"സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:


                               - '''മീര കെ എച്ച് 10 E'''
                               - '''മീര കെ എച്ച് 10 E'''





23:52, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളുടെ സാഹിത്യ രചനകൾ ഇവിടെ വായിക്കാം.

കഥ - മീര കെ.എച്ച്. 10 ഇ.


"അച്ഛാ എക്സാം ഫീസ്"

സ്കൂളിലേക്ക് പോകാനായി തയ്യാറാവുന്നതിനിടയിൽ പാർവതി വിളിച്ചുപറഞ്ഞു.

എത്രയാ പാറു ? പതിവുപോലെ കാരണം എന്താണെന്ന് പോലും ചോദിക്കാതെ ഹരി പേഴ്സ് എടുത്തു ഉത്തരത്തിന് കാക്കാതെ ഒരു 50 രൂപ നോട്ട് അവളുടെ മുന്നിലേക്ക് നീട്ടി.

"ബാക്കി പൈസയ്ക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിക്കോ "

ഇത്രയും വേണ്ട എന്ന് പറയാനൊരുങ്ങിയ പാറുവിനോട് ഹരി പറഞ്ഞു . കവിളിലൊരുമ്മയും കൊടുത്ത് അച്ഛനോടും അമ്മയോടും ചേട്ടനോടും യാത്ര പറഞ്ഞ് പാർവതി സ്കൂളിലേക്ക് തിരിച്ചു . വൈകുന്നേരം സ്കൂളിൽനിന്നെത്തിയ പാർവതി ആദ്യം തിരക്കിയത് അച്ഛനെയാണ് . സാധാരണ ദിവസങ്ങളിൽ അവൾ സ്കൂൾ വിട്ട് വരുന്നത് കാത്ത് ഹരി ഉമ്മറത്തുണ്ടാവുമായിരുന്നു .

"അച്ഛനെവിടെ അമ്മേ ? " ഇത്തിരി പരിഭവത്തോടെ അവൾ ചോദിച്ചു. " ഉച്ചക്ക് ഒരു ജോലിയാവശ്യത്തിനായി പോയതാ ഇതുവരെ വന്നിട്ടില്ല".

മിനിയുടെ വാക്കുകളിലും ചെറിയൊരു പരിഭവം നിറഞ്ഞിരുന്നു.

രാത്രിയേറെ ആയിട്ടും ഹരി തിരിച്ചു വീട്ടിലേക്കെത്താഞ്ഞതിനാൽ അന്നാ വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല . രാവിലെ അല്പം സങ്കടത്തോടെ ആണെങ്കിലും പാറുവും ചേട്ടനും സ്കൂളിലേക്ക് പോകാനിറങ്ങി. അപ്പോഴാണ് ഇറയത്ത് പത്രം വായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ പെട്ടെന്ന് ഞാനൊരിടം വരെ പോയിട്ട് വരാം എന്ന് പറഞ്ഞിറങ്ങിയത്. എങ്ങോട്ടേക്കാണെന്നുള്ള അവരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല . എന്തോ ഒരുൾവിളി എന്നപോലെ മിനി മക്കളുടെ സ്കൂളിൽ വിളിച്ചു ലീവ് രേഖപ്പെടുത്തി. കുറച്ചു സമയത്തിന് ശേഷം വീടിനടുത്തുള്ള ഒരു ബന്ധു വന്ന് മിനിയെ ഹരി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി .

കുറച്ചു സമയത്തിന് ശേഷം അവളുടെ വീട്ടുമുറ്റത്തു ഒരു ഓട്ടോ വന്നു നിന്നു . വണ്ടിയിൽ നിന്ന് കരഞ്ഞു തളർന്ന മിനിയും നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ മുത്തച്ഛനും മറ്റും ഇറങ്ങി...

ഒന്നും മനസിലാവാതെ നിന്ന പാറുവിനും ചേട്ടനും മൗനമായ ഒരു മറുപടിയായി അന്നത്തെ പത്രത്തിലെ ചരമകോളവും അജ്ഞാത മൃതദേഹം തീവണ്ടി പാതയിൽ എന്ന വാർത്തയും. എന്തിനോ വേണ്ടി വീശിയ കാറ്റിന്റെ അകമ്പടിയോടെ അവരെത്തന്നെ നോക്കിനിന്നപ്പോളും എന്തിനുവേണ്ടി എന്ന അവരുടെ ചോദ്യത്തിന് മറുപടിയായത് അവിടെ ഉയർന്ന നിലവിളികൾ മാത്രമായിരുന്നു.

                               - മീര കെ എച്ച് 10 E








കഥാരചന (ലേഖനം - സാനിയ കെ.ജെ)

കഥയെന്നാലെന്ത്? ഒരു പുതുരാഷ്‌ട്രത്തിന്റെ സൃഷ്‌ടിക്രിയക്കിടക്ക്‌, തിരക്കുപിടിച്ച ജീവിത നിർമ്മിതിയിൽ, സൗന്ദര്യാസ്വാദനത്തിന്റെ ചെറിയ കാലങ്ങൾക്ക്‌ തൃപ്‌തി പകരാൻ സാഹിത്യരംഗത്ത്‌ ഉണ്ടായ  പ്രവണതയാണ്‌ കഥയെന്ന് പറയാം. ഒരാൾ മറ്റൊരാളോട്‌ വിവരണം നടത്തുവാൻ തുടങ്ങിയതുമുതൽ കഥകളും ചെറുകഥകളും ഉപകഥകളും ഉണ്ടായി.

സമൂഹത്തിന്റെ വളർച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യർ ആശയവിനിമയത്തിന് അക്ഷരങ്ങളും, അക്ഷരങ്ങൾ ചേർത്ത്‌ വാക്കുകളും, വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിതുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്താൻ മാർഗ്ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. കല്ലിലും മണ്ണിലും ആദ്യകാലങ്ങളിൽ ആദിമ മനുഷ്യർ എഴുത്ത് തുടങ്ങി. ഗുഹാ മുഖങ്ങളിൽ, പറയാനുള്ള ആശയങ്ങൾ രേഖപ്പെടുത്തി. ചിത്രലിപികളിൽ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതൽ ഫലവത്തായി.

വായനയുടെ ചരിത്രത്തിലെ നിർണ്ണായകമായ ഘട്ടം കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്കാരിക വിപ്ലവമായി മാറി.

ഒരു കുട്ടി വായനയിൽ മുഴുകിയിരിക്കുന്നു. കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും ചിത്രങ്ങളിലുമാണ്. വീട്ടിൽ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടിയറിയുന്നില്ല. വാക്കുകളിലല്ല, വാക്കുകൾ ചേർന്നുണ്ടാക്കുന്ന ലോകത്താണ് കുട്ടി. വായിക്കുന്നത് കണ്ണുകൊണ്ട്,  സ്വീകരിക്കുന്നത് മനസ്സുകൊണ്ട്. വായിക്കുന്നതെന്തോ അത് കുട്ടിയുടെ മനസ്സിൽ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടി ഇടക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. വായന കുട്ടിയുടെ വളർച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു.

വായന സർഗ്ഗശേഷിയെ ഉണർത്തുകയും വളർത്തുകയും ചെയ്യുന്നു. അഭിരുചിയുടെ യഥാർത്ഥ സത്ത കണ്ടെത്താൻ അവ സഹായിക്കുന്നു. വിമർശകനായ ബാലചന്ദ്രൻ വടക്കേടത്ത്‌ പറയുന്നു. 'പുസ്തകത്തിന്റെ സ്പഷ്ടത അതിന്റെ ചലനമാണ്. മറ്റുള്ളവരെ ചലിപ്പിക്കാനുള്ള അതിന്റെ കഴിവാണ്. എന്നാൽ പ്രതിമയാകട്ടെ അല്ലെങ്കിൽ മറ്റെന്തുമാവട്ടെ, വളരെ അകലെ നിന്ന് ആസ്വദിക്കാനേ നമ്മെ അനുവദിക്കുന്നുള്ളൂ. പുസ്തകം പുറത്ത്‌ നിൽക്കാതെ അകത്തേക്ക്‌ കടന്നുവരുവാൻ വായനക്കാരോട് സദാ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ചലിപ്പിക്കുന്നത് നമ്മുടെ ആഴത്തെയാണ്'.

വായന സർഗ്ഗശേഷിയുടെ സാർത്ഥകമായ ഒരു പ്രക്രിയയായി മാറുന്നത് ഇതുകൊണ്ടെല്ലാമാണ്. സർഗാത്മകത ഒരർഥത്തിൽ ഇല്ലായ്മയുടെ സൃഷ്ടിയാണ്. ചുറ്റിലും ഒരുപാട് സാധ്യതകളുണ്ടെങ്കിൽ സർഗാത്മകമായ പുതിയൊന്നു ഉരുത്തിരിയണമെന്നില്ല. ഒരു ശില്പിയുടെ കൈയിൽക്കിട്ടിയ തടി, ചെത്തിയും വെട്ടിയും തടി ഇല്ലാതായാണ് ശില്പം ഉണ്ടാവുന്നത്. ശില്പി മരത്തെ ചെത്തിക്കുറയ്ക്കുമ്പോൾ വീണ്ടെടുക്കുന്നത് അതിന്റെ കലാമൂല്യത്തെയാണ്. സൃഷ്ടിപരത, സർഗാത്മകത എന്നൊക്കെ പറയുന്നത് ഒന്നുമില്ലായ്മയിൽനിന്നും എന്തെങ്കിലുമൊക്കെ സൃഷ്ടിച്ചെടുക്കുന്നതിന്റെ ശാസ്ത്രവും ഗണിതവും കലയും സൗന്ദര്യശാസ്ത്രവുമൊക്കെയാണെന്ന് പറയാം.സർഗാത്മകത ചിന്തയല്ല, ചിന്തയുടെ പ്രവാഹത്തിൽ ഉരുത്തിരിയുന്നതുമാത്രമാണ്.

കുട്ടികൾക്കായി ആവിഷ്കരിക്കപ്പെടുന്ന വികസന സംരംഭങ്ങൾ ഏറ്റവും മഹത്തരം തന്നെയാണ്. അവർക്ക് ആഹ്ലാദം പകരുന്ന തരത്തിലുള്ള പ്രവർത്തനത്തേക്കാൾ സംതൃപ്തി തരുന്ന മറ്റെന്ത് കാര്യമുണ്ടീ ലോകത്ത്. ഇന്നത്തെ കുട്ടികൾ നാളത്തെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാഗധേയം നിർണയിക്കുന്നവരാണ്. ബുദ്ധിയും പഠിപ്പും തൊഴിലും സ്വന്തം കാര്യം നേടുന്നതിനല്ലെന്നും സമൂഹത്തോടുള്ള ബാധ്യത നിറവേറ്റുന്നതിനാണെന്നുമുള്ള ചിന്ത അവരിൽ വളർന്നുവരണം.  മാതൃഭാഷയോട്, സമൂഹത്തോട്, സംസ്കാരത്തോട് മമതയും താൽപ്പര്യവും വാർക്കാനുതകുന്ന അറിവുനിർമിതികളുണ്ടാകണം.

മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിൽ കുട്ടികളുടെ സർഗാത്മകത പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൃദയശുദ്ധിയും സൽബുദ്ധിയുമുള്ള കുഞ്ഞുങ്ങൾ മനുഷ്യസ്നേഹപരമായ വികാരങ്ങളെയെല്ലാം തട്ടിയുണർത്തുന്നു.

എഴുത്തിൻ്റെ സർഗ്ഗലോകത്തേക്ക് കടന്നാൽ , ഒരു കുട്ടിക്ക് തൻ്റെ സർഗശേഷി മെച്ചപ്പെടുത്താൻ ഏറ്റവും സഹായിക്കുന്നത് കഥകളാണെന്ന് പറയാം. കഥകൾ എന്നും ജീവൻ തുടിക്കുന്നതാണ്. പച്ചയായ ജീവിതം, പച്ചയായ മനുഷ്യർ, മനസ്സിൽ കല്ലിച്ച ഒരായിരം ജീവിതാനുഭവങ്ങൾ, ഇവയൊക്കെയാവും മിക്കവാറും ഒരു കഥാരചനയിലേക്ക് നയിക്കുന്നത്. കുട്ടികളിൽ പ്രധാനമായും, അവർക്കു ചുറ്റുമുള്ള കഥാപാത്രങ്ങൾ, ജീവിതാനുഭവങ്ങൾ എന്നിവയായിരിക്കും ഒരു കഥയായ് ഉരുത്തിരിയുന്നത്.

ലളിതമോ ഗഹനമോ സുന്ദരമോ അസുന്ദരമോ ആയ ഭാഷാ സങ്കേതം ഉപയോഗിച്ചു കുറഞ്ഞ വാക്കുകളാൽ വലിയൊരു ആശയ പ്രപഞ്ചം സൃഷ്ടിക്കുന്നവയാണവ. കുട്ടികൾ അവയെ വായിക്കുന്നതും  ആസ്വദിക്കുന്നതും സ്വന്തമായി ഒരു രചന നിർവ്വഹിക്കുന്നതുമെല്ലാം അവരുടെ സർഗ്ഗശേഷിയെ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കുകയേയുള്ളു. നമ്മുടെ നാട്ടുപച്ച എന്നും അത്തരം കഥാസ്വാദനത്തേയും കഥയെഴുത്തിനേയും പ്രോത്സാഹിപ്പിക്കുന്നവയാണെന്നത് പ്രത്രേകം എടുത്തുപറയേണ്ടതില്ലല്ലോ.

ഇന്നത്തെ നാട്ടുപച്ചയിൽ പരിചയപ്പെടുത്തുന്നതും, നമ്മുടെ കൂട്ടുകാരിയായ 10 E യിലെ മീര കെ എച്ച് എഴുതിയ ഒരു മനോഹരമായ കഥയാണ്. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും ബന്ധങ്ങൾ തമ്മിലുള്ള ഈഴയടുപ്പവും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ കഥ വായിക്കാം...        കഥയോളം പ്രാധാന്യമർഹിക്കുന്നതാണ് കഥാവായനയെ ഭാവാത്മകമായി സഹായിക്കുന്ന കഥാപരിസര ചിത്രീകരണവും. കഥാകൃത്ത് ഭാവനയിൽ കണ്ടതിനെ ആവാഹിച്ച് ചിത്രീകരിക്കുക എന്നത് പ്രതിഭാധനയായൊരു ചിത്രകാരിക്ക് മാത്രം സാധിക്കുന്നതാണ്. മീരയുടെ ഈ കഥയ്ക്ക് ഇലസ്ട്രേഷൻ ചെയ്തിരിക്കുന്നത് ദേവിക സന്തോഷാണ്. ആ ചിത്രങ്ങളും നമ്മോട് സംവദിക്കും.                                                                                - സാനിയ കെ. ജെ.

വായനക്കുറിപ്പ് (ഭദ്ര എ.എം. 9സി.)


മണ്ണിനും മനുഷ്യനും കാവലായിരുന്ന, സ്നേഹത്താൽ പ്രപഞ്ചം മുഴുവൻ വരച്ചുകാട്ടിയ പ്രകൃതിയുടെയും സ്ത്രീകളുടെയും കണ്ണീരൊപ്പിയ അമ്മമനസ്സ് സുഗതകുമാരി ടീച്ചർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.

                            തൊണ്ണൂറുകളിൽ എഴുതപ്പെട്ട കവിതയാണ് 'പെൺകുഞ്ഞ്'. ആ കവിതയുടെ പ്രസക്തി ഇന്നും ഒട്ടും ചോർന്നു പോകാതെ നിലകൊള്ളുന്നു. അന്നും ഇന്നും എന്നും സ്ത്രീകൾ അനുഭവിച്ചു വന്നിട്ടുള്ള കണ്ണീരിൻറെ കഥ, അവളുടെ കയ്പേറിയ ജീവിതാനുഭവങ്ങൾ ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു. പിഴച്ചുപെറ്റ തന്റെ പെൺകുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു ഗതികെട്ട അമ്മയുടെ ആത്മസംഘർഷങ്ങളാണ് ഈ കവിതയുടെ പ്രമേയം.

        താൻ നൊന്തു പെറ്റ പെൺകുഞ്ഞിനെ ഇരുട്ടിന്റ മറവിൽ ആ അമ്മയ്ക്ക് ഉപേക്ഷിച്ചു പോകേണ്ടിവരുന്നു. ആ സന്ദർഭത്തിൽ തന്റെ കുഞ്ഞിനെ കുറിച്ചുള്ള അമ്മയുടെ വ്യാകുലതകൾ ആരെയും ദുഃഖത്തിലാഴ്ത്തുന്നു. ആ അമ്മയുടെ ചെയ്തികളെ നമുക്ക് ന്യായീകരിക്കാൻ കഴിയുകയില്ലെങ്കിലും നിസ്സഹായയായ ഒരു സ്ത്രീയുടെ പ്രതിരൂപമായി ആ അമ്മ മാറുന്നു.

മറ്റേതൊരു അമ്മയെയും പോലെ ആ അമ്മയ്ക്കും തന്റെ പെൺകുഞ്ഞിനെ ഓർത്തു വ്യാകുലതകളുണ്ട്. പെൺകുഞ്ഞ് ആയിപ്പോയി എന്നതുകൊണ്ട് തനിക്ക് ഈ കുഞ്ഞിനെ കൊന്നൊടക്കുവാൻ കഴിയുകയില്ല. അതുകൊണ്ട് ഭൂമിയുടെ മടിത്തട്ടിലേക്ക് ഞാൻ ഇവളെ ഏൽപ്പിക്കുകയാണ്. അമ്മയുടെ കണ്ണുനീരാൽ അവളെ കുളിപ്പിച്ചും പാൽ കൊടുത്തും അവളുടെ നെറ്റിയിൽ അമ്മയുടെ ചുംബനമാകുന്ന ശ്രീതിലകം ചാർത്തിക്കൊണ്ട് ആ കൊച്ചുസീതയെ വഴിയിൽ ഉപേക്ഷിക്കുന്നു.

                            ആ മകളെ ഉപേക്ഷിച്ച് പോകുന്ന നിമിഷത്തിലും മകളുടെ നാളെയെകുറിച്ചുള്ള ചിന്തകൾ അമ്മയെ വേട്ടയാടുന്നു. തന്റെ മകളുടെ ഭാവി എന്താകുമെന്നുള്ള ചിന്തകളിലൂടെ ഓരോ സ്ത്രീയുടെയും അവരനുഭവിക്കുന്ന യാതനകളുടെയും നേർചിത്രമാണ് ഈ കവിതയിലൂടെ വരച്ചുകാണിക്കുന്നത്.

                   സ്നേഹം എന്താണെന്ന് അനുഭവിച്ചറിയാനുള്ള ഭാഗ്യം അവൾക്കുണ്ടാകുമോ അതോ അവളേതങ്കിലും അനാഥാലയത്തിൽ എത്തിച്ചേരുമോ അതോ ശാസ്ത്രത്തിൻ്റെ പണിമേശമേൽ ഒരു കരുവായി തീരാൻ ഒരു ഇന്ത്യൻ ഗിനിപ്പന്നി കണക്കേ വിദേശത്തേക്ക് അവളെ കയറ്റി അയക്കുമോ ഇവൾ ഏതെങ്കിലും വീട്ടിലെ ഓമനപുത്രി ആയി വളരുമോ ഇവൾക്ക് സ്ത്രീധനം നൽകാൻ ലക്ഷങ്ങൾ കരുതിവയ്ക്കാൻ ആരാണ് ഉണ്ടാവുക,  ആരാണ് പൊന്നിട്ടു മൂടുക. സ്ത്രീധനത്തിൻറെ പേരിൽ ഇവളെ ആരെങ്കിലും തീയിൽ എരിക്കുമോ അതോ യൗവനം തീരുമ്പോൾ ഇവളെ മൊഴി ചൊല്ലുമോ അതോ ഇവളെ പണിചെയ്യിച്ച് പട്ടിണിക്കിട്ടു കൊല്ലുമോ അതോ മദ്യലഹരിയിൽ അവളെ തല്ലിചതക്കുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ആ അമ്മയുടെ മനസിലൂടെ കടന്നുപോകുന്നു.

          ആ പെൺകുഞ്ഞിനെ ചുവന്ന തെരുവിൽ പിഴിഞ്ഞൂറ്റി കുടിക്കുമോ അതോ അവളുടെ ശവം ചാലിൽ ചീർത്തു പൊന്തുമോ ഏതെങ്കിലും ആശുപത്രി വരാന്തയിൽ അവളുടെ ശരീരം ചീഞ്ഞളിഞ്ഞുകിടക്കുമോ വിശപ്പുമാറ്റാനായി അവൾക്ക് പിച്ചച്ചട്ടി ഏറ്റേണ്ടിവരുമോ തുടങ്ങി ഒരു സ്ത്രീ അനുഭവിക്കേണ്ടി വരാവുന്ന വിവിധ അവസ്ഥകളെക്കുറിച്ച് അമ്മ ചിന്തിച്ചു പോകുന്നു.

       ഇവൾ പെണ്ണാണെന്നും പെണ്ണിൻറെ ഉടയോൻ ദുഃഖം ആണെന്നും അവർ ഓർത്തുപോകുന്നു. ചന്തയിൽ പാഴ്‌വിലക്കുപോലും എടുക്കാത്തതാണ് പെണ്ണിന്റെ ജീവിതം എന്ന് അവർ ദുഃഖത്തോടെ ഓർത്തുപോകുന്നു. ഇതൊക്കെയാണ് സത്യമെങ്കിലും മകളുടെ നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ എങ്കിലും ഉള്ള അർഹത തനിക്കുണ്ടെന്ന് അമ്മ കരുതുന്നു. തൻ്റെ മകൾ സീതകുട്ടിയെ രക്ഷിക്കാൻ ഒരു ജനകൻ എത്തുമെന്ന് തന്നെ അവർ വിശ്വസിക്കുന്നു. ആ കൈകളിൽ അവൾ സുരക്ഷിതയായിരിക്കും. അവൾ വേല ചെയ്തു സ്വന്തം കാലിൽ നിൽക്കും അവർ ജീവിതം എന്താണെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കും,  അവളുടെ തല ഒരിക്കലും താഴില്ല. അവൾ തല താഴ്ത്തില്ല അവളുടെ മക്കളായി അടുത്തതലമുറയിലെ ശക്തിനാളങ്ങൾ പിറകെ വരും. അവളുടെ ചുമലിൽ തലചായ്ച്ച് ഭൂമി ആശ്വസിക്കും. ആ നല്ല നാളെയെക്കുറിച്ച് അമ്മ സ്വപ്നം കാണുന്നു.

കവിതയിൽ സ്ത്രീയുടെ യാതന നിറഞ്ഞ ജീവിതവും അതോടൊപ്പം തന്നെ അവളുടെ നല്ല നാളുകളെകുറിച്ചുള്ള പ്രതീക്ഷയും ഒപ്പം വരച്ചുചേർത്തിരിക്കുന്നു. നീ പെണ്ണല്ലയോ പെണ്ണിന്റെ ഉടയോൻ ദുഃഖം അല്ലയോ തുടങ്ങിയുള്ള വരികൾ കവിത വായിച്ചുതീർന്നിട്ടും മനസ്സിൽ തങ്ങിനിൽക്കുന്നു. വല്ലാത്ത ഒരു നൊമ്പരം മനസ്സിൽ അവശേഷിക്കുന്നു. ഒപ്പം നാളെയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളും മനസ്സിൽ നിറയുന്നു. മലയാളത്തിന്റെ പുണ്യം സുഗതകുമാരിടീച്ചർ,  ആ 'എഴുത്തമ്മ' വിടവാങ്ങിയെങ്കിലും അവരുടെ കവിതകൾ എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും.

                                         - ഭദ്ര എ എം 9C

___________________________