എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/ഓൺലൈനിലെ ഓസോൺ ചർച്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഓൺലൈനിലെ ഓസോൺ ചർച്ചകൾ

വേനലവധി അപ്രതീക്ഷിതമായി നേരത്തെ എത്തിയത്‌ ഞങ്ങൾ കുട്ടികളുടെ എല്ലാ പദ്ധതികളും തകിടം മറിച്ചു. ലോക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യവും സംജാതമായി. പുസ്തക വായനയും യുട്യൂബിലെ ശാസ്ത്ര ബന്ധിയായ വീഡിയോകളും അല്ലസ്വൽപം കൃഷിപ്പണികളുമായി ലോക്ഡൗൺ അവധിക്കാലം ഇഴഞ്ഞാണ്‌ മുന്നോട്ട്‌ പോയിരുന്നത്‌. കൂട്ടുകാരും കളികളുമില്ലാതെ പാകമാകാത്ത പക്വതയുമായി അവധിക്കാലം മുന്നോട്ടു പോവുമ്പോഴാണ്‌ അല്പം ആശ്വാസമായി ചില ഇളവുകൾ സർക്കാർ പ്രഖ്യാപിക്കുന്നത്‌.

അടക്കിപ്പിടിച്ച വിചാര വികാരങ്ങളെ തുറന്ന്‌ വിടാനും കൂട്ടുകാരുമൊത്ത്‌ കൂട്ടുകൂടാനുമുള്ള അവസരം വന്നണയുന്നു എന്നാണ്‌ വിചാരിച്ചത്‌. എന്നാൽ പ്രതീക്ഷക്കൊത്ത ഇളവുകളൊന്നും തന്നെ പ്രഖ്യാപിച്ചു കാണാത്തത്‌ ഏറെ സങ്കടപ്പെടുത്തി. പരിഹാരം തേടി വിളികളും മെസ്സേജുകളുമായി ഞങ്ങൾ കുട്ടിക്കൂട്ടം അരങ്ങ്‌ തകർത്തു. അതിനിടയിലാണ്‌ അച്ചന്റെ ഓൺലൈൻ മീറ്റിംഗ്‌ അനു ഓർമ്മപ്പെടുത്തിയത്‌. നമുക്കുമായാലോ എന്ന്‌ അഭിയും ചോദിച്ചു. സാധ്യതകളാരായാൻ സമയം കൊടുത്ത്‌ വിദൂര ചർച്ചകൾക്ക്‌ വിരാമമായി.

അന്ന്‌ രാത്രി അച്ഛനമ്മമാരുടെ സമ്മതം തേടി മീറ്റിംഗിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു നിശ്ചയിച്ച അസൈൻമെന്റ്‌. കുട്ടിക്കൂട്ടം ഏറെക്കുറെ പിറ്റേന്നായപ്പോഴേക്കും സമ്മതം സംഘടിപ്പിച്ചു. അന്ന്‌ ചെയ്യേണ്ട കാര്യങ്ങൾ അനു വിശദീകരിച്ചു. സൂം എന്ന പേരിലുള്ള ഒരു മീറ്റിംഗ്‌ ആപ്പാണ്‌ അച്ഛൻ ഉപയോഗിക്കുന്നത്‌. എല്ലാവരും അത്‌ ഡൗൺലോഡ്‌ ചെയ്യണം. ശേഷം ഇ- മെയിൽ ഉപയോഗിച്ച്‌ സൈൻ അപ്‌ ചെയ്യണം. മീറ്റിംഗ്‌ ഹോസ്റ്റ്‌ ചെയ്യുന്നത്‌ അനുവായിരിക്കും. മറ്റുള്ളവർക്ക്‌ മീറ്റിംഗിൽ പ്രവേശിക്കാൻ ഓൺലൈൻ ലിങ്ക്‌ വാട്സാപ്പിൽ അയച്ചു നൽകാമെന്നും അനു പറഞ്ഞു. പിറ്റേന്ന്‌ രാവിലെ 10 മണിയാണ്‌ മീറ്റിംഗ്‌ സമയം.

ആഴ്ചകൾ കഴിഞ്ഞ ശേഷം ഓൺലൈനിൽ ആണെങ്കിലും പരസ്പരമുള്ള സമാഗമത്തിനായി 5 കൂട്ടുകാരും കാത്തിരുന്നു. അനുവും അഭിയും നബീലും ജിജോയും അനസും. നാളെയാണ്‌ സൂം മീറ്റിംഗ്‌, പുതിയ അനുഭവമാണ്‌ ഓൺലൈനിലുള്ള മീറ്റിംഗ്‌. മുഖ്യമന്ത്രി കളക്ടർമാരും മറ്റു ഉദ്യോഗസ്ഥരുമായൊക്കെ ഓൺലൈനിൽ യോഗം ചേരുന്നു എന്നത്‌ അഞ്ചു പേർക്കും കേട്ടറിവു മാത്രമായീരുന്നു. സാങ്കേതികതയുടെ വികാസം വിരിയിച്ചെടുക്കുന്ന പുതിയ പുതിയ രീതികൾ നമ്മുടെ ഭാവനകൾക്കും അപ്പുറത്ത്‌ തന്നെയായിരുന്നു.

രാത്രി ഉറങ്ങാൻ കിടന്ന അനുവിന്‌ ഉറക്കം തഴുകുന്ന കൺപോളകൾ ചിമ്മുമ്പോഴെല്ലാം മനസ്സിന്റെ അഭ്രപാളിയിൽ നിറഞ്ഞു നിന്നത്‌ പിറ്റേന്നത്തെ സമാഗമം തന്നെയിരുന്നു. കൂട്ടുകെട്ടിന്റെ ദ്യഡ്വദത പ്രതിഫലിച്ചത്‌ ഉറക്കത്തിലായിരുന്നു. സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക്‌ പോകുന്നതിന്റെ തലേന്നാൾ ഉറക്കവും ഉണർച്ചയും കളിക്കുന്ന ഒളീച്ചുകളി നേരം പുലരും വരെ ഇവിടേയും തുടർന്നു. ഉറങ്ങിയും ഉണർന്നും നേരം വെളുപ്പിച്ച്‌ പതിവിലും നേരത്തെയാണ്‌ അനു ഉറക്കമുന്നത്‌.

പ്രഭാത കർമ്മാദികൾക്ക്‌ ശേഷമുള്ള കാത്തിരിപ്പിന്‌ ദൈർഘ്യം ഏറെ വർധിച്ചത്‌ പോലെ. അനു വിചാരിച്ചു, എങ്ങനെയെങ്കിലും പത്തുമണി ആയാൽ മതിയായിരുന്നു. മുക്കിയും മൂളിയും നിരങ്ങി നീങ്ങുന്ന കാളവണ്ടിക്ക്‌ സമാനമായി സമയം ഇഴഞ്ഞു നീങ്ങി. അവസാനം നിശ്ചയിച്ച സമയം വന്നെത്തി. മീറ്റിംഗ്‌ പോസ്റ്റ്‌ ചെയ്യാനായി അച്ഛന്റെ മൊബൈൽ ഫോണിലൂടെ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്തു. അയച്ചു കൊടുത്ത ലിങ്ക്‌ വഴി ആരാണ്‌ ആദ്യം മീറ്റിംഗിൽ പങ്കുചേരുന്നത്‌ എന്ന്‌ ആകാംക്ഷയോടെ കാത്തിരുന്നു. അനസ്സായിരുന്നു രണ്ടാമതായി മീറ്റിംഗിൽ എത്തിച്ചേർന്നത്‌. അനസ്സിനോട്‌ ഹായ്‌ പറയുന്നതിനിടയിൽ ജിജോയും അവരോടൊപ്പം കൂടി. പിന്നീട്‌ അഭി ആണ്‌ വന്നത്‌. എല്ലാവരും നബീലിനെ കാത്തിരുന്നു മടുത്തു.

നമുക്ക്‌ ആരംഭിക്കാം എന്ന്‌ അനു പറഞ്ഞു, അവധിക്കാലത്തെ വിശേഷങ്ങളുമായി ജിജോ ആണ്‌ ചർച്ചകൾക്ക്‌ തുടക്കം കുറിച്ചത്‌. തൊടിയിൽ തടമെടുത്ത്‌ ഷീറ്റ്‌ വിരിച്ച്‌ താനുണ്ടാക്കിയ മത്സ്യ കുളത്തിലെ വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും ജിജോക്ക്‌ അവസാനിക്കുന്നില്ല. അഭി ആകട്ടെ താൻ വളർത്തുന്ന കോഴിക്കുഞ്ഞുങ്ങളുടെ സുഖവിവരങ്ങളുമായാണ്‌ ആണ്‌ വർത്തമാനത്തിന്‌ തുടക്കം കുറിച്ചത്‌, അനുവിന്‌ അമ്മയുടെ പാചക നൈപുണ്യവും അനസിന്‌ മുറ്റത്ത്‌ നിറയെ വീഴുന്ന മാമ്പഴത്തിന്റെ വിശേഷവും ആണ്‌ പറയാനുണ്ടായിരുന്നത്‌.

വിശേഷങ്ങളുമായി കുട്ടിക്കൂട്ടം ഓൺലൈനിൽ മുന്നോട്ടു പോകവേ ആണ്‌ നബീൽ മീറ്റിംഗിൽ പ്രവേശിച്ചത്‌. അച്ഛനെ ഡിസ്ചാർജ്ജ്‌ ചെയ്തു വീട്ടിലെത്തിയ സമയമായത്‌ കൊണ്ടാണ്‌ ഞാനല്ലം വൈകിയത്‌.

അനു ചോദിച്ചു: അച്ഛനെന്തു പറ്റി ?

നബീൽ തുടർന്നു: ഞങ്ങളുടെ ലോക്ഡൗൺ പ്രൊജക്റ്റുകളുടെ ഒരു ഭാഗമാണ്‌ വൃക്ഷ തൈ നടൽ. മലിനമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിന്‌ അല്ലം ആശ്വാസം പകരാൻ തന്നാലാവുന്നത്‌ നമുക്കും ചെയ്യാമല്ലോ.

വീടിന്‌ ചുറ്റും നടാവുന്നത്രയും മരങ്ങൾ ഞാനും അച്ഛനും നട്ടു. പക്ഷേ, അവസാനമായി നടാനുണ്ടായിരുന്നത്‌ ഒരു മാവിൻ തൈയ്യായിരുന്നു. തൈ നടുന്നതിനിടയിൽ അച്ഛന്റെ കാലിലെന്തോ കടിച്ചു. എന്താണെന്ന്‌ മനസ്സിലായില്ല, കാലിൽ നിറ വ്യത്യാസം വന്നപ്പോഴാണ്‌ ഹോസ്പിറ്റലിൽ പോവാൻ തീരുമാനിച്ചത്‌.

കാലിൽ രണ്ട്‌ പാടുകൾ കണ്ടപ്പോൾ കടിച്ചത്‌ പാമ്പായിരിക്കുമെന്ന്‌ ഡോക്ടർ അഭിപ്രായപ്പെട്ടു. ആശങ്കയകറ്റാനായി 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു. കുഴപ്പമൊന്നും കൂടാതെ ഇപ്പൊഴാ ഡിസ്ചാർജ്ജ്‌ ചെയ്തു വന്നത്‌. അഭി പറഞ്ഞു: എത്ര സൂക്ഷിച്ചാലും അപകടങ്ങൾ അറിയാതെ നമ്മെ തേടിയെത്തും അല്ലേ ?

അത്‌ പോകട്ടെ, അപകടമൊന്നും സംഭവിച്ചില്ലല്ലോ, എല്ലാം ദൈവഹിതം എന്ന്‌ പറഞ്ഞ്‌ നബീൽ തന്നെയാണ്‌ ഓസോൺപാളിയുടെ ഏറ്റവും വലിയ വിള്ളൽ അടഞ്ഞു എന്ന ഏറെ കൌതുകകരമായ വാർത്ത അവതരിപ്പിച്ച്‌ ശോകമൂകമായ അന്തരീക്ഷത്തിൽ നിന്നും കുട്ടിക്കൂട്ടത്തെ തിരികെ കൊണ്ടുവന്നത്‌.

ഓസോൺ പാളിയുടെ സുഷിരം അടയുകയോ.. ? ജിജോ ആണ്‌ ചോദിച്ചത്‌.

നബീൽ വിശദീകരിച്ചു. റഫ്രിജറേറ്ററുകൾ, എയർകണ്ടീഷനുകൾ എന്നിവ ക്ലോറോ ഫ്ലൂറോ കാർബണുകൾ, ഹാലോൺ തുടങ്ങിയ വാതകങ്ങൾ പുറം തള്ളുന്നവയാണ്‌. ഈ വാതകങ്ങൾ അന്തരീക്ഷത്തിന്റെ ഉയർന്ന വിതാനങ്ങളിൽ വെച്ച്‌ അൾട്രാവയലറ്റ്‌ കിരണങ്ങൾ വിഘടിപ്പിച്ച്‌ ക്ലോറിൻ, ബ്രോമിൻ തുടങ്ങിയ വാതകങ്ങൾ ആയി മാറ്റപ്പെടുന്നു. ഇത്തരം വാതകങ്ങൾ ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാൻ ശേഷിയുള്ളവയാണ്‌. ഇതുമൂലമുണ്ടാകുന്ന ശോഷണം ആണല്ലോ ഓസോൺ സുഷിരം എന്ന്‌ അറിയപ്പെടുന്നത്‌.

പഠിച്ചിട്ടുണ്ട്‌ എങ്കിലും ഇത്ര വ്യക്തമായി ഇതുവരെ ഇത്‌ മനസ്സിലായിരുന്നില്ല എന്ന്‌ അഭി പറഞ്ഞു. അപ്പോൾ ജിജോ വീണ്ടും ചോദിച്ചു സുഷിരങ്ങൾ അടയുന്നത്‌ എങ്ങനെയാണ്‌ ?

നബീൽ തുടർന്നു: ലോക്ഡൗൺ മുഖേന വാഹനങ്ങളും ഫാക്ടറികളും പ്രവർത്തിക്കാത്തത്‌ നിമിത്തം ക്ലോറോ ഫ്ലൂറോ കാർബൺ, ഹാലോൺ തുടങ്ങിയ വാതകങ്ങളുടെ അന്തരീക്ഷത്തിലെ അളവ്‌ ക്രമാതീതമായി കുറഞ്ഞു. ഇത്‌ ഓസോൺ പാളിയിലെ ശോഷണത്തിന്‌ അളവിനെ കുറക്കുകയും അങ്ങനെ ഓസോൺ പാളിയിൽ വന്ന അപചയങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു, ഇങ്ങനെയാണ്‌ ഓസോൺ പാളിയിലെ ഏറ്റവും വലിയ സുഷിരം അടഞ്ഞു പോയത്‌.

ജലന്ധറിൽ നിന്നും ഹിമാലയം കാണാൻ സാധിക്കുന്നു എന്ന വാർത്ത കുട്ടി കൂട്ടത്തെ അറിയിച്ചത്‌ അനുവായിരുന്നു.

അതിലെന്താ ഇത്ര അത്ഭുതമെന്ന്‌ അനസ്‌ ചോദിച്ചു. പിന്നെന്താ അത്ഭുതം ഇല്ലേ അനു മറുചോദ്യം ഉന്നയിച്ചു. എന്താണ്‌ അതിൽ ഇത്ര അത്ഭുതം എന്ന്‌ ചോദിച്ചത്‌ ജിജോയാണ്‌.

അനു പറഞ്ഞു ജലന്ധറിൽ നിന്ന്‌ 230 കിലോമീറ്റർ അകലെയാണ്‌ ഹിമാലയ പർവ്വതം. ഇന്ന്‌ ജീവിച്ചിരിക്കുന്ന ജലന്തർ നിവാസികൾ ഒന്നും തങ്ങളുടെ നേത്രങ്ങൾ കൊണ്ട്‌ തങ്ങളുടെ പ്രിയപ്പെട്ട നഗരത്തിൽനിന്നും ഹിമാലയത്തെ കണ്ടിട്ടേയില്ല. എന്നാൽ ലോക്ഡൗൺ തുടങ്ങി പത്ത്‌ ദിവസത്തിനുള്ളിൽ ഉള്ളിൽ ജലന്ധർ നിവാസികൾക്ക്‌ മനോഹരമായ ഹിമാലയ പർവതം ജലന്ധറിൽ നിന്നും നോക്കി കാണുവാൻ സാധിച്ചു. മലിനീകരണത്തിന്‌ ഉതകുന്ന വാതകങ്ങൾ പോയി അന്തരീക്ഷം തെളിഞ്ഞപ്പോൾ ആണ്‌ ഈ മനോഹരമായ കാഴ്ച അവർക്ക്‌ ദൃശ്യമായത്‌. ഇതിത്ര ചെറിയ കാര്യം ആണെന്ന്‌ നിങ്ങൾ വിചാരിക്കുന്നുണ്ടോ.

ഉത്തരം പറഞ്ഞത്‌ അനസ്‌ ആണ്‌: തീർച്ചയായും അല്ല.

നബീൽ പറഞ്ഞു നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തുനിന്നും ഇതേ രൂപത്തിൽ പശ്ചിമഘട്ടം കാണുവാൻ സാധിക്കുന്നുണ്ടെന്ന്‌ വാർത്ത കഴിഞ്ഞ ആഴ്ചയിൽ ഞാനും പത്രത്തിൽ വായിച്ചിരുന്നു.

നമ്മുടെ സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഫാക്ടറികളും അന്തരീക്ഷത്തിലേക്ക്‌ വമിപ്പിക്കുന്ന വിഷവാതകങ്ങളുടെ അളവ്‌ എത്രമാത്രമാണെന്ന്‌ നമുക്ക്‌ കാണിച്ചു തന്നത്‌ ഈ ലോക്ഡൗൺ തന്നെയാണ്‌ എന്നതിൽ ആർക്കും തർക്കം ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല. നബീൽ പറഞ്ഞു.

ലോക്ഡൗൺ അവസാനിക്കുന്നതോടെ എല്ലാം പഴയപടി തന്നെ ആകുമല്ലോ എന്ന സങ്കടമാണ്‌ എനിക്ക്‌ എന്ന്‌ ജിജോ സൂചിപ്പിച്ചു.

അണ്ണാൻ കുഞ്ഞും തന്നാലായത്‌ എന്നാണല്ലോ ചൊല്ല്‌, അന്തരീക്ഷത്തെ ഈ വിഷമകരമായ മലിനീകരണത്തിൽ നിന്നും രക്ഷപ്പെടുത്താൻ നമുക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമല്ലോ കൂട്ടുകാരെ. ഏതായാലും അതിനുതകുന്ന എതാനും ചില പ്രവർത്തനങ്ങൾ നമുക്കും പ്രാവർത്തികമാക്കി കൂടെ. ആശയം മുന്നോട്ടു വെച്ചത്‌ അനസ്‌ ആണ്‌.

മരങ്ങൾ അന്തരീക്ഷത്തിൽ ഓക്സിജൻ അളവ്‌ വർദ്ധിപ്പിക്കും എന്ന്‌ നാമെല്ലാവരും പഠിച്ചതല്ലേ. മഴക്കാലമാണ്‌ വരാനിരിക്കുന്നത്‌, ഇപ്പോൾ മരത്തൈകൾ നടുകയാണ്‌ എങ്കിൽ മഴക്കാലത്തോടെ അവ വേരുപിടിച്ച്‌ വളരുവാൻ തുടങ്ങുകയും ഏതാനും വർഷങ്ങൾ കൊണ്ട്‌ വടവൃക്ഷമായി തീരുകയും ചെയ്യും. ഈ അവധി കാലത്ത്‌ എല്ലാ ദിവസവും ഓരോ മരങ്ങൾ നമ്മുടെ ചുറ്റുപാടിലും പരിസരങ്ങളിലും എന്തുകൊണ്ട്‌ നമുക്ക്‌ വെച്ചുപിടിപ്പിച്ചു കൂടാ.

നിറഞ്ഞ കയ്യടിയോടെ നാലു കൂട്ടുകാരും ഈ ആശയത്തെ എതിരേറ്റു. ഈ സമയം അനസ്സിൻറെ മുഖത്ത്‌ മിന്നിമറയുന്ന ഭാവങ്ങൾ ഒന്ന്‌ കാണേണ്ടത്‌ തന്നെയായിരുന്നു.

അനു പറഞ്ഞു: നാം ആലോചിക്കുന്നതിന്‌ മുമ്പേ നബീൽ അത്‌ നടപ്പിലാക്കി, അങ്ങനെയാണല്ലോ അച്ഛനെ പാമ്പ്‌ കടിച്ചത്‌. എല്ലാവരും തലകുലുക്കി.

അഭിയാണ്‌ ഓർമ്മിപ്പിച്ചത്‌: വേനൽ മഴ പെയ്ത കാലമാണ്‌, പാമ്പും പഴുതാരയും ധാരാളം കാണും, എല്ലാവരും സൂക്ഷിക്കണം. മറ്റു നാലു പേരും അഭിയെ ശരിവെച്ചു.

അമ്മ വിളിക്കുന്നു എന്ന്‌ പറഞ്ഞത്‌ ജിജോയാണ്‌. ജിജോ പോകാനൊരുങ്ങിയപ്പോൾ അനു പറഞ്ഞു എന്നാൽ നമുക്ക്‌ അവസാനിപ്പിക്കാം. അന്തരീക്ഷത്തിന്‌ കുടപിടിക്കുന്ന മരങ്ങൾ ഇനി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്‌ എന്ന പ്രതിജ്ഞയുമായി അഞ്ചു പേരും തങ്ങളുടെ വ്യവഹാരങ്ങളിലേക്ക്‌ തിരികെ പോയി.

സദീദ്‌ ബിൻ സാദിഖ്‌
8 F എ.എസ്.എം.എച്ച്.എസ്.വെള്ളിയഞ്ചേരി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ