വിശ്വത്തെയൊട്ടാകെ വിറപ്പിച്ചുകൊണ്ടിന്നു
ഭീതിയായെത്തിയ കൊടുംമഹാമാരിയെ...
മടങ്ങുക നിന്നിലേക്കെന്നെന്നും, മാനുഷ്യ
ഭീതിയൊഴിക്കുകയെന്നെന്നുമേ...
തൊട്ടാൽ ചുമച്ചാൽ പകർന്നിടും രോഗമേ,
ഞങ്ങളീ നേരത്തെ മാറിക്കടക്കും
ഉടലിനാലടുക്കാതെ ഉയിരുകൊണ്ടടുത്തിടും
നിന്നെ തുരത്തുന്ന വജ്രായുധം.
യാഥാർഥ്യമറിയുന്ന ഒരു നിമിഷത്തിലേക്കൊരു
തവണയെങ്കിലും ശപിച്ചിടുന്നു.
പ്രകൃതി തൻ നേരെ നിൻ ചെയ്തികളൊന്നായി
സ്മരിക്കുമ്പോൾ മനുജാ, വെറുത്തിടുന്നു.
പ്രകൃതിയെ ചൂഷണം ചെയ്തു, തൻ സ്വാർത്ഥത
നിറവേറ്റി നീയെന്നും മാനവനെ...
നിന്റെയീ ചെയ്തിക്കു പ്രതിഫലം നൽകിയോ
ഇത്തരത്തിൽ തന്നെ സർവേശ്വരൻ.
തന്നെ നോവിക്കുന്ന മനുഷ്യരോടെന്നിട്ടും
കനിവു കാട്ടുന്നുവോ പ്രകൃതിമാതാ?
സ്വന്തം വിനാശം വരുത്തിവയ്ച്ചീടുന്ന
മാനുഷർക്കെന്നെന്നും പാഠമാണ്.
ഈയൊരു നിമിനേരമെങ്കിലും നാമൊന്നായി
മനസ്സുകൾ കൂട്ടി തയ്ച്ചിടുന്നു.
ഒത്തൊരുമയോടൊത്തു പ്രതിരോധം തീർത്തു
കൊണ്ടൊരുമിച്ചു തോൽപ്പിക്കാം ഈ മഹാമാരിയെ....