എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/ഇനിയും ഒരു തിരിച്ച് പോക്കോ?*
*ഇനിയും ഒരു തിരിച്ച് പോക്കോ?* ഇന്ന് എവിടെയും എപ്പോഴും കേൾക്കുന്ന ഒരു വാക്കായി മാറിയിരിക്കുകയാണ് കൊറോണ. രാജ്യം ഒന്നടങ്കം, സമൂഹം ഒറ്റക്കെട്ടായി കൊറോണ വർഗത്തിൽപെട്ട കോവിഡ്-19 നെതിരെ പോരാടുകയാണ്. രണ്ട് പ്രളയവും നിപ്പയും എത്തിയതിനു പിന്നാലെ ദുരന്തത്തിന്റെ പുസ്തകത്താളിൽ ഒരു പുതിയ വാക്കു കൂടി വലിയ സ്ഥാനം നേടിയിരിക്കുന്നു. ഇപ്പോൾ നമ്മൾ അതിജീവനത്തിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ ഒരു വൈറസ് ഇതിനകം തന്നെ അധികം രാജ്യങ്ങളെയും അത്യധികം സംസ്ഥാനങ്ങളെയും പിടിച്ചടക്കി. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത കൊറോണയെന്ന മഹാമാരിക്കെതിരെയുള്ള നമ്മൾ മലയാളികളുടെ പ്രതിരോധം വളരെ ഫലപ്രദമാണെന്ന് ദിനേന നാം തിരിച്ചറിഞ്ഞ് കൊണ്ടേയിരിക്കുന്നു. നമ്മളെല്ലാം ഇപ്പോഴും ലോക്ഡൗണിലാണ്. കൊറോണയെന്ന മഹാവ്യാധി നമ്മുടെ രാജ്യത്തെ മൊത്തമായി വിഴുങ്ങുമോ എന്ന ഭീതിയിലാണ് നാം. എല്ലാവരും തിരക്കൊഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോഴും കുറച്ചു കൂട്ടർ നമുക്കുവേണ്ടി പായുകയാണ്. ദൈവത്തിന് തുല്യരായ ഡോക്ടർമാർ, മാലാഖമാർക്ക് സമാനമായ നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ചുട്ടുപൊള്ളുന്ന വെയിലിലും പണിയെടുക്കുന്ന പോലീസുകാർ, ജില്ലാഭരണകൂടം, ഫയർഫോഴ്സ്, തെരുവിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്നവർ, മിണ്ടാപ്രാണികൾക്ക് ഭക്ഷണവും വെള്ളവും എ്ത്തിക്കുന്നവർ, തെരുവിൽ കഴിയുന്നവർക്ക് അന്നം നൽകുന്നവർ, ക്വാറന്റൈനിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്നവർ എന്നിവരോട് നമ്മൾ വളരെയധികം കടപ്പാട് പുലർത്തണം. അതുപോലെ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളനുസരിച്ച് ലോക്ഡൗണിൽ കഴിയുന്നവരോടും 'ബ്രേക്ക് ദ ചെയ്ൻ' എന്ന ആശയത്തോട് സഹകരിച്ചവരോടും മറ്റു നിർദേശങ്ങൾ പാലിക്കുന്നവരോടും എല്ലാം വളരെയധികം നന്ദി രേഖപ്പെടുത്തണം. എനിക്ക് തോന്നുന്നത് ജനങ്ങളെ ജാതിമത വേർതിരിവില്ലാതെ, വർഗീയത ഇല്ലാതെ, ഒറ്റക്കെട്ടായി നിർത്താനുള്ള പടച്ചവന്റെ തീരുമാനമാണിത് എന്നാണ്. ഒന്ന് ചിന്തിച്ചാൽ നമുക്ക് മനസ്സിലാകും, ഇപ്പോൾ ആർക്കും ആരോടും ശത്രുതയില്ല. ആർക്കും ഒരാളെയും വെട്ടാനോ കൊല്ലാനോ കീഴ്പ്പെടുത്താനോ തോന്നുന്നില്ല. ജാതിമത വേർതിരിവോ മേൽജാതി കീഴ്ജാതി എന്ന വ്യത്യാസമോ ഇല്ല. ദൈവം നമ്മളോട് ഉള്ളവനാണോ ഇല്ലാത്തവനാണോ, കറുത്തവനാണോ വെളുത്തവനാണോ എന്ന് നോക്കിയല്ല പെരുമാറുന്നത്. അതിന് നല്ല ഉദാഹരണമാണല്ലോ കൊറോണയും നിപ്പയുമെല്ലാം. ഇതിൽ നിന്നും നാം പഠിക്കേണ്ട പാഠവും ഇതൊക്കെ തന്നെയല്ലേ?. കോവിഡിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞു. മരണത്തെക്കാളേറെ നിരീക്ഷണത്തിൽ. മനുഷ്യ നേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ഒരു കുഞ്ഞു വൈറസ് മാനവരാശിയെ മുഴുവൻ കീഴ്പ്പെടുത്തുകയാണ്. എല്ലാം കൈപിടിയിലൊതിക്കിയെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ ഇന്ന് തോറ്റുപോവുകയാണ്. ലോകരാഷ്ട്രങ്ങളെല്ലാം ഈ ഇത്തിരി കുഞ്ഞന് മുന്നിൽ പകച്ച് നിൽക്കുമ്പോൾ കടുത്ത ദൈവ നിഷേധികൾ പോലും ഏതോ അദൃശ്യകരങ്ങളുടെ സഹായം ആഗ്രഹിച്ചുപോകുന്നു. നമ്മൾ മനുഷ്യർക്ക് ഒരു സ്വഭാവമുണ്ട്; എന്ത് പ്രതിസന്ധിവന്നാലും എനിക്കോ എന്റെ കുടുംബത്തിനോ അല്ലല്ലോ എന്ന് സമാധാനിക്കും. നൂറിൽ എൺപത് ശതമാനം ആളുകളും അങ്ങനെ ചിന്തിക്കുന്നവരാണ്. നമ്മൾ മനുഷ്യരുടെ സ്വാർത്ഥതയും അഹന്തയുമാണ് ഇതിനെല്ലാം പിന്നിൽ. ഈ ഒരവസ്ഥയിൽ കേന്ദ്രസർക്കാർ പുതിയ ഒരു വഴിത്തിരിവിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത.് കൊറോണ പകരാതിരിക്കാൻ ലോക്ഡൗൺ പദ്ധതി, മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് ഹോം ക്വാറന്റൈൻ, ബ്രേക്ക് ദ ചെയ്ൻ എന്നിങ്ങനെ. ഇന്ത്യാ മഹാരാജ്യം മാതൃകാ രാജ്യമായും കേരള സംസ്ഥാനം മാതൃകാ സംസ്ഥാനമായും മാറിയിരിക്കുന്നു. അതെല്ലാം ഈ പദ്ധതികളുടെ ഫലമായിട്ടാണ്. ഇതിന് പിന്നിൽ ഒരുപാട് കരങ്ങളുടെ പ്രയത്നമുണ്ട്. ആദ്യം തന്നെ അവർക്കൊരു ബിഗ് സല്യൂട്ട്. അതുപോലെ ഇതെല്ലാം പ്രാബല്യത്തിൽ കൊണ്ടുവന്ന പ്രധാന മന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയൻ സാറിനും ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർക്കും അഭിനന്ദനങ്ങൾ. കോവിഡിനെതിരെ പോരാടിയ മലയാളികൾ എന്ന നിലയിൽ നമുക്ക് വളരെ അഭിമാനിക്കാൻ കഴിയുന്ന സന്ദർഭമാണിത്. നാട്ടുകാരുടെ പൂർണപിന്തുണ ഉള്ളതിനാലാണ് കോവിഡ് പ്രതിരോധം ശക്തമായി നടക്കുന്നത്. ഈ അവസ്ഥയിലും നിരന്തരം ഫെയ്ക്ക് ന്യൂസുകൾ പ്രചരിക്കുന്നതിൽ നമ്മൾ ലജ്ജിക്കണം. കരിയിലയും ചുള്ളിക്കമ്പും കത്തിച്ചാൽ കൊറോണയെ നശിപ്പിക്കാമെന്ന് ഞാൻ വായിച്ചു. എന്നാൽ അതൊരു തെറ്റായ പ്രവണതയാണ് എന്നാണ് എന്റെ അഭിപ്രായം. കോവിഡ് പൂർണ്ണമായും മാറുന്നത് വരെ അതിനെ നമുക്ക് പ്രതിരോധിക്കാം. ഈ ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് നമ്മൾ ഓരോ കാര്യങ്ങൾ ചെയ്യുന്നു. കുട്ടികൾ കഥകളും കവിതകളും രചിക്കുന്നു, ചിത്രം വരക്കുന്നു, തിരക്കൊഴിയാതിരുന്ന മാതാപിതാക്കൾ മക്കളോടൊത്ത് കളിക്കാനും സമയം ചെലവഴിക്കാനും തുടങ്ങി. അതുപോലെതന്നെ നമ്മൾ കുടുംബാംഗങ്ങളെ വിളിച്ച് വിശേഷങ്ങൾ തിരക്കി ബന്ധങ്ങൾ ഊഷ്മളമാക്കുന്നു. അടുക്കളയിൽ കയറാതിരുന്ന കുട്ടികൾ പാചകം പഠിക്കുന്നു. കൃഷിക്ക് വില നൽകാത്ത നമ്മൾ ഇന്ന് കൃഷിചെയ്ത് പോഷകസമൃദ്ധമായ ആഹാരം കഴിച്ചു ആരോഗ്യത്തോടെ വീട്ടിൽ ഇരിക്കുന്നു. നമുക്കിനി അങ്ങോട്ടെന്നും സ്വാർത്ഥത ഇല്ലാതെ, ആരോടും നിഷ്കർശമായോ പരുഷമായോ പെരുമാറാതെ തളരാതെ ഒറ്റക്കെട്ടായി ജാഗ്രതയോടെ മുന്നോട്ട് നീങ്ങാം. ഒന്നുകൂടി ഓർമ്മപ്പെടുത്തട്ടെ, പ്രളയവും നിപ്പയും വന്നപ്പോൾ നമ്മൾ ഒത്തൊരുമയോടെ ഒറ്റക്കെട്ടായി നിന്നു. എന്നാൽ എല്ലാം മാറിയപ്പോൾ ആ പഴയ സ്വാർത്ഥതയുടെ കൂട്ടിലെ തരംതാഴ്ന്ന ഒരു പറ്റം സമൂഹം ആയി മാറി. അതായത് ഞാൻ പറഞ്ഞത് ഇത്രമാത്രം - ഇപ്പോൾ കോവിഡ്-19. ഇനിയും നമ്മുടെ മടക്കം ഭീതി പകരുന്ന ആ സാധാരണനിലയിലേക്കോ?.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ