ഗവ.എച്ച് .എസ്.എസ്.കതിരൂര്/എന്റെ ഗ്രാമം
കതിരൂരിന്റെ പ്രാദേശികചരിത്രവും ഈ നാടിന്റെ രൂപാന്തരത്തിനും ഏകദേശം 5 നൂറ്റാണ്ടിന്റെ പ്രായമുണ്ട്. ഇവിടെയുള്ള സൂര്യനാരായണക്ഷേത്രത്തിന്റെ സാന്നിധ്യത്തിനാൽ കതിരവന്റെ ഊര് എന്നറിയപ്പെട്ടുവെന്നാണ് ഒരഭിപ്രായം. നെൽവയലുകളിലെ സമൃദ്ധമായ നെൽക്കതിരുകളിൽനിന്നും കതിരൂർ എന്ന പേരുണ്ടായെന്നാണ് മറ്റൊരഭിപ്രായം. ഒറീസ കഴിഞ്ഞാൽ രണ്ടാമത്തെ സൂര്യനാരായണക്ഷേത്രമാണൂ ഇവിടെ സ്ഥിതി ചെയ്യുന്നത്. തലശ്ശേരി -കൂർഗ് റോഡിന്റെ കിഴക്കും പടിഞ്ഞാറും പ്രധാനമായും രണ്ട് കാലഘട്ടങ്ങളായി വേണംചരിത്രനിർമിതി നടത്താൻ ഇവ രണ്ടും ആട്ടക്കഥാരചയിതാവ് വീരവർമ പഴശ്ശിരാജയുടെയും കേരള സിംഹം കേരളവർമ പഴശ്ശിരാജയുടെയും കാലഘട്ടത്തെ അനുസ്മരിക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ ഉദ്ദണ്ഡസ്വാമി രചിച്ച കോകിലസന്ദേശം മുതൽ പരിശോധിക്കുകയാണെങ്കിൽ കേരളത്തിൽ കഥകളി ആയോധന കലയായ കളരി, ചിത്രകല എന്നീ മേഖലകളിൽ കതിരൂർ ഉൾപ്പെടുന്ന കോട്ടയം രാജഭരണ പ്രദേശത്തിന്റെ പങ്ക് നേതൃസ്ഥാനത്ത് പരിഗണിക്കണം. ഈ നാടിന്റെ കാവ്യപാരമ്പര്യത്തിൽ ആവേശം കൊണ്ടാണ് ഉദ്ദണ്ഡസ്വാമികൾ കോകില സന്ദേശം രചിച്ചത്. പതിനെട്ടാം നൂറ്റാണ്ടിൽ കതിരൂർ പുല്ല്യോട് താമസിക്കുന്ന വാകയാട് ഇല്ലക്കാർ കഥകളി പരിപോഷണത്തിനു വേണ്ടി പഴശ്ശിരാജയുടെ ക്ഷണപ്രകാരം കതിരൂരിലേക്ക് വന്നത്. എല്ലാ സമുദായർക്കും കഥകളി പരിശീലന കളരി കാണാൻ പ്രത്യേകം സൗകര്യം ഒരുക്കിയതായി വാകയാട് കൃഷ്ണൻ നമ്പൂതിരി പറഞ്ഞുകേട്ടിട്ടുണ്ട്. കാവുങ്കര ഇല്ലവും കഥകളിയുടെ പോഷണത്തിനായി പ്രയത്നിച്ചു. കതിരൂർ ഗുരുക്കളുടെ കാലഘട്ടം ഇപ്പോഴും തർക്ക വിഷയമാണെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ കണിയാൻ സമുദായത്തിൽ പെട്ട ആളുകൾ കതിരൂരിൽ കളരി അഭ്യസിക്കാൻ തയ്യാറായിരുന്നു. കതിരൂർ പൊന്ന്യത്തുള്ള ഒതേന ക്ഷേത്രം ഇതിനു തെളിവാണ്. കതിരൂർ കാവുങ്കര ഇല്ലത്തിന്റെ ചരിത്രം വായിച്ചാൽ കേരള വർമ പഴശ്ശിരാജയുമായി ബന്ധപ്പട്ട ഒട്ടേറെ രചനമുഹൂർത്തങ്ങളും സാംസ്കാരിക ചരിത്രമുഹൂർത്തങ്ങളും കണ്ടെത്താം.