സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നൽകിയ പാഠം

പത്താം ക്ലാസ്സ് തുടങ്ങിയതിൽപ്പിന്നെ വളരെ കുറച്ചു സമയം മാത്രമേ എനിക്ക് ഇങ്ങനെ മുറ്റത്ത് അമ്മുമ്മയുടെ കൂടെ കറങ്ങി നടക്കാൻ കഴിയുമായിരുന്നുള്ളു. അപ്പോഴൊക്കെ അമ്മുമ്മ മരങ്ങളോടും ചെടികളോടും സംസാരിക്കുമായിരുന്നു.പ്രത്യേകിച്ച് തെക്കുവശത്ത് നിൽക്കുന്ന പ്ലാവിനോട്. " മക്കളേ, എനിക്ക് കൈയ്യെത്തുന്നിടത്ത് ,ദാ ഇവിടെ വേണം ചക്ക പിടിക്കാൻ ". പ്ലാവിനെ തലോടിക്കൊണ്ട് അമ്മുമ്മ പറയുമായിരുന്നു. അന്നൊക്കെ അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല. ഇപ്രാവശ്യം ചക്ക പിടിച്ചപ്പോഴാണ് അതെനിക്ക് മനസ്സിലായത്. അമ്മുമ്മ പറഞ്ഞതു പോലെ കൈയ്യെത്തുന്നിടത്തു മൂന്ന് ചക്ക .അത് വലുതായി. വിളഞ്ഞു. അതിന്റെ മധുരം എല്ലാവർക്കും പങ്കിട്ടു. എനിക്ക് അതിശയം തോന്നി. മരങ്ങൾ മനസ്സിലാക്കുന്നു. ഒരു പക്ഷേ മനുഷ്യനേക്കാൾ. അതു കൊണ്ടായിരിക്കാം പൂർവ്വികർ ഉത്തമവൃക്ഷമായി പ്ലാവിനെ കണക്കാക്കിയിരുന്നത്.<
പിന്നെ ഒരു ദിവസം രാവിലെ അമ്മുമ്മ മുറ്റത്തിറങ്ങിയപ്പോൾ ഞാനും കൂടെ ചെന്നു. അപ്പോൾ എന്റെ മുറ്റത്തും മത്തനും വെള്ളരിയും മുളകും ചീരയും കറിവേപ്പും പയറും എല്ലാം അമ്മുമ്മയുടെ കൃഷിയിനങ്ങളായി മാറിയതു കണ്ടു. കടകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഗുണവും സ്വാദും ഉള്ളത്. അതു കൊണ്ട് കൃഷിയിൽ സ്വയം പര്യാപ്തത നേടണമെന്ന ബോധ്യം നമ്മളിൽ ഉളവാക്കിയതും ഈ കൊറോണക്കാലമാണ്. <
മാഗിയും ബർഗറും ഇഷ്ടപ്പെട്ടിരുന്ന നാവുകൾക്കിപ്പോൾ ഇലക്കറികളും നാടാൻ വിഭവങ്ങളും പ്രിയമുള്ളതായി. ലോക് ഡൗൺ ബാധിക്കാത്തതാണ് അമ്മയുടെ സേവനം. അമ്മയെ സഹായിക്കാനും ഞാൻ പഠിച്ചു.പുതിയ വിഭവങ്ങൾ തയ്യാറാക്കാനും അത് സന്തോഷത്തോടെ എല്ലാവർക്കും വിളമ്പിക്കൊടുത്തപ്പോഴും നല്ലതെന്ന് പറഞ്ഞ് കേട്ടപ്പോഴും പലപ്പൊഴും അമ്മയോട് ഇങ്ങനെ പറഞ്ഞാൽ എത്ര സന്തോഷം ആ മനസ്സിന് ഉണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കി.( പറയാത്തതല്ല, ആ രുചി ആസ്വദിക്കുമ്പോൾ വാക്കുകൾ വരാത്തതാവാം). എന്തിനും ഏതിനും ആശുപത്രിയിലേക്കും മെഡിക്കൽ ഷോപ്പിലേക്കും പോകുന്ന നമ്മൾക്ക് വീട്ടുമുറ്റത്തെ തുളസിയും പനിക്കൂർക്കയും ചക്കരക്കൊല്ലിയും പരിചിതമായി.ദശപുഷ്പങ്ങളെ കാണാനും അവയുടെ ഗുണങ്ങൾ അറിയാനും കഴിഞ്ഞു. <
താൻ കഷ്ടപ്പെട്ട് കൊത്തിയൊരുക്കിയ കൂട്ടിൽ അതിക്രമിച്ച് കയറി താമസിക്കുന്ന മാടത്തയേയും കുടുംബത്തിനേയും ഇറക്കിവിടാൻ വന്ന മരം കൊത്തി.അവർ തമ്മിലുള്ള ബഹളത്തിനിടയിൽ ഞാൻ ആ കാഴ്ച കണ്ട് ഞെട്ടി. കരിയിലകൾ മുകളിലേക്ക് പറക്കുന്നു. അവ അടുത്ത മരക്കൊമ്പിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ മാത്രമാണ് അത് കരിയിലാം പക്ഷികളാണെന്ന് എനിക്ക് മനസ്സിലായത്. അവ മരംകൊത്തിയെ അനുകൂലിച്ച് ബഹളം കൂട്ടി. ടീച്ചർ ക്ലാസ്സിൽ ഇല്ലാത്തപ്പോൾ കുട്ടികളുടെ കലപില പോലെ. അധികം വൈകാതെ സ്ഥിതി ശാന്തമായി. ക്ഷീണിച്ചവശരായി പൈപ്പിൻ ചുവട്ടിൽ കെട്ടി നിൽക്കുന്ന വെള്ളത്തിനായി അടുത്തുകൂടി.അവർക്കായ് ഞാൻ പല പാത്രങ്ങളിൽ വെള്ളം നിറച്ച് പറമ്പിന്റെ വിവിധ ഇടങ്ങളിൽ വച്ചു. എത്ര നല്ല വെള്ളം കിട്ടിയാലും കൊക്കിന് അഴുക്ക് വെള്ളത്തിലെ ധ്യാനമാണ് ഇഷ്ടം. <
പ്രഭാത ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോഴാണ് അത് ശ്രദ്ധയിൽപ്പെട്ടത്. ഒരു വയസ്സൻ കാക്ക.ചെറുപ്പക്കാരായ കാക്കകൾ അതിനെ കൂട്ടത്തിൽ കൂട്ടുന്നില്ല. ഞാൻ അതിന് എന്റെ പാത്രത്തിൽ നിന്ന് അല്പം ദോശ ഇട്ടു കൊടുത്തു. അത് പതിയെ അടുത്തുവന്നു.പിന്നെ എല്ലാ ദിവസവും അത് വന്നു തുടങ്ങി. ചൂടുള്ള ഭക്ഷണം വൃത്തിയുള്ള സ്ഥലത്ത് വേണം എന്നായി. സ്വച്ഛഭാരതിന്റെ ചിഹ്നമായതിനാലാവാം.<
വീട്ടുവളപ്പിലെ കൃഷി മഹാമാരി സമയത്തെ മിതവ്യയത്തിന് സഹായിച്ചു.അത് അച്ഛനൊരു സഹായമായി.യോഗയും സസ്യാഹാരവും മനസ്സിനും ശരീരത്തിനും ഒരു പോലെ ആശ്വാസം .ജലദോഷം പടിയിറങ്ങി.ഗ്രന്ഥശേഖരത്തിൽ നിന്ന് മുന്ന് നാലെണ്ണം വായിച്ചു. വീട്ടിലെ എല്ലാവരുമായി സമയം ചിലവിടാനും ബന്ധുക്കളെ ഫോണിൽ വിളിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്താനും അതുവഴി ബന്ധങ്ങളും സൗഹൃദങ്ങളും ദൃഡമാക്കുവാനും ഈ ലോക് ഡൗൺ കാലം സഹായകമായി. ബാക്കിയുള്ള പരീക്ഷകൾക്കു വേണ്ടി തയ്യാറെടുക്കുന്നതോടൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാനും സാധിക്കുന്നു. ഫാക്ടറികൾ പുക തുപ്പുന്നില്ല. വാഹനങ്ങൾ ഓടുന്നില്ല.മലിനീകരണം കുറയുന്നു.ഹോട്ടലുകളിൽ നിന്ന് മാലിന്യം തള്ളുന്നില്ല. പ്രകൃതി വീണ്ടും പഴയതുപോലെയായി. ശുദ്ധയായി. ഞാൻ ഈയിടെ വായിച്ചു.പഞ്ചാബിൽ നിന്ന് ഹിമാലയൻ മലനിരകളിൽ ചിലതിനെ ആറ് പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും കണ്ടു തുടങ്ങിയത് മലിനീകരണത്തിന്റെ തോത് വ്യക്തമാക്കുന്നുവെന്ന്.. പുഴകളും നദികളും തെളിർമയോടെ ഒഴികിതുടങ്ങിയതും റോഡുകൾ മാലിന്യ മുക്തമായതും കൊറോണ തന്ന നല്ല പാഠം. പൊതുവെ വ്യക്തി ശുചിത്വമുള്ള മലയാളി ഒറ്റക്കെട്ടായി സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചപ്പോൾ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. ഭാരത സംസ്കാരത്തിലേക്ക് തിരിച്ചുവരാൻ നമ്മെ പ്രേരിപ്പിച്ചു.ഹസ്തദാനത്തിൽ നിന്ന് കൈകൂപ്പി വന്ദിക്കുന്ന നമ്മുടെ പൈതൃകത്തിലേക്ക്. നമുക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരേയും ഇരുപത്തിനാല് മണിക്കൂറും നമ്മുടെ കാവലായി നിൽക്കുന്ന പോലീസുകാരേയും ഓർത്ത് ഇനിയെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതി നിയമം അനുസരിച്ച ജീവിക്കാൻ ശ്രമിക്കണം. ഞാൻ എന്ന ഭാവം ഉച്ചസ്ഥായിയിൽ നിൽക്കുന്ന മനുഷ്യന് ഒരു പാഠമാണ് ഈ വൈറസ്‌. ഒന്നിനേയും ചെറുതായ് കാണരുത് എന്ന ബോധ്യത്തോടെ. അരുതുകൾ കരുതലുകളാക്കി നാം മുന്നോട്ട് . "സമ്പൂർണ അടച്ചിടൽ മാത്രമാണ് മാർഗ്ഗം . കൊറോണക്കെതിരായുള്ള പോരാട്ടത്തിനും പ്രകൃതിയെ മനസ്സിലാക്കാനും.എന്നെ സംബന്ധിച്ച് ഈ അടച്ചിടൽ എനിക്ക് കിട്ടിയ സ്വാതന്ത്ര്യമാണ്. പ്രകൃതിയോട് ഇടപെടാനും അതിന്റെ അർത്ഥതലങ്ങൾ മനസ്സിലാക്കാനും . <

ആത്മജ.എ.
X A സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം