പാടവരമ്പത്തുനിന്നും ഓർത്തെടുക്കുന്നു ഞാനെന്റെ ബാല്യകാലം .... കണ്ണൻ ചിരട്ടയിൽ മണ്ണുകുഴച്ചു നാം മണ്ണപ്പമെമ്പാടും ചുട്ടുരസിച്ചതും കണ്ണുപൊത്തികളിച്ചീടുന്ന വേളയിൽ അണ്ണാറക്കണ്ണനെ കണ്ടുഭയന്നതും ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം ..... ഓലകളാൽ കളിവീട് ചമച്ചതിൽ ചോറും കറിയും ഉണ്ടാക്കി കളിച്ചതും മുറ്റത്തെ ഊഞ്ഞാലിലാടിക്കളിക്കവെ ചുറ്റിലും കൂട്ടുകാർ ആര്ത്തുരസിച്ചതും ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം ...... പ്ലാവിലകൊണ്ട് തൊപ്പികൾ തുന്നി നാം രാജാവും സംഘവുമായി ചമഞ്ഞതും അയലത്തെ മാവിൽ തേന്തുള്ളി മാമ്പഴം ആരാരും കാണാതെ കേറിപ്പറച്ചതും ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം ...... പക്കത്തെ ചിറയിൽപോയ് മീൻപിടിച്ചീടുവാൻ പറ്റമായ് കൂട്ടുകാർക്കൊപ്പം പോയ നാളുകൾ കഴിഞ്ഞുവെങ്കിലും ഓർമ്മയിൽമായില്ല എൻ ബാല്യകാലം .....