അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ ജനനം

Schoolwiki സംരംഭത്തിൽ നിന്ന്
ജനനം

വലിയ വലിയ ജോലികൾ ലഭിച്ചു സ്വന്തം നാട്ടിൽ നിന്ന് മറുനാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അവിടെയെത്തി വളരെ നാളുകൾക്കു ശേഷം പലരും സ്വന്തം നാടിനെക്കുറിച്ച് മറന്നു പോകാറുമുണ്ട്. എന്നാൽ ചിലരുടെ മനസ്സിൽ ചെറുപ്പത്തിലെ ചില ഓർമ്മകൾ മായാതെ കിടക്കും. അങ്ങനെ ഓർമ്മകൾ മായാത്ത ഒരു വ്യക്തിയുടെ കഥയാണിത്. അയാളാണ് രമേശ്‌ കൃഷ്ണൻ. നല്ല രീതിയിൽ തന്നെ മാതാപിതാക്കൾ രമേശിനെ പഠിപ്പിച്ചു. നല്ല വരുമാനം ഉള്ള ജോലി തന്നെ നേടി. അയാൾ സുമിത്ര എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. ജോലി സൗകര്യത്തിനായി രമേശ്‌ കുടുംബത്തോടെ നഗരത്തിലേക്ക് മാറി. ആൾ തിരക്ക്, ഇടുങ്ങിയ വീട് ആകെപ്പാടെ രമേശൻ ഒരു ബുദ്ധിമുട്ട് അനുഭവിച്ചു. എങ്കിലും ജോലി ഉപേക്ഷിക്കാൻ അയാൾ തയ്യാറായില്ല. അങ്ങനെയിരിക്കെ ഒരു ദിവസം രമേശ്‌ തന്റെ കുട്ടിക്കാലം ഓർത്തു. രാവിലെ എഴുന്നേറ്റു തോട്ടിൽ പോകുന്നതും, പാടവരമ്പത്തുകൂടി ഓടുന്നതും, പറമ്പിൽ ഓടി കളിച്ചതും, കൂട്ടുകാരുമൊത്തു മാവിൽ കയറി മാമ്പഴം പറിച്ച് കഴിച്ചതും എല്ലാം അയാൾ ഓർത്തു. ഒരു ദിവസം രമേശ്‌ തന്റെ ഫ്ലാറ്റിൽ ചില പരിഷ്‌ക്കാരങ്ങൾ വരുത്തി. ഒരു ഫിഷ്ടാങ്ക്, ഒരു റോസാപ്പൂ ചെടി എന്നിവ വാങ്ങി വച്ചു. രമേശിന്റെ മക്കൾ റോസാപ്പൂ ചെടി ഇന്നേവരെ കണ്ടിട്ടില്ലാത്തതുപോലെ നൂറു നൂറു ചോദ്യങ്ങൾ ചോദിച്ചു. ഇതെന്താ അച്ഛാ? പൂവ് ഉണ്ടാകുമോ? വലുതാകുമോ? അങ്ങനെ കുറേ ചോദ്യങ്ങൾ

ആ ചെടി വളർന്നു കഴിഞ്ഞപ്പോൾ അതിന്റെ പേരിൽ വീട്ടിൽ ബഹളമായി. ഇവർ എന്തിനാണ് ബഹളം വയ്ക്കുന്നത്? രമേശിന് മനസിലായില്ല. എങ്ങനെയാണ് ഇപ്രകാരം ജീവിക്കുന്നത്? രമേശൻ അവശനായി. ഒരു നല്ല കാര്യം ചെയ്താൽ കൂടെ നിൽക്കാൻ ആരുമില്ല.

രമേശന് അടുപ്പം പ്രകൃതിയോടാണ്. കാരണം അയാളുടെ കുട്ടിക്കാലം പ്രകൃതിയോട് ചേർന്നത് ആയിരുന്നു. രമേശ്‌ തന്റെ ജോലിക്കിടയിലും പ്രകൃതിയെപ്പറ്റി പഠിച്ചു തുടങ്ങി. അങ്ങനെ മുന്നോട്ട് പോകുമ്പോൾ അയാൾക്ക് ഒരു വലിയ കാട്ടിലേക്ക് പോയി പഠനം നടത്താൻ അവസരം കിട്ടി. ജോലി സംബന്ധമായി മറ്റൊരു സ്ഥലത്തേയ്ക്ക് പോകണമെന്നു പറഞ്ഞു അയാൾ കാട്ടിലേക്ക് പോകാനൊരുങ്ങി. കുടുംബമായി താമസിക്കുവാൻ സൗകര്യമില്ലെന്നും സുമിത്രയോടു രമേശൻ പറഞ്ഞു. അങ്ങനെ സുമിത്ര സങ്കടത്തോടെയാണെങ്കിലും പോയിട്ട് പെട്ടെന്ന് വരണമെന്ന് പറഞ്ഞു.

നൂറു പേരടങ്ങിയ ടീം ആയിരുന്നു അത്. പത്ത് പേരടങ്ങിയ ചെറുടീമുകളായി അവർ കാട്ടിലേക്ക് കയറി. പുതിയതായി കണ്ടെത്തുന്ന കാര്യങ്ങൾ അവർക്ക് നൽകിയ പ്രത്യേക ബുക്കിൽ രേഖപ്പെടുത്തണം. പത്ത് ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു കാട്ടിലെ ആ യാത്ര. യാത്രയുടെ അവസാനത്തിൽ കാട്ടിൽ നിന്നും ധാരാളം കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ടെന്നു രമേശനു മനസിലായി. തന്റെ ടീം കണ്ടെത്തിയ കാര്യങ്ങൾ രമേശൻ പതിനൊന്നാം ദിവസം അവതരിപ്പിച്ചു. അങ്ങനെ ഓരോ ടീമുകളും. നല്ല ടീമായി രമേശന്റെ ടീമിനെയാണ് തെരഞ്ഞെടുത്തത്.

വീട്ടിൽ നിന്നും മാറി നിന്നിട്ട് ഇപ്പോൾ ഇരുപതു ദിവസം കഴിഞ്ഞു. ആദ്യമായാണ് ഇങ്ങനെ പിരിഞ്ഞിരിക്കുന്നത്, മടക്ക യാത്രയിൽ രമേശൻ ഓർത്തു. വീട്ടിൽ എത്തിയപ്പോഴേക്കും കുട്ടികൾ സ്കൂളിൽ പോയിരുന്നു. രമേശനെ കണ്ടതും സുമിത്ര ഓടി വന്നു അയാളെ കെട്ടിപ്പിടിച്ചു. കാട്ടിലൂടെയുള്ള യാത്ര സുഖമായിരുന്നോ? ഇനി നിങ്ങൾ പോകുമ്പോൾ ഞങ്ങളെയും കൊണ്ടു പോകണം" സുമിത്രയുടെ ഈ വാക്കുകൾ രമേശിനെ അത്ഭുതപ്പെടുത്തി. ആരും കാണാതെ സൂക്ഷിച്ച ഒരു ബുക്ക്‌ സുമിത്ര രമേശനു നൽകി. കോളേജിൽ പഠിക്കുമ്പോൾ പ്രകൃതിയെപ്പറ്റി സുമിത്ര എഴുതിയ ലേഖനങ്ങളായിരുന്നു അവ നിറയെ. രമേശ്‌ കൃഷ്ണൻ പ്രകൃതിയെക്കുറിച്ച് ആധികാരികമായി പഠിക്കാൻ തീരുമാനിച്ചു. സുമിത്ര അതിനു വേണ്ട എല്ലാ സഹായങ്ങളും നൽകി. പലപ്പോഴും സുമിത്രയും രമേശനോപ്പം കൂടി. ലോകം അറിയപ്പെടാനിരുന്ന രണ്ടു പ്രകൃതി സംരക്ഷകരുടെ ജനനമായിരുന്നു അത്.

റിയ അച്ചാമ്മ കുര്യൻ
9 B അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ