എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/മണ്ണെണ്ണ വിളക്കിന്റെ കാലം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മണ്ണെണ്ണ വിളക്കിന്റെ കാലം / മാമു. എ പി

ഒന്നാം ക്ലാസിൽ പെരവൻ മാസ്റ്റർ ആയിരുന്നു എന്റെ അധ്യാപകൻ. അന്ന് ഒരു പെൻസിലും ഒരു സ്ലേറ്റും ആണ് കൈയ്യിലുണ്ടായിരുന്നത്. വീട്ടിൽ നിന്നും രാവിലെ കട്ടൻ ചായയും (അത് തന്നെ മധുരം ഇല്ലാത്തത്) ചക്കക്കുരു ചുട്ടതും പപ്പടം ചുട്ടതും കഴിച്ചാണ് സ്‌കൂളിലേക്ക് വരുന്നത്. സ്‌കൂൾ ഉച്ചക്ക് വിട്ടാൽ കഞ്ഞി കിട്ടും. അത് കുടിക്കാൻ മന്തട്ട് സ്‌കൂളിൽ തന്നെ കൊണ്ട് വെക്കും. അതിൽ കഞ്ഞിവാങ്ങി പ്ലാവില കൊണ്ട് കയിൽ ഉണ്ടാക്കിക്കുടിച്ചു. പാത്രം കഴുകി സ്‌കൂളിൽ വെക്കും. പിന്നെ രണ്ടു മണിക്കാണ് ക്ലാസ് തുടങ്ങുക. നാല് മണി ആയാൽ സ്‌കൂൾ വിടും. പക്ഷെ ചില ദിവസങ്ങളിൽ ചായ പോലും ഇല്ലാതെ സ്‌കൂളിൽ വരാറുണ്ട്. ചില കുട്ടികൾ പലതും വാങ്ങി കഴിക്കുമ്പോൾ എനിക്ക് വളരെ വിഷമം തോന്നാറുണ്ട്. പക്ഷെ എന്ത് ചെയ്യും. അവർ ആരും തന്നെ എന്നെ പരിഗണിക്കാറില്ല. ചിലപ്പോൾ ഞാൻ കരഞ്ഞ് പോവാറുണ്ട്. ഞാൻ പിടിച്ച് പറിച്ച് ഓടാറുണ്ടായിരുന്നു. ചിലർ ഓടിച്ച് പിടിക്കും. ചിലരൊക്കെ കുറച്ച് എറിഞ്ഞ് തരും.

അങ്ങനെ രണ്ടാം ക്ലാസിൽ എത്തി. ചെറുണ്ണി മാസ്റ്റർ ആയിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചർ. അദ്ദേഹം ഒരു കനിവുളള മാഷ് ആയിരുന്നു. എന്ത് കാര്യവും അദ്ദേഹം അന്വേഷിച്ച് സമാധാനിപ്പിക്കും. രണ്ട് പുസ്തകവും ഒരു സ്ലേറ്റും അതിന്റെ മുകളിൽ ഒരു വരവടിയും രണ്ട് പൈസയുടെ ഒരു റബ്ബറും വാങ്ങി കുടുക്കും. ഇതായിരുന്നു ഞങ്ങളുടെ അന്നത്തെ ബാഗ്. ഒന്നാംക്ലാസിൽ നിന്നും വാങ്ങിയ സ്ലേറ്റ് മൂന്നാം ക്ലാസ് വരെ ഉപയോഗിച്ചു. പിന്നെ അതിന്റെ ചട്ട പോയി. ചട്ടയില്ലാതെ അത് നാലാം ക്ലാസിലും ഉപയോഗിച്ചു. മലയാളം കോപ്പിയും സ്ലേറ്റും ഒരു വരവടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാലിൽ എത്തിയപ്പോഴാണ് എ ബി സി ഡി പഠിപ്പിച്ചത്. പൊട്ടിയ സ്ലേറ്റിന്റെ കഷ്ണം കൊണ്ടാണ് പെൻസിൽ ആക്കി എഴുതാറുളളത്. കമ്പവും പാലും 4 മണിക്ക് കിട്ടുമായിരുന്നു. ഓട്ടത്തിലും കളിയിലും വളരെ നേരം ഓടിച്ചിട്ട് പിടിക്കാൻ കിട്ടാതെ പിന്നെ ഒഴിവാക്കി പോരൽ ആയിരുന്നു. എനിക്കൊരു സ്‌പെഷ്യൽ പേരും കിട്ടിയിരുന്നു. മിന്നൽ മാമു എന്നായിരുന്നു വിളിച്ചിരുന്നത്.

പഠിക്കാൻ ഇന്നത്തെപ്പോലെ കറണ്ട് ഉണ്ടായിരുന്നില്ല. വീട്ടിൽ ആകെ ഒരു മണ്ണെണ്ണ വിളക്ക് മാത്രം. കുറച്ച് സമയം ഞങ്ങൾ ആ വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കും. പിന്നീട് ആ വിളക്ക് വീട്ടിൽ അടുക്കളയിലേക്ക് കൊണ്ട് പോകും. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും ഞങ്ങൾ പഠിക്കുന്നതും എല്ലാം ആ ഒരു വിളക്കിനെ ആശ്രയിച്ചായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇട കലർത്തിയാണ് ഇരുത്തിയിരുന്നത്. ഓരോ ദിവസവും ഉളള മാർക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മാർക്കുളളവരെ മുൻനിരയിൽ ഇരുത്തും. അങ്ങനെ ഇരുത്തുന്നത് തന്നെ ഒരു പ്രത്യേക രീതിയിൽ ആയിരുന്നു. കൂടുതൽ മാർക്കുളളവരെ ഇരുത്തുമ്പോൾ ഓരോരോ കുട്ടിയും പിറകിൽ കൂടി പോയി മുന്നിൽ ഇരിക്കാൻ പാടില്ല. മുന്നിൽ കൂടെ തന്നെ പോയി ഇരിക്കണം.

അന്ന് യൂണിഫോം ഉണ്ടായിരുന്നില്ല. കഴിവുളളവർ നല്ല തുണിയും ഷർട്ടും ഇട്ടുവരും. എന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നു. ഞാൻ കീറിയതും തുന്നിയതുമായ തുണിയും ഷർട്ടും ആയിരുന്നു ഉടുത്തിരുന്നത്. മഴക്കാലം വന്നാൽ വാഴയില വെട്ടി തലയിൽ ചൂടി ആയിരുന്നു സ്‌കൂളിൽ പോയിരുന്നത്. അവിടെ എത്തിയാൽ ഇല ചുമരിൽ ചാരി വെക്കും. ചില കുട്ടികൾ തലക്കുട ചൂടി വരുമായിരുന്നു. എനിക്ക് ഒരു തുണിയും ഷർട്ടും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ വൈകുന്നേരം തന്നെ ഉമ്മ അത് അലക്കി അടുപ്പിന്റെ മുകളിൽ വെച്ച് ഉണക്കി പിറ്റേന്നും ഉടുക്കാൻ റെഡിയാക്കുമായിരുന്നു. അന്ന് എനിക്ക് ട്രൌസർ ഉണ്ടായിരുന്നില്ല. ഞാൻ സ്‌കൂളിൽ പോകുന്ന കോലം കണ്ട് കുരുത്തോല കുന്നുമ്മൽ ഇസ്മാൽ കുട്ടി ഹാജി ആണ് നല്ല ഒരു കരയുളള തുണിയും ഒരു കുപ്പായവും വാങ്ങി തന്നത്. അദ്ദേഹം ഇന്ന് ഇല്ല. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.

പെരവൻ മാസ്റ്റർ, ചെറുണ്ണി മാസ്റ്റർ, മീനാക്ഷി ടീച്ചർ, ചന്തു മാസ്റ്റർ, രാഘവൻ മാസ്റ്റർ, അഹമ്മദ്കുട്ടി മാസ്റ്റർ, അസൈൻ മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ എന്നിവരായിരുന്നു ഞങ്ങളുടെ അധ്യാപകർ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാനും എ. സി കോയസ്സൻ കണ്ടം പിലാക്കിലും ആയിരുന്നു പ്രാർത്ഥന ചൊല്ലൽ. അന്നത്തെ പ്രാർത്ഥന ഇങ്ങിനെയായിരുന്നു.


ഹൃദയപ്പംഗേജം വികസിപ്പിക്കുന്ന
സദയ ദൈവമേ നമസ്‌ക്കാരം
കരകവിഞ്ഞൊഴും പേമ പീയൂഷ
സിരകളിൽ കളിയാടുന്ന
സകല നായക കരുണ കാതലെ
പകലും രാവും നീ കാക്കണെ
വികൃതി കൂടാത്ത പ്രകൃതിയോടൊത്ത്
സുകൃതികൾ ആയി വളരുവാൻ
വരവിഭാവേയ് ചെറുകിടാങ്ങളിൽ
സുകൃതികൾ ആയി വളരുവാൻ
വരവിഭാവേയ് ചെറുകിടാങ്ങളിൽ
അരുളണെ കൃപ ദൈവമേ.

അതിനിടെ ഉമ്മ മരണപ്പെട്ടു. പഠിക്കാൻ എനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിധിയില്ല. അതിനുളള സാമ്പത്തികം ഇല്ലായിരുന്നു. നാലാംക്ലാസ്സോടെ സ്‌കൂളിൽ നിന്നും ഞാൻ വിടവാങ്ങി. കുറച്ച് പേർ കളരിക്കണ്ടി സ്‌കൂളിലും കുറച്ച് പേർ കുന്ദമംഗലം ഹൈസ്‌കൂളിലേക്കും പോയി. ഞാൻ പിന്നെ വയനാട്ടിൽ കൃഷിപ്പണിക്ക് പോയി. ആദ്യം 75 പൈസ ആയിരുന്നു ദിവസക്കൂലി.