഷം വെച്ച ഉപ്പ് കണ്ടു പിടിച്ച് മായ്ച്ച് കളയാനുള്ള ശ്രമം തുടരും. കണ്ടു പിടിക്കാത്തത് മറു പക്ഷത്തിന്റെ കടമായി കൂട്ടും. അത് മറുപക്ഷത്തിന്റെ സാന്നിദ്ധ്യത്തിലാണു എണ്ണി തിട്ടപ്പെടുത്തുക.മറുപക്ഷത്തിനു കണ്ടു പിടിക്കാൻ കഴിയാത്തത്; ഇരു പക്ഷത്തേയും കണ്ടേത്തി കൂടുതൽ ഉള്ളത് മറുപക്ഷത്തിന്റെ കടമായി കണക്കാക്കും. തുടർന്ന് അടുത്ത സ്കൂൾ അവധി ദിവസം കളി തുടരും

ഉരിയാട്ടം

ദൈവം തന്നെയായ തെയ്യം ഭക്തജനങ്ങളോടു നടത്തുന്ന സംഭാഷണമാണ് ഉരിയാട്ടുകേൾപ്പിക്കൽ. ഓരോ ജാതിയെയും പ്രത്യേകം പേരിൽ അഭിസംബോധന ചെയ്ത് തെയ്യം താളാത്മകമായ ഭാഷയിൽ അനുഗ്രഹം ചൊരിയുന്നു. തെയ്യം / തിറ കഴിഞ്ഞാൽ കാവ് അടയ്ക്കും.


ഉഴിഞ്ഞിടൽ

കണ്ണേറു ദോഷം മാറാൻ നടത്തുന്ന ചടങ്ങ്.സന്ധ്യയ്ക്ക് വിളക്കുവെച്ചശേഷം നെല്ല്,ഉപ്പ്,കടുക്, ഉണക്കമുളക്,മണ്ണ്എന്നിവകൊണ്ട് ദേഹം ഉഴിഞ്ഞ് അടുപ്പിലെ തീയിലിടും.


ഉഴിഞ്ഞുവെക്കൽ

എന്തെങ്കിലും പ്രാർഥനയോ,കർമമോ,പരിഹാരക്രിയയോ തത്സമ‍യം ചെയ്യാൻകഴിയാതെ വരുമ്പോൾ ,പിന്നീട് ചെയ്യാമെന്ന നിശ്ചയപ്രകാരം അരിയും,പണവും, തലയ്കുഴിഞ്ഞ് പ്രത്യേകം സൂക്ഷിച്ചു വെക്കാറുണ്ട്.ഇതാണ് ഉഴിഞ്ഞുവെയ്ക്കൽ.

ഏർപ്പ്

മകരമാസാന്ത്യത്തിൽ നടത്താറുള്ള ആഘോഷമാണിത്.ഏർപ്പ് മകരപ്പൊങ്കൽ ആഘോഷം തന്നെയാണ്.തണുത്തതും,ശക്തവുമായ ൿാറ്റടിക്കുന്ന കാലമാണ് ഏർപ്പുകാലം.ആ കാറ്റിനെ ഏർപ്പുകാറ്റ് എന്നാണ് പറയുക.ഏർപ്പുദിവസം(മകരം 28) വീടുകളിൽ തുവര,പയറ്,ഉഴുന്ന്,അരി തുടങ്ങിയ ധാന്യങ്ങൾ പുഴുങ്ങുക പതിവുണ്ടായിരുന്നു.

ഒളിച്ചുകളി

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് എത്തി തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു.

കക്ക്

ഉരച്ച് വൃത്തിയാക്കിയ മൺകലത്തിന്റെ ചെറിയതുണ്ടാണ് കക്കായി പൊതുവേ ഉപയോഗിക്കുന്നത്.ചിലപ്പോൾ ഓട്ടിൻ കഷണവും കക്കായി ഉപയോഗിക്കാറുണ്ട്. കക്ക് ചവിട്ടി തെറിപ്പിക്കുന്ന ഒരു തരം കളിയുണ്ട്. അവിടെ മാങ്ങാണ്ടിയാണ് കക്ക്

കക്ക്കളി

ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പൊളിഞ്ഞ മൺകലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും.

കളരി

പരിശീലനത്തിന്റെ തുടക്കത്തിൽത്തന്നെ ശരീരം എണ്ണയിട്ട് തിരുമ്മുന്നു. ചാട്ടം, ഓട്ടം, മറിച്ചിൽ എന്നിവയും അഭ്യസിപ്പിക്കുന്നു. ഏറ്റവുമൊടുവിലാണ് കഠാര, വാൾ, കുന്തം, ചുരിക, അമ്പും വില്ലും എന്നിവയുടെ പ്രയോഗങ്ങൾ അഭ്യസിപ്പിക്കുന്നത്.മനസ്സീന്റേയും ശരീരത്തീന്റേയും സമ്പൂർണ്ണ ഏകോപനമാണ് കളരിപ്പയറ്റു പരിശീലനത്തിന്റെ ലക്ഷ്യം. പരമ്പരാഗത കളരി പരിശീലനത്തിൽ തനത് ചികിത്സാ പഠനവുമുൾപ്പെടുന്നു. കളരികൾ ആരാധനാലയങ്ങൾ കൂടിയാണ്.

കളി ഒക്കൽ

മറുത്തുകളിക്കേണ്ട ക്ഷേത്രം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പൊന്ന് വെച്ചതിനു ശേഷം കൂട്ടൈക്കാരും ഉത്തരവാദപ്പെട്ടവരും ചെന്ന് ഭഗവതിയുടെ പൂരമാല നിർവ്വഹിച്ചുതരണമെന്ന് പറഞ്ഞ് പരസ്പരം താംബൂലം കൈമാറുന്നു. ചില ക്ഷേത്രങ്ങൾതമ്മിൽ സ്ഥിരമായി മറുത്തുകളിക്കാറുണ്ട്. അവിടങ്ങളിൽ കളി ഒക്കൽ ഉണ്ടാകില്ല.

കളി മാറൽ

പൂരോത്സവം തുടങ്ങുന്നതിന്റെ തലേദിവസമാണ് കളിമാറൽ. രാവിലെ തന്നെ ക്ഷേത്രസ്ഥാനികരും കളിക്കാരും പന്തലിലെത്തുന്നു. പണിക്കർ പട്ടുടുത്ത് പൂവിട്ട് കളരിമുറയിൽ കെട്ടിത്തൊഴുത് വന്ദനശ്ലോകങ്ങൾ ചൊല്ലി കളി തുടങ്ങുന്നു. ഒന്നാം നിറം മുതൽ പതിനെട്ട് നിറങ്ങളും വൻകളികളും കളിക്കാറുണ്ട്. ചില ക്ഷേത്രങ്ങളിൽ ഈ ദിവസം പന്തൽകഞ്ഞി കൊടുക്കാറുണ്ട്. സന്ധ്യക്ക് ശേഷം നാടകം-യോഗി എന്ന വിഷയവും അവതരിപ്പിച്ച് കളി തൊഴുന്നു.

 = കഴകം കയറൽ =
കാവിന്റെ മതിലകത്തേക്ക് പൂരക്കളി പ്രവേശിക്കുന്നതിനെയാണ്‌ കഴകം കയറൽ എന്നു പറയുന്നത്. പണിക്കരും ശിഷ്യന്മാരും ആചാരക്കാരോടൊപ്പം കാവിന്റെ മതിൽക്കകത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. ഈ സമയത്ത് വാദ്യഘോഷമുണ്ടാകും. നല്ലനാളും മുഹൂർത്തവും നോക്കിയാണ്‌ ഇത് നടത്തുന്നത്


കുട്ടിയും കോലും

നിലത്ത്‌ ഒരു ചെറിയ കുഴിയിൽ കുട്ടി വെച്ച്‌ കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ കുട്ടിയെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കോല് കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. കുട്ടി വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിർഭാഗം കോലിൽ കുട്ടി കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. കുട്ടി കോലിൽ കൊണ്ടാൽ കളിക്കാരൻ പുറത്താകും . കുട്ടിയെ കോല് കൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ കളിയുടെ രീതി. തെറിച്ച്‌ വീണകുട്ടി എതിർ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയിൽനിന്നും എത്ര കോല് ദൂരത്തിൽ കോല് വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന്‌ അനുസരിച്ച്‌ അടിക്കുന്ന രീതിയും മാറുന്നു. ഉദാഹരണമായി ഒരാൾക്ക്‌ 33 പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം 3 ആയതുകൊണ്ട്‌ അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. 57 ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ.

കെന്ത്രോൻ പാട്ട്

കണ്ണൂർ ജില്ലയിൽ നിലവിലുള്ള അനുഷ്ഠാനകല. സ്ത്രീകളുടെ ഗർഭരക്ഷയ്ക്കായി നടത്തുന്നു. വണ്ണാൻ ജാതിയിൽപ്പെട്ടവരാണ് മന്ത്രവാദപരമായ ഈ അനുഷ്ഠാനം നടത്തുന്നത്. 'ഗന്ധർവൻ' എന്ന പദത്തിന്റെ നാടൻ രൂപമാണ് കെന്ത്രോൻ. ഗന്ധർവന്റെയും യക്ഷന്റെയും കളം വരച്ച് ഗർഭിണിയുടെ ശരീരത്തിൽ ബാധിച്ചിട്ടുള്ള ഗന്ധർവനെ ഒഴിപ്പിക്കാൻ വേണ്ടിയുള്ള പാട്ടുകൾ പാടുന്നു. ശാപവും പാപവും ഒഴിപ്പിക്കുന്ന പാട്ട്, കന്നൽപ്പാട്ട്, മാരൻ പാട്ട്, പൊലിച്ചു പാട്ട് എന്നിവയാണ് ഗാനങ്ങൾ. രാത്രിയിൽ കാമൻ, കന്നി എന്നീ തെയ്യങ്ങളും കെന്ത്രോൻ പാട്ടിന്റെ ഭാഗമായുണ്ട്. ഗന്ധർവനാണ് കാമൻ തെയ്യം.


കൊത്തങ്കല്ല്

അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക, എന്നിങ്ങനെ കളിയിൽ കല്ല് കൊണ്ട് പല അഭ്യാസങ്ങളും വിദഗ്ദ്ധരായ കളിക്കാർ കാണിക്കും.വീടിന്റെ ചാണകം മെഴുകിയ ഇറയത്തിരുന്നുള്ള ഈ കളിയിൽ കുട്ടികൾക്കൊപ്പം മുതിർന്ന സ്ത്രീകളും പങ്കുകൊള്ളാറുണ്ട്

കോതാമൂരിയാട്ടം

തുലാമാസം 10-ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക.മലയസമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തിൽ ഒരു കോതാമ്മൂരി തെയ്യവും (ആൺ‌കുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളിൽ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയിൽ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങൾക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാൻക്ക് മുഖപ്പാളയും, അരയിൽ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതിൽ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളിൽ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കു ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാൻ 10 മുതൽ 15 ദിവസം വരെ എടുക്കാറുണ്ട്. കോതാമ്മൂരി വരുമ്പോൾ വീടുകളിൽ സ്വീകരിക്കുന്നതിനായി വിളക്കും തളികയും നിറനാഴിയും മുറത്തിൽ നെൽ‌വിത്തും ഒരുക്കി വെക്കും. വീട്ടിൽ എത്തിയ ഉടൻ തന്നെ കോതാമ്മൂരിയും പനിയന്മാരും ഇതിനു വലംവെക്കും. തുടർന്ന് പാട്ടുകൾ പാടും

ചാത്തൂട്ട്

മരണപ്പെട്ട് ഉടനെതന്നെ നടത്തുന്ന ചാത്തം അടിയന്തരം എന്നും പറയുന്നു, സാധാരണയായി ഒറ്റ അക്കങ്ങളിലുള്ള ദിവസങ്ങളിലാണ് നടത്തുന്നത്. മരിച്ചതിന് ഏഴാം ദിവസം / അഞ്ചാം ദിവസം / മൂന്നാം ദിവസം, അതിലേതെങ്ങിലുമൊരു ദിവസം മരണാനന്തരചടങ്ങുകളിലെ ആദ്യത്തേത് അടിയന്തരമായി നടത്തും. ആദ്യകാലങ്ങളിൽ ഏഴാദിവസമായിരുന്നു അടിയന്തരം നടത്തിയിരുന്നത്, അതുകൊണ്ട് "ഏഴിന്റെ ആവശ്യം" എന്നും നാട്ടുഭാഷയുണ്ട്. പൂർണ്ണമായും പച്ചക്കറികൾ കൊണ്ടുള്ള സദ്യയാണ് ഉണ്ടാകുക. കുത്തരി ചോറ്, സാമ്പാർ, അവിയൽ, പരിപ്പുകറി, പലവിധ തോരനുകൾ, ഇഞ്ചിക്കറി, വടുകപുളി അച്ചാർ, പപ്പടം ഇതൊക്കെയായിരിക്കും ഉണ്ടാകുക. പച്ചക്കറികളായിരിക്കും എന്നതിൽ കവിഞ്ഞ് യാതൊരുവിധ നിർബ്ബദ്ധവും ഇക്കാര്യത്തിലില്ല. സാധാരണയായി ഈ ആവശ്യം തീരുന്നതുവരെ, മാതാപിതാക്കളാണെങ്ങിൽ, മാറി താമസിക്കുന്ന ആൺമക്കളും പെൺമക്കളും ഒരുമിച്ച് മരണപ്പെട്ട വീട്ടിൽ തന്നെ താമസിക്കും.മരണപ്പെട്ട് 41ആം ദിവസം നടത്തുന്ന ചാത്തം 41 ന്റെ ആവശ്യം എന്നും നാട്ടുഭാഷയുണ്ട്. ആദ്യത്തെ ചടങ്ങിനുണ്ടായ മതപരമായ ചടങ്ങുകൾ 41 ന്റെ അന്നും ഉണ്ടായിരിക്കും. പച്ചക്കറികൾ തന്നെയാണ് പഥ്യം. ഉറ്റബന്ധുക്കൾ 41 കഴിയുന്നത് വരെ സസ്യേതരഭക്ഷണം ഒഴിവാക്കുക, പുരുഷന്മാർ താടിരോമങ്ങൾ വടിക്കാതിരിക്കുക, സ്ത്രീകൾ കറുത്തതും വെളുത്തതുമായ വസ്ത്രങ്ങൾ മാത്രം ധരിക്കുക, പുരുഷന്മാർ വർണ്ണശബളമായ വസ്ത്രങ്ങൾ ഉപേക്ഷിക്കുക, അങ്ങനെ ആഘോഷവും ആർഭാടവുമായ ജീവിതം ഉപേക്ഷിക്കാറുണ്ട്.മരണപ്പെട്ട് ഒരു വർഷമാകുമ്പോൾ നടത്തുന്ന ചാത്തം ആണ്ട് എന്ന പേരിലാണറിയപ്പെടുന്നത്. മതപരമായ ചടങ്ങുകൾക്ക് മാറ്റമില്ല. പക്ഷേ സദ്യയിൽ പ്രകടമായ മാറ്റം ഉണ്ടാകും. സസ്യേതര ഭക്ഷണമായിരിക്കും.

തായം

നിലത്ത് ചുണ്ണാമ്പുകൊണ്ടോ കരിക്കട്ടകൊണ്ടോ കളങ്ങൾ വരച്ചാണ്‌ ഇതു കളിക്കുന്നത്. അഞ്ചു കല്ലുകളോ,അഞ്ചു ഉച്ചൂളികളോ  കരുക്കളായി കയ്യിലിട്ട് കുലുക്കി നിലത്തേക്ക് വീശിവീഴ്ത്തുന്നു. അവ മലർന്നോ കമിഴ്ന്നോ വീഴുന്നതിനനുസരിച്ച് പോയിന്റുകൾ കിട്ടും. അത്രയും കളങ്ങൾ ഒരോരുത്തർക്കും മുന്നോട്ടു പോകാം. ഓരോരുത്തർക്കും അഞ്ചു വീതം ചൂതുകൾ കിട്ടും. വളപ്പൊട്ടുകളാണ്‌ ഈ അഞ്ചു ചൂതുകളും ഏറ്റവും ആദ്യം അവസാനത്തെ കളത്തിലെത്തിക്കാൻ കഴിയുന്നയാൾ വിജയിക്കും

തെയ്യം

ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ്‌ തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നുനൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യംകലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി) . കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു.(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ്‌ സാധാരണമായിട്ടുള്ളത്‌.വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്,

തെയ്യം കൂടൽ

തെയ്യാട്ടം ആരംഭിക്കുന്നതിന്‌ തലേന്നാൾ തന്നെ കോലക്കാരനും വാദ്യക്കാരുമെല്ലാം തെയ്യസ്ഥലത്തെത്തിയിരിക്കും. സന്ധ്യക്കുമുന്നേ വാദ്യങ്ങൾ കൊട്ടിയറിയിക്കും. തെയ്യാട്ടത്തിന്റെ ചടങ്ങുകൾ ആരംഭിക്കുന്ന ഈ ചടങ്ങിന്‌ തെയ്യം കൂടൽ എന്നാണ്‌ പറയുക.. സന്ധ്യയോടു കൂടിയോ അതിനു മുന്നിലോ ഉച്ചത്തോറ്റം ആരംഭിക്കും. പിന്നീട് വെള്ളാട്ടം ഉണ്ടാകും.ആതിനു ശേഷം കൊടിയിലത്തോറ്റം കാണും. തെയ്യം കെട്ടുന്ന കോലക്കാരൻ ദേവതാസ്ഥാനത്തു മുന്നിൽ ചെന്ന് നിന്ന് അരിയും തിരിയും വെച്ച നാക്കില ഏറ്റുവാങ്ങുന്ന ചടങ്ങാണിത്.. 'അന്തിത്തോറ്റം' സന്ധ്യയ്ക്കുശേഷമാണു മിക്ക ദിക്കിലും കണ്ടുവരുന്നത്. ചില ദേവതകൾക്കു 'വെള്ളാട്ട'മാണ്. അതും സന്ധ്യയ്ക്കു മുമ്പായോ രാത്രിയിലോ നടക്കും. ഉത്സവം തുടങ്ങുന്നതറിയിക്കാൻ ചുവപ്പ്, വെള്ള, കറുപ്പ് നിറങ്ങളടങ്ങിയ ഒരു കൊടി ചെമ്പക മരത്തിലൊ കൊടിമരമുണ്ടെങ്കിൽ അതിലോ കയറ്റും. കാവ് അടിച്ചുവാരി ചാണകം തളിക്കും. . പള്ളിയറയിൽ നിന്ന് ഒരു വിളക്കു കത്തിച്ച് അണിയറയിലെ അനുഷ്ഠാന കല്ലിൽ വെയ്ക്കുന്നതോടെ അണിയറ സജീവമാവും.


തോറ്റം പാട്ട്

തെയ്യങ്ങൾക്കും അവയുമായി ബന്ധപ്പെട്ട തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാനപ്പാട്ടുകൾക്ക് തോറ്റംപാട്ടുകൾ എന്നാണു പറയുന്നത്. സ്തോത്രം എന്ന സംസ്കൃതപദത്തിന്റഎ വകഭേദമാണു് തോറ്റം. വരവിളിത്തോറ്റം, സ്തുതികൾ, കീർത്തനങ്ങൾ, അഞ്ചടിത്തോറ്റം, മൂലത്തോറ്റം, പൊലിച്ചുപാട്ട്, ഉറപ്പിൽത്തോറ്റം തുടങ്ങിയ ഘടകങ്ങൾ ഈ തോറ്റംപാട്ടുകൾക്കുണ്ട്. എല്ലാ ദേവതകളുടെ പാട്ടുകളിലും ഈ അംഗങ്ങൾ മുഴുവൻ കണ്ടുവെന്നുവരില്ല. തെയ്യങ്ങൾക്കു 'വരവിളി' പ്രധാനമാണ്. സുദീർഘമായ തോറ്റം പാട്ടുകളൊന്നുമില്ലാത്ത തെയ്യങ്ങൾക്കുപോലും വരവിളിത്തോറ്റമുണ്ടാകും. ഇഷ്ടദേവതയെ വിളിച്ചുവരുത്തുന്ന പാട്ടാണത്.

നിരകളി

രണ്ട് പേർക്ക് കളിക്കാവുന്ന കളിയാണിത്. ഒരു സ്ക്വയർ വരച്ച് കോർണറുകളിലേയ്ക്കു് ഗുണനചിഹ്നത്താലും, നാലായി ഭാഗിക്കുന്ന വിധത്തിൽ അധികചിഹ്നത്താലും വരയിടുക. രണ്ടു കളിക്കാർക്കും ഒരേതരത്തിലുള്ള മൂന്നു വീതം കായ്കൾ (വളപ്പൊട്ടുകൾ, മഞ്ചാടിക്കുരു, ഈർക്കിൽ, ബട്ടണുകൾ എന്നിങ്ങനെ രണ്ടു കളറിലോ, തരത്തിലോ ഉള്ളവ) തെരഞ്ഞെടുക്കാം. മൂന്നു കായ്കളും ഒരേ വരിയിൽ വരാൻ ഒരാൾ ശ്രമിക്കുകയും മറ്റെയാൾ അതിനനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് കളിയിലെ രസം.

പണിക്കർ

ഗുരുകുലസമ്പ്രദായത്തിൽ ഗുരുമുഖത്തുനിന്നുംഅമരകോശം, സിദ്ധരൂപം, ബാലപ്രബോധനം, എന്നിവയും ശ്രീകൃഷ്ണവിലാസം, കുമാരസംഭവം മുതലായ കാവ്യങ്ങളും മറ്റു പൂരക്കളി വിഷയങ്ങളും ഹൃദിസ്ഥമാക്കിയതിനുശേഷം ശിഷ്യൻ യോഗ്യനാണെന്ന് ഗുരുനാഥന് തോന്നിയാൽ ക്ഷേത്രക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് ഏല്പിക്കുന്നു. നല്ല രീതിയിൽ മറുത്തുകളി അവതരിപ്പിച്ചുവെന്ന് ക്ഷേത്രക്കാർക്ക് തോന്നിയാൽ "പട്ടും വളയും" , "പണിക്കർ" എന്ന സ്ഥാനപ്പേരും നല്കുന്നു. ഗുരുക്കക്കൻമാരും ശിഷ്യരും ചുവന്ന പട്ട് കോർത്ത് കെട്ടിയുടുത്ത് മേലെ കറുത്ത ഉറുമാൽ കെട്ടണം. അവരുടെ പന്തൽ പ്രവേശമാണ് അടുത്ത രംഗം. അപ്പോൾ രാശികളെ കുറിച്ചും തച്ചുശാത്രത്തെക്കുറിച്ചും വാദപ്രതിവാദം നടത്താറുണ്ട്. തുടർന്ന് ദീപവന്ദന നടത്തുമ്പോഴും ചോദ്യോത്തരം നടക്കാറുണ്ട്. തുടർന്നുള്ള എല്ലാ രംഗങ്ങലിലും സംഘത്തലവന്മാരായ പണിക്കർമാർ ചർച്ച നടത്താറുണ്ട്. നാട്യശാസ്ത്രം, യോഗശാസ്ത്രം തുടങ്ങിയവയെക്കുറിച്ചൊക്കെ തർക്കങ്ങൾ നടക്കും. തീയ്യസമുദായക്കാരാണ് മറത്തുകളിക്ക് പ്രാമുഖ്യം നൽകി വളർത്തിക്കൊണ്ടു വന്നത്.

പന്തൽക്കളി-

പണിക്കരുടെ വരവോടെ പുറപ്പന്തലിൽ കളിയും ആരംഭിക്കും. പന്തൽക്കളി എന്നു ഇതിനെ വിളിക്കുന്നു. ഇഷ്ടദേവതാവന്ദനം, പൂരമാല, തൊഴുന്നകളി, എന്നിവയാണ്‌ പുറപ്പന്തലിൽ ദിവസവും അവതരിപ്പിക്കേൺതത്. കളിക്കാരുടെ പരിശീലനമോ ഓർമ്മപുതുക്കലോ ആയാണ്‌ ഇതിനെ കണക്കാക്കുക

= പന്തൽക്കളിമാറൽ =
ഇതിനുശേഷം അകപ്പന്തലിൽ വച്ചായിരിക്കും കളി. മകീര്യം നാളിലോ പുണർതം നാളിലോ ആണ്‌ കളി മാറുക. പന്തലിൽ കളിമാറിയതിന്റെ പിറ്റേന്നു മുതൽ പൂവിടൽ നടക്കുന്നത് കാവിനുള്ളിലായിരിക്കും.

പന്തലിൽ പൊന്നുവക്കുക-

പൂരക്കളി കാവിനകത്ത് തുടങ്ങുന്നതിനു മുൻപ് പന്തലിൽ പൊന്നുവക്കുക എന്നൊരു ചടങ്ങുണ്ട്. ശുഭാശുഭഫലം നോക്കുന്ന ഒരു ചടങ്ങാണത്. അരിയിൽ സ്വർണ്ണനാണയം പൂഴ്ത്തി വച്ച് അത് ഭക്തിപുരസ്സരം നീക്കി നോക്കി സ്ഥാനം നിർണ്ണയിച്ച് അതിന്റെ സ്ഥാനം അനുസ്സരിച്ച് ശകുനം നിശ്ചയിക്കുകയാണ്‌ ചടങ്ങ് ചെയ്യുന്നത്. പുറപ്പന്തലിലെ അവസാന കളി ദിവസം എല്ലാ മുഖ്യ അംഗങ്ങൾക്കും അവതരിപ്പിക്കാനുള്ള അവസരം ഉണ്ട്. വന്ദന, പൂരമാല, വൻകളി, നാടകം, യോഗി, തൊഴുന്നപാട്ട് എന്നിവയെല്ലാം അന്നുണ്ടാകും. കാസർകോഡ് ജില്ലയിൽ മാപ്പിളപ്പാട്ട് പാടിയാന്‌ പന്തൽക്കളി അവസാനിപ്പിക്കുന്നത്.

പുങ്ങൻ

ചില ഗർഭിണികൾ ഒമ്പതാം മാസത്തിൽ അനുഷ്ഠിക്കുന്ന ഒരു കർമ്മമാണ് പുളികുടി. നായർ സ്ത്രീകൾക്കു ഗർഭമുണ്ടായാൽ അഞ്ച്, ഏഴ്, ഒൻപത് മാസങ്ങളിൽ ഏതെങ്കിലും ഒരു മാസത്തിൽ നടത്തിയിരുന്ന അടിയന്തരമാണ് പുളികുടി.പുംസവനം (പുങ്ങൻ) എന്ന ചടങ്ങിന്റെ അനുബന്ധമായാണ് പുളികുടി എന്ന ചടങ്ങു നടത്തുക.


=പൂവിടൽ = 
ആ പന്തലിൽ കന്നിമൂലക്ക് മണ്ണുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ ദൈവത്തറയിലും അഷ്ടദിക്പാലകരുടെ സങ്കല്പത്തിൽ എട്ടു തൂണുകളുടെ സമീപത്തും പൂവിടുന്നു. തുമ്പപ്പൂവാണ്‌ അതിനു മുഖ്യമായും ഉപയോഗിക്കുന്നത്. ചിലർ ചെമ്പകവും ഉപയോഗിക്കുന്നു. പുറപ്പന്തലിൽ നിന്ന് കളി അകത്തേക്ക് മാറുന്നതുവരെ, ചിലപ്പോൾ ഒരാഴ്ചയോളവും ചിലയിടങ്ങളിൽ മാസങ്ങളോളവും പൂവിടൽ നടക്കുന്നു.

മറുത്തുകളി

രണ്ടു കഴകങ്ങളെയോ രണ്ടു കാവുകളെയോ കേന്ദ്രീകരിച്ചാണ്‌ മറത്തുകളി നടത്തുക. ഇത് പൂരക്കാലത്ത് ഒൻപതു ദിവസവും പതിവില്ല. മൂന്ന് നാല്‌ ദശാബ്ദങ്ങളായി പൂരക്കളിയിലെന്നപോലെ മറുത്തുകളിയിലും ധാരാളം പരിവർത്തനങ്ങളും പരിഷ്കാരങ്ങളും വന്നു ചേർന്നിട്ടുണ്ട്. കളി നടക്കുന്ന കാവിലെ സംഘമാണ് മുൻകളി നടത്തേണ്ടത്. പ്രതിയോഗിയായ പണിക്കരുടെ സംഘം പിൻകളിക്കാരാണ്. അടുത്ത ദിവസമോ ഒരു ദിവസം കഴിഞ്ഞോ പിൻകളിക്കാരായി എത്തുന്നവരുടെ കാവിലും കളി നടത്തും. മറുത്തുകളിയിൽ അതിഥി-ആതിഥേയകല്പനയില്ല . വന്നയുടനെ പണിക്കരെയും സംഘത്തെയും അഭിവാദനവും സ്വാഗതവും ചെയ്തുകൊണ്ട് സംസ്കൃതത്തിലോ മലയാളത്തിലോ ശ്ലോകം ചൊല്ലുന്നു.ഇതുപോലെ പ്രതിയോഗിയും ശ്ലോകംചൊല്ലി വാദപ്രതിവാദം നടത്തുന്നു. വടക്കൻ കേരളത്തിൽ പൂരക്കളിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മത്സര-പ്രദർശനക്കളിയാണ്‌ മറത്തുകളി. കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങളുടെ കഴിവ് ഒരേ സമയം മത്സരിച്ച് പ്രദർശിപ്പിക്കുന്നു. പൂരക്കളി തന്നെ മറത്തുകളിയായിട്ട് നടത്തുകയാണു ചെയ്യുക. പൂരക്കളിയേക്കാൾ വാശിയും വേഗതയും ഉള്ളതിനാൾ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് മറത്തുകളിയാണ്‌. തർക്കം തീർക്കുവാൻ നിഷ്പക്ഷമതികളായ പണ്ഡിതർ ആസനസ്ഥരായിരിക്കും. മുൻകാലങ്ങളിൽ മദ്ധ്യസ്ഥരുടെ വിധിയെ മാനിക്കതെ കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചോദ്യങ്ങളെ മറുചോദ്യങ്ങൾ കൊണ്ട് മാന്യമല്ലാത്ത രീതിയിൽ തടുക്കുന്ന പതിവ് 'പൂരക്കളിപ്പണിക്കരുടെ ചോദ്യം പോലെ' എന്ന പ്രയോഗത്തിനു കാരണമായിട്ടുണ്ട്. മറുത്തുകളിക്ക് രണ്ട് ഭാഗങ്ങളുണ്ട്. രണ്ടു സംഘങ്ങൾ തമ്മിലുള്ള കളിയും രണ്ടു സംഘങ്ങളെ പ്രതിനിധീകരിക്കുന്ന പണിക്കർമാർ തമ്മിലുള്ള വാദപ്രതിവാദവും. സംഘങ്ങൾ തമ്മിൽ വാദപ്രതിവാദം നടത്തില്ല. പഴയ കാലത്ത് ക്ഷേത്രത്തിലെ ആചാരക്കാരാണ് മദ്ധ്യസ്ഥത വഹിച്ചിരുന്നത്. അടുത്ത കാലത്തായി സംസ്കൃതപണ്ഡിതൻമാർ അദ്ധ്യക്ഷരാവാറുണ്ട്. വാദപ്രതിവാദത്തിന് -സംസ്കൃതം, മലയാളംഎന്നീ ഭാഷകളാണ് ഉപയോഗിക്കാറ്. മറുത്തുകളി തീയ്യരും, മണിയാണികളും മാത്രമാണ് പാരമ്പര്യമായി കളിച്ചുപോരുന്നത് എങ്കിലും തീയ്യരുടേതിനാണ് കൂടുതൽ ചിട്ടയും പ്രാമാണിത്യവും മുൻതൂക്കവും.

മാറ്റ്

വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവർ പരമ്പരാഗതമായി തുന്നൽപ്പണി, നാട്ടുവൈദ്യം, മന്ത്രവാദം, തെയ്യംതിറ,തിറയാട്ടം എന്നീ കുലത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരും അയിത്തജാതിയിൽ പെട്ടിരുന്നവരുമാണു്. ഈ സമുദായത്തിൽപ്പെട്ട സ്ത്രീകൾ തിയ്യസമുദായത്തിൽ പെട്ടവർക്കും മുസ്ലിങ്ങൾക്കും അലക്കുതൊഴിൽ നിർവ്വഹിച്ചുവന്നവരും മേൽജാതിക്കാരുടെ വീടുകളിൽ മരണം, പ്രസവം, ഋതുസ്നാനം എന്നിവ സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പുല ആചരിക്കുന്നവർക്കു് മാറ്റു് നല്കി വന്നവരുമാണു്.

മീത്ത്‌

ചില തെയ്യങ്ങൾ പ്രസാദമായി ചെറിയ കിണ്ടിയിൽ(മൊന്ത) കള്ള് നൽകാറുണ്ട്‌ - ഇതിനെ ചില സ്ഥലങ്ങളിൽ “മീത്ത്‌“ എന്നു വിളിക്കുന്നു.

=  മേലേരി = 

തെയ്യത്തിനോ വെളിച്ചപ്പാടിനൊ തീയിൽ ചാടുന്നതിനോ മറ്റു രീതിയിൽ തീയിൽ പ്രവേശിക്കുന്നതിനോ വേണ്ടി ഉണ്ടാക്കുന്ന കനൽകൂമ്പാരമാണ് മേലേരി


വെള്ളാട്ടം

തെയ്യത്തിനുമുമ്പായി നടത്തുന്ന ഒരു അനുഷ്ഠാനമാണു് വെള്ളാട്ടം. തെയ്യാട്ടത്തിനു തലേദിവസം കോലക്കാരൻ ലഘുവായ തോതിൽ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടുപാടുകയും അതിന്റെ അന്ത്യത്തിൽ ഉറഞ്ഞുതുള്ളി നർത്തനം ചെയ്യുകയും പതിവുണ്ട്. തോറ്റക്കാരനോടൊപ്പം മറ്റു പാട്ടുകാരും പാടും. തോറ്റം കെട്ടിയ കലാകാരനും മറ്റുള്ളവരുംകൂടി പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക. 'തോറ്റംപാട്ട്' പാടുന്ന വേഷം 'തോറ്റ'വും, തോറ്റമെന്ന വേഷം (തോറ്റക്കാരൻ)പാടുന്ന അനുഷ്ഠാനഗാനം 'തോറ്റംപാട്ടു'മാകുന്നു. തെയ്യത്തോറ്റങ്ങൾക്കു മാത്രമേ ഈ ലാക്ഷണികമായ അർഥമുള്ളൂ. 'തോറ്റ'മെന്ന പദത്തിന് 'സ്തോത്രം' എന്ന അർഥമുണ്ട്. എന്നാൽ തോന്നുക, സൃഷ്ടിക്കുക, പുനരുജ്ജീവിപ്പിക്കുക എന്നീ അർഥങ്ങളുള്ള ഒരു പഴയ ക്രിയാരൂപമത്രെ 'തോറ്റുക' എന്ന പദം. 'തോറ്റം' എന്ന നാമപദം അതിൽനിന്നുമുണ്ടായതായിരിക്കണം. തോറ്റക്കാരന്റെയോ തെയ്യക്കാരന്റെയോ ശരീരത്തിൽ ദേവത ആവേശിച്ച് വെളിപാടുകൊള്ളുവാനാണ് 'തോറ്റം' പാടുന്നത്. 'വരവിളി' തോറ്റത്തിലൂടെ ദേവതയെ ക്ഷണിച്ചുവരുത്തുകയാണു ചെയ്യുന്നത്. 'തോറ്റ'ത്തിന് ഉച്ചത്തോറ്റം, അന്തിത്തോറ്റം എന്ന തരഭേദം കാണാം. സമയസൂചകങ്ങളാണ് ആ പദങ്ങളെങ്കിലും സമയനിഷ്ഠ പ്രായേണ പാലിച്ചുകാണാറില്ല. തെയ്യം കെട്ടുന്നവർ ചില ചമയങ്ങൾ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ്‌ വെള്ളാട്ടം നടത്തുന്നത്‌. തെയ്യത്തിന്റെ കൗമാരപ്രായമാണ്‌ വെള്ളാട്ടത്തിലൂടെ അവതരിപ്പിക്കുന്നത്.തെയ്യത്തിന്റെ ചെറിയ രൂപമായ 'തോറ്റം' എല്ലാ തെയ്യങ്ങൾക്കും പതിവില്ല. അത്തരം തെയ്യങ്ങൾക്കും തിറകൾക്കും 'വെള്ളാട്ട'മാണ് പതിവ്. 'വെള്ളാട്ട'ത്തിന് 'തോറ്റ' വേഷത്തേക്കാൾ ഉടയാടകളും മെയ്യലങ്കാരങ്ങളും ഉണ്ടാകും. മുഖത്തുതേയ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീദേവതകൾക്കെല്ലാം 'തോറ്റ'മുണ്ട്. പുരുഷദേവതകൾക്കു മിക്കതിനും 'തോറ്റം' കാണും. എന്നാൽ വേട്ടയ്ക്കൊരുമകൻ, ഊർപ്പഴച്ചി, പൂമാരുതൻ, വയനാട്ടുകുലവൻ, കണ്ടനാർ കേളൻ, പുലികണ്ടൻ, ബാലി, വൈരജാതൻ, പുലിയൂരുകണ്ണൻ, കന്നിക്കൊരുമകൻ, വടവീരൻ, അങ്കക്കാരൻ, വീരഭദ്രൻ, പൂളോൻ ദൈവം എന്നീ 'കോല'ങ്ങൾക്കു 'വെള്ളാട്ട'മുണ്ട്. വെള്ളാട്ടമുള്ളവയ്ക്ക് 'തോറ്റ'മോ, 'തോറ്റ'മുള്ളവയ്ക്ക് 'വെള്ളാട്ട'മോ സാധാരണ പതിവില്ലെങ്കിലും, കൂടുതൽ നാളുകളിൽ തെയ്യാട്ടം നടത്തപ്പെടുമ്പോൾ, ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളാട്ടവും തോറ്റവും മാറിമാറി കാണാറുണ്ട്.

അവലംബം
ഫോക് ലോർ നിഘണ്ടു-എം വി വിഷ്ണു നമ്പൂതിരി
തുത്തിക
മരുതം
തിരുമുറ്റം
സ്മരണിക-14