G. V. H. S. S. Kalpakanchery/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2018-19 ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം - അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. 34 കുട്ടികൾ അതിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്‌സ്

                     വിദ്യാർത്ഥികളുടെ പാഠ്യ-പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട ഐ.ടി. അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും, പുതിയ പുതിയ കാര്യങ്ങൾ പഠിക്കുവാനും ഫലപ്രദമായി പ്രയോഗിക്കുവാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. ക്ലാസ്‌മുറികൾ എല്ലാം സ്മാർട്ട്‌ക്ലാസ്‌മുറികൾ ആയി മാറുന്നതോടുകൂടി ഇത്തരം സംവിധാനങ്ങളുടെ മേൽനോട്ടവും സംരക്ഷണ ചുമതലയും കൂടി  ഇവരിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. അങ്ങനെ സ്കൂളിലെ മെച്ചപ്പെട്ട തരത്തിലുള്ള ഐ.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കാരണമാകുന്ന കുട്ടികളുടെ കൂട്ടം എന്ന നിലയിൽ ഇന്ന് ഇവർക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്.

പ്രവേശന പരീക്ഷ

                  പ്രവേശനപരീക്ഷ നടത്തിയാണ് ലിറ്റിൽ കൈറ്റ്സിലേയ്ക് വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത്. 2018 മാർച്ച് മാസം മൂന്നാം തീയതി രാവിലെ പതിനൊന്നരയ്ക്ക് രാവിലെയാണ് പ്രവേശന പരീക്ഷ നടത്തിയത് 39 ഓളം കുട്ടികൾ പ്രവേശനപരീക്ഷയിൽ പങ്കെടുത്തു ഇതിൽനിന്നും 34 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു. പിന്നെയും ഇതിൽ ചേരുവാനായി കുട്ടികൾ ഓരോരുത്തരായി സമീപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയുള്ള വിദ്യാർത്ഥികൾക്കുവേണ്ടി സ്കൂൾ തുറന്നതിനു ശേഷം ജൂൺ മാസത്തിൽ മറ്റൊരു പ്രവേശനപ്പരീക്ഷ കൂടി നടത്തി. അതിൽനിന്നും ആറു കുട്ടികളെക്കൂടി തെരഞ്ഞെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ എണ്ണം 40 ആക്കി. എങ്കിലും പിന്നീട് ബാക്കിയായ കുറെ കുട്ടികൾ ഉണ്ടായിരുന്നു. അവരെ ലിറ്റിൽ കൈറ്റ്സിലേയ്ക് ഉൾപ്പെടുത്താൻ കഴിയാത്തതിനാൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ ചെയ്തുതരുന്നതിനുവേണ്ടി ഐ.ടി. ക്ലബ്ബ് ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി എന്നപേരിൽ ഒരു ക്ലബ്ബിലേക്ക് ഉൾപ്പെടുത്തി. കാരണം വളരെ താല്പര്യപൂർവ്വം സമീപിച്ച അവരെ നിരുത്സാഹപ്പെടുത്തേണ്ടതല്ല, പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നു കരുതി.  

ഉദ്ഘാടനം

                  ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചു. പുതിയ പ്രവർത്തനങ്ങൾക്കായി ഒരുങ്ങുന്നു. ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്‌മിസ്‌ട്രസ് നിർവഹിച്ചു. അന്നത്തെ പരിശീലനക്ലാസ് മാസ്റ്റർട്രൈനറായ ലാൽ സാർ കൈകാര്യം ചെയ്തു. കുട്ടികൾക്ക് വളരെ രസകരമായി അനുഭവപ്പെട്ട ഒരു  പരിശീലനക്ലാസ് ആയിരുന്നു അത്. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്സ് വൈകുന്നേരം നാലുമണിക്ക് പിരിയുമ്പോൾ കുട്ടികൾ ഒട്ടും മടുത്തിരുന്നില്ല അത്രമാത്രം താൽപര്യത്തോടെയാണ് വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തത്. ചടങ്ങിൽ ജിനു. ടി.കെ, കോയാനി. വി.പി, പ്രീബു. പി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. 
                 ജയകുമാർ. ടി, ബിനിത. വൈ..എസ് എന്നിവർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചാർജ് ഉള്ളത്. നിരവധി പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷയോടെയാണ് ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനദിവസം അവസാനിച്ചത്. കഴിഞ്ഞവർഷം നടന്ന കുട്ടിക്കൂട്ടം പരിപാടിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ഉദാഹരണമായിട്ട് ആനിമേഷൻ രംഗത്ത്. അന്ന് ചെറിയ ചെറിയ ആനിമേഷൻ ക്ലിപ്പുകൾ കുട്ടികൾ തന്നെ നിർമ്മിച്ചിരുന്നു. തുടന്നുള്ള പ്രവർത്തനങ്ങൾക്കായി കുട്ടികൾ താല്പര്യപൂർവ്വം സമീപിച്ചുവരുന്നു.
2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം

പ്രവർത്തനങ്ങൾ

                ലിറ്റിൽകൈറ്റ്സിന്റേതായി നിരവധി പരിപാടികൾ ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. അവയിലൊന്നാണ് ആനിമേഷൻ ഫിലിം നിർമ്മാണം. ആമയും മുയലും പന്തയം വെച്ചതുപോലെ ചെറിയ ചെറിയ ചില കഥകൾ ആനിമേഷൻ സാധ്യതകളുപയോഗിച്ച് സിനിമയാക്കുന്നതിന് ആണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. പഴയ കഥയെ കാലഘട്ടത്തിനനുസരിച്ച് ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കുവാനാണ് ആലോചിച്ചിട്ടുള്ളത്. 
                 അതോടൊപ്പം മലയാളം കമ്പ്യൂട്ടിങ്ങ്, സോഫ്റ്റ്‌വെയറുകൾ നിർമാണം, തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നതാണ്. കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം പരിപാടികളിലേക്ക് കുട്ടികളെ ആകർഷിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് ലിറ്റിൽ കൈറ്റ്സ് പരിപാടിയുടെ മൊഡ്യൂളിനോടൊപ്പം കുട്ടികളുടെ താൽപര്യത്തിനനുസരിച്ച് തനതായ ചില പരിപാടികൾ കൂടി ചേർത്തുകൊണ്ടാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ ആലോചിക്കുന്നത്. മറ്റു കുട്ടികൾക്ക് പഠനത്തിന് ഉതകുന്ന എന്തെങ്കിലും കാര്യങ്ങൾ കൂടി ചെയ്യുവാൻ കഴിയുമെങ്കിൽ അതിനും പ്രാധാന്യം കൊടുക്കുന്നതാണ്.
2018-19 ലിറ്റിൽകൈറ്റ്സ് ക്ലാസിലെ ഒരു ദൃശ്യം

ആനിമേഷൻ ഫിലിം നിർമ്മാണം

              ആനിമേഷൻ പരിശീലനങ്ങൾ സ്കൂളിൽ വളരെ മുമ്പുമുതൽതന്നെ തുടങ്ങിയിരുന്നു. നിരവധി തരത്തിലുള്ള ആനിമേഷൻ പ്രവർത്തനങ്ങൾക്ക് സ്കൂൾ  മുൻപ് കളമൊരുക്കിയിട്ടുണ്ട്. ഇത്തവണ അതിനെ കൂടുതൽ വിപുലമായ തരത്തിലേക്ക് എത്തിക്കുവാനുള്ള ഒരു പരിശ്രമം നടത്തുന്നുണ്ട്. അതിന്റെ ആദ്യത്തെ പ്രവർത്തനം എന്ന നിലയിൽ ആമയും മുയലും പന്തയം വെക്കുന്നതിന്റെ ഒരു ചെറിയ ആനിമേഷൻ ക്ലിപ്പ് നിർമ്മിക്കുവാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ ഇവിടെ പഠിക്കുന്ന 10.B ക്ലാസിലെ അൻസില എന്ന കുട്ടിയാണ് ഇതിനുവേണ്ട തിരക്കഥ എഴുതിയിരിക്കുന്നത്. ഇത് പഴയ പന്തയത്തിന്റെ കഥയല്ല. പഴയ കഥയെ പുതിയ ഒരു വീക്ഷണകോണിൽ കണ്ടുകൊണ്ടുള്ള തിരക്കഥയാണ് എഴുതി കഴിഞ്ഞിട്ടുള്ളത്. സ്കൂളിന്റെ ഇ-വിദ്യാരംഗം എന്ന താളിൽ കഥാരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സൗകര്യത്തിനുവേണ്ടി ഈ താളിന്റെ അവസാനവും അത് ചേർത്തിരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തീയതി ബുധനാഴ്ച സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സിൽ ഈ ആനിമേഷൻ നിർമ്മാണത്തിന്റെ വിവരങ്ങൾ ചർച്ച ചെയ്തിരുന്നു. പരമാവധി വേഗതയോടുകൂടി അതിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ ശ്രമിക്കുന്നതാണ്.

കുട്ടിക്കൂട്ടം

                    കഴിഞ്ഞവർഷം നടത്തിയ കുട്ടിക്കൂട്ടം എന്ന പരിപാടി വളരെ വിജയപ്രദമായിരുന്നു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ആണ് അതിലെ ഓരോ പ്രവർത്തനങ്ങളും ചെയ്തത്. പലതരത്തിലുള്ള ആനിമേഷൻ ക്ലിപ്പുകളും അതിന്റെ ഭാഗമായി നിർമ്മിക്കുവാൻ കഴിഞ്ഞു. മാത്രമല്ല, ഇൻറർനെറ്റിന്റെ ശരിയായ ഉപയോഗം കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവരുടെ പഠനകാര്യങ്ങളിലും വ്യക്തിപരമായ കാര്യങ്ങളിലും വളരെയധികം പ്രയോജനപ്രദമായി. അതുകൊണ്ടുതന്നെ തുടർന്നുള്ള ക്ലാസ്സുകൾ പിന്നീട് നടക്കുന്നതിനെപ്പറ്റി കുട്ടികൾ എന്നും അന്വേഷിച്ചുകൊണ്ടിരുന്നു. 
                   അതുകൊണ്ടാണ് സമയവും സൗകര്യവും ഉണ്ടെങ്കിൽ ചെറിയൊരു ആനിമേഷൻ ഫിലിം നിർമ്മിച്ചു  നോക്കാം എന്ന് തീരുമാനിച്ചത്. ലിറ്റിൽ കൈറ്റ് സംഘങ്ങളും ഫിലിം ക്ലബ്ബിലെ അംഗങ്ങളും ഒത്തുകൂടി പ്രവർത്തിക്കുകയാണെങ്കിൽ ഇത് സാധ്യമാകുമെന്നതിൽ സംശയമൊന്നുമില്ല. പ്രതീക്ഷയോടുകൂടി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ!

ജിഫ് ആനിമേഷനുകൾ

             കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ആനിമേഷൻ പരിശീലന ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. അന്ന് ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തിയിരുന്നു എങ്കിലും ജിംമ്പ് ഉപയോഗിച്ചു ചെയ്യുന്ന ജിഫ് അനിമേഷനുകൾക്ക് ആയിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ജിംമ്പ് ഉപയോഗിച്ചു തന്നെ വേണമെങ്കിൽ ഇന്ന് ലഭ്യമായ സാങ്കേതിക വിദ്യകളുടെ പിൻബലത്തോടുകൂടി നമുക്കൊരു ആനിമേഷൻ സിനിമ നിർമ്മിക്കാൻ കഴിയും എന്നതിന്റെ സാധ്യതകൾ കുട്ടികൾക്ക് അന്ന് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പഠിക്കുന്ന സാങ്കേതികവിദ്യകളെ സന്ദർഭത്തിനനുസരിച്ചും ഉൾക്കാഴ്ചയോടും കൂടി പ്രയോഗിക്കുവാനുള്ള ശ്രമമാണ് വേണ്ടതെന്നും, അങ്ങനെയുണ്ടെങ്കിൽ ഇന്നു നാം പഠിക്കുന്ന ഐ.ടി. ഉപയോഗിച്ചുള്ള പല സാങ്കേതികവിദ്യകളും ഉപയോഗിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്ന് ഉദാഹരണസഹിതം അന്ന് വിദ്യാർത്ഥികൾക്ക് മനസിലാക്കി കൊടുത്തിരുന്നു. അന്നത്തെ പരിശീലന ക്ലാസ്സുകളുടെ ഫലമായി കുട്ടികൾ ധാരാളം ആനിമേഷൻ ക്ലിപ്പുകൾ നിർമിച്ചിട്ടുണ്ട്. ജിഫ് അനിമേഷനുകൾ അവിടെയവിടെയായി പോസ്റ്റ് ചെയ്യുന്നത് സ്കൂൾ വിക്കിക്ക് അനുയോജ്യമല്ല എന്നു മനസ്സിലാക്കിയതുകൊണ്ട് അവ ഞങ്ങളുടെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേക്കുള്ള ലിങ്ക് ഇവിടെ കൊടുക്കുന്നു. ജിഫ് ആനിമേഷനിലേയ്ക്ക് ലിങ്ക്

ഹാർഡ്‌വെയർ

കമ്പ്യൂട്ടർ ഹാർഡ്‌വെയർ

കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിശീലനം ലഭിച്ച കുട്ടിക്കൂട്ടത്തിലെ കുട്ടികൾ കമ്പ്യൂട്ടറുകൾ നന്നാക്കുന്നു
           കുട്ടിക്കൂട്ടത്തിലെ കുട്ടികൾക്ക് ഹാർഡ്‌വെയർ പരിശീലനം നൽകി . ചെറിയ ചെറിയ പ്രശ്നങ്ങൾ മാത്രമുഉള്ള  കമ്പ്യൂട്ടറുകൾ കുട്ടികൾക്ക് സ്വയം റിപ്പയർ ചെയ്യുന്നതിന്  സഹായകരമായ രീതിയിൽ ഉള്ള പരിശീലനക്ലാസ്സുകൾ  കുട്ടികൾക്ക് നൽകി. അങ്ങനെയുള്ള വിദ്യാർത്ഥികളെ ഉപയോഗിച്ച് സ്കൂളിലെ കേടുവന്ന കമ്പ്യൂട്ടറുകൾ ചിലത് ശരിയാക്കി കമ്പ്യൂട്ടർലാബിൽ സജ്ജീകരിച്ചുവെച്ചു. കുട്ടിക്കൂട്ടത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ കൊണ്ടുമാത്രമാണ് ഈ അധ്യയനവർഷം ആദ്യം തന്നെ അങ്ങനെ ലാബുകൾ സജ്ജീകരിച്ചത്. സ്കൂൾ ലാബ് സജ്ജീകരിക്കുക എന്നതിലുപരി കുട്ടികളെ അവരവരുടെ വീടുകളിൽ ഉള്ള കമ്പ്യൂട്ടറുകൾ അടക്കം സ്വയം നന്നാക്കുന്നതിന് പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. അതുകൊണ്ട് അധ്യാപകർ ഇവിടെ മേൽനോട്ടം വഹിക്കുക മാത്രമാണ് ചെയ്തത്. കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് പൂർണ്ണമായും അവരെക്കൊണ്ടുതന്നെ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ അടക്കമുള്ള എല്ലാകാര്യങ്ങളും ചെയ്യിപ്പിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ പരിപാടിയിൽ പങ്കെടുത്തവർ.

മലയാളം ടൈപ്പിംഗ്

               എന്നും പ്രാധാന്യമുള്ള ഒരു കാര്യമായിരുന്നു മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളം ടൈപ്പിംഗ് പരിശീലനം കഴിഞ്ഞവർഷം നല്ല രീതിയിൽ നടത്തിയിരുന്നു. മാത്രമല്ല, കുറേവർഷങ്ങളായി സ്കൂളിൽ തുടർച്ചയായി നടന്നുകൊണ്ടിരുന്ന ഒരു പരിപാടിയാണ് മലയാളം ടൈപ്പിംഗ് പരിശീലനം. കുട്ടിക്കൂട്ടം, ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ പരിപാടികളോടൊപ്പം പരിശീലിക്കുന്നതിന് പുറമേ തെരഞ്ഞെടുത്ത കുട്ടികൾക്ക് മലയാളം ടൈപ്പിംഗിൽ പ്രത്യേക പരിശീലനവും സ്കൂളിൽ നടത്തിവരുന്നുണ്ട്. പരിശീലനത്തിന് ആവശ്യമായ എല്ലാ പഠന വിഭവങ്ങളും സ്കൂളിൽ ഒരുക്കിവെച്ചിട്ടുമുണ്ട്. അവയെക്കുറിച്ച് വിക്കിയുടെ പ്രധാന പേജിലെ പാഠ്യേതര വിഷയങ്ങൾ എന്ന തലക്കെട്ടിനടിയിൽ ഉള്ള മലയാളം ടൈപ്പിംഗ് എന്നതിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് ഇവിടെ ആവർത്തിക്കുന്നില്ല.

ഇന്റർനെറ്റ്

            ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. ഇന്ന് മിക്കവാറും എല്ലാവരും ഇൻറർനെറ്റ് ഉപയോഗിക്കുന്നവരാണെങ്കിലും അതിന്റെ ശരിയായ ഉപയോഗം കൃത്യമായി നടത്തുന്നവർ കുറവാണ്. നമ്മുടെ നിരവധി ആവശ്യങ്ങൾ  ഇന്റർനെറ്റ്  മുഖേന ഇന്ന് എളുപ്പം നേടിയെടുക്കാവുന്നതാണ്. ശരിയായ ധാരണയില്ലാത്ത കാരണം നമുക്ക് ചുറ്റുമുള്ള ഇത്തരം പല സൗകര്യങ്ങളും നാമിന്ന് ഉപയോഗിക്കാതെ പോകുന്നുണ്ട്. ഇൻറർനെറ്റ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ മറ്റുതരത്തിൽ വളരെ ബുദ്ധിമുട്ട് സഹിച്ച് ചെയ്യുന്നവരും നിലവിലുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ വേണ്ടിയാണ് കുട്ടികൂട്ടത്തിന്റെയും ലിറ്റിൽ കൈറ്റ്‌സിന്റയും ഭാഗമായ ഇൻറർനെറ്റ് പരിശീലനപരിപാടി സ്കൂളിൽ നടത്തിയത്.

ആനിമേഷൻ ക്ലിപ്പിനുള്ള കഥ

          ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ നിർമ്മിക്കുവാൻ പോകുന്ന ആനിമേഷൻ ക്ലിപ്പിലെ കഥയാണ് താഴെ കൊടുക്കുന്നത്. തിരക്കഥ രൂപത്തിലുള്ള കഥയും എഴുതി കഴിഞ്ഞിട്ടുണ്ട്. എന്നാൽ വായനയുടെ സൗകര്യത്തിനുവേണ്ടി കഥാ രൂപത്തിൽ ആണ് അതിവിടെ അവതരിപ്പിക്കുന്നത്.

ആമയും മുയലും ഒരു പുതിയ കഥ

അൻസില. കെ. 10. B

ആമയും മുയലും - ആനിമേഷൻ ഫിലിം നിർമ്മാണം
              മുയൽ ഉറങ്ങി കൊണ്ടിരിക്കുകയായിരുന്നു. ഉറക്കത്തിനിടയിൽ മുയൽ ഒരു സ്വപ്നം കണ്ടു. സ്വപ്നം ഇങ്ങനെയായിരുന്നു. ആമ മുയലിനെ പന്തയത്തിന് വിളിക്കുകയാണ്."വരൂ! നമുക്കോരോട്ടപ്പന്തയം നടത്താം."
അപ്പോൾ മുയലിന്റെ മനസ്സിൽ പണ്ടത്തെ പന്തയം തെളിഞ്ഞുവന്നു.
      "മുയൽ വർഗ്ഗത്തിനാകെ അപമാനം ഉണ്ടാക്കിയവളാണ് ആമ." മുയൽ വിചാരിച്ചു. എന്നാൽ ഇത്തവണ ആമയെ ഒരു പാഠം പഠിപ്പിച്ചു കളയാം. അങ്ങനെ മുയൽ പന്തയത്തിന് തയ്യാറായി. ആമയും മുയലും കൂടി ഓട്ടം തുടങ്ങി. ഇത്തവണ ഏതായാലും മുയൽ ജയിക്കുകയും ചെയ്തു. 
        ആഹ്ലാദംകൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി. കഷ്ടകാലം എന്ന് പറയട്ടെ, പെട്ടെന്നാണ് ഒരു വലിയ ശബ്ദം കേട്ടത്.
        മുയൽ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. അപ്പോഴാണ് മുയലിനു മനസ്സിലായത് താൻ സ്വപ്നം കാണുകയായിരുന്നു എന്ന്. മുയലിന് പ്രയാസം തോന്നി. സ്വപ്നത്തിലാണെങ്കിൽപ്പോലും തനിക്ക് വിജയം ശരിക്കൊന്ന് ആഹ്ലാദിക്കാൻ പോലും കഴിഞ്ഞില്ല. എന്നാൽ അതിനൊരു വഴി ഉണ്ടാക്കുക തന്നെ. മുയൽ തീരുമാനിച്ചു. 
        പുത്തനത്താണിയിലെ കിണറ്റിൽ ഒരാമയുണ്ട്. ആമയെ ചെന്ന് പന്തയത്തിന് വിളിക്കാം. പന്തയത്തിൽ ഏതായാലും താൻതന്നെ ജയിക്കുമെന്നും മുയൽ കരുതി. 
       അങ്ങനെ മുയൽ ആമയെ ചെന്നു കണ്ടു വിവരം പറഞ്ഞു. ആമയെ പന്തയത്തിന് വേണ്ടി ക്ഷണിച്ചു. 
       "ആമക്കുട്ടീ! നമുക്കൊന്ന് പന്തയം വെക്കാം. പണ്ടു നിന്റെ പൂർവികൻ ഞങ്ങളെ അപമാനിച്ചു.  അപമാനത്തിൽ നിന്ന് ഞങ്ങൾക്ക് രക്ഷപ്പെടേണ്ടതുണ്ട്. ഇത്തവണ ഒരുപക്ഷെ ഞാൻ ജയിച്ചേക്കാം. എങ്കിലും അത് നിനക്കൊരു അപമാനം ആകില്ല. കാരണം നിനക്ക് വേഗത്തിലോടാൻ കഴിയുകയില്ലെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് നീ തോറ്റു പോയാലും ആരും നിന്നെ കളിയാക്കുകയില്ല." 
      ഇത് കേട്ടപ്പോൾ ആമ കുറച്ചൊന്നു ചിന്തിച്ചു. എന്നിട്ട് ഉത്തരം പറഞ്ഞു. 
      "ശരി എനിക്ക് സമ്മതമാണ്." ഇതുകേട്ടപ്പോൾ മുയലിന് സന്തോഷമായി. 
      ആമ തുടർന്നു ...... "പക്ഷെ ഒരു നിബന്ധന മാത്രം."
      മുയൽ ചോദിച്ചു.  "എന്താണ് ആ നിബന്ധന?" 
      ആമ നിബന്ധന എന്തെന്ന് മുയലിനോട് പറഞ്ഞു. "നിബന്ധന ഇതാണ്. കൃത്യം ഒൻപതരയ്ക്ക് മത്സരം തുടങ്ങണം. പുത്തനത്താണിയിൽ നിന്ന് കല്പകഞ്ചേരി ഹൈസ്കൂൾ ഗേറ്റുവരെ ആയിരിക്കണം പോകേണ്ട വഴി."
       ഇത് കേട്ടപ്പോൾ മടിയനായ മുയലിന് സങ്കടം തോന്നി. മുയൽ പറഞ്ഞു. "വഴി കുറച്ചു കൂടുതലാണല്ലോ? നിനക്ക് അത്രയും ദൂരം പോകുവാൻ കഴിയുമോ?"
       പക്ഷേ ഇത് കേട്ട് ആമയ്ക്ക് ഒരു കുലുക്കവുമുണ്ടായില്ല. ആമ ഉറപ്പിച്ചു തന്നെ പറഞ്ഞു. "അതുതന്നെ മതി വഴി." 
       ആമയുടെ മറുപടി കേട്ട് മുയലിന് ചെറിയ സംശയം തോന്നി. "ഇവൾ ഇത്തവണയും തനിക്ക് പണിയുണ്ടാക്കാനുള്ള ഭാവമാണോ?"
       മുയൽ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് ആമ ചോദിച്ചു. "എന്താ സമ്മതമല്ലേ?"
       "സമ്മതമാണ്." തലകുലുക്കിക്കൊണ്ട് മുയൽ സമ്മതിച്ചു. 
       "എന്നാൽ നാളെത്തന്നെ നമുക്ക് പന്തയം നടത്താം."പരസ്പരം സമ്മതിച്ചുകൊണ്ട് അവർ അങ്ങനെ പിരിഞ്ഞു.
        പിറ്റേദിവസം പന്തയം തുടങ്ങുവാനായി പുത്തനത്താണിയിൽ അവർ എത്തിച്ചേർന്നു. രണ്ടുപേരും ഒരുമിച്ച് പുത്തനത്താണിയിൽ നിന്ന് പന്തയ ഓട്ടം തുടങ്ങി. ഞൊടിയിടയിൽ ആമയെ തോൽപ്പിച്ചുതള്ളിക്കൊണ്ട് മുയൽ മുന്നിലേക്ക് ഓടി മറഞ്ഞു. മുയൽ ഇത്തവണ നിർത്താതെ ഓടി കടുങ്ങാത്തുകുണ്ട് ജംഗ്ഷനിലെത്തി. വളവ് തിരിഞ്ഞതും കെ.ആർ. ബേക്കറി കണ്ടപ്പോൾ മുയലിന് കൊതിതോന്നി. 
       "ചായ ഒന്നു കുടിച്ചിട്ട് പോയാലോ?" പക്ഷേ "വേണ്ട" മുയൽതന്നെ പിന്നെ തീരുമാനിച്ചു. കാരണം ചായ കുടിക്കാൻ കയറിയാൽ ആമ ഒരുപക്ഷേ തന്നെ തോൽപ്പിച്ചേക്കാം. അതുകൊണ്ട് ചായ കുടിക്കാതെ തന്നെ മുയൽ ഓടി കൽപ്പകഞ്ചേരി ഹൈസ്കൂളിന്റെ ഗേറ്റിന് സമീപം എത്തി. 
       അത്ഭുതമെന്നുപറയട്ടെ! അപ്പോൾ ആമ അവിടെയുണ്ടായിരുന്നു. എന്താണുസംഭവിച്ചത്?
       ചിരിച്ചുകൊണ്ട് ആമ മുയലിനെ സ്വീകരിച്ചു. "ചങ്ങാതി ഇത്തവണയും നീ തോറ്റു പോയല്ലോ?" ഇതുകേട്ടപ്പോൾ മുയലിന് തലകറങ്ങുന്നതുപോലെ തോന്നി. അത്ഭുതസ്തബ്ധനായി മുയൽ അവിടെ മിഴിച്ചു നിൽക്കുകയാണ്! 
       പിന്നീടാണ് മുയൽ കഥയറിയുന്നത്. ആമ ഓട്ടോറിക്ഷക്കാരന് കൈക്കൂലി കൊടുത്തിരുന്നു. പുത്തനത്താണി മുതൽ എല്ലാ ദിവസവും കുട്ടികളെയുംകൊണ്ട് കൽപ്പകഞ്ചേരി ഹൈസ്കൂളിലേക്ക് പോകുന്ന ഒരു ഓട്ടോറിക്ഷ ഡ്രൈവറിന് ആമ കൈക്കൂലി കൊടുത്തിരുന്നു. അതുകൊണ്ട് അയാൾ ആമയെ ഓട്ടോറിക്ഷയിൽ കൊണ്ടുവന്നിറക്കിയതാണ്. മുയൽ ഇത് എല്ലാരോടും വിളിച്ചു പറഞ്ഞെങ്കിലും ആരും അത് വിശ്വസിച്ചില്ല.  
        "ആമ കൈക്കൂലി കൊടുക്കുകയോ? അതെങ്ങനെ?" എല്ലാവരും അതിനെ പുച്ഛിച്ചുതള്ളി. 
         അവസാനം സഹികെട്ട് മുയൽ ആമയോട് തന്നെ വിവരം ചെന്ന് ചോദിച്ചു. "നീ എങ്ങനെയാണ് എന്നെ തോൽപ്പിക്കാൻ മാത്രം കേമിയായത്?" 
         ആമ ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി. "ഒരു ദിവസം ഞാൻ കൽപകഞ്ചേരി സ്കൂളിലെ ഒരു കുട്ടി അവിടത്തെ ഐ.ടി. ക്ലബ്ബിന്റെ സന്ദേശം വായിക്കുന്നതു കേട്ടു. എല്ലാം സ്വയം പഠിക്കാം, നിങ്ങൾ തന്നെ നിങ്ങളുടെ ഗുരു എന്ന സന്ദേശം. അങ്ങനെയിരിക്കുമ്പോഴാണ് ഒരു കുട്ടി അക്ഷരങ്ങൾ എഴുതി പഠിച്ച ഒരു കടലാസ് എന്റെ കയ്യിൽ കിട്ടുന്നത്. അതിൽനിന്ന് ആരുടെയും സഹായമില്ലാതെ ഞാൻ സ്വയം അക്ഷരങ്ങൾ പഠിച്ചെടുത്തു. കുട്ടികൾ വലിച്ചെറിഞ്ഞുകളഞ്ഞ ചില പാഠപുസ്തകങ്ങൾ എന്റെ കൈയിലുണ്ടായിരുന്നു. ഞങ്ങൾ  ആമകൾക്ക് വലിയ ഓർമ്മ ശക്തിയാണ്. സ്കൂളിന്റെ അരികിലൂടെ ഒരു ദിവസം നടന്നുപോകുമ്പോൾ ഈ പാഠപുസ്തകത്തിലെ പാഠങ്ങൾ ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത് ഞാൻ കേട്ടിരുന്നു. രണ്ടുദിവസം കൊണ്ട് ഞാൻ ഇതു മുഴുവൻ അങ്ങനെ പഠിച്ചെടുത്തു. ഇന്നെനിക്ക് മലയാളത്തിൽ ഏതുതരത്തിലുള്ള കത്തുകളും എഴുതാൻ കഴിയുന്നതാണ്. കൈ ചെളിയിൽ മുക്കിയിട്ട് ഞാൻ പേപ്പറിൽ കൂടെ ഇഴഞ്ഞുനീങ്ങും. അപ്പോൾ പേപ്പറിൽ ഞാൻ ഉദ്ദേശിക്കുന്ന തരത്തിലുള്ള അക്ഷരങ്ങൾ എഴുതിക്കിട്ടിയിട്ടുണ്ടാകും. ഇതാ നോക്കൂ! ഞാൻ എഴുതിയ ഒരു എഴുത്ത്.
          ആമ താനെഴുതിയ എഴുത്ത് മുയലിനെ കാണിച്ചു. "പ്രിയമുള്ള ഡ്രൈവറേട്ടൻ അറിയുന്നതിന്. ഞാൻ ആമയാണ്. എനിക്ക് ഏതോ ഒരു ബൈക്കിൽനിന്ന് 1000 രൂപ കളഞ്ഞു കിട്ടിയിട്ടുണ്ട്. ഞാൻ പറയുന്ന കാര്യങ്ങൾ ചെയ്തു തരാമെങ്കിൽ 1000 രൂപയും ഞാൻ ഡ്രൈവറേട്ടന് നൽകുന്നതാണ്. ഇപ്പോൾ അഡ്വാൻസായി 500 രൂപ തരുന്നു. രൂപ ഈ കത്തിന് അടിയിൽ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കാര്യം വിജയകരമായി നടക്കുകയാണെങ്കിൽ ബാക്കി തുകയായ 500 രൂപ കൂടി ഉടൻ തരുന്നതാണ്. നാളെ രാവിലെ ഡ്രൈവറേട്ടൻ സ്കൂളിലേക്ക് പോകുമ്പോൾ പുത്തനത്താണിയിൽനിന്ന് എന്നെ കൂട്ടിക്കൊണ്ടു പോകണം. പുത്തനത്താണിയിൽ വഴിയിലെവിടെയെങ്കിലും ഞാൻ ഉണ്ടാവും. മറക്കരുത്. സ്കൂൾ ഗേറ്റിനടുത്ത് എത്തുമ്പോൾ എന്നെ അവിടെ ഇറക്കി വിട്ടാൽ മതി. വൈകിട്ട് തിരിച്ചു കൊണ്ടുവരുകയും വേണം." 
          എഴുത്ത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ആമ പറഞ്ഞു. "ഇതാണിവിടെ സംഭവിച്ചത്. മനുഷ്യനല്ലേ! മനുഷ്യൻ കൈക്കൂലി പ്രിയനാണെന്ന് എനിക്കറിയാം. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. ഞാൻ കത്തിൽ സൂചിപ്പിച്ചിരുന്നതുപോലെ എല്ലാം സംഭവിച്ചു. പക്ഷേ ഇത് മുയലേ നീ പുറത്തുപറയരുത്. പുറത്തു പറഞ്ഞാൽ എനിക്ക് കുഴപ്പമൊന്നുമില്ല. പക്ഷേ നിനക്ക് വട്ടാണെന്ന് ആളുകൾ പറഞ്ഞു ചിരിക്കും." ആമ ചിരിച്ചു കൊണ്ട് ഇത്രയും പറഞ്ഞു നിർത്തി. മുയലിന് പിന്നീട് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല.

.