സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 20 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jobish (സംവാദം | സംഭാവനകൾ) (ഉള്ളടക്കം മാറ്റിച്ചേർത്തു)

ചരിത്രം സാമൂഹിക ചരിത്രം ശശിമല ഭാഗത്ത് കാണപ്പെടുന്ന വീരക്കല്ല് പുല്‍പ്പള്ളി പ്രദേശത്ത് ചേരരാജാക്കന്മാരുടെ ഭരണകാലഘട്ടത്തിന്റെ പ്രതീകമായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. കോട്ടയം രാജാക്കന്മാര്‍ വയനാടിനെ ആക്രമിച്ചു കീഴടക്കിയ ശേഷം ഭരണസൌകര്യത്തിനായി പല നാടുകളായി വിഭജിച്ചു. മുത്തേര്‍നാട്, എള്ളൂര്‍ നാട്, വയനാട്, പൊരുന്നൂര്‍, നല്ലൂര്‍നാട്, കുറുമ്പാലനാട്, എടനാട് ശക്കൂര്‍, തൊണ്ടാര്‍ നാട്, പാക്കം സ്വരൂപം, വേലിയമ്പം എന്നിവയായിരുന്നു അവ. ഇതില്‍ മൂന്നാമത്തെ നാടായ വയനാട് കോട്ടയത്തെ മൂന്നാമത്തെ രാജാവിന്റെ കീഴിലായിരുന്നു. കുപ്പത്തോട്, പുറക്കാടി, അഞ്ചുകുന്ന് അംശങ്ങളാണ് വയനാട്ടില്‍ ഉള്‍പ്പെട്ടിരുന്നത്. കുപ്പത്തോടു നായര്‍, തൊണ്ടാര്‍ നമ്പ്യാര്‍, പുല്‍പാടിനായര്‍, ചീക്കല്ലൂര്‍ നായര്‍ എന്നിവരായിരുന്നു വയനാട്ടിലെ നാടുവാഴികള്‍. മുകളില്‍ പ്രസ്താവിച്ച പത്തു നാടുകളില്‍ മൂന്നാമത്തെ നാടായ വയനാടില്‍ ഉള്‍പ്പെടുന്നതായിരുന്നു, ഇന്നത്തെ പുല്‍പള്ളിയും, മുള്ളന്‍കൊല്ലിയും, സീതാദേവിക്ഷേത്രവും. പഴശ്ശിരാജാവിന്റെയും ബ്രീട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും സൈന്യങ്ങള്‍ തമ്മില്‍ പുല്‍പള്ളി കാടുകളില്‍ വച്ചു പോരാട്ടം നടന്നിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന നാട്ടുരാജാക്കന്മാര്‍ ബ്രീട്ടിഷുകാരുമായി രമ്യതയിലെത്തിയപ്പോള്‍ വൈദേശിക മേധാവിത്വത്തിനെതിരെ ആയുധമെടുത്തു പോരാടി സുദീര്‍ഘമായ 9 വര്‍ഷക്കാലം അവരെ ഈ പുല്‍പള്ളി കാട്ടില്‍ തളച്ചിട്ട പഴശ്ശിരാജാവിന്റെ ജീവിതവുമായി ഈ നാടിന് സുദൃഢമായ ബന്ധമാണുള്ളത്. വയനാടിന്റെ അധികാരാവകാശങ്ങളെച്ചൊല്ലി ടിപ്പുസുല്‍ത്താനും കോട്ടയം രാജകുടുംബാംഗമായ കേരളവര്‍മ്മ പഴശ്ശിരാജാവും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളായിരുന്നു ടിപ്പു-പഴശ്ശി പോരാട്ടത്തിന്റെ മുഖ്യകാരണം. ആദിവാസി ഗോത്രവിഭാഗക്കാരായ പണിയര്‍, മുള്ളക്കുറുമര്‍, ഊരാളിക്കുറുമര്‍, കാട്ടു നായ്ക്കര്‍, അടിയാന്‍, കുറിച്യര്‍ എന്നിവര്‍ നൂറ്റാണ്ടുകളായി വയനാട്ടിന്റെ വിവിധ ഭാഗങ്ങളിലെപ്പോലെ ഇവിടെയും കാണപ്പെടുന്നുണ്ട്. ഈ നാട്ടിലെ പ്രസിദ്ധമായ ഉത്സവത്തെപ്പറ്റി കേട്ടറിഞ്ഞ്, നല്ലൊരു ചായക്കട നടത്തി അത്യാവശ്യം പണം സമ്പാദിക്കാന്‍ വേണ്ടി 1947-ല്‍ പുല്‍പള്ളി ക്ഷേത്രപരിസരത്തെത്തിയ പനച്ചിക്കല്‍ മത്തായിയാണ് പുല്‍പള്ളി മണ്ണില്‍ കുടിയേറ്റക്കാരന്റെ ആദ്യത്തെ കൂടാരം പണിതത്. 1949 ഡിസംബര്‍ മാസത്തിലാണ് തിരുവിതാംകൂറിന്റെ വിവിധ മേഖലകളില്‍ നിന്നും കുടിയേറ്റത്തിന്റെ പ്രവാഹം ആരംഭിച്ചത്. മാനന്തവാടി, ബൈരക്കൂപ്പ, പെരിക്കല്ലൂര്‍ വഴിയാണ് കുടിയേറ്റക്കാര്‍ എത്തിച്ചേര്‍ന്നത്. അവര്‍ ആദ്യമായി കേന്ദ്രീകരിച്ച സ്ഥലങ്ങള്‍ മരകാവ്, മുള്ളന്‍കൊല്ലി, മരക്കടവ് എന്നിവിടങ്ങളായിരുന്നു. മരകാവില്‍ പനച്ചിക്കല്‍ മത്തായി, ഐക്കരക്കാനായില്‍ ജോസഫ്, തൊട്ടിയില്‍ വര്‍ക്കിജോസഫ്, കരിമ്പടക്കുഴിയില്‍ ഉലഹന്നാന്‍, പാറുള്ളി കുര്യാക്കോസ് എന്നിവരും മുള്ളന്‍കൊല്ലിയില്‍ തറപ്പത്ത് ഉലഹന്നാന്‍, മഠത്തില്‍ മത്തായി, മഠത്തില്‍ തോമസ്സ്, തളികപ്പറമ്പില്‍ മത്തായി, പുല്ലാന്താനിയില്‍ ഔസേഫ്, വെള്ളിലാം തടത്തില്‍ പൈലി, മരക്കടവില്‍ പഴയ തോട്ടത്തില്‍ വര്‍ക്കി, ഞൊണ്ടന്‍ മാക്കല്‍ തോമസ്, നീറനാനിക്കല്‍ വര്‍ക്കി, മാര്‍ക്കോസ്, തോലാനികുന്നല്‍ മാര്‍ക്കോസ് എന്നിവരാണ് പുല്‍പള്ളിയുടെ വിവിധ മേഖലകളില്‍ താമസമുറപ്പിച്ച ആദ്യകുടിയേറ്റക്കാര്‍. 1949 കാലഘട്ടങ്ങളില്‍ മുള്ളന്‍കൊല്ലിയിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പണിയന്മാരും, നായ്ക്കന്മാരും, ചെട്ടിമാരും, കുറുമരും അടിമപ്പണി ചെയ്തു ജീവിച്ചുപോരികയായിരുന്നു. കുറെപ്പേര്‍ വേട്ടയാടലും കിഴങ്ങുമാന്തലും പുറ്റുതേന്‍ ശേഖരിക്കലും തൊഴിലായി സ്വീകരിച്ചു. മേലാളന്മാരുടെ കാലിനോട്ടവും മറ്റൊരു ഉപജീവനമാര്‍ഗ്ഗമായിരുന്നു. മഴക്കാലം മാറിയാല്‍ കുടുംബസമേതം വനങ്ങളിലേക്കു പോകും. പൊന്തക്കാടുകളില്‍ച്ചെന്ന് അവരുടെ കൊച്ചുകുട്ടികളെ തുണിവിരിച്ച് നിലത്തു കിടത്തും. നായ്ക്കളേയും മുതിര്‍ന്ന കുട്ടികളേയും കൂട്ടിനിരത്തും. പിന്നീട് കിഴങ്ങു മാന്തല്‍, പുറ്റുതേന്‍ ശേഖരണം എന്നിവ നടത്തുന്നു. കൂരന്‍, കാട്ടാട്, മുയല്‍, മലയണ്ണാന്‍, മാന്‍ എന്നിവയെ പിടിച്ച് ചുട്ടു തിന്നുന്നു. ആദിമനിവാസികള്‍ക്ക് മേലാളന്മാര്‍ കൊടുത്തിരുന്ന കൂലി നെല്ലു മാത്രമായിരുന്നു. വല്ലി എന്നായിരുന്നു ഇത്തരത്തിലുള്ള കൂലിയുടെ പേര്. കൊയ്ത്തു കഴിയുമ്പോള്‍ 5 പൊതി നെല്ലും (25 പറ) കൊടുത്തിരുന്നു. ഇതിന് കുണ്ടല്‍ എന്നാണ് പറഞ്ഞിരുന്നത്. ഉത്സവത്തിന് ആറുമൂഴം നീളമുള്ള ഒരു വലിയ മുണ്ടും (കാരയ്ക്കന്‍ എന്നാണ് പറയുന്നത്), ഓരോ വലിയ മുറുക്കാന്‍ പൊതിയും ഓരോ പുരുഷത്തൊഴിലാളിക്കും കൊടുത്തിരുന്നു. 1949-ന് മുമ്പ് ഇവിടെ ക്രിസ്ത്യന്‍, മുസ്ളിം സമൂഹങ്ങള്‍ ഇന്നത്തെപ്പോലെ വ്യാപകമായി കുടിയേറിയിരുന്നില്ല. ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട ചെട്ടിമാരും, ജൈനമതവിശ്വാസികളായ ഗൌഡമാരും ആദിമനിവാസികളായ പണിയര്‍, നായ്ക്കന്മാര്‍, കുണ്ടുവാടിയന്‍മാര്‍, മുള്ളക്കുറുമര്‍ എന്നിവരായിരുന്നു ഇവിടത്തെ താമസക്കാര്‍. ഈ മേഖലയില്‍ കുടിയേറ്റത്തിന്റെ കാറ്റു വീശിയതോടുകൂടിയാണ് മൊത്തത്തിലുള്ള ജീവിതരീതിയില്‍ മാറ്റങ്ങളുണ്ടായത്. മുള്ളുകുറുമാര്‍, ഊരാളിക്കുറുമര്‍, വേട്ടുകുറുമര്‍, തേന്‍ കുറുമര്‍ (ഇപ്പോഴത്തെ നായ്ക്കന്മാര്‍) എന്നിങ്ങനെ കുറുമന്മാര്‍ പലവിഭാഗത്തില്‍പ്പെടുന്നു. ചെട്ടിമാരുടേയും കുറുമന്മാരുടേയും പ്രധാന തൊഴില്‍ കൃഷിയായിരുന്നു. വയലില്‍ നെല്‍കൃഷി മാത്രം ചെയ്തു പോന്നു. കരയില്‍ മുത്താറി, ചാമ, തിന എന്നിവ കൃഷി ചെയ്തിരുന്ന കുറുമന്മാരില്‍ മൂപ്പന്‍, ഇരുപ്പുടുണ്ടായിരുന്ന കരിയന്‍ മൂപ്പനായിരുന്നു. ചെട്ടിമാരില്‍ മൂപ്പന്‍ ഇടമല തിമ്മപ്പന്‍ ചെട്ടിയായിരുന്നു. ആദ്യകാലത്ത് നിത്യോപയോഗ സാധനങ്ങള്‍ക്കായി തലച്ചാപ്പയാണ് ആശ്രയിച്ചിരുന്നത്. തലച്ചാപ്പയെന്നാല്‍ കുട്ടകളില്‍ നിത്യോപയോഗ സാധനങ്ങള്‍ നിറച്ച് വീടുകളില്‍ കൊണ്ടുപോയി വില്‍ക്കുക എന്നാണര്‍ത്ഥം. കാട്ടുമൃഗങ്ങള്‍ വിഹരിച്ചിരുന്ന ഘോരവനങ്ങളിലൂടെ സഞ്ചരിച്ച്, ആളുകള്‍ മാനന്തവാടി, പനമരം, മീനങ്ങാടി മേഖലകളിലെത്തി, സാധനങ്ങള്‍ വാങ്ങിയിരുന്നു. 1950-കളില്‍ ഒരേക്കര്‍ കരഭൂമിയുടെ വില 25 രൂപയും 1954-ല്‍ 50 രൂപയും 60-കളില്‍ 200 രൂപയുമായിരുന്നു. കുടിയേറ്റകര്‍ഷകര്‍ ആദ്യമൊക്കെ കരയില്‍ നെല്ലു വിതയ്ക്കുകയായിരുന്നു ചെയ്തത്. പൂതകളി, കറുത്തന്‍, പൊന്നരിമാല ഇതെല്ലാമായിരുന്നു നെല്‍വിത്തുകള്‍. വയലിലെ കൃഷി തുടങ്ങിയപ്പോള്‍ പാല്‍ത്തൊണ്ടി, മരത്തൊണ്ടി, ചേറ്റുവെളിയന്‍, ഗന്ധകശാല എന്നീ വിത്തിനങ്ങള്‍ കൃഷി ചെയ്തു. നെല്‍കൃഷി കൊണ്ടും കപ്പകൃഷി കൊണ്ടും ജീവിതം മുന്നാട്ടു നീക്കാനാകാതെ വന്നപ്പോള്‍ 1952-ല്‍ ആദ്യമായി പുല്‍തൈലകൃഷി കൂടി ആരംഭിച്ചു. മുള്ളന്‍കൊല്ലിയിലെ ജനതയുടെ താങ്ങും തണലുമായി പുല്‍ക്കൃഷി വളരെക്കാലം നിലനിന്നു. മരങ്ങളെല്ലാം വിറകാക്കിത്തീര്‍ക്കുകയും പുറമെനിന്ന് വിറക് കിട്ടാതെവരികയും ചെയ്ത സാഹചര്യത്തില്‍ പുല്‍കൃഷി ഉപേക്ഷിച്ച് സ്ഥായിയായ തോട്ടവിളകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. കേരളത്തിന്റെ കറുത്ത പൊന്ന് എന്ന് വിശേഷിപ്പിക്കുന്ന കുരുമുളകു കൃഷിയിലേക്കുള്ള ചുവടുമാറ്റം പെട്ടെന്നുതന്നെ മുള്ളന്‍കൊല്ലി ജനതയെ സമ്പല്‍സമൃദ്ധിയിലെത്തിച്ചു. പുല്‍പ്പള്ളി-മുള്ളന്‍ക്കൊല്ലി മേഖലയില്‍ 1980-കളുടെ ആരംഭം വരെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നില്ല. ഒരു കോളേജ് സ്ഥാപിക്കുന്നതിനായുള്ള സ്ഥലം നല്‍കാന്‍ ദേവസ്വം മനേജര്‍ കുപ്പത്തോട് മാധവന്‍ നായര്‍ വാക്കാല്‍ സമ്മതിച്ചു. ക്ഷേത്രത്തിനു സമീപം തരിശായിക്കിടന്ന 26 ഏക്കര്‍ സ്ഥലമായിരുന്നു അത്. എന്നാല്‍ ഈ ഭൂമിയെ സംബന്ധിച്ച അവകാശതര്‍ക്കങ്ങള്‍ പുല്‍പ്പള്ളിയില്‍ പോലീസ് വെടിവെയ്പ്പിനും മറ്റു മര്‍ദ്ദനങ്ങള്‍ക്കും കാരണമായി. മൂന്നു വ്യക്തികള്‍ വെടിവെയ്പില്‍ മരിക്കുകയും ചെയ്തു. പൌലോസ് പുത്തന്‍ പുരക്കല്‍, ജോര്‍ജ്ജ്, വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചുവീണത്. 1983 ജൂലായ് 6-നായിരുന്നു ഈ ദാരുണസംഭവം നടന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് ഇതേസമയം മുള്ളന്‍കൊല്ലിയില്‍ നടന്ന പോലീസ് വെടിവെയ്പ്പിലും മുള്ളന്‍കൊല്ലി സെന്റ്മേരീസ് ഹൈസ്കൂളിലും പരിസരപ്രദേശങ്ങളിലും നടന്ന ലാത്തിച്ചാര്‍ജിലും വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. ഇത് കുടിയിറക്കുഭീഷണിക്ക് ശേഷം ഈ പ്രദേശത്തെ ജനങ്ങളെ നടുക്കിയ മറ്റൊരു സംഭവമായിരുന്നു. മുള്ളന്‍കൊല്ലിയുടെ വളര്‍ച്ചയില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ല്‍ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതല്‍ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളന്‍കൊല്ലിയുടെ സര്‍വ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നല്‍കുന്നു. ഈ ദേവാലയത്തിലെ വാര്‍ഷികം എല്ലാ മതവിഭാഗക്കാരും ചേര്‍ന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നാരു ഹയര്‍ സെക്കണ്ടറിസ്ക്കൂളായി വളര്‍ന്നിരിക്കുന്നു. 1957-ല്‍ തിരുവിതാംകൂറില്‍ നിന്നും മറ്റു മേഖലകളില്‍ നിന്നും മുസ്ളീംസമൂഹവും മറ്റുള്ളവരോടൊപ്പം മുള്ളന്‍കൊല്ലിയിലേക്കു കുടിയേറി. ബ്രീട്ടിഷുകാരുടെ കാലത്ത് കര്‍ണ്ണാടകയിലെ സയിദ് സിറാജുദ്ദിന്‍ സാഹിബിന് 500 ഏക്കര്‍ സ്ഥലം ജന്മാവകാശമായി ലഭിച്ചിരുന്നു. ഇദ്ദേഹമൊരു പട്ടാണിവിഭാഗത്തില്‍പ്പെടുന്ന ആളായിരുന്നതുകൊണ്ട് ഈ സ്ഥലത്തിന് പട്ടാണിക്കൂപ്പ് എന്ന പേരുകിട്ടി. ഇതാണ് ഇന്നത്തെ പട്ടാണിക്കൂപ്പ്. അദ്ദേഹം മുസ്ളീം ജനവിഭാഗത്തിന് വീടുവയ്ക്കാനുള്ള സ്ഥലം സൌജന്യമായി നല്‍കി. 1962-ലാണ് പുല്‍പള്ളി പഞ്ചായത്ത് രൂപം കൊണ്ടത്. 1965-67 കാലഘട്ടത്തില്‍ കുടിയിറക്കു ഭീഷണി നിലനിന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ട് ദേവസ്വം ഭൂമിയില്‍ വ്യാപകമായി കയ്യേറ്റം നടന്നു. ഈ സാഹചര്യത്തില്‍ ഭൂമി സംരക്ഷിക്കുന്നതിന് നിരവധി സമരങ്ങള്‍ ഇവിടെ നടന്നു. എന്നാല്‍ ദേവസ്വം അധികാരികള്‍ പോലീസുകാരെ ഉപയോഗിച്ച് വീടുകള്‍ തീവെച്ചു നശിപ്പിക്കുകയും വീട്ടുകാരെ മര്‍ദ്ദിക്കുകയും ചെയ്തു. വെറും പട്ടിണിക്കോലങ്ങള്‍ മാത്രമായി മാറിയ മനുഷ്യരുടെ പോരാട്ടത്തിന്റെ പരിണതഫലമാണ് 1967-ല്‍ രൂപീകരിച്ച ഒരു കര്‍ഷകസമിതി. 1970 ജനുവരി 1-ന് ഭൂപരിഷ്ക്കരണനിയമത്തിന് അംഗീകാരം കിട്ടിയതോടെയാണ് കൃഷിക്കാര്‍ക്ക് ആശ്വാസം ലഭിച്ചത്. 1968 നവംബര്‍ മാസം 24-ാം തീയതി നക്സല്‍ബാരികള്‍ പുല്‍പ്പള്ളി എം.എസ്.പി ക്യാമ്പ് ആക്രമിക്കുകയുണ്ടായി. ഈ സംഭവത്തോടുകൂടി പുല്‍പ്പള്ളിയുടെ പേര്‍ പുറംലോകത്ത് ശ്രദ്ധിക്കപ്പെട്ടു. സാംസ്കാരികചരിത്രം ആദിവാസി ഗോത്രവിഭാഗക്കാരായ പണിയര്‍, മുള്ളക്കുറുമര്‍, ഊരാളിക്കുറുമര്‍, കാട്ടു നായ്ക്കര്‍, അടിയാന്‍, കുറിച്യര്‍ എന്നിവര്‍ നൂറ്റാണ്ടുകളായി വയനാട്ടിന്റെ വിവിധ ഭാഗങ്ങളിലെപ്പോലെ ഇവിടെയും കാണപ്പെടുന്നുണ്ട്. ആദിവാസികളെല്ലാവരും തന്നെ ദൈവവിശ്വാസികളാണ്. ദൈവം കാണല്‍ ആദിവാസികളുടെ ഒരു പ്രധാനപ്പെട്ട ചടങ്ങാണ്. മുറ്റത്തിന്റെ നടുക്ക് മരമുട്ടികള്‍ കൂട്ടിയിട്ട് തീ കത്തിക്കുന്നു. അതിന്റെ സമീപത്തായി മുണ്ടുവിരിച്ച് മുണ്ടില്‍ വലിയ വാഴയില വെക്കുന്നു. അവല്, തേങ്ങ, ബെല്ലം, സമ്പ്രാണിത്തിരി, മുറുക്കാന്‍ എന്നിവയും വയ്ക്കുന്നു. അതിന്റെ മുമ്പില്‍ നിന്ന് വലിയൊരു വാള്‍ കൈയില്‍ പിടിച്ച് അരയ്ക്കുചുറ്റും ചുവന്ന തുണി കെട്ടി തീയ്ക്കു വട്ടംകറങ്ങി, ആര്‍ത്തട്ടഹസിച്ച് ഉറഞ്ഞുതുള്ളുന്നു. മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ ആദിവാസികള്‍ക്കു നേരിടാന്‍ പോകുന്ന രോഗങ്ങളും കഷ്ടപ്പാടുകളും പ്രവചിക്കുന്നു. അതിന് ചികിത്സാവിധിയും നിര്‍ദ്ദേശിക്കുന്നു. കൊയത്തുകാലം കഴിഞ്ഞാല്‍ വയലുകളില്‍ ആദിവാസികളുടെ പ്രത്യേകതരം കലാപരിപാടികള്‍ അരങ്ങുതകര്‍ക്കുന്നു. ഒറാട്ടനാടകം, കുറത്തിനാടകം, കുറത്തിഡാന്‍സ്, തുടികൊട്ട്, കുഴലൂത്ത് എന്നിവയെല്ലാം ഇക്കൂട്ടരുടെ കലാപരിപാടികളാണ്. വിഷുക്കളി നായ്ക്കന്‍ വിഭാഗത്തിന്റെ കലാരൂപമാണ്. കരിയും ചായവും ശരീരത്തു പൂശി കരികൊണ്ട് കണ്ണെഴുതി കൊന്നപ്പൂക്കള്‍ കുമ്പന്‍തൊപ്പി രൂപത്തില്‍ തലയില്‍ കെട്ടി കൈകളില്‍ മുളവടികളും പിടിച്ച് നാലും, അഞ്ചും പേരടങ്ങുന്ന ഗ്രൂപ്പുകള്‍ വീടുകള്‍തോറുമെത്തി അവരുടെ കലകള്‍ അവതരിപ്പിക്കുന്നു. താളത്തിനൊത്ത ചുവടുവയ്പുകളും അതിനനുസരിച്ചുള്ള നാടന്‍ പാട്ടുകളും ഉണ്ടായിരിക്കും. ജാതിമതവര്‍ഗ്ഗവ്യത്യാസമില്ലാതെ ഉത്സവകാലങ്ങളില്‍ അമ്പലപ്പറമ്പിലെ വിശാലമായ മൈതാനിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് അഭൂതപൂര്‍വ്വമായ കാഴ്ചയാണ്. എഴു ദിവസത്തോളം പരന്ന് ഒഴുകുന്ന ഉത്സവപ്പറമ്പിലെ ജനക്കൂട്ടം, കച്ചവട സ്ഥാപനങ്ങള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവയൊക്കെ അതിന്റെ സവിശേഷതയാണ്. ഒരു വര്‍ഷത്തേക്കുള്ള മുഴുവന്‍ സാധനങ്ങളും വാങ്ങിക്കൂട്ടാന്‍ അരിച്ചുപെറുക്കി സൂക്ഷിച്ചുവയ്ക്കുന്ന മുഴുവന്‍ നാണയത്തുട്ടുകളും, ഉത്സവകാലത്താണ് അവര്‍ ചെലവിടുന്നത്. കുപ്പിവളകള്‍, മാലകള്‍, ചേലകള്‍, കുട്ടിയുടുപ്പുകള്‍, പാദരക്ഷകള്‍, കമ്പിളികള്‍, ഷാളുകള്‍ തുടങ്ങി ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള വലിയ വിപണി ഈ ദിവസങ്ങളില്‍ രൂപം കൊള്ളുന്നു. ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ കൂട്ടി തീ കത്തിച്ച് അതിനുചുറ്റും വിരിച്ച വൈക്കോലില്‍ കാലും നീട്ടിയിരുന്ന് തീയും കാഞ്ഞ് മുറുക്കിത്തുപ്പി സൊറ പറഞ്ഞിരിക്കുന്ന ആദിവാസികള്‍ക്ക് ഇതൊരു മഹോത്സവമാണ്. മുള്ളന്‍കൊല്ലിയുടെ വളര്‍ച്ചയില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ല്‍ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതല്‍ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളന്‍കൊല്ലിയുടെ സര്‍വ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നല്‍കുന്നു. ഈ ദേവാലയത്തിലെ വാര്‍ഷികം എല്ലാ മതവിഭാഗക്കാരും ചേര്‍ന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ചര്‍ച്ച് ആണ് ഇവിടുത്തെ ആദ്യത്തെ ക്രിസ്ത്യന്‍ ആരാധനാലയം. ചാമപ്പാറ അമ്പലം പ്രമുഖഹൈന്ദവക്ഷേത്രമാണ്. പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവം എല്ലാ മതവിഭാഗങ്ങളുടേയും ഉത്സവമായി കണക്കാകുന്നു. പുല്‍പള്ളി പ്രദേശത്തെ ആദ്യത്തെ മുസ്ളിംദേവാലയം പട്ടാണിക്കൂപ്പിലാണ്. 1979-ല്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. 1984 മാര്‍ച്ച് 28-ന് പുതിയപള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിന്റെ നിര്‍മ്മാണത്തിന് മതവ്യത്യാസം കൂടാതെ എല്ലാവരുടെയും സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ആദ്യകാലഘട്ടത്തില്‍ കുടിയേറിയ ഏതാനും കുടുംബങ്ങളാണ് ഈ പ്രദേശത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചത്. പകലന്തിയോളം പണിയെടുത്ത് തളരുന്ന യുവാക്കളുടെ വൈകുന്നരങ്ങളിലെ ഒത്തുചേരല്‍ ഒരു സാംസ്ക്കാരിക പ്രസ്ഥാനമായി രൂപപ്പെട്ടു. 1954-ല്‍ രൂപീകരിച്ച പുല്‍പ്പള്ളി യുവജനകലാസമിതി അവരുടെ ആവേശവും പ്രതീക്ഷയുമായി വളര്‍ന്നു. തെക്കനാട്ട് മാത്യുവിന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം വര്‍ക്കിയുടെ പൂജ എന്ന സംഗീതനാടകം ആദ്യമായി ചൈന്തകുന്നില്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ അതൊരു ചരിത്രസംഭവമായി. പരിപാടികള്‍ക്ക് ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ് എന്ന അരനൂറ്റാണ്ടുമുമ്പുള്ള നോട്ടീസുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകം ഉച്ചഭാഷിണി വളരെ വിരളമായിരുന്നുവെന്നതിന് തെളിവാണ്. വിദ്യാഭ്യാസ-ആരോഗ്യ-ഗതാഗത ചരിത്രം പഴയകാലത്ത് ആരോഗ്യചികിത്സാസൌകര്യം പരമദയനീയമായിരുന്നു. മുള്ളന്‍കൊല്ലിയിലെ പാപ്പച്ചന്‍ വൈദ്യരുടെ സേവനം ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. അദ്ദേഹം നല്‍കിയ പച്ചമരുന്നുകളുപയോഗിച്ച് രോഗശാന്തി നേടിയ നിരവധി രോഗികളുണ്ട്. ഗൌരവതരങ്ങളായ രോഗങ്ങള്‍ക്ക് അഭയം പ്രാപിച്ചിരുന്നത് മാനന്തവാടിയിലുള്ള രാഘവന്‍ കമ്പൌണ്ടറെയാണ്. പാവപ്പെട്ടവരായ രോഗികളുടെ ദുഃഖം കണ്ട് മനസ്സലിഞ്ഞ ഇദ്ദേഹം സൌജന്യമായി മരുന്നും ഒപ്പം യാത്രക്കൂലിയും കൊടുത്തു സഹായിച്ചിരുന്നുവെന്ന് മുള്ളന്‍ക്കൊല്ലിയിലെ പഴമക്കാര്‍ ഓര്‍മ്മിക്കുന്നു. രണ്ടു മുളവടികളില്‍ കെട്ടിവച്ച ചാരുകസേരയില്‍ ഇരുത്തി രോഗികളെ, നാലാള്‍ കൂടി മുള്ളന്‍കൊല്ലിയില്‍ നിന്ന് മാനന്തവാടിയിലേക്ക് എടുത്തുകൊണ്ടുപോയിരുന്ന രംഗങ്ങള്‍ ഇന്നും തേങ്ങലോടെ മനുഷ്യമനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. മരക്കടവ് ഗവ.എല്‍.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ സര്‍ക്കാര്‍ വിദ്യാലയം. 1954-ല്‍ ഒരു ഷെഡില്‍ ഏകാധ്യാപകസ്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ജി.എല്‍.പി.സ്കൂള്‍ പുല്‍പള്ളി എന്നായിരുന്നു ആദ്യത്തെ പേര്. 1954-ല്‍ തന്ന ആരംഭിച്ച മുള്ളന്‍കൊല്ലി സെന്റ് തോമസ് യു.പി.സ്കൂള്‍ ഈ പ്രദേശത്തെ ആദ്യത്തെ സ്വകാര്യവിദ്യാലയമാണ്. ഹൈസ്കൂള്‍വിദ്യാഭ്യാസത്തിന് ആദ്യകാലങ്ങളില്‍ പയ്യമ്പിള്ളി, നടവയല്‍ ഹൈസ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. പുല്‍പള്ളി വിജയാഹൈസ്കൂള്‍ ആരംഭിച്ചതോടെ കൂടുതല്‍ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചു. മുള്ളന്‍കൊല്ലി ഹൈസ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍. മുള്ളന്‍കൊല്ലിയുടെ വളര്‍ച്ചയില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ദേവാലയത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. 1955-ല്‍ സ്ഥാപിച്ച ഈ ദേവാലയം അന്നുമുതല്‍ ഇന്നുവരെ ജാതിമതഭേദമെന്യേ മുള്ളന്‍കൊല്ലിയുടെ സര്‍വ്വതോമുഖമായ പുരോഗതിക്ക് നേതൃത്വം നല്‍കുന്നു. ഈ ദേവാലയത്തിലെ വാര്‍ഷികം എല്ലാ മതവിഭാഗക്കാരും ചേര്‍ന്നു സഹകരിച്ചു ഒരു മഹോത്സവമാക്കി മാറ്റുന്നു. ഈ പള്ളിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട (1976-77 കാലഘട്ടം) സെന്റ്മേരീസ് ഹൈസ്ക്കൂളാകട്ടെ ഇന്നൊരു ഹയര്‍ സെക്കണ്ടറിസ്ക്കൂളായി വളര്‍ന്നിരിക്കുന്നു. 1953 നവംബറില്‍, 38 കുട്ടികളോടുകൂടി തറപ്പത്ത് ഉലഹന്നാന്റെ പറമ്പില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയമാണ് ഇന്ന് സെന്റ് തോമസ് യു.പി.സ്കൂളായി രൂപാന്തരപ്പെട്ടത്. ഈ സ്ഥാപനത്തിന്റെ സ്ഥാപകമാനേജര്‍ പി.സി.തോമസ്സ് മാസ്റ്ററായിരുന്നു. മരക്കടവ് ഗവണ്‍മെന്റ് എല്‍.പി.സ്കൂള്‍, കാപ്പിസെറ്റ് ഗവ.യു.പി.സ്കൂള്‍, ശശിമല ഗവ.യു.പി.സ്കൂള്‍, സീതാമൌണ്ട് ഗവ.എല്‍.പി.സ്കൂള്‍, പെരിക്കല്ലൂര്‍ ഗവ.ഹൈസ്കൂള്‍, പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂള്‍, കബനിഗിരി നിര്‍മ്മലാ ഹൈസ്കൂള്‍, സെന്റ് മേരീസ് യു.പി.സ്കൂള്‍ കബനിഗിരി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം മുള്ളന്‍കൊല്ലിയുടെ വിദ്യാഭ്യാസരംഗത്ത് നിസ്തുല സേവനങ്ങളാണ് നല്‍കിവരുന്നത്. 1950 കാലഘട്ടങ്ങളില്‍ മുള്ളന്‍കൊല്ലി ഗതാഗതസൌകര്യങ്ങളുടെ കാര്യത്തില്‍ തികച്ചും ഇരുണ്ട യുഗത്തിലായിരുന്നു. കാട്ടാനകളുടെ സഞ്ചാരമാര്‍ഗ്ഗമാണ് ആദ്യമായി ഇവിടുത്തെ കുടിയേറ്റക്കാര്‍ സഞ്ചാരപാതകളായി തിരഞ്ഞെടുത്തത്. ആ കാലഘട്ടത്തില്‍ പട്ടാണിക്കൂപ്പ് ഭാഗങ്ങളില്‍ നിന്ന് മരം കൊണ്ടുപോകുന്നതിലേക്ക് കെ.പി.ചേറായി, സി.സി തുടങ്ങിയ മുതലാളിമാരുടെ ലോറികള്‍ കൂട്ടംകൂട്ടമായി വന്നുകൊണ്ടിരുന്നു. ഈ പാതയാണ് പില്‍ക്കാലത്ത് പെരിക്കല്ലൂര്‍ - മുള്ളന്‍കൊല്ലി - ഷെംഡ് - ബത്തേരി റോഡായി മാറിയത്. മുള്ളന്‍കൊല്ലിയിലെ ആദ്യകാലറോഡായിരുന്നു ഇതെന്ന് അന്നുള്ളവര്‍ പറയുന്നു. 1956-ല്‍ മുള്ളന്‍കൊല്ലിയില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടു കൂടി പുല്‍പ്പള്ളിയിലേക്ക് റോഡ് വെട്ടുകയുണ്ടായി. ഇതാണ് ഇന്നത്തെ മുള്ളന്‍കൊല്ലി-പുല്‍പള്ളി റോഡ് ആയി പരിണമിച്ചത്. 1960-65 കാലഘട്ടങ്ങളിലായി മുള്ളന്‍കൊല്ലിയിലെ വിവിധ ഭാഗങ്ങളിലേക്ക് നാട്ടുകാര്‍ കൂട്ടംകൂട്ടമായി നിന്ന് റോഡ് വെട്ടുകയുണ്ടായി. ആയിരകണക്കിനാളുകള്‍ അര്‍പ്പണബുദ്ധിയോടു കൂടി ഈ മേഖലയില്‍ അവരുടെ സഹകരണം കാഴ്ചവച്ചതുകൊണ്ടാണ് ഇന്ന് മുള്ളന്‍കൊല്ലിയില്‍ അറിയപ്പെടുന്ന എല്ലാ റോഡുകളും രൂപം കൊണ്ടത്. പോത്തിനെ കശ്ശാപ്പു ചെയ്ത് വന്‍ സദ്യയൊരുക്കി ആര്‍ഭാടപൂര്‍വ്വം നടത്തിയ റോഡു നിര്‍മ്മാണം ഇന്നും എല്ലാവരേയും ആവേശം കൊള്ളിക്കുന്നതാണ്