അന്നു ഞാൻ കാലത്തെഴുന്നേറ്റു ടീവിയിൽ വാർത്തകൾ കേൾക്കുന്ന നേരത്തഹോ കാണുന്നൂ പ്രകൃതിതൻ ഘോരതാണ്ഡവം പിന്നെ രാക്ഷസീയം തഥാ ദാരുണവും പ്രകൃതിതൻ പ്രതികാരനടപടിയോ അതോ പ്രകൃതി തൻ ഓർമപ്പെടുത്തലാണോ? മനുജനെന്നുള്ളൊരു ജൻമമെല്ലായ്പ്പൊഴും തൃണമാണെന്നുള്ളൊരു താക്കീതാണോ..? അറിയുന്നില്ലൊട്ടുമേ അറിയുന്നു ഞാനിന്നു സാധുജനങ്ങൾ തൻ ദീനവിലാപത്തിൻ തേങ്ങലുകൾ മുണ്ടുമുറുക്കിയും അരപ്പട്ടിണിയും പിന്നെ മെയ്യനക്കിയും നേടിയ ജീവിതസമ്പാദ്യങ്ങൾ ഇതാ സംഹാരതാണ്ഡവമാടിയ പ്രളയാഗ്നിതൻ ചൂളയിൽ വെന്തെരിയുന്നു ഹാ കഷ്ടം.. എന്തു ഞാൻ ചെയ്യേണ്ടു ഹന്ത ! ദൈവമേ ! മനുജന്റെ ജീവിതപ്പേക്കൂത്തുതൻ പ്രതിഫലനമോ അതോ സൻമാർഗഗാമികൾക്കുള്ളൊരുടയോന്റെ ക്രൂരത വിങ്ങിയ പരീക്ഷയാണോ ? ഒട്ടല്ല നഷ്ടങ്ങൾ എന്നിരുന്നാലുമീ ദുഷ്ടതക്കിന്നൊരു ശാന്തിയുണ്ടാകുമോ കഷ്ടത മാറ്റുവാൻ കമ്പമില്ലാത്തൊരു കാര്യങ്ങൾ ചെയ്യുന്ന കാമിനിമാർ പിന്നെ എല്ലുനുറുക്കിയും മണ്ണിനോടെന്നെന്നും മല്ലടിക്കുന്നോരു മർത്യനും പെട്ടഥ അറിവിന്റെ ആദ്യാക്ഷരംപോലുമില്ലാതെ അഖിലവും വേണ്ടെന്നു വച്ചോരു ജീവിതം സുഖഭോഗതൃഷ്ണയോ ഉണ്ടെങ്കിലും പക്ഷെ ദുഃഖിക്കുവാനാണ് യോഗമീ ഊഴിയിൽ ആരാണു കേൾക്കുക ആരാണു കാണുക യാന്ത്രികജീവിതത്തേങ്ങലുകൾ സർവ്വേശ്വരാ ! ജീവിതനായകാ ! നീയിന്നീപ്രാർത്ഥന കേൾക്കുമോ ലോകനാഥാ ! ദുഷ്ടത കാട്ടുന്ന താന്തോന്നികൾ ഇഹ നേടിത്തരുന്നതോ കഷ്ടത താൻ ഇനിയെങ്കിലുമൊന്ന് വീണ്ടുവിചാരത്തിൻ സദ്ബുദ്ധിനേടിക്കൊടുത്തിടട്ടെ നേരറിഞ്ഞും പിന്നെ ഉള്ളറിഞ്ഞും ചെയ്യും പ്രാർത്ഥനമാത്രമേ ചെയ്വാനുള്ളൂ....