കവിത
'ആർക്കൊക്കെയോ പറയാനുള്ള എന്തൊക്കെയോ ....കാലമൊഴുകി പോകയാണ്, ഇപ്പോഴാണു മങ്ങിയ ബോധമുദിച്ചത് ..
ചില തെരുവുനാടകങ്ങളെക്കുറിച്ച്.....
പൊയ്തൊഴിയാത്ത മഴയിൽ കുത്തിയൊലിച്ചിറങ്ങിയ ഇരുണ്ട നിറങ്ങളെക്കുറിച്ച് ...
ഉള്ളിൽ മുളപൊട്ടിയ പലതിനേയും കഴുവിലേറ്റണമെന്ന്,
ചോരയിലെഴുതിയ പലതും
കാലങ്ങൾക്കിപ്പുറത്തെ പേയ്ക്കോലങ്ങളാകുമെന്നും ,
മങ്ങിയ സൂചന ലഭിച്ചപ്പോൾ ചുണ്ടിൽ വിരിഞ്ഞ
പരിഹാസച്ചിരിയ്ക്കപ്പുറത്തുമുണ്ടായിരുന്നു
യാഥാർത്ഥ്യത്തിന്റെ ഛായാചിത്രങ്ങൾ..
'സോഷ്യോളജിക്കൽ ഫാക്ട്' എന്ന് പിന്നെയും പിന്നെയും
മനസ്സിനെ പറഞ്ഞു പഠിപ്പിയ്ക്കയാണ് ഞാൻ ....
അവൾക്കു പാടില്ല
ചരിത്രം ഒടുങ്ങുവോളം
ആകാശം മുട്ടുന്ന ആദർശ ശിഖിരങ്ങൾ ....
തൊണ്ടയിടറി ,കണ്ണു നിറഞ്ഞു കവിഞ്ഞ്,
പ്രളയമുണ്ടാക്കി അടുക്കളപ്പടിമേൽ തലതല്ലി ഒടുങ്ങണം ....
നിശ്വാസത്തിന്റ മിടിപ്പുകൾ പഴകിയ ചേലത്തുണ്ടിൽ ഒപ്പിത്തുടച്ച് വീണ്ടുമുണ്ടാക്കണം
എരിഞ്ഞടങ്ങുന്ന അടുപ്പിൽ തീണ്ടാരി രക്തം പുരണ്ട സാമ്പാറുകൾ......
ആത്മഹത്യയ്ക്കും ജീവിതത്തിനും നൽകിയ
സമൂഹശാസ്ത്ര സങ്കൽപ്പങ്ങൾക്കപ്പുറത്തു നിന്നു
മാർക്സും ദുർഖൈമും പുഞ്ചിരി പൊഴിയ്ക്കയാണ് ....
എല്ലാം ശൂന്യതയിലൊടുങ്ങുമെന്ന് നിശബ്ദമായി മൊഴിഞ്ഞ്
അവരും കളമൊഴിഞ്ഞപ്പോൾ പുസ്തക്കെട്ടുകൾക്കിടയിലെ
മരവിപ്പിൽ ഞാനുമെഴുതുകയാണ്
നാളേയ്ക്കു വേണ്ടിയൊരു ആത്മഹത്യാ കുറിപ്പ് ,
അല്ല
കൊലപാതക കുറിപ്പ് .............
ഉള്ളിലെ തീയിൽ എല്ലാം ഞെരിച്ചമർത്തി
ഞാനുമൊടുങ്ങട്ടെ എന്നേയ്ക്കുമായ്.....
എന്നേയ്ക്കുമായ്.................
അനുശ്രീ, ഹ്യുമാനിറ്റിക്സ്.
|