ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/നാടോടി വിജ്ഞാനകോശം

ആമുഖം

ഒരോ പ്രദേശത്തിനും അതിന്റേതായ സാംസ്കാരിക തനിമയുണ്ട്. ഇത് അവിടുത്തെ ജനതയുടെ കൂട്ടായ്മ സൃഷ്ടിച്ചതാണ്. ഈ കൂട്ടായ്മയിൽ നിന്നുണ്ടാകുന്ന കലാ രൂപങ്ങൾ സംസ്കാരത്തിന്റെ മുദ്രകളാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശേഷങ്ങളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഈ കലാ രൂപങ്ങൾ രൂപം കൊള്ളുന്നത്. ഇവയെ അറിയുകയും, ഇത്തരം കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് ആ പ്രദേശത്ത് ശരിയായ രീതിയിലുള്ള കൂട്ടായ്മകൾ രൂപപ്പെടുകയുള്ളൂ. നാടൻ കലകൾ, പാട്ടുകൾ, ജനതയുടെ വാമൊഴി സാഹിത്യം, ആചാരങ്ങൾ, ചികിത്സാ രീതികൾ, കളികൾ, കരവിരുതുകൾ, വാസ്തുവിദ്യ, വേഷ ഭൂഷാദികൾ, ഉപകരണങ്ങൾ, ഭക്ഷണം തുടങ്ങിയ എന്തും നാടോടി വിജ്ഞാനീയത്തിന്റെ പരിധിയിൽ വരുന്നവയാണ്

തെയ്യം

സാംസ്കാരിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് കേരളത്തിലെ അനുഷ്ഠാന കലാരൂപങ്ങൾ. ഐതിഹ്യങ്ങളെ പുനരാവിഷ്ക്കരിക്കുന്നത്, വ്യത്യസ്തങ്ങളായ പാരമ്പര്യരീതികൾ വെളിപ്പെടുത്തുന്നത്, ചരിത്രകഥകൾ, വിശ്വാസരൂപങ്ങളുടെ പ്രതീകവത്കരണം, ആക്ഷേപഹാസ്യ നൃത്തവും നാടകവും എന്നിങ്ങനെ നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞ കീഴാള, പ്രാദേശിക, ഐതിഹാസിക യാഥാർത്ഥ്യങ്ങളുടെ ആവിഷ്ക്കാരങ്ങളാണിവ.

ഒരു നാടിന്റെ കഥയും ചരിത്രവും ഐതിഹ്യങ്ങളും വെളിപ്പെടുന്നത് അവിടത്തെ അനുഷ്ഠാന കലാരൂപങ്ങളിലൂടെയാണ്. നാടോടി, ഗോത്ര വർഗ്ഗ സ്വഭാവമുള്ള ജനതയുടെ ആരാധനാ മൂർത്തികളിലും ആരാധന, ആഘോഷ സമ്പ്രദായങ്ങളിലും അതാതു പ്രാദേശിക തനിമകൾ  മുന്നിട്ടു നിൽക്കും. വടക്കേ മലബാറിലെ തെയ്യം ആഘോഷങ്ങൾ, കളിയാട്ടം എന്ന് പേരിൽ ഓരോ ഗ്രാമക്ഷേത്രങ്ങളിലും കാവുകളിലും അരങ്ങേറുന്ന വാർഷിക ഉത്സവങ്ങൾ, ആ നാടിന്റെ ചരിത്രവും സംസ്കാരവും ഒരുമയും കരുത്തും വിളിച്ചറിയിക്കുന്നതാണ്. വീരാരാധനയും പൂർവ്വപിതാക്കന്മാരുടെ ആത്മാവുകൾക്ക് ദൈവിക പരിവേഷവും നൽകുന്ന, ഗോത്ര വർഗ്ഗ സ്വഭാവം പ്രദർശിപ്പിക്കുന്ന ഇത്തരം  ആഘോഷങ്ങൾക്ക് വീര്യവും ഊർജ്ജവും കൂടും.


വീരരസ പ്രധാനങ്ങളായ കഥകൾ, നിറം, ശൈലി എന്നിവയുടെ തീക്ഷ്ണതയുളള ദൈവിക രൂപങ്ങൾ, മുഖത്തെഴുത്തുകളുടെ സൂക്ഷ്മത, കിരീടങ്ങളുടെ വൈചിത്ര്യവും വലിപ്പവും എന്നിങ്ങനെ സവിശേഷങ്ങളായ ആരാധനാ രൂപങ്ങളുടെ നൃത്തത്തിനും വെളിപാടുകൾക്കും അകമ്പടിയേകുന്നത് രൗദ്രരസ പ്രധാനങ്ങളായ ചെണ്ടയും വീക്കനും കുറുംകുഴലും, ഇലത്താളവുമാണ്. രൗദ്ര, രോഷ പ്രകടനങ്ങളോടെ ഭക്തരിൽ ഭീതിയുണർത്തി വണക്കം വാങ്ങി ഉറപ്പിക്കുന്ന താമസ രൂപങ്ങളാണ് മിക്ക തെയ്യക്കോലങ്ങളും. രക്തചാമുണ്ഡി, കരിച്ചാമുണ്ഡി, മുച്ചിലോട്ടു ഭഗവതി, വയനാട്ടു കുലവൻ തുടങ്ങിയവയും ഗുളികൻ, പൊട്ടൻ എന്നിവയുമാണ് പ്രധാനമായി കാണുന്ന തെയ്യക്കോലങ്ങൾ. ഓരോ തെയ്യം കലാകാരനും കളിയാട്ട ദിവസം അത്ഭുത ശക്തിയുള്ള ദൈവിക രൂപങ്ങളായി മാറുകയാണ്. ഒരു മാസം വരെയുള്ള തീവ്ര പരിശീലനം, വ്രതം എന്നിവയ്ക്കു ശേഷമാണ് ഇവർ തെയ്യക്കോലമണിയാൻ എത്തുക. ഭീതിയും അത്ഭുതവും ആദരവും ഉണർത്തുന്ന ഗ്രാമദേവതകളായി ആ ദിവസം അവർ മാറും. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഡിസംബർ മുതൽ ഏപ്രിൽ വരെയാണ് തെയ്യം ആഘോഷങ്ങൾ. കരിവെള്ളൂർ, കുറുമാത്തൂർ, നീലേശ്വരം, ചെറുകുന്ന്, ഏഴോം, കുന്നത്തൂർപാടി എന്നിവിടങ്ങളിലെ കളിയാട്ടങ്ങൾ ഏറെ പ്രശസ്തമാണ്. ഓരോ വർഷവും ഇവിടത്തെ കളിയാട്ടങ്ങൾ ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. പല വർഷം കൂടുമ്പോൾ ഈ കാവുകളിൽ പെരുംകളിയാട്ടങ്ങളും നടക്കും.

കളമെഴുത്ത്

ഒരു യഥാർത്ഥ കലാകാരന് ഭൂമി മുഴുവനായും തന്റെ കാൻവാസാണ്. ഈ ലളിതമായ തത്വത്തിന്റെ സാരാംശമാണ് കേരളത്തിലെ ഭ​ഗവതി ക്ഷേത്രങ്ങളിൽ നാല്പതു നാൾ നീളുന്ന കളമെഴുത്ത് ഉത്സവങ്ങളിൽ കാണാനാവുക. പലനിറപ്പൊടികൾ കൊണ്ട് കാളിയുടെ, അയ്യപ്പന്റെ, നാ​ഗത്തിന്റെ, വേട്ടയ്ക്കൊരു മകന്റെ മനോഹര ചിത്രങ്ങൾ നിലത്തു വരയ്ക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. കളം വണങ്ങിയതിനുശേഷം പാട്ട് ആരംഭിക്കുന്നു. വീക്കച്ചെണ്ട, ഇലത്താളം, കൊമ്പ്, കുഴൽ, ചെണ്ട എന്നിവയുടെ അകമ്പടിയുമുണ്ടാകും. പാട്ടിനു ശേഷം പ്രദക്ഷിണത്തോടെ കളം മായ്ക്കും. കളമെഴുതാൻ പ്രകൃതിദത്തമായ നിറങ്ങളാണ് ഉപയോ​ഗിക്കുക. കറുപ്പിന് ഉമിക്കരി, വെളുപ്പിന് അരിപ്പൊടി, മഞ്ഞയ്ക്ക് മഞ്ഞൾപ്പൊടി, പച്ചയ്ക്ക് വാകയിലപ്പൊടി, ചുവപ്പിന് മഞ്ഞൾ-ചുണ്ണാമ്പ് മിശ്രിതം എന്നിങ്ങനെയാണത്. കളം വരഞ്ഞ് പൂർത്തിയാവാൻ രണ്ടു മണിക്കൂറോളമെടുക്കും. കുരുത്തോലയും ചെമ്പരത്തിയും തുളസിയും ഉപയോ​ഗിച്ചുളള തോരണങ്ങളും അലങ്കാരങ്ങളും ഉണ്ടാവും. പരമ്പരാ​ഗതമായി കുറുപ്പ്, തെയ്യംപാടി നമ്പ്യാർ, തീയ്യാടി നമ്പ്യാര്, തീയ്യാട്ടുണ്ണി സമുദായങ്ങളിൽ നിന്നുളളവരാണ് കളമെഴുത്ത് കലാകാരന്മാർ. ഓരോ വിഭാ​ഗത്തിന്റെയും കളങ്ങൾ വ്യത്യസ്തവുമായിരിക്കും.

മുടിയേറ്റ്

മധ്യകേരളത്തിലെ കാളിക്ഷേത്രങ്ങളിൽ പ്രചാരത്തിലുളള അനുഷ്ഠാനകലയാണ് മുടിയേറ്റ്. ദാരികനെ വധിച്ച കാളിയുടെ വിജയമാഘോഷിക്കുന്ന ചടങ്ങാണിത്. കുറുപ്പ്, മാരാർ സമുദായത്തിൽ പെട്ടവരാണ് മുടിയേറ്റ് കലാകാരന്മാർ. കമനീയമായ ആടയാഭരണങ്ങളും ഘനമുളള മുഖത്തെഴുത്തും വലുപ്പമുളള മുടിയുമെല്ലാം ചേർന്ന് മുടിയേറ്റ് മാസ്മരികമായൊരു കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. കാളിയുടെ കളമെഴുത്തോടെയാണ് മുടിയേറ്റ് ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ദേവീസ്തുതികൾ പാടിക്കൊണ്ടിരിക്കും. മുടിയേറ്റ് തുടങ്ങുന്നതിനു മുമ്പായി പനയോല കൊണ്ട് കളം മായ്ക്കും. കാളിയെ അനു​ഗമിച്ച് കോയിമ്പറ്റ നായരും കൂളിയും ഉണ്ടായിരിക്കും. ദുഷ്ടമൂർത്തിയായ ദാരികൻ കാളിയെ പോരിനു വിളിക്കുകയും പരമശിവന്റെ അനു​ഗ്രഹത്തോടെ കാളി ദാരികനെ വധിച്ചുവെന്നുമാണ് ഐതിഹ്യം.

പടയണി

മീനം, മേടം മാസങ്ങളിലായി (മാർച്ച്-ഏപ്രിൽ) പമ്പയുടെ തീരത്തുളള കാളീ ക്ഷേത്രങ്ങളിൽ കൊണ്ടാടുന്ന ഒരാഴ്ച്ച നീളുന്ന ആഘോഷമാണ് പടയണി. ദാരികനെ വധിക്കുന്ന കാളിയാണ് എല്ലാ നർത്തകരുടെയും പ്രതിപാദ്യം. ഓരോ കോലത്തിനുമനുസരിച്ച് നൃത്തച്ചുവടുകൾ മാറും. തപ്പും ചെണ്ടകളുമാണ് മുഖ്യമായും ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. കമുകിൻപാള കൊണ്ടാണ് പടയണിക്കോലങ്ങൾ ഉണ്ടാക്കുന്നത്. ഭൈരവി (ഭദ്രകാളി), യക്ഷി, പക്ഷി, കാലാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട, കദളിമംഗലം, ഓതറ എന്നീ പ്രദേശങ്ങൾ പടയണിക്കു പ്രസിദ്ധമാണ്.