സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഉപ്പുമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
 ഉപ്പുമാവ്     

ഇന്നലെഗ്രൂപ്പിൽ സിജിയുടെ ഓർമ്മക്കുറിപ്പ് വായിച്ചപ്പോൾ ആണ് എന്റെ കുറച്ചു മധുരസ്മരണകൾ നിറഞ്ഞുതുളുമ്പിയത്

അതിൽ ഒന്ന് എന്റെ ചിരകാലഅഭിലാഷം ആയിരുന്നു. ഒരു നാലാം ക്ലാസുകാരിയുടെ ചിരകാലഅഭിലാഷം

അത് ഒരു സംഭവബഹുലമായ ദിവസം ആയിരുന്നു.

അക്കമിട്ട് നിരത്തിയാൽ.. ആദ്യത്തേത് ഷൈനിയുടെ തിരോധാനം. നാട്ടിലെ ഏറ്റവും സൗമ്യനായ പോലീസുകാരന്റെ കടിഞ്ഞുൽ സന്തതി. പിതാവിന്റെ സൗമ്യത ലെവലേശം പോലും ലഭിച്ചിട്ടില്ലാത്തവൾ. അടിമുടി കലിപ്പ്. കട്ട കലിപ്പ്. രണ്ടാമതായി ശൈലേഷിന്റെ രോദനം...ശശിമാമാടെ കടശ്ശി കുട്ടി. ദൈവതന്ന ദാനങ്ങൾ രണ്ടും ആൺകുട്ടികൾ ആയതിനാൽ ഇവരെ കൊണ്ട് യാതൊരു ചീത്തപ്പേരും വർത്തമാനകാലത്തും ഭാവികാലത്തും ഉണ്ടാകരുത് എന്ന ഉറച്ച തീരുമാനത്തിൽ വളരെ കർക്കശ്യത്തോടെ വളർന്നു വരുന്ന യോഗ്യൻ.. മാന്യൻ സർവോപരി ലോലഹൃദയൻ.

തലേന്ന് ഷൈനിയെ കാണാതായിരു ന്നു .ഉച്ചക്ക് അവളുടെ മാമൻ ചോറ് കൊണ്ട് വന്നപ്പോൾ ആണ് അവളെ കാണാനില്ല എന്ന ചൂടുവാർത്ത സ്കൂളിൽ പരന്നത്. ആ ദിവസം വൈകിട്ട് തന്നെ ഷൈനി വീട്ടിൽ തിരിച്ചെത്തി.

എന്താണ് സംഭവിച്ചത് എന്നറിയാൻ ഞങ്ങൾ എല്ലാരും രാവിലത്തെ ഇടവേളയ്ക്കു നാലാം ക്ലാസ്സിന്റെ മുറ്റത്തെ ഗ്രൗണ്ടിൽ അവൾക്കു ചുറ്റും കൂടി. 

നിരാശയായിരുന്നു ഫലം. അവൾ ഒന്നും പറഞ്ഞില്ല ജന്മ സിദ്ധമായി കിട്ടിയ കലിപ്പ് കാട്ടി അവൾ ഓടി പോയി കുറെ നിറം പിടിപ്പിച്ച കഥകൾ ഞങ്ങളുടെ ആത്മസംതൃപ്തിക്കായി മെനഞ്ഞുണ്ടാക്കി ഞങ്ങളും തൃപ്തിപെട്ടു ബെല്ലടിച്ചു കൂട്ടം പിരിഞ്ഞു എല്ലാവ രും ക്ലാസ്സിലേക്ക് ഓടി.

മൂന്നാം പീരിയഡ് ആയിരുന്നു 

ഇംഗ്ലീഷ് കമാൽ സാർ ആണ് ഇംഗ്ലീഷ് വാദ്ധ്യാർ സാർ അന്ന് jumping.. running ആണ് പഠിപ്പിക്കുന്നത്. ആകാര സൗഷ്ഠവം തീരെ ഇല്ലാതിരുന്ന സാർ കുട്ടികളുടെ ആരാധനപാത്രം ആയത് വടിവൊത്ത കൈയക്ഷരം കൊണ്ടായിരുന്നു. ഒരുപക്ഷെ ആംഗലേയ ഭാഷ പഠിപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക പ്രാവീണ്യം ആയിരിക്കാം എന്റെയും അടിസ്ഥാന സ്വാധീനം.

സാർ സ്പെല്ലിങ് ബോർഡിൽ എഴുതിയത് വായിച്ചു തരുന്നു... നമ്മൾ ഒരു പ്രത്യേക ഈണത്തിൽ ഏറ്റു പറയുന്നു.. 

അല്ല പാടുന്നു..

പെട്ടെന്ന് ആൺകുട്ടികളുടെ ഭാഗത്തു ഒരു കുശുകുശുപ്പ്. 

സാർ ഒന്ന് നിർത്തി

എന്താ അവിടെ? അല്പം ഉച്ചത്തിൽ ആയിരുന്നു ചോദ്യം..

നിശബ്ദത.

ആരാ അവിടെ സംസാരിച്ചേ? ഒരു മഹാൻ പതിയെ എണീറ്റു.

സാർ... ശൈലേഷ് കരയുന്നു.... എല്ലാരും ചാടി എണീറ്റു അവനെ നോക്കി ശെരിയ... പാവം കരയുകയാണ് സാർ മെല്ലെ അടുത്തു ചെന്നു എത്ര ചോദിച്ചിട്ടും അവൻ കരയുന്നെ ഉള്ളു കാര്യം പറയുന്നില്ല

> സാർ സ്നേഹത്തോടെ ചോദിച്ചപ്പോൾ അവൻ പതിയെ മൊഴിഞ്ഞു > > വല്യലക്ഷ്മി എന്നെ സ്വപ്നം കണ്ടെന്നു.. ഇത് പറഞ്ഞതും കരച്ചിൽ രോദനത്തിലേക്ക് മാറി. എന്ത് പറഞ്ഞിട്ടും കരച്ചിൽ നിർത്തുന്നില്ല. ഒരു ക്ലാസ്സിൽ രണ്ടുലക്ഷ്മിമാർ ഉണ്ടായതിനാൽ എന്നോ നടന്ന തിരിച്ചറിയൽ പരേഡിൽ അകാരവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ അവർ വല്യ ലക്ഷ്മിയും കൊച്ചു ലക്ഷ്മിയുമായി.. അതു നാലു പതിറ്റാണ്ടുകൾക്കു ഇപ്പുറവും അങ്ങനെ തന്നെ തുടരുന്നു.

> സ്വപ്നം എല്ലാരും കാണുന്നതല്ലേ..? സാർ ആരാഞ്ഞു > വേണ്ട.. എന്നെ ആരും സ്വപ്നം കാണണ്ട > അതെന്താ? > എന്റെ അച്ഛൻ അറിഞ്ഞാൽ എന്നെ അടിക്കും.. ആരോടും മിണ്ടരുത് എന്നാ അച്ഛൻ പറഞ്ഞേക്കുന്നെ.. അച്ഛനറിഞ്ഞാൽ.. > കരച്ചിൽ ഉച്ചസ്ഥായിയിൽ ആയി പാവം... ശൈലേഷ്.. എന്തു പറഞ്ഞാ അവനെ സമാധാനിപ്പിക്കുക. > എല്ലാവ രും ക്രോധത്തോടെത്തോടെ വല്യ ലക്ഷ്മിയെ നോക്കി. > അവൾ മഹാ അപരാധിയെ പോലെ തല കു നിച്ചിരിക്കുന്നു. > അതിനിടയിൽ മറ്റൊരു മഹാൻ.. > സാറേ ഇവര് സ്വന്തക്കാരാ....

സാറെ ഞാൻ അറിഞ്ഞോണ്ട് സ്വപ്നം കണ്ടതല്ല.. അവളും വിതുമ്പി > സാർ അവനെ അടുത്തു വിളിച്ചു എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു. > അവളെയും അടുത്തു വിളിച്ചു എന്തൊക്കെയോ പറഞ്ഞു.

> സംഗതി തീർന്നു > നാലാം പീരിയഡ് > 12മണി > എന്തൊരു വാസന > ഉപ്പുമാവിന്റെയാ. ചാക്കിലാട്ടിയ വെളിച്ചെണ്ണയിൽ വറ്റൽ മുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് കടുക് താളിച്ച കൊതിയൂറുന്ന സുഗന്ധം എന്റെ നാസാരന്ധ്രത്തിലേക്ക് ഇരച്ചു കയറി. കഞ്ഞിപ്പുരയുടെ നടയിൽ പന്തലിച്ചു നിൽക്കുന്ന കറിവേപ്പിൽ ആരെയും കയറി കളിക്കാൻ കഞ്ഞിമാമി അനുവദിച്ചിരുന്നില്ല. പള്ളിക്കൂടം ആരംഭിച്ച കാലത്ത് ഏതോ സായിപ്പ് വച്ചതാണെത്രെ ആ മരം. കാലകാലങ്ങൾ ആയി വരുന്ന കഞ്ഞിമാമിമാരൊക്കെ ആ പടുമരത്തെ വളരെ പവിത്രമായി പരിപാലിക്കുന്നു.

> എന്ത് കുറ്റവും പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞു കൊടുത്തു അമ്മയുടെ കൈയിൽ നിന്നും അടി വാങ്ങി തരുന്ന ചേച്ചി ആയിരുന്നു എന്റെ ഏറ്റവും വലിയ പ്രതിബന്ധം.അതിനാൽ അവൾ വലിയ സ്കൂളിൽ പോകാൻ കാത്തിരിക്കൂകയായിരുന്നു > അതും നടന്നു. > ഇന്ന് എന്തായാലും കഴിക്കണം > ഞാൻ തീരുമാനിച്ചു > പളനി കറിവേപ്പിൽ കയറി ഇല പറക്കുന്നത് കണ്ടപ്പോ തന്നെ ഉറപ്പിച്ചു > ഇന്ന് കഴിച്ചി രിക്കും > ഉച്ചക്ക് ബെൽ അടിച്ചു > അന്നൊക്കെ ഉച്ചക്ക് വീട്ടിൽ വന്നു ചോറ് ഉണ്ണുന്ന കാലം > മായയും ലക്ഷ്മിയും വിളിച്ചു > > ഡേയ്. നീ വരുന്നില്ലേ.. > ഞാൻ വരാം.. നിങ്ങൾ പൊയ്ക്കോ > എല്ലാരും പോയി > ഞാൻ ഒറ്റക്കായി > പതിയെ നടന്നു > രണ്ടാം ക്ലാസ്സിന്റെ വരാന്തയിൽ ഉപ്പുമാവ് വിളമ്പാനും കഴിക്കാനും ഉള്ളതിക്കും തിരക്കും ബഹളവും > ആരും എന്നെ ശ്രദ്ധിക്കുന്നേ ഇല്ല > ഞാൻ വരിയുടെ ഒടുവിൽ ഇരുന്നു > പളനിയാണ് സ്ഥിരം വിളമ്പുകാരൻ. > വിളമ്പി തീരാറായി > > > പെട്ടെന്ന് പളനി ഒരു അലർച്ച. > സാർ ഈ കൊച്ചിന് പാത്തറം ഇല്ല > എല്ലാരും ഞെട്ടി > അയ്യോ.. ഇവളോ..... > നിർമല ടീച്ചർ വായിൽ വച്ച ഉരുള പത്രത്തിൽ ഇട്ടു. > എണീറ്റു എന്റെ അടുത്തു വന്നു ചോദിച്ചു > വേണോ...? > മ്മ്.... വേണം > > സാറേ എന്റെ പാത്തറം കൊടുക്കാം കൊച്ചിന് > വേണ്ട.. ടീച്ചർ പറഞ്ഞു > മുറ്റത്തെ വാഴയിൽ നിന്ന് ഒരു ഇല കീറി കഴുകി തുടച്ചു ടീച്ചർ എനിക്ക് തന്നു. കൈയുംകാലും മുഖവും നന്നായി കഴുകിയോ...? ടീച്ചർ ചോദിച്ചു അതെന്ന്‌ ഞാൻ തലയാട്ടി. പളനി ഇലയിൽ ഉപ്പുമാവ് വിളമ്പി. > എല്ലാരും എന്നെ അനുകമ്പയോടെ നോക്കുന്നു ണ്ടായിരുന്നു അതൊന്നും ശ്രദ്ധിക്കാനുള്ള നേരം എനിക്കില്ലായിരുന്നു

> വെട്ടിവിഴുങ്ങി > > അതുകണ്ടു പളനി ചോദിച്ചു.. > ഇനിം വേണോ... > ഞാൻ തലയാട്ടി > വീണ്ടും ഇല നിറഞ്ഞു > > ഇപ്പോൾ എല്ലാരുടെയും മുഖത്തു് പരിഹാസം. > > നാലു മണി ആയി > ഇനി വീട്ടിലേക്കു. > മായയും ലക്ഷ്മിയും നിന്നില്ല. > എന്റെ കൈ തട്ടിമാറ്റി അവർ ഓടി > > അവര് പിണങ്ങിയോ? > ആയിരിക്കും. പക്ഷേ എന്തിന്. ഞാൻ അവർക്ക് ബദാങ്ക കൊടുത്തതാണല്ലോ

> വീടെത്തി.. അമ്മയെ എങ്ങും കണ്ടില്ല.എന്നും ഞാൻ വരുന്നതും കാത്തു അമ്മ കൊട്ടിയമ്പലത്തിൽ നിൽക്കുമായിരുന്നു. വല്യ വിശേഷമല്ലേ ഇന്ന് പറയുവാനുള്ളത്.

> അമ്മാ.. നീട്ടി വിളിച്ചു > അലർച്ച ആയിരുന്നു മറുപടി > കുടുംബത്തിന്റെ മാനം കെടുത്തിയല്ലോ മൂദേവി... > ഉണക്കാൻ ഇട്ടിരുന്ന പച്ചമടൽ ഒടിയും വരെ അമ്മ തുള്ളി മറിഞ്ഞു > > ജീവൻ പോകുന്ന വേദനയിലും ഞാൻ എന്നോട് ചോദിച്ചു... എന്താ കാര്യാ... ഉച്ചക്ക് ചോറ് കഴിക്കാൻ വന്നില്ലെങ്കിലും ഞാൻ ഉപ്പുമാവ് കഴിച്ചല്ലോ... ഇനി അതാണോ കാര്യം.. പക്ഷേ > അമ്മ എങ്ങനെ അറിഞ്ഞു....? > ഇന്നും അജ്ഞാതം > > ************ > ഗിരീശൻ ചേട്ടന്റെ കടയിൽ മരുന്ന് വാങ്ങാൻ ഒരു ദിവസം പോയപ്പോൾ വർഷ ങ്ങൾക്ക് ശേഷം പളനിയെ വീണ്ടും കണ്ടു. > > അതേ അനുകമ്പ ഇപ്പോളും മുഖത്തുണ്ട് > ഒപ്പം ഒരു പാട്ടും > > ഇളവന്നൂർ മഠത്തിലെ..

Renuka Devi V.R
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ