ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/പുതിയവില്ലൻ മുളപൊട്ടുന്നു

പുതിയവില്ലൻ മുളപൊട്ടുന്നു.....

തെളിഞ്ഞ ആകാശം.സൂര്യഭഗവാൻ തെളിഞ്ഞു ഗമയിൽ മാനത്തു നിന്ന് ജ്വലിക്കുന്നു. "ഓടെടാ, സമയമായി" കനാലിനു മേലെയുള്ള പാലത്തിലൂടെ അപ്പുവും കൂട്ടരും ഓടുകയാണ് . സ്കൂളിലേക്കാണ് ഓട്ടം. അപ്പു പറഞ്ഞു, "എടാ, ഇന്ന് വെള്ളിയാഴ്ചയാണ് . നേരത്തെ ബെല്ലടിക്കും" "ഓ! ഒടുക്കത്തെ ഒരു പരീക്ഷ " കൂട്ടുകാരനായ വില്യം പറഞ്ഞു. അങ്ങനെ ഓടിയോടി അപ്പുവും കൂട്ടരും സ്കൂളിലെത്തി.അപ്പോഴേക്കും ഫസ്റ്റ് ബെല്ലടിച്ചു.അവർ ഓടി പരീക്ഷറൂമുകളിലെ ക്രമനമ്പർ അനുസരിച്ച് പേപ്പറും പേനയുമായി ഇരുന്നു.അപ്പു ഒരു പരിങ്ങലോടെയാണ് ബെഞ്ചിലിരുന്നത് . " എടാ അപ്പു , ഇന്ന് ബയോളജിയാ.കുറച്ചൊക്കെ ഞാൻ നോക്കി.എന്നാലും നീ പതുക്കെ പേപ്പർ ചരിച്ച് ഒന്നു കാണിച്ചുതരണം" അനു പറഞ്ഞു." ഇവിടെ ഞാനേ ഒന്നും പഠിച്ചില്ല.നോക്കട്ട് " അപ്പു ധിറുതിയിൽ പറഞ്ഞു. ഗിരീഷ് സാറായിരുന്നു ക്ലാസ്സിൽ വന്നത് . ചോദ്യപേപ്പർ കൈയിൽ കിട്ടി.അപ്പു വായിച്ചു നോക്കി.അവന് ചോദ്യങ്ങൾ എളുപ്പമായി തോന്നി.താൻ ഉദ്ദേശിച്ച ചോദ്യങ്ങളെല്ലാം വന്നു. ഒരു യുദ്ധം അവസാനിച്ചതുപോലെ അപ്പു പരീക്ഷ എഴുതി.കൂട്ടുകാരും അപ്പുവിന്റേന്ന് നോക്കി എഴുതി.പക്ഷെ അപ്പു സ്വാർത്ഥനാ! എല്ലാമൊന്നും കാണിച്ചുകൊടുക്കില്ല.തന്നേക്കാൾ മാർക്കു വാങ്ങിച്ചാലോ.അതിനാ! "എന്തായാലും ഇനി നാലു പരീക്ഷ കൂടിയേയുള്ളൂ " -അപ്പു പറഞ്ഞു. "ഇതൊന്നു കഴിഞ്ഞിട്ടുവേണം വെക്കേഷൻ ഒന്നു അടിച്ചുപൊളിക്കാൻ " -വില്യം പറഞ്ഞു. "അടുത്ത് പത്തിലാ. ഓ, അതോർക്കുമ്പോഴാ തലകറക്കം " -അനു പറഞ്ഞു. " അതിനല്ലേ വെക്കേഷൻ.എത്രവേണോ കളിച്ചുകൂത്താടാമല്ലോ" -വില്യം പറഞ്ഞു. “നമുക്ക് ക്ലബ്ബ് ഒന്നുഷാറാക്കണം.മത്സരങ്ങൾ വയ്ക്കണം. അംഗങ്ങൾ കൂട്ടണം.ക്ലബ്ബ് ഉദ്ഘാടനം ഉടനെ വേണം.” -അപ്പു പറഞ്ഞു.

അങ്ങനെ കുശലം പറഞ്ഞുപറഞ്ഞു വീടെത്തി.ക്ലബ്ബിന്റെ സ്വപ്നവുമായി അപ്പു നടന്നു.ഒരു പരീക്ഷ കൂടി കഴിഞ്ഞു.ഇനി മൂന്നെണ്ണം. അപ്പു തന്റെ ആഗ്രഹങ്ങെളെ നെഞ്ചിലേറ്റി നടന്നു. വെക്കേഷന് നാട്ടിൽ പല പ്രാവശ്യം ലക്ഷ്മി യും കുടുംബവും വന്നിട്ടുണ്ട് . അപ്പുവിന്റെ അടുത്ത കൂട്ടുകാരിയാണ് ലക്ഷ്മി.രണ്ടുപേരും വലിയ ഇഷ്ടത്തിലാണെന്നു വേണമെങ്കിൽ പറയാം. വെക്കേഷനിലാണ് അവർ കണ്ടുമുട്ടുന്നത് . അപ്പു വലിയ സന്തോഷത്തിലാണിപ്പോൾ.

എന്നാൽ ആ സന്തോഷത്തിനിടയിൽ‍ ഒരു വില്ലൻ പ്രത്യക്ഷപ്പെട്ടു.അത് സിനിമയിൽ കാണുന്നതരം വില്ലനാ യിരുന്നില്ല , വൻ ഭീകരനായിരുന്നു.ലോകം തന്നെ അവന്റെ മുൻ പിൽ മുട്ടുമടക്കി.അങ്ങനെ അവൻ എല്ലാവരിലേയും കണ്ണിലെ കരടായി മാറി.അവന്റെ വരവോടെ അപ്പുവിന്റെ ആഗ്രഹങ്ങൾ തകിടം മറിഞ്ഞു.അങ്ങനെയിരിക്കെ ടി.വിയിൽ ഒരു ബ്രേക്കിംഗ് ന്യൂസ് കാണിച്ചു.

"സ്കൂൾ പരീക്ഷകൾ റദ്ദാക്കി‍ ; സംസ്ഥാനത്താകെ ലോക്ക്ഡൗൺ " ഇതായിരുന്നു ആ വാർത്ത.അപ്പുവിന് കാര്യം മനസ്സിലായില്ല. അവൻ അച്ഛനോട് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. ഇതൊക്കെ സംഭവിച്ചത് ആ വില്ലൻ കാരണമായിരുന്നുയെന്ന് അവൻ മനസ്സിലാക്കി.ആ വില്ലന്റെ പേര് : - വൈറസ് .- കൊറോണ വൈറസ് . അവൻ ചിന്തിച്ചു. വൈറസിനെപ്പറ്റി അവൻ ബയോളജിയിൽ പഠിച്ചിട്ടുണ്ട് . എന്നാലും വൈറസ് എന്ന ജീവി എത്ര അപകടകാരി യായിരുന്നുവെന്ന് അന്ന് അപ്പുവിനറിയില്ലായിരുന്നു. അവന്റെ മനസ്സ് വിങ്ങിപ്പൊട്ടി. കൂട്ടുകാരും കരഞ്ഞു.അപ്പു പറഞ്ഞു, " ഒരു പീക്കിറി വൈറസ് മതിയല്ലെടേ , നമ്മളെ കിനാവിനെ തകർക്കാൻ " അവർ പൊട്ടിക്കരഞ്ഞു.

രാത്രി എല്ലാവരും ആകാംഷയോടെ ന്യൂസ് ചാനൽ കാണുന്നു. കൂടെ അപ്പുവും. ലോക്ക്ഡൗൺ എന്നു വച്ചാൽ STAY AT HOME എന്നതാണെന്ന് അപ്പു മനസ്സിലാക്കി. ശരിക്കും പറഞ്ഞാൽ ഒരിടത്തും ഇനി പോകാൻ പാടില്ലായെന്ന് . ‘ വിമാനസർവ്വീസുകൾ ഇന്ത്യ നിർത്തി ' എന്ന വാർത്ത അപ്പുവിനെ പിടിച്ചുകുലുക്കി.അവൻ ലക്ഷ്മിയെ ഓർത്തു.അവളെ ,ഒന്നു കാണാൻ പോലുമാകുന്നില്ല എന്ന ആവലാ തിയാണ് അപ്പുവിന് . രാവിലെ വില്യമിന്റെ വീട്ടിൽ പോകാൻ അപ്പു ഒരുങ്ങി.അപ്പോഴിതാ അച്ഛൻ അപ്പുവിനെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല.അവൻ അച്ഛനോട് ചൂടായി സംസാരിച്ചു ,ഇതു വരെ അങ്ങനെ അച്ഛനോട് സംസാരിച്ചിട്ടില്ല അപ്പു. പക്ഷെ ഇന്ന് ........... അവൻ ചങ്കുപൊട്ടിക്കരഞ്ഞു.വീട്ടിൽ കുത്തിയിരുന്നുമുഷിഞ്ഞു. ടി വി ,മൊബൈൽ എനസ്സാകെ താളം തെറ്റി. അങ്ങനെയിരിക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആ വാർത്ത വന്നു - “അമേരിക്ക എന്ന വൻമരം വീഴുന്നു" അപ്പുവിന് ഒന്നും മനസ്സിലായില്ല.എല്ലാവരും ന്യൂസ് ചാനലിന്റെ മുൻപിൽ കുത്തിയിരുന്നു. കൊറോണ വൈറസ് ലോകത്താകെ പടർന്നുപിടിക്കുന്നു. അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ച് ആയിരങ്ങൾ മരിച്ചുവീഴുന്നു.അപ്പു നെഞ്ചിൽ കൈവച്ചു പറഞ്ഞു, “ദൈവമേ, ലക്ഷ്മി " അമ്മ പറഞ്ഞു, “അമേരിക്കയുടെ കാര്യമേയിങ്ങനെ, അപ്പോ നമ്മടേതോ?” “അതെ , ഇത്രയും സാമ്പത്തികവും ആരോഗ്യരംഗത്തെ സൗകര്യങ്ങൾ ഉണ്ടായിട്ടും അമേരിക്ക വീണു.അപ്പോ നമ്മളോ?” -വല്ല്യച്ഛൻ പറഞ്ഞു. ആകെ അങ്കലാപ്പിലായി എല്ലാവരും. “ദേ, സുരേഷും കുടുംബവും അമേരിക്കയിലല്ലേ?” -അച്ഛൻ പറഞ്ഞു. “ങ്ഹാ,ശരിയാ. ഇവിടെ വന്ന് വല്ല്യ പൊങ്ങച്ചം അടിക്കുമല്ലോ അവൻ. പറയുന്നത് കേട്ടാ, അമേരിക്ക അവന്റെ അപ്പന്റെ സ്ഥല മെന്നല്ലേ വിചാരം.ചാവട്ടെ" - വല്ല്യമ്മ ദേഷ്യത്തോടെ പറഞ്ഞു. “ അതേന്നേ. കാശുണ്ടാക്കാൻ പോണതല്ലേ ,അങ്ങ് അമേരിക്ക യില് . അവനൊക്കെ അങ്ങനെ തന്നെ വേണം.” -വല്ല്യച്ഛനും വല്ല്യമ്മേടെ കൂടെ നിന്നു. “അതേ ,ഇന്ത്യ എന്ന് കേക്കണത് തന്നെ അവന് പിടിക്കൂല.പിനഅവൻ ഇവിടെ വരണത് തന്നെ ആ കുട്ടീടെ ശാഠ്യം കാരണാ.” - അമ്മ പറഞ്ഞു. ഇതൊക്കെ കേട്ടപ്പോൾ അപ്പുവിന് വലിയ സങ്കടം വന്നു.അങ്ങനെ വീട്ടിൽ കൃഷി ചെയ്തും ടി വി കണ്ടും രണ്ടുമൂന്ന് പുസ്തകം വായിച്ചും നാളുകൾ തള്ളി നീക്കി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യയെയുെെ കോവിഡ് എന്ന വില്ലൻ കാർന്നു തിന്നുവാൻ തുടങ്ങി.അമേരിക്ക മാത്രമല്ല എല്ലാ രാജ്യങ്ങളെയും കോവിഡ് പിടിച്ചു കുലുക്കാൻ തുടങ്ങി.വീട്ടിലിരുന്ന് ആകെ മുഷിഞ്ഞ് ദിനക്രമമാകെ തെറ്റി. റോഡിലിറങ്ങുന്നവരെ പൊലീസ് വിരട്ടിയോട്ടിച്ചു.അപ്പുവിനും കൂട്ടുകാർക്കും ആകെപ്പാടെ ' വൈറസ് ' എന്ന ജീവിയോട് വെറുപ്പായി.

“നശിച്ച ഒരു വൈറസ് .”

“ഇത്രയൊക്കെയുള്ളു ഒരു മനുഷ്യൻ.” -എന്നൊക്കെ കൂട്ടുകാർ പറയാൻ തുടങ്ങി.അപ്പു ഇടയ്ക്കിടെ ന്യൂസ് ചാനൽ ഇട്ടു നോക്കും ,ലക്ഷ്മിക്കു വല്ലതും പറ്റിയോന്ന് നോക്കാൻ. അങ്ങനെയിരിക്കെ ഒരു ദിവസം ന്യൂസ് കണ്ടു കൊണ്ടിരിക്കെ കരൾ നൊമ്പിക്കുന്ന ഒരു വാർത്ത വന്നു. ‘അമേരിക്കയിൽ കോവിഡ് ബാധിച്ച് 4 മലയാളികൾ മരിച്ചു.’ അപ്പു ചങ്കിടിപ്പോടെ മരിച്ചവരുടെ പേരുകൾ തിരക്കി. പാവം! മരിച്ച നാലുപേരിലൊരാൾ അപ്പുവിന്റെ ലക്ഷ്മിക്കുട്ടി ആയിരുന്നു.അപ്പു ഒാടിച്ചെന്ന് റൂമടച്ചിരുന്ന് കരഞ്ഞു.പൊട്ടിക്കരഞ്ഞു. ലക്ഷ്മിക്കുട്ടിയുടെ മരണത്തോടെ നാട്ടിലെ എല്ലാ ആളുകൾക്കും ജീവനിൽ കൊതിതോന്നി.ഭയം തോന്നി.പലരും പ്രാർത്ഥനയിൽ മുഴുകി.പക്ഷേ , അച്ഛൻ മാത്രം തളർന്നില്ല.അപ്പു പേടിച്ചുക്കരഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.

“നീ പേടിക്കണതെന്തിനാ? അമേരിക്കയോ ,ഇറ്റലിയോയല്ല ഇന്ത്യ.പ്രത്യേകിച്ച് നമ്മുടെ കേരളം.പിന്നേ നിപ വന്നപ്പോൾ നെഞ്ചുയർത്തിനിന്നവരാണ് നമ്മൾ.പിന്നയാ ഈ കൊറോണ.” “ എന്നാലും എന്റെ ലക്ഷ്മിക്കുട്ടി.” -അപ്പു കരഞ്ഞുകൊണ്ട് പറഞ്ഞു. “ ടാ ,ലക്ഷ്മിയേ പോലെ എത്രയോ പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു വീഴുന്നു.പിന്നെ എത്രയോ ഡോക്ടർമാരും നഴ്സുമാരും തന്റെ ജീവൻ ഇതിനുവേണ്ടി ദാനം നൽകുന്നു.നീ പേടിക്കണ്ട ,നാം ഇതിനെ അതിജീവിക്കും.”

-അപ്പുവിനെ തന്റെ അച്ഛൻ പറഞ്ഞു സമാധാനിപ്പിച്ചു. പക്ഷേ അച്ഛൻ പറഞ്ഞതുപോലെ നമ്മുടെ കൊച്ചുകേരളം നിഷ് പ്രയാസം കോറോണ എന്ന വില്ലനെ വേരോടെ പിഴുതുകളഞ്ഞു. എന്നാൽ പല വികസിത രാജ്യങ്ങളെയും ആ വില്ലൻ ആകെ തകർത്തു.

അങ്ങനെ 'LOCK DOWN’ എന്നത് മാറുകയുംഎല്ലാവരും സന്തോഷത്തോടെ കഴിഞ്ഞു.അങ്ങനെ അപ്പുവും കൂട്ടരും അവരുടെ സ്വപ്നമായ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയും കളികൾ കളിച്ച് രസിക്കുകയും ചെയ്തു.പക്ഷേ ലക്ഷ്മിക്കുട്ടിയില്ലല്ലോ എന്ന ദുഃഖം മാത്രം അപ്പുവിന്റെ മനസ്സിൽ കിടന്നു. ആ ദുഃഖം അവനെ എത്തിച്ചത് ഉയരങ്ങളിലേക്കാണ് . ആ ദുഃഖത്തിൽ പിടിച്ചു തൂങ്ങിക്കയറിയ അപ്പു ഇന്ന് ലോകം അറിയുന്ന ഡോക്ടറാണ് . എന്നാൽ വീണ്ടും ഒരു വൈറസ് വില്ലൻ പ്രത്യക്ഷപ്പെടുമേോ? അതും ലോകം കാത്തിരിക്കുന്നു..............

ആഭിജിത്ത് കെ ആർ
9 D ഗവ. എച്ച്. എസ്സ്. പ്ളാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ