കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/സതീ തപം - കവിത - ആർ.പ്രസന്നകുമാർ.
സതീ തപം
-കവിത - ആര്‍.പ്രസന്നകുമാര്‍ - 18/04/2010
{ഗൗരീശങ്കര ശിഖരത്തില്‍, അഗ്നിപ്രവേശത്തിലൂടെ നഷ്ടമായ പ്രിയയുടെ ചിന്തയില്‍ കുടുങ്ങി തപസ്സില്‍ മുങ്ങിയ ശിവന്‍. പുനര്‍ജനിയിലൂടെ കടന്നു വരുന്ന പ്രാണസഖി, ശൈലജയായ സതി. ശിവാഭിമുഖം ഒറ്റക്കാലില്‍ നില്കുന്ന സതീവിഗ്രഹം.. തനുവിലൂടെ ഒഴുകിയിറങ്ങുന്ന വര്‍ഷബിന്ദുക്കള്‍. സതീ - ശിവ സമാഗമവും മല്ലീശരദഹനവും. ഋതുപ്പീലി നീട്ടുന്ന മിഥുനചിത്രം. കാളിദാസന്റെ മനോഹരമായ കാവ്യഭാവന.}
ഗൗരീശങ്കര ശിഖരത്തില്‍ പാദത്തിലേകം നിലം തൊട്ടും
ഗോരോചനാംഗരാഗമായി നീഹാരകണങ്ങള്‍ ചാര്‍ത്തിയും
ചന്ദ്രചൂഢമാനസഭിക്ഷുകിയായി ഘോരം തപം ചെയ്യും
സാന്ദ്രലോലയാം ദേവീ - ഹൈമവതം തവ പര്‍ണ്ണകുടീരം.
കാര്‍വേണിയില്‍ താരാസുമംചൂടി മുഗ്ദവ്രീളാഭാവം പൂശി
നിര്‍വികാര നീരദാംശുകം മാറ്റി ഋതുലേഖപോല്‍ നീ
കൊഴിഞ്ഞുവീഴും മേഘമണിപൂക്കളാം നീര്‍മുത്തുമാല്യം
തഴുകിയൊഴുകി ദേവീമൃദുല തനു ആപാദചൂഢം.
കുറുനിരയിലൂടെ...നീലോല്പല മിഴിപ്പീലിയിലൂടെ...
നിറകുംഭകുചങ്ങളിലൂടെ...രോമാവലികളിലൂടെ...
നാഭീപുളിനത്തില്‍ വെണ്‍തിരയായി മദിച്ചും -രാഗാര്‍ദ്ര-
നഭോമണ്ഡലമേഖലയില്‍ ലയലഹരിപൂകിനിന്നും
ശൈലത്തിന്നന്ത;രംഗചിപ്പിയില്‍ മുത്തിനായി വീണും, മോഹ-
ലീലാന്ത;പുരത്തില്‍ മറ്റൊരു താപസ്സിയായി ലയിക്കവെ
മന്മഥമല്ലീശരം കൊണ്ടു ശിവ മനോതാരുണര്‍ന്നതും
ഉന്മാദഭാവം ഫാലനേത്രത്തില്‍ അഗ്നിസ്ഫുലിംഗമായതും
തെല്ലുമറിഞ്ഞില്ല ദേവി - തപോ വല്മീകം തകര്‍ത്തു നാഥ-
വല്ലിയിലൂയലാടി അര്‍ദ്ധനാരീശ്വരപ്രിയയാകവെ...