എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുല്ലാട്

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്പുറം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുല്ലാട് .തിരുവല്ലയെയും പത്തനംതിട്ടയെയും ബന്ധിപ്പിക്കുന്ന റോഡിൽ തിരുവല്ലയിൽ എസ് സി എസ് കവലയിൽ നിന്നും ഉദ്ദേശം 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൂല്ലാട് എത്താം. തിരുവല്ലാ നഗരത്തിൽ നിന്നും ഏകദേശം 12 കിലോമീറ്റർ അകലെ തിരുവല്ലാ- കുമ്പഴ സ്റ്റേറ്റ് ഹൈവേയിലുള്ള (എസ് എച്ച്- 9) ഒരു പ്രദേശമാണ്‌ പുല്ലാട്. .തിരുവല്ല  ആണ് താലൂക്ക്, പോലീസ് സർക്കിൾ തിരുവല്ല ആണ്.ആറന്മുള നിയമസഭാമണ്ഡലത്തിൽ വരുന്ന പ്രദേശമാണിത്. 2011 സെൻസസ് പ്രകാരം 26,000 ആണ് ഇവിടുത്തെ ജനസംഖ്യ.പുല്ലാട്ടെ സാക്ഷരത 97.10% ആണ്.പുല്ലാട് സ്ഥിതിചെയ്യുന്ന കോയിപ്പുറം ഗ്രാമത്തിനുകീഴിൽ 7,319 കുടുംബങ്ങളുണ്ട്. 26,425 പേർ ജനസംഖ്യയുള്ള ഗ്രാമത്തിൽ 12,231 പേർ സ്ത്രീകളാണുള്ളത്. . ഗ്രാമത്തിലെ ഓരോ 1,000 പുരുഷന്മാർക്കും ശരാശരി സ്ത്രീകളുടെ എണ്ണം 1,160 ആണ്, ഇത് സംസ്ഥാനത്തിന്റെ മുഴുവൻ ശരാശരിയേക്കാൾ കൂടുതലാണ്. കോയിപ്പുറത്തെ സാക്ഷരതാ നിരക്ക് വളരെ ഉയർന്നതാണ് . ഇത് കേരളത്തിന്റെ ശരാശരിയേക്കാൾ ഉയർന്നതാണ്, ഇത് 94% ആണ്.

പൊതുസ്ഥാപനങ്ങൾ

  • ശ്രീ വിവേകാനന്ദ ഹൈസ്കൂൾ (എസ് .വി .ഏച്ച് .എസ് പുല്ലാട് )
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • കൃഷിഭവൻ
  • മൃഗാശുപത്രി
  • ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
  • വില്ലേജ്  ഓഫീസ്
  • വാട്ടർ അതോറിറ്റി ഓഫീസ്
  • ടെലിഫോൺ എക്സ്ചേഞ്ച്
  • എ .ഇ .ഓ ഓഫീസ്

ആരാധനാലയങ്ങൾ

  • ഭഗവതികാവ് ദേവി ക്ഷേത്രം
  • ശ്രീ ധര്മശാസ്താക്ഷേത്രം
  • എസ് .എൻ .ഡി .പി ഗുരുമന്ദിരം
  • ആനമല സെന്റ് തോമസ് മാർത്തോമാ ചർച്ച്

പ്രമുഖവ്യക്തികൾ

  • എൻ .നാരായണപ്പണിക്കർ (പുല്ലാട് വരിക്കണ്ണാമല വൈദ്യൻ )-കോ.വ 1059 കുംഭം 17ന് പുല്ലാട് പടിഞ്ഞാറ്റേതിൽ തറവാട്ടിൽ ജനിച്ചു . ഇദ്ദേഹം തിരുവിതാംകൂർ കൊട്ടാരം വൈദ്യൻ ആയിരുന്ന ആറന്മുള നാരായണപിള്ളയിൽ നിന്നും സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു . തിരുവനന്തപുരം ആയൂർവേദകോളജിൽനിന്ന് 1080-ൽ പഠനം പൂർത്തയാക്കി നാട്ടിലെത്തിയ വൈദ്യൻ തുടങ്ങിവച്ച ഹരിജനോദ്ധാരണപ്രവർത്തനങ്ങളുടെ തുടർസംഭവമായാണ് പുല്ലാടുലഹള നടന്നത് .പുല്ലാട് വൈദ്യന്റെ നേതൃത്വത്തിൽ ഒരുപറ്റം സവർണർ പുലയ കുട്ടികൾക്ക് സ്കൂൾ പ്രവേശനം സാധ്യമാക്കിയതാണ് പുല്ലാട് ലഹളയ്ക്ക് പ്രത്യക്ഷ കാരണമായത്.ഇതിനെ തുടർന്ന് പുല്ലാട് വൈദ്യൻ വിവേകാനന്ദ സ്കൂൾ 1921- ൽ സ്ഥാപിച്ചു .അതിന് അടുത്തവർഷം ഭാരതീയ ദർശനങ്ങളുടെയും സംസ്കൃതത്തിന്റെയും പ്രചാരണം ലക്ഷ്യമാക്കി രണ്ടു സ്ഥാപനങ്ങൾ കൂടി സമാരംഭിച്ചു (1)പൗരസ്ത്യ കലാലയം (2)സനാതനധർമ്മ പാഠശാല .1967 ൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു .
  • കെ .വാസുദേവൻ നായർ- സംസ്കൃതമഹോപാധ്യായനായ കെ.വാസുദേവൻ നായർ, പുല്ലാട് വൈദ്യൻ ആരംഭിച്ച പൗരസ്ത്യ കലാലയം ,സനാതനധർമ്മ പാഠശാല എന്നിവയുടെ ചുമതല ഏറ്റെടുക്കുന്നതിനായി ആലുവയിൽ നിന്നും പുല്ലാട്ട് എത്തി.തുടർന്ന് കഠിന പ്രവർത്തനഫലമായി ഇത് സംസ്‌കൃത സ്കൂളായി ഉയർന്നു .ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പുല്ലാട് വൈദ്യനോടൊപ്പം ഇദ്ദേഹം അഹോരാത്രം പ്രവർത്തിച്ചു .1990 ൽ ഇഹലോകവാസം വെടിഞ്ഞു .
  • ഡോ .നെല്ലിക്കൽ മുരളീധരൻ-1948 ഡിസംബർ 2ന് പത്തനംതിട്ട ജില്ലയിലെ നെല്ലിക്കൽ ഗ്രാമത്തിൽ ജനിച്ചു. 1972-ൽ പത്തനംതിട്ട കാതൊലിക്കേറ്റ് കോളജിൽനിന്നും എം.എ. ജയിച്ചു. 1991-ൽ കേരളസർവകലാശാലയിൽനിന്നു പിഎച്ച്.ഡി. 20 കൊല്ലക്കാലം വിവിധ എൻ എ സ്.എസ്. കോളജുകളിൽ അധ്യാപകനായിരുന്നു. 1997 മുതൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രഫസറും വകുപ്പുതലവനുമായിരിക്കെ, 2009 ഏപ്രിൽ 30-ാം തീയതി സർവീസിൽനിന്നു വിരമിച്ചു. കവിതകൾക്ക് ഇടശ്ശേരി അവാർഡ്, പൂന്താനം അവാർഡ്, വി.ടി. അവാർഡ്, എസ്.ബി.ടി. അവാർഡ്, കേരള സാഹിത്യഅക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2010 ഏപ്രിൽ 25 ന് അന്തരിച്ചു .

പുല്ലാട് ലഹള

ഭാവിയെ രൂപ കല്പന ചെയ്യുന്ന സംഭവങ്ങളാണ് പുല്ലാട്ട് അരങ്ങേറിയത്. ദളിത് വിഭാഗ ത്തിൽപെട്ട കുട്ടികളുടെ വിദ്യാലയപ്രവേശനവുമായി ബന്ധപ്പെട്ട് 1915 ൽ പുല്ലാട്ട് ആരംഭിച്ച ദളിത് ലഹളയ്ക്ക് ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കാൻ കഴിഞ്ഞു. ദളിത് നവോത്ഥാനത്തിന്റെ ശബ്ദമായിരുന്നു അവിടെ കേട്ടത്. പുല്ലാടു വൈദ്യൻ എന്നറിയപ്പെടുന്ന എൻ. നാരായണപ്പണിക്കർ, മഹോപാദ്ധ്യായ ബിരുദധാരിയായിരുന്ന തോട്ടപ്പുഴശ്ശേരി കെ. വാസുദേവൻനായർ എന്നി വരുടെ സംയുക്തനേത്യത്വത്തിൽ മധ്യതിരുവിതാംകൂറിൽ ഉരുത്തിരിഞ്ഞ സാംസ്കാരിക-സാമൂഹിക നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു പുല്ലാട് ലഹള.അയ്യങ്കാളി, കുറുമ്പൻ ദൈവത്താൻ, വെള്ളിക്കര ചോതി, അഴകാനന്ദ സ്വാമി, ചിറ്റേടത്ത് ശങ്കുപ്പിള്ള തുടങ്ങിയവരുടെ പിന്തുണയും ഒത്താശയും ദളിത് ലഹളയ്ക്ക് ആക്കംകൂട്ടി. കൊ.വ. 1059 കുംഭം 17-ന് പുല്ലാട് പടിഞ്ഞാറ്റേതിൽ തറവാട്ടിൽ ജനിച്ച വൈദ്യൻ, തിരു വിതാംകൂർ കൊട്ടാരംവൈദ്യനായിരുന്ന ആറന്മുളനാരായണപിള്ള യിൽനിന്നാണ് സംസ്‌കൃതവും ആയൂർവേദവും അഭ്യസിച്ചത്. തിരുവനന്ത പുരം ആയൂർവേദകോളജിൽനിന്ന് 1080-ൽ പഠനം പൂർത്തയാക്കി നാട്ടിലെത്തിയ വൈദ്യൻ തുടങ്ങിവച്ച ഹരിജനോദ്ധാരണപ്രവർത്തനങ്ങളുടെ തുടർസംഭവമായാണ് പുല്ലാടുലഹള നടന്നത് .ഹരിജനങ്ങൾക്ക് ഹിന്ദുമത പ്രബോധനം നൽകാൻ വേണ്ടി പുല്ലാട് ചാമക്കാലപുരയിടത്തിൽ പന്തലിട്ട് നടത്തിയ യോഗമാണ് ലഹളയിൽ കലാശിച്ചത്.ക്രൈസ്ത‌വ മിഷണറിമാർ അവശസമുദായാംഗങ്ങളെ കൂട്ടത്തോട ക്രിസ്തുമതത്തിലേക്ക് മാർഗം കൂട്ടുന്നതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യം മേല്‌പറഞ്ഞ സമ്മേളനത്തിന് ഉണ്ടായിരുന്നു. പുല്ലാടു വൈദ്യൻ, വള്ളംകുളം കൊച്ചുകുഞ്ഞുപണിക്കർ, കരുവാറ്റാ കൃഷ്ണനാശാൻ എന്നിവരായിരുന്നു പ്രഭാഷകർ. യോഗം നടന്ന സ്ഥലത്ത് പുലയസമുദായാംഗങ്ങൾ വൈദ്യന്റെ സമ്മതത്തോടെ ഒരു ഷെഡ്ഡുകെട്ടി. അവർക്ക് ഹരിഃശ്രീ തൊട്ടു പഠിക്കാനുള്ള സൗകര്യം അവിടെ സജ്ജീകരിക്കപ്പെട്ടു. കക്കാട്ടുവീ ട്ടിൽ കേശവനാശാനും തോട്ടപ്പുഴശ്ശേരി കാരിമറ്റത്ത് കൃഷ്ണപിള്ളയും മത്തായി ആശാനും മറ്റുമാണു ക്ലാസ്സുകൾ എടുത്തിരുന്നത്. പില്ക്കാലത്ത് ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന ടി.ടി. കേശവൻശാസ്ത്രിയും അവിടെ നിലത്തെഴുത്തു പഠിച്ചവരിൽ ഉൾപ്പെടുന്നു. അക്കാലത്ത്, പുല്ലാട് വൈദ്യനും അയ്യങ്കാളിയും തമ്മിലുള്ള ബന്ധത്തിന്റെ ഫലമായി, മധ്യതിരുവിതാംകൂ റിൽനിന്നും വെള്ളിക്കര ചോതി പ്രജാസഭയിൽ അംഗമായിത്തീർന്നു.

പുല്ലാടു വൈദ്യന്റെ നേതൃത്വത്തിൽ ഒരുപറ്റം സവർണർ പുലയക്കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം സാധ്യമാക്കിയതാണ് പുല്ലാടു ലഹളയ്ക്ക് പ്രത്യക്ഷകാരണമായത്. വെള്ളിക്കര ചോതിയാണ് കുട്ടികളുടെ വിദ്യാലയപ്രവേശനത്തിനു മുൻനിന്നത്. ടി.ടി. തേവൻ, പൈങ്കൽ, എം.ടി. തേവൻ എന്നീ മൂന്നു കുട്ടികളാണ് സ്‌കൂൾ പ്രവേശനം നേടിയത്. ടി.ടി. തേവനാണ് പിന്നീട് സ്പ‌ീക്കറായി ഉയർന്ന ടി.ടി. കേശവശാസ്ത്രി. കൊ.വ. 1090-ാമാണ്ടിലായിരുന്നു ഈ സംഭവം നടന്നത്. സവർണരും അവർണരും തമ്മിലുള്ള ഏറ്റുമുട്ടലിലും സ്‌കൂൾ തീവയ്‌പിലുമാണ് സംഗതികൾ കലാശിച്ചത്. പ്രസ്‌തുതകാലയളവിൽ പുലയനേതാവ് അയ്യങ്കാളി തൃക്കൊടിത്താനത്ത് ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ചെമ്പുംതറ കാളിചോതി കുറുപ്പനുമായി സഹകരിച്ച് 'സാധുജനപരിപാലിനി' എന്ന മാസിക അദ്ദേഹം പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. മാസികയുടെ അച്ചടി ചങ്ങനാശേരി സുദർശൻ പ്രസ്സിലായിരുന്നു. കുറുപ്പനായിരുന്നു മാസികയുടെ പത്രാധിപസ്ഥാനം വഹിച്ചിരുന്നത്. ഏറെക്കാലം തൃക്കൊടിത്താനത്ത് ഉണ്ടായിരു ന്നതുകൊണ്ട് സമീപപ്രദേശമായ പുല്ലാട്ടു നടന്ന ലഹളയിൽ അയ്യങ്കാളിക്ക് ഇടപെടാനവസരം ലഭിച്ചു. അദ്ദേഹത്തിൻ്റെ നിർദ്ദേശത്തിൽ രൂപീകൃതമായ പുലയസൈന്യം സവർണരുടെ മർദ്ദനത്തെ ശക്തമായി പ്രതിരോധിച്ചു . അഗ്നിക്കിരയായ സ്‌കൂൾ, 'തീവച്ച സ്കൂൾ' എന്നാണ് പിന്നീട് അറിയപ്പെട്ടത്. പ്രസ്തുത വിദ്യാലയമാണ് ഇപ്പോഴുള്ള ശ്രീ വിവേകാനന്ദാ ഹൈസ്‌കൂൾ. പുല്ലാട് സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ കുറുമ്പൻ ദൈവത്താനും സജീവമായി ഇടപെട്ടിരുന്നു.പുല്ലാട് പ്രശ്നത്തിൽ സവർണരിലെ ഉത്പതിഷ്ണുക്കൾ വൈദ്യനോടൊപ്പം അണിനിരക്കുകയുണ്ടായി. ചിറ്റേടത്ത് ശങ്കുപ്പിള്ള അവരിലൊരാളായിരുന്നു. അക്കാലത്ത് അദ്ദേഹം അയിരൂർ നായർ സമാജത്തിന്റെ നേതാവായിരുന്നു. വൈദ്യന്റെയും ശങ്കുപ്പിള്ളയുടെയും പ്രവർത്തനഫലമായി, 'യുവധർമ്മസേന' എന്നൊരു സംഘം രൂപീകൃതമായി. യാഥാത്ഥിതിക സവർണരെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് യുവധർമ്മസേനയ്ക്ക് രൂപം നല്കിയത്. അതോടെ, സവർണർ പിന്മാറുകയാണുണ്ടായത്.

1921 ലാണ് പുല്ലാടു വൈദ്യൻ വിവേകാനന്ദാ സ്‌കൂൾ സ്ഥാപിച്ചത്. അതിനടുത്തവർഷം, ഭാരതീയദർശനങ്ങളുടെയും സംസ്‌കൃതത്തിന്റെയും പ്രചാരണം ലക്ഷ്യമാക്കി രണ്ടു സ്ഥാപനങ്ങൾകൂടി സമാരംഭിച്ചു. (1) പൗരസ്ത്യകലാലയം, (2) സനാതനധർമ്മപാഠശാല. സംസ്കൃതമഹോപാദ്ധ്യായനായ കെ. വാസുദേവൻനായർ ഇവയുടെ ചുമതല ഏറ്റെടുക്കുന്നതിനായി ആലുവായിൽനിന്നും പുല്ലാട്ട് എത്തിച്ചേർന്നു. പൗരസ്ത്യകലാലയത്തിൽ പഠിച്ചുയർന്നവരിലൊരാളായിരുന്നു ശ്രീ വിദ്യാനന്ദ തീർത്ഥപാദസ്വാമികൾ. ഹിന്ദുധർമ്മം ബ്രാഹ്മണേതരർക്കും അഭിഗമ്യമാകേണ്ടതുണ്ടെന്ന കാഴ്ചപ്പാടോടുകൂടിയാണ് പൗരസ്ത്യകലാലയവും സനാതനധർമ്മപാഠശാലയും പ്രവർത്തിച്ചത്. പൗരസ്‌ത്യകലാലയം ഭാരതീയവിജ്ഞാനത്തിന്റെ ഒരു ഉന്നതപഠനകേന്ദ്രമായി ഉയരണമെന്നു പുല്ലാടു വൈദ്യൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, അത് സാധിച്ചില്ല. എങ്കിലും, കെ. വാസുദേവൻനായരുടെ കഠിനശ്രമംമൂലം അതൊരു സംസ്‌കൃത സ്‌കൂളായി ഉയർന്നുവന്നു. പില്ക്കാ ലത്ത് സംസ്കൃത സ്‌കൂളുകൾ ഒന്നൊന്നായി നിന്നുപോയകൂട്ടത്തിൽ പൗര സ്ത്യകലാലയവും ഇല്ലാതെയായി. പുല്ലാടു വൈദ്യൻ 1967 ലാണ് അന്തരിച്ചത്; വാസുദേവൻനായർ 1990 ലും.

സാംസ്കാരിക ചരിത്രം

പുല്ലാടിന്റെ ശ്രദ്ധേയമായ അനുഷ്ഠാന കലാരൂപമാണ് പടയണി. ഭദ്രകാളിയുടെ ദാരികനിഗ്രഹ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു പടയണി. ദാരികനെ നിഗ്രഹിച്ച ശേഷവും കലിയടങ്ങാതെ ഭദ്രകാളി ത്രിലോകങ്ങളും നശിപ്പിക്കാൻ പുറപ്പെട്ടു. പരമേശ്വരൻ തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ സമയം ശിവഭൂതഗണങ്ങൾ പച്ചപ്പാളയിൽ വിവിധ നിറങ്ങളിൽ ദേവിയുടെ രൂപങ്ങൾ വരച്ച് നൃത്തമാടി. ഇതുകണ്ട് ഭദ്രകാളി കലിയടങ്ങി ശാന്തയായി എന്നാണ് ഐതിഹ്യം.ഗണപതിക്കോലവും അരക്കിക്കോലവും പുല്ലാടിന്റെ സ്വന്തമായത് ഗോപാലൻ ആശാൻ എന്ന ഗോപാലന്നാശാന്റെയും തപ്പാശാന്റെയും ശ്രമഫലമായാണ്.  'ഫോക്‌ലോറ് അക്കാദമി 'ജേതാവായ കണ്ണാക്കര ഗോപാലൻ അദ്ദേഹത്തിൻ്റെ ജീവിതം പടയണിക്കു വേണ്ടി ഒഴിഞ്ഞു വെച്ചതായിരുന്നു. പുല്ലാടി ന്റെ ഒരു ജീവ നാടിയായിട്ടാണ് പടയണിയെ ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടുള്ളത്. അതോടെപ്പം പുല്ലാടിന്റെ മറ്റൊരു തനതു കലാരൂപമാണ് വേലകളി.അതും ഗോപാലനാശാന്റെ കൈകളിലൂടെയാണ് രൂപപ്പെട്ടത്. ഗോപാലനാശാന്റെയും തപ്പാശാന്റെയും വേർപാടിനു ശേഷം ഇന്ന് ഈ കലാരൂപത്തെ ഉയർത്തി കൊണ്ടുവരുവാൻ ഇവിടുത്തെ യുവ പടയണി കലാകാരന്മർ നിസ്വാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.

കാർഷിക ചിത്രം

പ്രതീക്ഷയുടെ പച്ചകുതിരകൾ നിലനിർത്താൻ മണ്ണ് ആവിശ്യമാണ് .ജീവജാലങ്ങൾ നിലനില്കുന്നതിനു ഭൂമിയിൽ മണ്ണ് ആവിശ്യമാണ് .നല്ല ഫലഭൂഷ്ടമായ മണ്ണ് ഏതൊരു നാടിന്റെയും അഭിവൃദ്ധിക്ക് കാരണമാണ് .മണ്ണിന്റെ ഫലഭൂഷ്ടി എന്നുള്ളത് കാർഷിക ആവശ്യത്തിനുള്ള സസ്യങ്ങൾക്ക് വാസസ്ഥലം നൽകുകയും ഗുണനിലവാരം ഉള്ള ഉയർന്ന വിളവ് തരാനുള്ള കഴിവ് ഉണ്ടാകുകയുമാണ് .അങ്ങനെ ഗുണമേന്മ ഉള്ള വിളവുകളുടെ വിളനിലമായിരുന്നു പുല്ലാട് എന്നു പറയുന്ന കൊച്ചു ഗ്രാമം . പുല്ലുകൾ നിറഞ്ഞ ഈ പ്രദേശം കൃഷിക്ക് ഉപയോഗമാക്കിയെടുത്തു നെല്ല് ,കരിമ്പ് ,കപ്പ ,വെറ്റ ഇതൊക്കെ ആയിരുന്നു പ്രധാന കൃഷി ഇനങ്ങൾ എന്ന് പരക്കെ പറയപ്പെടുന്നു .ചാണകവും ചാരവും ഉപയോഗിച്ച് രാസവളങ്ങൾ ഒന്നുമില്ലാത്ത പുല്ലാട് ഗ്രാമത്തിലെ വയലുകൾ വിളയിച്ചിരുന്ന പുല്ലാട് മണ്ണിന്റെ പ്രത്യേകതകൾ ഉള്ള ഇന്ന് കേരളം ഒട്ടാകെ പ്രസിദ്ധം ആണ് .അതുകൂടാതെ കരിമ്പ് കൃഷി, വാഴ കൃഷി ,അടക്ക എന്നീ കൃഷികളും ഇവിടെ ഇടവേള കൃഷികളായിട്ട് ചെയ്തിരുന്നു എന്ന് പരക്കെ പറയുന്നുണ്ട് .

രാഷ്ട്രീയ ചരിത്രം

രാഷ്ട്രത്തെ സംബന്ധിക്കുന്ന രാഷ്ട്ര ചരിത്രം പുല്ലാടിനെ സംബന്ധിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ളതായിരുന്നു. മധ്യതിരുവിതാംകൂറിലെ ജനങ്ങൾക്ക് ഉണർവും ആവേശവും പകർന്നു കൊടുത്ത ആറന്മുളയിൽ വച്ചു നടന്ന ചരിത്ര പ്രസിദ്ധമായ കോൺഗ്രസ് സമ്മേളനത്തിലെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു വൈദ്യൻ. ആ യോഗത്തിൽ വച്ച് അഖിലേന്ത്യാ കോൺഗ്രസ് നേതാവ് ശ്രീ N V താക്കർജിയുടെ സാനിധ്യത്തിൽ ഒരു ഹരിജന സേവാസംഘം രൂപീകരിച്ചു എന്ന്' 'സ്മരണാജ്ഞലി' എന്ന പുസ്തകത്തിൽ പ്രതിപാതിച്ചിട്ടുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖകളിൽ ഒന്ന് പുല്ലാടിൽ ഉണ്ടായിരുന്നു. മാടോലിൽ കുഞ്ഞിമോൻ വൈദ്യൻ, അഡ്വ. ഗോപാലകൃഷ്ണ പണിക്കർ , ചട്ടകുളത്ത് ഭാസ്കരൻ നായർ എന്നിവരൊക്കെയായിരുന്നു ആദ്യകാല രാഷ്ട്രീയ നേതാക്കന്മാർ. ഇന്ന് പുല്ലാടിനെ സംബന്ധിച്ചിടുത്തോളം എല്ലാ പാർട്ടികളുടേയും സംഘടനകൾ നിലനിൽക്കുന്നുണ്ട്. പുല്ലാടിൻ്റെ ആദ്യ രക്തസാക്ഷി വെള്ളിക്കര ചോതിയാണ്.

ചിത്രശാല