ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/അക്ഷരവൃക്ഷം/ആസ്വാദനക്കുറിപ്പ്

ആസ്വാദനക്കുറിപ്പ് ടേക് ഓഫ്

പരിചിതമായ ഒരു വാർത്തയിൽ നിന്നാണ് മലയാള സിനിമയ്ക്ക് തീരെ പതിവില്ലാത്ത ഒരു പ്രമേയം സ്വീകരിച്ച് ടേക്ക് ഓഫ് എന്ന സിനിമ എത്തിയത്. ഫിലിം എഡിറ്ററായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത്. മഹേഷും കഥാകൃത്ത് പി വി ഷാജികുമാറും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. തമാശ ഇല്ലാത്ത സിനിമയിൽ ലോകത്ത് നടക്കുന്ന ഒരു സുപ്രധാന സംഭവം മുഷിപ്പില്ലാതെയും ഉദ്വേഗം നിലനിർത്തിയും വളരെ ഭംഗിയാണ് സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. ലോകത്തിൽ മനുഷ്യൻ ആധിപത്യം സ്ഥാപിക്കുന്നതിനും വൈരാഗ്യം തീർക്കുന്നതിനുമായി ചെയ്യുന്ന ക്രൂരകൃത്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്ന ഒരു ചലച്ചിത്രം കൂടിയാണിത്.

ഐഎസ് ആക്രമണമുണ്ടായ 2014 വർഷത്തിൽ ഇറാഖി നഗരമായ തിക്രിത്തിൽ കുടുങ്ങിപ്പോയ ഒരു സംഘം മലയാളി നഴ്സുമാരുടെ അതിജീവനവും രക്ഷപ്പെടലും ആണ് ഈ ചിത്രത്തിലെ പ്രമേയം. വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ സമീറ എന്ന നഴ്സിന്റെ ജീവിതമാണ് സിനിമ പിന്തുടരുന്നത്. ഭേദപ്പെട്ട ബിസിനസ് പശ്ചാത്തലമുള്ള ഭർത്തൃകുടുംബത്തിലെ സമ്മർദ്ദത്തെ ചെറുത്ത് സ്വന്തം കുടുംബത്തെ സഹായിക്കാൻ ദുബായിൽ നഴ്സിങ് ജോലി ചെയ്തുവരികയായിരുന്ന സമീറയോട് ഒടുവിൽ ജോലി ഒഴിയാൻ ഭർത്താവും നിർബന്ധിച്ചു. പക്ഷേ തന്റെ നിർധന കുടുംബത്തിന് മുടങ്ങാതെ സഹായം ഉറപ്പുവരുത്താൻ അവൾക്ക് ജോലി കൂടിയേതീരൂ. അഭിമാനിയായ അവൾക്ക് അങ്ങനെ അയാളുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു കൊടുക്കേണ്ടി വരുന്നു. കുഞ്ഞും അയാൾക്കൊപ്പമായി. നാട്ടിൽ ജോലി ചെയ്യുന്ന ആശുപത്രിയിൽ നഴ്സ് ആയ ഷാഹിദിന് അവരുടെ പ്രശ്നങ്ങൾ അറിയാം. അവളോടൊപ്പം ജീവിതം പങ്കിടാൻ ഷഹീദ് തയ്യാറാണ്. ആദ്യമൊക്കെ അവൾ വിസമ്മതിച്ചെങ്കിലും നിരന്തമായ പിന്തുടരലും കൂടുതൽ ശമ്പളത്തിനായുള്ള അയാളുടെ ശ്രമവും അവർ തമ്മിൽ ഒന്നിക്കാൻ നിമിത്തമായി.

അങ്ങനെ ഇറാഖിലേക്ക് നഴ്സുമാരുടെ സംഘം ജോലിക്ക് യാത്രയാവുന്നു. അവിടെവെച്ച് സമീറ ഗർഭിണിയാവും ആദ്യ വിവാഹത്തിലെ മകനെ ഭർത്താവ് അവളുടെ അടുത്ത് വിടുകയും ചെയ്യുന്നു. താമസിയാതെ ഇറാഖിലെ പ്രശ്നങ്ങൾ വഷളായി. ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റ് ധാരാളം പേർ ആശുപത്രിയിൽ വന്നു. ഭീകരർ ആശുപത്രി കീഴടക്കുകയും അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. അതിനിടയിൽ സമീറയുടെ ഭർത്താവ് ഷഹീദ് ഭീകരരുടെപിടിയിലാകുന്നു. ഇറാഖിലെ ഇന്ത്യൻ അംബാസഡറോട് സമീറ ഭർത്താവിനെപ്പറ്റി അന്വേഷിക്കുന്നു. ഷഹിദിന് കുഴപ്പമില്ലെന്ന് അംബാസഡർ സമീറയോട് കള്ളം പറയുന്നു. കൂടെയുള്ള നഴ്സുമാർ എല്ലാം മുസ്ലിം വേഷം സ്വീകരിക്കുന്നു. നിരന്തരമായ പ്രയത്നങ്ങൾക്ക് ഒടുവിൽ അവർ വിമോചിതരാവുന്നു. അതിനിടയിൽ സമീറയുടെ ആത്മവിശ്വാസത്തോടെയുള്ള പരിശ്രമത്തിലൂടെ ഭർത്താവിനെ മോചിപ്പിക്കുന്നു.

തന്റെ ഭർത്താവ് ഐഎസ് പിടിയിലാണെന്നും കൂടെയുള്ളവർ മരിക്കുകയാണെന്നും അറിയുമ്പോൾ സമീറ നിസ്സഹായതയോടെ കരയുന്ന കാഴ്ച കരളലിയിപ്പിക്കുന്നതാണ്. ഈ ഭാഗമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. സമീറ എന്ന ധീര വനിതയുടെ അർപ്പണബോധമാണ് അവരെ ലക്ഷ്യത്തിലെത്തിച്ചത്. വളരെ നല്ലൊരു ചിത്രമാണിത്. മനുഷ്യനെ ഈ കോവിഡ് പ്രതിരോധ കാലം അതിജീവിക്കാൻ സമീറയുടെ ലക്ഷ്യബോധം എല്ലാവർക്കും പ്രേരണയാകും. ഇത്തരത്തിലുള്ള ചിത്രങ്ങൾ അപൂർവമായേ മലയാളികൾ കണ്ടിട്ടുണ്ടാവൂ. തമാശ എന്നതിലുപരി മാനവരാശിയെപ്പറ്റിയും ലോകത്തിന്റെ സ്വാർത്ഥതയെപ്പറ്റിയും ചിന്തിപ്പിക്കുന്ന സിനിമകൾ സുപ്രധാനമാണ്. ഈ സിനിമയിലെ ഓരോ കഥാപാത്രത്തിനും അവരുടേതായ സവിശേഷതകളുണ്ട്. അതിജീവനത്തിന്റയും പ്രതിരോധത്തിന്റെയും കഥയായ ചിത്രം ഈ കോവി‍ഡ് കാലം അതിജീവിക്കാൻ നമുക്ക് ആവേശം നൽകും എന്നാണ് എന്റെ പ്രതീക്ഷ. വളരെ മനോഹരമായ ഒരു ചിത്രമാണിത്.

ദേവിക സുരേഷ്
6 A ജി.എച്ച്.എസ്.എസ് തോട്ടക്കോണം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം