സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

'

ഒരു കലോൽസവത്തിന്റെ ഓർമ്മയിൽ/ഷനിജ കെ സി


കണ്ടെത്തലുകളുടെയും കരവിരുതിന്റെയും ചാരുതയിൽ ഒരു പറ്റം പ്രതിഭകളെ വാർത്തെടുത്ത ശാസ്ത്രമേളയുടെ കൊടിയിറക്കം കഴിഞ്ഞ് ഒക്‌ടോബറിനെ പിന്നിലാക്കി കലാമേളകളുമായി താളമേളത്തോടെ മറ്റൊരു നവംബർമാസം കൂടി വിദ്യാലയങ്ങളുടെ പടി കടന്നുവന്നു. എങ്ങും നൃത്തങ്ങളുടെ ചടുലതാളവും ഒപ്പനയുടെ തനത് ഇശലുകളും തിരുവാതിരയുടെ ലാസ്യഭാവവും മാപ്പിളപാട്ടിന്റെ ഈരടികളുമായി അദ്ധ്യാപകരും കുട്ടികളും നല്ല ഉത്സാഹത്തിലാണ്. ഇതെല്ലാം കണ്ടപ്പോൾ കടിഞ്ഞാണില്ലാതെ എന്റെ മനസും വർഷങ്ങൾ പിറകോട്ട് പോയി. വേദിയിൽ സബ്ജില്ലാ കലാമേളയുടെ സംഘനൃത്ത മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. ചമയങ്ങളണിഞ്ഞ് ചെസ്റ്റ് നമ്പർ വിളിക്കുന്നതും കാത്ത് വേദിക്കു പുറകിൽ ചങ്കിടിപ്പോടെ നിൽക്കുകയാണ് ഞങ്ങൾ. നമ്പർ വിളിച്ചു. എല്ലാവരും താലവും കയ്യിലേന്തി നിരന്നു നിന്നു. കർട്ടൺ ഉയർന്നു. നൃത്തം തുടങ്ങി. കുറച്ചു കഴിഞ്ഞതും പെട്ടെന്നതാ ഞങ്ങളുടെ ഡാൻസ് ടീച്ചർ പുറകിലൂടെ സ്റ്റേജിലേക്ക് ഓടിക്കയറിവന്ന് ഒരു കുട്ടിയുടെ ഡ്രസ്സിൽ പിടിച്ച് വലിക്കുന്നു. കാണികളും ജഡ്‌സുമെല്ലാം അത്ഭുതത്തോടെ നോക്കുന്നു. സ്റ്റേജിലാകെ ഒരു കരിഞ്ഞ മണവും. എന്നിട്ടും ഞങ്ങൾ ഭംഗിയായിത്തന്നെ കളിച്ചു തീർത്തു. വേദി വിട്ടിറങ്ങിയപ്പോഴാണ് കാര്യം പിടികിട്ടുന്നത്. തൊട്ടടുത്തു നിന്ന കുട്ടിയുടെ താലത്തിൽനിന്നും ഒരു കുട്ടിയുടെ ഡ്രസ്സിനു തീപിടിച്ചതു കണ്ട് പേടിച്ച ടീച്ചർ ഓടിവന്ന് തല്ലിക്കെടുത്തിയതാണ്. റിസൾട്ട് വന്നപ്പോൾ ഒന്നാം സ്ഥാനം പ്രതീക്ഷിച്ച ഞങ്ങൾക്ക് രണ്ടാം സ്ഥാനം. പുറകിലെ കുട്ടി തെറ്റിച്ചതിന് ടീച്ചർ സ്റ്റേജിൽ കയറി തല്ലിയതാണ് കാരണം. എന്താണ് സംഭവിച്ചതെന്ന് ആരും മനസ്സിലാക്കിയില്ല. ഏതായാലും ഞങ്ങൾ സന്തോഷത്തോടെ തിരിച്ചുപോന്നു. ഇന്നും ഡാൻസ് കാണുമ്പോൾ ഞാനീ സംഭവം ഓർത്തുപോകും. ഇന്നെനിക്കറിയാം ആ ടീച്ചർ അന്നനുഭവിച്ച ടെൻഷൻ. കുട്ടികൾ മത്സരിക്കാൻ കയറിയാൽ ടെൻഷനോടെ എത്രയോ തവണ ഞാനും സ്റ്റേജിന് പുറത്ത് നിന്നിട്ടുണ്ട്. കാരണം ഞാനും ഒരു ടീച്ചറാണ്, ഞാനാദ്യക്ഷരം കുറിച്ച ഈ മാതൃ വിദ്യാലയത്തിൽ എന്റെ ആദരണീയരായ ഗുരുനാഥൻമാരോടൊപ്പം അഭിമാനത്തോടെ അവരിലൊരാളായി..